നിയമസഭ പാസാക്കിയ ബില്ലുകൾ വൈകിക്കുന്ന ഗവർണറുടെ നടപടിയിൽ സുപ്രീം കോടതി നോട്ടീസ്



ന്യൂഡല്‍ഹി> നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണറുടെ തീരുമാനം വൈകിക്കുന്നതിനെതിരെ കേരളം നല്‍കിയ റിട്ട് ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഗവര്‍ണറുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിക്കുമാണ് നോട്ടീസ് അയച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്. നോട്ടീസിന് മൂന്ന് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടും സുപ്രീംകോടതി നിര്‍ദേശിച്ചു. ഗവര്‍ണര്‍ ഏഴു ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചതും നാലുബില്ലുകള്‍ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കാതിരുന്നതും സംസ്ഥാനത്ത് പ്രതിസന്ധി തീര്‍ത്തു. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് കേരളം ഹര്‍ജിയില്‍ ചൂണ്ടി കാണിച്ചിരുന്നു. ഇത് പരിഗണിച്ചാണ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്. നിയമസഭ പാസ്സാക്കുന്ന ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാതെ പിടിച്ചുവെക്കുന്ന  ഗവര്‍ണറുടെ നടപടി ചോദ്യംചെയ്ത് പശ്ചിമ ബംഗാള്‍ സര്‍ക്കാരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേരളത്തിന്റെ ഹര്‍ജിക്കൊപ്പം ഈ ഹര്‍ജിയും കേള്‍ക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേരളത്തിന്റെയും ബംഗാളിന്റെയും അഭിഭാഷകര്‍ ചര്‍ച്ചചെയ്ത് കോടതി പരിഗണിക്കേണ്ട വിഷയത്തെ സംബന്ധിച്ച് കുറിപ്പ് തയ്യാറാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു നിയമസഭ പാസ്സാക്കുന്ന ബില്ലുകളില്‍ എന്ത് നിലപാട് സ്വീകരിക്കണം എന്ന കാര്യത്തില്‍ സുപ്രീംകോടതി ഇടപെടണമെന്ന് കേരളത്തിനുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ആവശ്യപ്പെട്ടു. ചില ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച ഗവര്‍ണറുടെ നടപടിയെയും സംസ്ഥാനം ചോദ്യം ചെയ്യുകയാണ്. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍മാര്‍ക്ക് ഏതൊക്കെ സാഹചര്യത്തില്‍ ബില്ലുകള്‍ കേന്ദ്രത്തിന് അയക്കാം എന്നതിനെ സംബന്ധിച്ച് മാര്‍ഗ്ഗരേഖ പുറത്തിറക്കണമെന്നും വേണുഗോപാല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അനുമതി നിഷേധിച്ച ബില്ലുകളില്‍ രാഷ്ട്രപതിയും ഗവര്‍ണറും രേഖപ്പെടുത്തിയതെന്തെന്നറിയാന്‍ ഫയലുകള്‍ വിളിച്ചുവരുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. കേരള ചീഫ് സെക്രട്ടറിയും ടി.പി. രാമകൃഷണന്‍ എം.എല്‍.എയുമാണ് ഹര്‍ജിക്കാര്‍. കേരളത്തിനുവേണ്ടി ഭരണഘടനാ വിദഗ്ധന്‍ കെ.കെ വേണുഗോപാലിന് പുറമെ, അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ്, സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ ശശി, സ്‌പെഷ്യല്‍ ഗവര്‍ന്മെന്റ് പ്ലീഡര്‍ വി. മനു എന്നിവര്‍ ഹാജരായി. നിലവിലെ സാഹചര്യത്തില്‍, എട്ട് ബില്ലുകളില്‍ രണ്ടെണ്ണം 23 മാസമായി കെട്ടിക്കിടക്കുകയായിരുന്നു. കേരള ഗവര്‍ണര്‍ റഫര്‍ ചെയ്ത ഏഴ് ബില്ലുകളില്‍ നാലെണ്ണത്തിന്റെയും അനുമതി രാഷ്ട്രപതി ദ്രൗപതി തടഞ്ഞതും പ്രതിസന്ധിയായി. നേരത്തെ, ഗവര്‍ണറുടെ നിഷ്‌ക്രിയത്വത്തെ ചോദ്യം ചെയ്ത് സംസ്ഥാനം സുപ്രീം കോടതിയില്‍ റിട്ട് ഹരജി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 20ന് സുപ്രീം കോടതി ഹരജിയില്‍ നോട്ടീസ് അയച്ചതിന് ശേഷം ഗവര്‍ണര്‍ ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചു. 2023 നവംബര്‍ 29ന്, ഹരജി പരിഗണിക്കവേ ഗവര്‍ണറെ സുപ്രീം കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി 29ന് രാഷ്ട്രപതി നാല് ബില്ലുകളുടെ അംഗീകാരം തടഞ്ഞുവയ്ക്കുകയും മറ്റ് മൂന്ന് ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുകയും ചെയ്തു. എന്നാല്‍ യൂണിവേഴ്സിറ്റി നിയമങ്ങളിലെ ഭേദഗതി ഉള്‍പ്പടെയുള്ള ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞുവെക്കുകയും ചെയ്തു.   Read on deshabhimani.com

Related News