സഞ്‌ജീവ്‌ ഭട്ടിന്റെ ഹർജിയിൽ 
ഗുജറാത്ത്‌ സർക്കാരിന്‌ നോട്ടീസ്‌



ന്യൂഡൽഹി 34 വർഷം പഴക്കമുള്ള കസ്‌റ്റഡി മരണക്കേസിൽ ജീവപര്യന്തം തടവിന്‌ ശിക്ഷിച്ച വിചാരണക്കോടതി ഉത്തരവിനെതിരെ മുൻ ഐപിഎസ്‌ ഉദ്യോഗസ്ഥൻ സഞ്‌ജീവ്‌ ഭട്ട്‌ സമർപ്പിച്ച ഹർജിയിൽ ഗുജറാത്ത്‌ സർക്കാരിന്‌ സുപ്രീംകോടതി നോട്ടീസ്‌. ജസ്‌റ്റിസുമാരായ വിക്രംനാഥ്‌, പ്രസന്ന ബാലചന്ദ്ര വരാലെ എന്നിവരുടെ ബെഞ്ച്‌ നാലാഴ്‌ചയ്‌ക്കുള്ളിൽ നിലപാട്‌ അറിയിക്കാൻ നിർദേശിച്ച്‌ ഗുജറാത്ത്‌ സർക്കാർ ഉൾപ്പടെയുള്ള കക്ഷികൾക്ക്‌ നോട്ടീസ്‌ അയച്ചു. മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, ദേവ്‌ദത്ത്‌ കാമത്ത്‌ എന്നിവർ സഞ്‌ജീവ്‌ ഭട്ടിന്‌ വേണ്ടി ഹാജരായി. 1990ൽ സഞ്‌ജീവ്‌ഭട്ട്‌ ജാംനഗർ എഎസ്‌പിയായിരുന്നപ്പോൾ കസ്‌റ്റഡിയിൽ എടുത്ത പ്രഭുദാസ്‌ മാധവ്‌ജി വൈഷ്‌ണാനി ജാമ്യം കിട്ടി പുറത്തിറങ്ങി പത്ത്‌ ദിവസത്തിനുശേഷം മരിച്ചു. ഇതേതുടർന്ന്‌, എടുത്ത കേസിൽ 2019 ജൂണിൽ ജാംനഗർ സെഷൻസ്‌ കോടതി സഞ്‌ജീവ്‌ ഭട്ടിനെയും കോൺസ്‌റ്റബിളായിരുന്ന പ്രവിൺസിൻഹ്‌ സാലയെയും ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചു. ഇത് അംഗീകരിച്ച ഗുജറാത്ത്‌ ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്‌താണ്‌ സഞ്‌ജീവ്‌ഭട്ട്‌ സുപ്രീംകോടതിയെ സമീപിച്ചത്‌. കേസ്‌ ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണെന്നാണ്‌ സഞ്‌ജീവ്‌ ഭട്ടും ഭാര്യ ശ്വേതയും ആരോപിച്ചിരുന്നു. Read on deshabhimani.com

Related News