മദ്രസകൾ പൂട്ടാനുള്ള നീക്കത്തിന് സുപ്രീംകോടതി സ്റ്റേ



ന്യൂഡൽഹി > വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാത്ത മദ്രസകൾ പൂട്ടണം എന്ന ദേശീയ ബാലാവകാശ കമിഷൻ ശുപാർശ സ്റ്റേ ചെയ്ത് സുപ്രീംകോടതി. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കമിഷൻ അയച്ച കത്തിൽ നടപടിയെടുക്കരുതെന്ന് കോടതി നിർദേശിച്ചു. യുപി സർക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ജംഇയ്യത്തൽ ഉലമ ഹിന്ദ് നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി. വിഷയത്തിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി നോട്ടീസയച്ചിട്ടുണ്ട്. മദ്രസകൾക്കും മദ്രസാബോർഡുകൾക്കുമുള്ള സർക്കാർ ധനസഹായം അവസാനിപ്പിക്കണമെന്നും മദ്രസാബോർഡുകൾ അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമിഷൻ രംഗത്തെത്തിയിരുന്നു. മദ്രസകളിൽ ഭരണഘടന ലംഘനം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട് കമീഷൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയക്കുകയും ചെയ്തു. മദ്രസകൾക്ക് സഹായം നൽകുന്നില്ലെന്ന് കേരളം കള്ളം പറഞ്ഞെന്നും ബാലാവകാശ കമിഷൻ ആരോപിച്ചു.  കത്തിനെ അടിസ്ഥാനമാക്കി യുപി സർക്കാർ മദ്രസകൾക്കെതിരെ നടപടി ആരംഭിച്ചിരുന്നു. മദ്രസകളില്‍ പഠിക്കുന്ന കുട്ടികളോട് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് മാറാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതിനെ എതിർത്താണ് ജംഇയ്യത്തൽ ഉലമ ഹിന്ദ് ഹർജി നൽകിയത്. ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ നടത്തുന്നതിന് ഭരണഘടന നല്‍കുന്ന ഉറപ്പിന്റെ ലംഘനമാണ് ദേശീയ ബാലാവകാശ കമിഷന്‍ നടപടി എന്ന് ജംഇയ്യത്ത് ഉലമ ഹിന്ദിന് വേണ്ടി ഹാജരായ അഭിഭാഷക ഇന്ദിര ജയ്സിങ് സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാൽ ശുപാർശ സ്റ്റേ ചെയ്ത സുപ്രീംകോടതി എൻസിപിസിആർ കത്തിൽ നടപടിയെടുക്കേണ്ടതില്ലെന്ന് വ്യക്തമാക്കി. ഉത്തർപ്രദേശ്, ത്രിപുര സർക്കാരുകൾ ആരംഭിച്ച നടപടികളും സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. Read on deshabhimani.com

Related News