ഭരണഘടനാവിരുദ്ധ പ്രസ്‌താവന ; തമിഴ്‌നാട്‌ ഗവർണർക്കെതിരെ നടപടി വേണമെന്ന്‌ ആവശ്യം



ന്യൂഡൽഹി മതനിരപേക്ഷത യൂറോപ്യൻ ആശയമാണെന്നും ഇന്ത്യയുടേതല്ലെന്നും തമിഴ്‌നാട്‌ ഗവർണർ ആർ എൻ രവി നടത്തിയ പ്രസ്‌താവനയിൽ വ്യാപക പ്രതിഷേധം. ചില വിഭാഗങ്ങളെ പ്രീണിപ്പിക്കാനാണ്‌ മതനിരപേക്ഷത ഭരണഘടനയുടെ ഭാഗമാക്കിയതെന്നും കന്യാകുമാരിയിൽ ഹിന്ദു ധർമ വിദ്യാപീഠത്തിന്റെ ചടങ്ങിൽ  രവി ആരോപിച്ചിരുന്നു. ഈ വീക്ഷണം പുലർത്തുന്ന വ്യക്തി ഗവർണറായി നിയമിക്കപ്പെട്ടത്‌ ലജ്ജാകരമാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ പറഞ്ഞു. ഗവർണർക്കെതിരെ രാഷ്‌ട്രപതി ഉചിതനടപടി സ്വീകരിക്കണം. ഭരണഘടനയുടെ അടിസ്ഥാനത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത ആളാണ്‌ ഗവർണർ. മതനിരപേക്ഷത ഭരണഘടനയുടെ അവിഭാജ്യഘടകമാണ്‌, ഇതാണ്‌ മതത്തെ രാഷ്‌ട്രീയത്തിൽനിന്ന്‌ വേർതിരിച്ച്‌ നിർത്തുന്നത്‌. ഇന്ത്യൻ ഭരണഘടന തന്നെ വിദേശ ആശയമാണെന്ന്‌ നാളെ ഇദ്ദേഹം പറഞ്ഞേക്കാം. ആർഎസ്‌എസ്‌ ആശയഗതിയാണ്‌ ഇതിനു പിന്നിൽ –-ബൃന്ദ കാരാട്ട്‌ പറഞ്ഞു. ഗവർണറുടെ പരാമർശങ്ങൾ തികച്ചും അന്യായവും അസ്വീകാര്യവുമാണെന്ന്‌ എഐസിസി ജനറൽ സെക്രട്ടറി ജയ്‌റാം രമേശ്‌ എക്‌സിൽ പ്രതികരിച്ചു. ഈ പ്രസ്‌താവന നടത്തിയശേഷവും  ഭരണഘടനാപദവിയിൽ തുടരുന്നത്‌ അപമാനമാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഭരണഘടനാവിരുദ്ധമായി പ്രസംഗിക്കുന്നയാൾക്ക്‌ എങ്ങനെ ഗവർണറായി തുടരാൻ കഴിയുന്നുവെന്ന്‌ എൻസിപി (ശരദ്‌ പവാർ) നേതാവ്‌ ക്ലൈഡ്‌ ക്രസ്റ്റോ ചോദിച്ചു.   Read on deshabhimani.com

Related News