ഹിമാചലിൽ കണ്ടെത്തിയ സൈനികരുടെ മ‍ൃതദേഹം ഇന്ന് ചണ്ഡീ​ഗഡിലേക്ക് മാറ്റും

തകർന്നു വീണ വിമാനത്തിന്റെ ഭാഗങ്ങൾ (ഫയൽ ചിത്രം)


ഷിംല > ലേ ലഡാക്കിലെ മഞ്ഞുമലയിൽ കാണ്ടെത്തിയ മലയാളി സൈനികൻ തോമസ് ചെറിയാൻ ഉൾപ്പെടെയുള്ളവരുടെ മൃതദേഹം തുടർ നടപടികൾക്കായി ഇന്ന് ചണ്ഡീ​ഗഡിലേക്ക് മാറ്റും. നാളെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിക്കാൽ കരസേന തയാറെടുക്കുന്നതായാണ് വിവരം. 56 വർഷം മുമ്പാണ് ഇലന്തൂർ ഒടാലിൽ ഒ എം തോമസിന്റെയും ഏലിയാമ്മയുടെയും മകൻ തോമസ് ചെറിയാനെ വിമാനം തകർന്ന്‌ കാണാതായത്. ഇന്നലെ രാത്രി ഏഴോടെയാണ് കുടുംബത്തിന്‌ ആറന്മുള പൊലീസ്‌ സ്‌റ്റേഷൻ മുഖേനയും പിന്നീട്‌ സൈന്യത്തിൽനിന്നും മൃതദേഹം കണ്ടെത്തിയതായി അറിയിപ്പ്‌ ലഭിച്ചത്. 1968 ഫെബ്രുവരി ഏഴിന്‌ 102 പേരുമായി ചണ്ഡീഗഢിൽനിന്ന്‌ ലേയിലേക്ക്‌ പോയ വിമാനമാണ്‌ തകർന്നത്‌. 22കാരനായ തോമസ്‌ പരിശീലനം പൂർത്തിയാക്കി ക്രാഫ്‌റ്റ്‌സ്‌മാൻ പോസ്‌റ്റിങ്ങിന്‌ പോവുകയായിരുന്നു. നാല്‌ മൃതദേഹങ്ങളാണ്‌ ഇന്ത്യൻ സൈന്യത്തിന്റെ ഡോഗ്ര സ്കൗട്ട്‌സിന്റെയും തിരംഗ മൗണ്ടെയ്‌ൻ റെസ്ക്യൂവിന്റെയും സംയുക്ത തിരച്ചിലിൽ കണ്ടെത്തിയത്‌. മാൽഖൻ സിങ്‌, നാരായണൻ സിങ്‌ എന്നിവരാണ്‌ മറ്റുള്ളവർ. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. 2019ലും ഇവിടെ നിന്ന് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. പത്തനംതിട്ട കാതോലിക്കേറ്റ് സ്കൂളിൽനിന്ന് എസ്‌എസ്‌എൽസിയും കോളേജിൽ നിന്ന് പ്രീ യൂണിവേഴ്സിറ്റിയും നേടിയ തോമസ്‌ അവിവാഹിതനായിരുന്നു. തോമസ് തോമസ്, തോമസ് വർഗീസ്, മേരി വർഗീസ്, പരേതനായ തോമസ് മാത്യു എന്നിവർ സഹോദരങ്ങളാണ്. Read on deshabhimani.com

Related News