'പുൽവാമ ആക്രമണത്തെത്തുടർന്ന് സൈനികർ അതിർത്തിയിൽ നിന്നും പിൻവാങ്ങിയിരുന്നെങ്കിലോ?': ഡോക്ടർമാരോട് തൃണമൂൽ നേതാവ്



കൊൽക്കത്ത> ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിക്കുന്ന ഡോക്ടർമാരോട്,  പുൽവാമ ആക്രമണത്തെത്തുടർന്ന് അതിർത്തിയിലെ സൈനികർ പ്രതിഷേധിക്കാൻ തുടങ്ങിയാൽ എന്തായിരിക്കും അവസ്ഥയെന്ന ചോദ്യവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ്. എക്സിലൂടെയാണ് അദ്ദേഹം ചോദ്യവുമായി രം​ഗത്തെത്തിയത്. സമരം അവസാനിപ്പിക്കാൻ കുനാൽ ഘോഷ് ഡോക്ടർമാരോട് അഭ്യർത്ഥിച്ചു. 2019ൽ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട പുൽവാമ ആക്രമണത്തിൽ സൈനികർക്ക് നീതി ലഭിച്ചില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. "എനിക്കൊരു ചോദ്യമുണ്ട്. പുൽവാമ കേസിലും നീതി ലഭിച്ചിട്ടില്ല. സൈനികരെല്ലാം അതിർത്തി വിട്ട് 'ഞങ്ങൾക്കും നീതി വേണമെന്ന്' പറഞ്ഞ് സമരം തുടങ്ങിയാൽ എന്താകും അവസ്ഥ. ഈ ‍ഡോക്ടർമാർ അതിനെ എങ്ങനെ കാണും?" എന്നായിരുന്നു അദ്ദേഹം എക്സിൽ കുറിച്ചത്. കൊൽക്കത്തയിലെ യുവ ‍ഡോക്ടർ ക്രൂരമായ ബലാത്സം​ഗത്തിന് ശേഷം കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്. ഇതേത്തുടർന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രാജിവെക്കണമെന്ന ആവശ്യങ്ങളും ഉയർന്നിരുന്നു. Read on deshabhimani.com

Related News