പിഎസ്‌എഫിന്റെ നിരോധനം ഉടൻ പിൻവലിക്കണമെന്ന്‌ എസ്‌എഫ്‌ഐ



ന്യൂഡൽഹി > ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സോഷ്യൽ സയൻസിൽ(ടിസ്സ്‌)  പുരോഗമ വിദ്യാർഥി ഫോറ(പിഎസ്‌എഫ്‌)ത്തെ നിരോധിച്ച നടപടി കേന്ദ്രസർക്കാർ ഉടൻ പിൻവലിക്കണമെന്ന്‌ എസ്‌എഫ്‌ഐ ആവശ്യപ്പെട്ടു. ടിസ്സിലെ വിദ്യാർഥികൾക്കൊപ്പം നിന്ന്‌ അവരുടെ ക്ഷേമത്തിനും അവകാശങ്ങൾക്കും വേണ്ടി പൊരുതുന്ന മതനിരപേക്ഷ, പുരോമന ജനാധിപത്യ സംഘടനയാണ്‌ പിഎസ്‌എഫ്‌. സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടുന്ന എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങൾക്കടക്കം സഹായമെത്തിക്കുന്നു. ജനാധിപത്യവിരുദ്ധമായി യാതൊരു കാരണവുമില്ലാതെയാണ്‌ സംഘടനയ്‌ക്ക്‌ നിരോധനമേർപ്പെടുത്തിയത്‌. ഇത്‌  ജനാധിപത്യത്തിനും അഭിപ്രായസ്വാതന്ത്രത്തിനും നേർക്കുള്ള കടന്നാക്രമണമാണ്‌. എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റയംഗവും പിഎസ്‌എഫ്‌ മുൻ ജനറൽ സെക്രട്ടറിയുമായ ദളിത്‌ പിഎച്ച്‌ഡി വിദ്യാർഥി രാമദാസ്‌ പ്രിനി ശിവാനന്ദനെ നിസാരകാരണങ്ങൾ പറഞ്ഞാണ്‌ സസ്‌പെൻഡ്‌ ചെയ്‌തത്‌. ബിജെപിയുടെ വിദ്യഭ്യാസ നയത്തെ എതിർത്തതിന്‌ ദേശവിരുദ്ധനെന്നാണ്‌ അദ്ദേഹത്തെ മുദ്രകുത്തിയത്‌. സ്വേച്ഛാധിപത്യപരമായ  പിഎസ്‌എഫ്‌ നിരോധനത്തെയും അതിൽ ടിസ്സ്‌ ചെയർമാൻ കൂടിയായ കേന്ദ്രവിദ്യഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന്റെ പങ്കിനെയും ശക്തമായി അപലപിക്കുന്നു. നിരോധനം ഉടൻ പിൻവലിക്കുകയും രാമദാസിനെ തിരിച്ചെടുക്കുകയും വേണം. നിരോധനത്തിനെതിരെ  വിദ്യാർഥികളും ജനാധിപത്യവാദികളും ശക്തമായ പ്രതിഷേധം ഉയർത്തണമെന്ന്‌ എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ വി പി സാനുവും ജനറൽ സെക്രട്ടറി മയൂഖ്‌ ബിശ്വാസും  പ്രസ്‌താവനയിൽ ആഹ്വാനം ചെയ്‌തു. Read on deshabhimani.com

Related News