വഖഫ്‌ ബിൽ : ജെപിസി 
യോഗത്തിൽ വാദപ്രതിവാദം



ന്യൂഡൽഹി വഖഫ്‌ നിയമ ഭേദഗതി ബിൽ പരിശോധിക്കാനായി രൂപീകരിച്ച സംയുക്ത പാർലമെന്ററി സമിതി(ജെപിസി)യുടെ പ്രഥമ യോഗത്തിൽ ബിജെപി അംഗങ്ങളും പ്രതിപക്ഷവും തമ്മിൽ ശക്തമായ വാദപ്രതിവാദം. ബില്ലിലെ വ്യവസ്ഥകൾ പലതും ഭരണഘടനാവിരുദ്ധവും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നതുമാണെന്ന്‌ പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടി. മതസ്വാതന്ത്ര്യം, തുല്യത എന്നിവ ഉറപ്പാക്കുന്ന ഭരണഘടന വ്യവസ്ഥകൾ ലംഘിക്കുന്നതാണ്‌ ബില്ലിന്റെ ഉള്ളടക്കമെന്നും വിമർശം ഉയർന്നു. ചർച്ച ഫലപ്രദമായിരുന്നെന്നും സമിതിയുടെ അടുത്ത യോഗം 30ന്‌ ചേരുമെന്നും ജെപിസി ചെയർമാനും ബിജെപി നേതാവുമായ ജഗദംബിക പാൽ പറഞ്ഞു. ന്യൂനപക്ഷക്ഷേമ–-നിയമ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ ബില്ലിനെക്കുറിച്ച്‌ യോഗത്തിൽ വിശദീകരിച്ച രീതിയിലും ചില അംഗങ്ങൾ അതൃപ്‌തി പ്രകടിപ്പിച്ചതായി റിപ്പോർട്ടുണ്ട്‌. ബില്ലിനെക്കുറിച്ച്‌ എല്ലാ വിഭാഗത്തിന്റെയും അഭിപ്രായം തേടുമെന്ന്‌ യോഗത്തിന്‌ മുമ്പ്‌  ജഗദംബിക പാൽ പറഞ്ഞു. സംസ്ഥാനങ്ങളിലെ വഖഫ്‌ ബോർഡ്‌ ചെയർമാൻമാരുടെയും മുസ്ലിം സംഘടനകളുടെയും അഭിപ്രായം ശേഖരിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News