മുംബൈയിൽ വനിതാ ഡോക്ടർക്കു നേരെ അതിക്രമം; അക്രമികൾ ഓടി രക്ഷപ്പെട്ടു



മുംബൈ>  കൊൽക്കത്തയിൽ ആർജി കർ സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗംചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടെ മുംബൈയിലും വനിതാ ഡോക്ടർക്കു നേരെ ആക്രമണം. മുംബൈയിലെ സിയോൺ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെ 3.30ഓടെയായിരുന്നു സംഭവം. വാർഡിൽ ഡ്യൂട്ടിയിലിരിക്കെയാണ് ഡോക്ടർക്കുനേരെ ആക്രമണം നടന്നത്‌. രോഗിയോടൊപ്പം എത്തിയ ആറംഗ സംഘമാണ് ഡോക്ടറെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തത്‌. അക്രമികൾ മദ്യപിച്ചിരുന്നതായാണ്‌ റിപ്പോർട്ട്‌.  തുടർന്ന്‌ അക്രമികൾ ആശുപത്രിയിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. സ്വയം പ്രതിരോധിക്കാൻ ശ്രമിച്ച ഡോക്ടർക്ക് പരിക്കേറ്റതായും എൻഡിടിവി റിപ്പോർട്ട്‌ ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആരോഗ്യ പ്രവർത്തകർക്കു നേരെ അതിക്രമങ്ങൾ കൂടുന്ന സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ ശുപാർശ ചെയ്യാൻ ഉന്നതസമിതി രൂപീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ്‌ രാജ്യത്ത്‌ വീണ്ടുമൊരു ഡോക്ടർക്കു നേരെ അതിക്രമം ഉണ്ടായിരിക്കുന്നത്‌.   Read on deshabhimani.com

Related News