യുവതിക്ക് സയനൈഡ് നല്‍കി കൊലപ്പെടുത്തി: ഭർത്താവടക്കം 4പേർ പ്രതികൾ



ഊട്ടി > യുവതിക്ക് സയനൈഡ് നല്‍കി കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവടക്കം നാലു പേർ പ്രതികൾ. ഊട്ടി കാന്തലിൽ ഇമ്രാന്‍ഖാന്റെ ഭാര്യ യാഷിക പാര്‍വീനാണ് (22) കൊല്ലപ്പെട്ടത്. സംഭവത്തിൽ, ഭര്‍ത്താവ് ഇമ്രാന്‍ ഖാന്‍, സഹോദരന്‍ മുക്താര്‍, മാതാവ് യാസ്മിന്‍, കൂട്ടാളിയായ ഖാലിഫ് എന്നിവർ അറസ്റ്റിലായി. ജൂണ്‍ 24-നാണ് യാഷിക കൊല്ലപ്പെട്ടത്. വായില്‍നിന്ന് നുരയും പതയും വന്ന നിലയില്‍ യാഷിക വീട്ടില്‍ വീണുകിടന്നെന്നും ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിച്ചെന്നുമാണ് ഇമ്രാന്‍ ഖാന്‍ യാഷികയുടെ മാതാപിതാക്കളോട് പറഞ്ഞത്. സംശയം തോന്നിയ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പുണെയില്‍ നടന്ന ശാസ്ത്രീയപരിശോധനയിലാണ് മരണകാരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് വ്യക്തമായത്. തുടര്‍ന്ന് യാഷികയുടെ ബന്ധുക്കള്‍ ഊട്ടി ജി വണ്‍ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. പൊലീസ് ചോദ്യം ചെയ്യലിൽ ഇമ്രാൻഖാൻ കുറ്റം സമ്മതിച്ചു. ഇമ്രാന്റെ മാതാവ് യാസ്മിനാണ് കാപ്പിയിൽ സയനൈഡ് കലർത്തി യാഷികയ്ക്കു നൽകിയത്. സുഹൃത്ത് ഖാലിഫ് സയനൈഡ് എത്തിച്ചുകൊടുത്തു. സ്ത്രീധനം ആവശ്യപ്പെട്ട് യാഷികയെ ഭര്‍തൃവീട്ടുകാര്‍ നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. 2021-ലാണ് യാഷികയും ഇമ്രാന്‍ഖാനും വിവാഹിതരായത്. യാഷികയ്ക്കും ഇമ്രാൻഖാനും രണ്ട് വയസുള്ള ആൺകുട്ടിയുണ്ട്. Read on deshabhimani.com

Related News