ഒരാഴ്ചയ്ക്കിടെ കണ്ടെത്തിയത് 54,844 ട്രാഫിക് നിയമലംഘനങ്ങൾ



കുവൈത്ത്  സിറ്റി> കുവൈത്തിൽ  വര്‍ധിച്ചു വരുന്ന റോഡ് അപകടങ്ങള്‍ തടയാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കുവൈത്ത്  ട്രാഫിക് പോലീസ് വാഹന പരിശോധനകള്‍ വ്യാപകമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വാഹന പരിശോധനകളില്‍ 54,844 നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത 68 പേരെ പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്തതായി ജനറല്‍ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ട്രാഫിക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതേ കാലയളവില്‍ 111 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഒരാഴ്ചയ്ക്കിടയില്‍ 1,480 വാഹനങ്ങള്‍ അപകടങ്ങളില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തി. ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിനും പ്രവാസി കുറ്റവാളികളെ നാടുകടത്തുന്നതിനുമുള്ള നടപടികള്‍ കുവൈത്ത് അധികൃതര്‍ അടുത്തിടെ കര്‍ശനമാക്കിയിരുന്നു. വാഹനങ്ങളുടെ ഹോണ്‍ അനുചിതമായി ഉപയോഗിക്കുന്നത് കുവൈത്ത് നിയമപ്രകാരം ട്രാഫിക് ലംഘനമാണെന്നും 25 കുവൈത്ത് ദിനാര്‍ പിഴ ഈടാക്കുമെന്നും ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു. അപകടസാധ്യതയെക്കുറിച്ച് മറ്റു വാഹനങ്ങള്‍ക്കോ യാത്രക്കാര്‍ക്കോ മുന്നറിയിപ്പ് നല്‍കാനുള്ളതാണെന്ന് വാഹന ഹോണുകള്ളെന്ന് ട്രാഫിക് ബോധവല്‍ക്കരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ അബ്ദുല്ല ബുഹസ്സന്‍ പറഞ്ഞു. രാജ്യത്ത് റോഡ് അപകടങ്ങള്‍ കുറയ്ക്കാനും റോഡ് സുരക്ഷ വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് കൂടുതല്‍ കര്‍ശനമായ പുതിയ ട്രാഫിക് നിയമം നടപ്പിലാക്കുന്നിനുള്ള ശ്രമങ്ങള്‍ കുവൈത്തിൽ  പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ ഉള്‍പ്പെടെ പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. Read on deshabhimani.com

Related News