സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ; യുഎഇയും മലേഷ്യയും തമ്മിൽ ചർച്ചകൾ പൂർത്തിയാക്കി



ദുബായ് >  സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് (സിഇപിഎ) യുഎഇയും മലേഷ്യയും തമ്മിൽ ഔദ്യോഗിക ചർച്ചകൾ പൂർത്തിയാക്കി. പുതിയ നിക്ഷേപ പാതകൾ തുറക്കുമ്പോൾ, താരിഫുകൾ ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യുക, വ്യാപാര തടസ്സങ്ങൾ കുറയ്ക്കുക, സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണം വളർത്തുക എന്നിവ ലക്ഷ്യമിട്ടുള്ളതാണ് കരാർ. 2023-ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി എണ്ണ ഇതര വ്യാപാരം 4.9 ബില്യൺ ഡോളർ കവിഞ്ഞു. 2024-ൻ്റെ ആദ്യ പകുതിയിൽ എണ്ണ ഇതര വ്യാപാരം 2.5 ബില്യൺ ഡോളറിലെത്തി. അതിൽ നിന്ന് 7 ശതമാനം വർധനവുണ്ടായി. നിലവിൽ, മലേഷ്യ യുഎഇയുടെ ഏഷ്യയിലെ 12-ാമത്തെ വലിയ വ്യാപാര പങ്കാളിയും ആസിയാൻ രാജ്യങ്ങളിൽ അഞ്ചാം സ്ഥാനവുമാണ്. അതേസമയം, അറബ് രാജ്യങ്ങളുമായുള്ള വ്യാപാരത്തിൻ്റെ 32 ശതമാനവും വഹിക്കുന്ന യുഎഇ അറബ് ലോകത്തെ മലേഷ്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ്. അറബ് മേഖലയിലേക്കുള്ള മലേഷ്യയുടെ ചരക്ക് കയറ്റുമതിയുടെ 40 ശതമാനവും യുഎഇയാണ് എന്നത് ശ്രദ്ധേയമാണ്. യുഎഇയുടെ തന്ത്രപരമായ പങ്കാളിത്തത്തോടെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകൾക്ക് അന്തിമരൂപം നൽകാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. വ്യാപാരം, നിക്ഷേപം, സാമ്പത്തിക വളർച്ച എന്നിവ വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ളതാണ് കരാർ എന്ന് യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ.താനി ബിൻ അഹമ്മദ് അൽ സെയൂദി പറഞ്ഞു. യുഎഇയെപ്പോലെ, വർദ്ധിച്ച വ്യാപാരത്തിലൂടെയും, നിക്ഷേപത്തിലൂടെയും സാമ്പത്തിക സാധ്യതകൾ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിശ്വസ്ത പങ്കാളിയായി മലേഷ്യയെ അൽ സെയൂദി വിശേഷിപ്പിച്ചു.   Read on deshabhimani.com

Related News