റോഡ് സുരക്ഷ ശക്തമാക്കാൻ കനത്ത പിഴ; യുഎഇ ഫെഡറൽ ഡിക്രി നിയമം പുറത്തിറക്കി



ഷാർജ > റോഡ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കനത്ത പിഴ ഏർപ്പെടുത്തി യുഎഇ ഫെഡറൽ ഡിക്രി നിയമം പുറത്തിറക്കി. വർദ്ധിച്ച ഗതാഗത കുരുക്ക്, വാഹനങ്ങളുടെ ക്രമാതീതമായ വർദ്ധന എന്നിവ കണക്കിലെടുത്തും, സെൽഫ് ഡ്രൈവിംഗ് വാഹനങ്ങൾ, ഇലക്ട്രിക്ക് കാറുകൾ, വിവിധതരം വ്യക്തിഗത മൊബിലിറ്റി ഉപകരണങ്ങൾ എന്നിവ വിപുലീകരിക്കുന്നതിന്റെ ഭാഗമായും ഉണ്ടാകുന്ന സങ്കീർണതയെ പരിഹരിക്കുന്നതിനാണ് പുതിയ ഡിക്രി നിയമം ലക്ഷ്യമിടുന്നത്. പുതിയ നിയമപ്രകാരം ലൈസൻസ് ലഭിക്കുന്നതിനുള്ള പ്രായപരിധി 18 വയസ്സിൽ നിന്ന് 17 വയസ്സായും ചുരുക്കി. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അടക്കമുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ചുകൊണ്ട് ഗതാഗത സംവിധാനം മോണിറ്റർ ചെയ്യാനും, നിയമലംഘകർക്ക് പിഴ ചുമത്താനും ഡിക്രി നിയമം അനുവദിക്കുന്നു. ഒരു ഫെഡറൽ ട്രാഫിക് കൗൺസിൽ രൂപീകരിക്കാനും, ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദ്ദേശത്തെ അടിസ്ഥാനപ്പെടുത്തി നടപടി ക്രമങ്ങൾ നിർണയിക്കപ്പെടാനും ഡിക്രി ഉത്തരവിൽ പറയുന്നു .  മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയുള്ള റോഡുകൾ യാത്രക്കാർ മുറിച്ചു കടക്കരുത്. നിയമം ലംഘിക്കുന്നവർ ഇതുമായി ബന്ധപ്പെട്ട സിവിൽ ക്രിമിനൽ ബാധ്യത സ്വയം വഹിക്കണം. അറ്റകുറ്റപ്പണികൾക്കായി റോഡിലോ റോഡരികിലോ വാഹനങ്ങൾ നിർത്താൻ പാടുള്ളതല്ല. ലൈസൻസിംഗ് അതോറിറ്റിയുടെ അംഗീകാരത്തോടെയല്ലാതെ വാഹനങ്ങളുടെ ചെയ്സിസ്, ബോഡി, എൻജിൻ പവർ, നിറം എന്നിവ മാറ്റാൻപാടില്ല. ഇത്തരത്തിൽ ചെയ്യുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ നിഷേധിക്കപ്പെടുകയും, സിവിൽ ക്രിമിനൽ ബാധ്യതകൾ സ്വയം ഏറ്റെടുക്കുകയും ചെയ്യേണ്ടതായി വരും. ലൈസൻസ് പ്ലേറ്റുകൾ ദുരുപയോഗം ചെയ്താൽ 20,000 ദിർഹം പിഴയും, മദ്യപിച്ച് വാഹനം ഓടിച്ചാൽ തടവ് ഉൾപ്പെടെ 20,000 ദിർഹം മുതൽ 100,000 ലക്ഷം ദിർഹം വരെ പിഴയും,  മയക്കുമരുന്ന് ഉപയോഗിച്ച് വാഹനം ഓടിച്ചാൽ തടവ് ഉൾപ്പെടെ 30,000 ദിർഹം മുതൽ 200,000 ദിർഹം വരെ പിഴയും ലഭിയ്ക്കും. സസ്പെൻഡ് ചെയ്ത ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിച്ചാൽ മൂന്നുമാസത്തിൽ കൂടാത്ത തടവും പതിനായിരം ദിർഹം വരെ പിഴയും ലഭിക്കും. അപകടസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടുകയും വിവരങ്ങൾ നൽകാതിരിക്കുകയും ചെയ്താൽ ഒരു വർഷത്തിൽ കവിയാത്ത തടവും 50,000 ദിർഹം മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴയും ലഭിക്കും. നിശ്ചയിച്ച സ്ഥലങ്ങളിലൂടെ അല്ലാതെ റോഡ് മുറിച്ച് കടന്നാൽ 5000 ദിർഹം മുതൽ പതിനായിരം ദിർഹം വരെ പിഴയും ലഭിക്കും. 2025 മാർച്ച് മുതലാണ് നിയമം പ്രാബല്യത്തിൽ വരുന്നത്. Read on deshabhimani.com

Related News