ഗാർഹിക തൊഴിലാളി മേഖലയിൽ നിന്ന് സ്വകാര്യ മേഖലയിലേക്കുള്ള വിസ മാറ്റം; 30,000 അപേക്ഷകൾ



കുവൈത്ത് സിറ്റി > ഗാർഹിക തൊഴിലാളികൾക്കായി ജൂലൈയിൽ പുറപ്പെടുവിച്ച തീരുമാന പ്രകാരം സ്വകാര്യ മേഖലയിലേക്ക് വിസ ട്രാൻസ്ഫർ ചെയ്യുന്നതിന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സിന് ഏകദേശം 30,000 അപേക്ഷകൾ  ലഭിച്ചു. ഇതിൽ 10000  അപേക്ഷകളിൽ നടപടി ക്രമം പൂർത്തിയായതായും 18ാം നമ്പർ തൊഴിൽ വിസകളിലേക്ക് മാറിയതായും അധികൃതർ വ്യക്തമാക്കി. സൂക്ഷ്മപരിശോധന നടത്തി ഇനിയും നപടികൾക്കായി കാത്തിരിക്കുന്ന 20,000 ത്തോളം  അപേക്ഷകൾ ഇപ്പോഴും ഉണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. ജൂലൈ 14 മുതൽ ആ​ഗസ്ത് പകുതി വരെയുള്ള കണക്കാണിത്. സമയപരിധി അവസാനിക്കുന്നതിന് മുമ്പ് ഈ ആനുകൂല്യം പരമാവധി പേർക്ക് ഉപയോഗപ്പെടുത്താൻ സാധിക്കുന്നതിനും  റെസിഡൻഷ്യൽ കാര്യാലയവും മാനവശേഷി അതോറിറ്റിയും തമ്മിൽ ഏകോപനം ഉണ്ടാക്കിയിട്ടുണ്ട്. ഈ തീരുമാനം ഗാർഹിക തൊഴിലാളികളെ സ്വകാര്യ മേഖലയിലേക്ക് മാറ്റിക്കൊണ്ട് അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള അവസരം നൽകുന്നു. കമ്പനികളെയും സ്ഥാപനങ്ങളെയും പ്രത്യേകിച്ച് നിർമ്മാണ മേഖലയെയും ബാധിക്കുന്ന കടുത്ത തൊഴിൽ ക്ഷാമം പരിഹരിക്കാനും ഇത് സഹായിക്കുന്നു. സമീപ മാസങ്ങളിൽ ഏകദേശം 80,000 നിയമലംഘകരെ നാടുകടത്തിയത് കടുത്ത തൊഴിൽ ക്ഷാമമുണ്ടാക്കിയിരുന്നു. പുതിയ പാർപ്പിട സിറ്റി പദ്ധതികൾ തുടങ്ങാനിരിക്കെ നിർമാണമേഖലയിൽ വരും നാളുകളിൽ നിരവധി തൊഴിലാളികളെ ആവശ്യമായി വരും . ഇതിന് പരിഹാരമാകുമെന്നതിനപ്പുറം  സ്വകാര്യ മേഖലയിലെ വിദേശി സാന്നിധ്യം ഉണ്ടാക്കുന്ന പ്രശനങ്ങൾക്കും പരിഹാരമാകുമെന്നാണ് വിലയിരുത്തൽ. Read on deshabhimani.com

Related News