മിലീഹ നാഷണൽ പാർക്കിന്റെ സംരക്ഷണവേലി നിർമാണമാരംഭിച്ചു



ഷാർജ > ഷാർജയിൽ പുതുതായി പ്രഖ്യാപിച്ച മിലീഹ നാഷണൽ പാർക്കിന്റെ സംരക്ഷണവേലിയുടെ നിർമാണം ആരംഭിച്ചു. ഷാർജ നിക്ഷേപ വികസന അതോറിറ്റിയുടെ (ഷുറൂഖ്) നേതൃത്വത്തിൽ 34.2 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലായി ഒരുങ്ങുന്ന ദേശീയോദ്യാനത്തിലെ പ്രകൃതിദത്തവും ചരിത്രപരവുമായ അപൂർവകാഴ്ചകൾ സംരക്ഷിക്കാനും സന്ദർശനങ്ങൾ നിയന്ത്രിക്കാനുമാണ് പുതിയ നിർമാണം. ഷാർജ പബ്ലിക് വർക്ക് ഡിപാർട്മെന്റിന്റെ നേതൃത്വത്തിലുള്ള  നിർമാണപ്രവൃത്തികൾ ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. യുഎഇയിലെയും മേഖലയിലെയും തന്നെ ഏറ്റവും പഴക്കം ചെന്ന പുരാവസ്തുശേഷിപ്പുകൾ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് മിലീഹ. നൂറ്റാണ്ടുകൾ പഴക്കമുള്ള കച്ചവടപാതകളും സാംസ്കാരികവിനിമയങ്ങളും കൊട്ടാരങ്ങളുമെല്ലാം ഇവിടെ ഖനനം ചെയ്തു കണ്ടെത്തിയിട്ടുണ്ട്. അപൂർവയിനം പക്ഷികളും സസ്യങ്ങളും കാണപ്പെടുന്ന പ്രദേശം വിനോദസഞ്ചാരത്തിനും പ്രശസ്തമാണ്.  പ്രദേശത്തിന്റെ ചരിത്രപൈതൃകവും സംരക്ഷിക്കാനും സുസ്ഥിരമാതൃകയിലൂന്നിയ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുമായി കഴിഞ്ഞ മെയ് മാസമാണ് ഷാർജ ഭരണാധികാരി പ്രത്യേക ഉത്തരവിലൂടെ മിലീഹ നാഷണൽ പാർക്ക് പ്രഖ്യാപിച്ചത്. വന്യജീവികളെയും സസ്യജാലങ്ങളെയും പൂർണമായി സംരക്ഷിക്കാനുള്ള ‘കോർ കൺസർവേഷൻ സോൺ’, പ്രകൃതിക്ക് കോട്ടം തട്ടാത്ത വിധമുള്ള വിനോദസഞ്ചാരപ്രവൃത്തികളും താമസസൗകര്യങ്ങളുമുള്ള ‘ഇക്കോ ടൂറിസം സോൺ’, സംരക്ഷണത്തിന്റെയും സുസ്ഥിരമാതൃകകളുടെയും സമ്മേളനമായ ‘ഹൈബ്രിഡ് സോൺ’ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് മിലീഹ നാഷണൽ പാർക്ക് രൂപകൽപ്പന ചെയ്തിട്ടുള്ളത്. മിലീഹ നാഷണൽ പാർക്കിൽ ഗവേഷണ അവസരങ്ങളുമുണ്ടാവും. മേഖലയുടെ ചരിത്രത്തിലും പ്രകൃതിസവിശേഷതകളിലും ​ഗവേഷണം നടത്തുന്നവർക്കും വിദ്യാർത്ഥികൾക്കുമെല്ലാം കൂടുതൽ അവസരങ്ങൾ നൽകുക വഴി, മിലീഹയുടെ ചരിത്രവും പാരമ്പര്യവും സംരക്ഷിക്കുകയാണ് ലക്ഷ്യം. ഏതാണ്ട് രണ്ടു ലക്ഷം വർഷത്തിലേറെ പഴക്കമുള്ള, ലോകത്തിലെ തന്നെ ഏറ്റവും ആദ്യത്തെ മനുഷ്യകുടിയേറ്റങ്ങളിലൊന്നിന്റെ ചരിത്രശേഷിപ്പുകൾ കണ്ടെത്തിയിട്ടുള്ള മിലീഹ യുനെസ്കോയുടെ ലോകപൈതൃകപട്ടികയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രകൃതിയും പൈതൃകവും സംരക്ഷിക്കുന്നതോടൊപ്പം സുസ്ഥിരമാതൃകകൾ പിൻപറ്റുന്ന വിനോദസ‍ഞ്ചാര അനുഭവങ്ങളും ആതിഥേയത്വവും മെലീഹ ദേശീയോദ്യാനത്തിന്റെ ഭാ​ഗമാണ്. ചരിത്രകാഴ്ചകൾ അടുത്തു കാണാവുന്ന മിലീഹ ആർക്കിയോളജിക്കൽ സെന്റർ, മരുഭൂമിയിലെ ക്യാംപിങ് അനുഭവങ്ങളും സാഹസിക റൈഡുകളും വാനനിരീക്ഷണവും, ഇതിനു പുറമെ മരുഭൂമിയുടെ ആകാശക്കാഴ്ചകൾ കാണാൻ സൗകര്യമൊരുക്കുന്ന സ്കൈ അഡ്വഞ്ചേഴ്സ്, അൽ ഫായ റിട്രീറ്റ്, മൂൺ റിട്രീറ്റ് എന്നീ ഹോട്ടലുകളും മിലീഹ നാഷണൽ പാർക്കിന്റെ അനുവദനീയ സോണുകളിലുണ്ടാവും. Read on deshabhimani.com

Related News