കൈരളി യുകെ യുടെ വിദ്യാർത്ഥികൾക്കുള്ള ഓറിയന്റേഷൻ സെഷൻ സെപ്തംബർ 19 വ്യാഴാഴ്ച



ലണ്ടൻ > യുകെയിലേക്ക് പുതിയതായി പഠിക്കുവാൻ എത്തുന്ന വിദ്യാർഥികൾക്ക് ഇവിടുത്തെ ജീവിത സാഹചര്യങ്ങളുമായിട്ട് ഇണങ്ങിച്ചേരുവാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്ന കൈരളി യുകെയുടെ ഓറിയന്റേഷൻ സെഷൻ സെപ്തംബർ 19 വ്യാഴാഴ്ച ഓൺലൈനിൽ നടക്കും. പുതിയ സ്ഥലം, പുതിയ സാഹചര്യം, പുതിയ ജീവിതം; മറ്റൊരു രാജ്യത്തിലെ സംവിധാനങ്ങളും നിയമങ്ങളും തുടക്കത്തിലേ മനസ്സിലാക്കുക, പാർട്ട്‌ ടൈം ജോലി, താമസം, മെഡിക്കൽ, ബാങ്ക്‌ അക്കൗണ്ട്‌, ഡ്രൈവിംഗ്, കോഴ്സ് വർക്ക്‌ തുടങ്ങി ഏറെ ചോദ്യങ്ങളാണു യുകെയിലെ യൂണിവേഴ്സിറ്റികളിൽ പുതിയതായി എത്തുന്ന വിദ്യാർത്ഥികൾ ചോദിച്ചറിയാറുള്ളത്‌. കുടുംബമായി എത്തുന്നവർക്ക്‌ സ്കൂൾ, ചൈൽഡ്കെയർ, പങ്കാളിയുടെ ജോലി തുടങ്ങി അനവധി ചോദ്യങ്ങൾ വേറെയും. ഇപ്പോൾ പഠിക്കുന്നവരോടും മുൻപ്‌ പഠിച്ച്‌ ഇപ്പോൾ ജോലി ചെയ്യുന്നവരോടും സംവദിക്കാനുള്ള അവസരം ഇതിലൂടെ ഒരുങ്ങും. ഒപ്പം യുകെയുടെ എല്ലാ ഭാഗങ്ങളിലും യൂണിറ്റുള്ള കൈരളി യുകെ, അതാത്‌ സ്ഥലങ്ങളിലെ പ്രവർത്തകരുമായ്‌ ചേർന്ന് വിദ്യാർത്ഥികളെ സഹായിക്കുകയും ചെയ്യും. യുകെയിലെ തൊഴിലിടങ്ങളിൽ വിദ്യാർത്ഥികൾക്ക്‌ നേരെ പലവിധ ചൂഷണണങ്ങൾ വർദ്ധിച്ചു വരുന്നുണ്ട്‌. കുറഞ്ഞ വേതനം, ശമ്പളം കൊടുക്കാതിരിക്കുക, രേഖകൾ പിടിച്ചുവെയ്ക്കുക, ലൈംഗിക അതിക്രമങ്ങൾ എന്നിങ്ങനെ പല പ്രതിസന്ധികളിൽ സഹായം എവിടെ നിന്ന് സ്വീകരിക്കണമെന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ വിദ്യാർത്ഥികൾക്ക്‌ ഓറിയന്റേഷൻ സെഷനിലൂടെ ചോദിച്ചറിയാനും കഴിയും. കഴിഞ്ഞ വർഷം യുകെയിലെ യൂണിവേഴ്സിറ്റികളിൽ അനേകം വിദ്യാർഥികൾ പരീക്ഷകളിൽ പരാജയപ്പെട്ടിരുന്നു, അത്‌ കൊണ്ട്‌ തന്നെ പഠന വിഷയങ്ങളിൽ  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ വ്യാഴാഴ്ചത്തെ സെഷനിൽ ഉണ്ടായിരിക്കും. ഇപ്പോഴത്തെ യുകെയിലെ സാഹചര്യം അനുസരിച്ച് ഒരു ജോലി ലഭിക്കുവാൻ വളരെ ബുദ്ധിമുട്ടുള്ള സമയമാണ്, നിങ്ങൾ ഒരു പാർട്ട് ടൈം ജോലിക്ക് ആയിട്ട് ശ്രമിക്കുമ്പോൾ നിങ്ങളുടെ സീവി, അതുപോലെ ഇന്റർവ്യൂവിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എല്ലാം ഈ ചർച്ചയിൽ ഉണ്ടായിരിക്കും. മുൻകാലത്ത് നടത്തിയിരുന്ന സെഷനുകൾ വളരെ നല്ലതായിരുന്നു എന്ന അഭിപ്രായം ലഭിച്ചതനുസരിച്ച് കൂടുതൽ വിഷയങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ചർച്ച തയ്യാറാക്കിയിരിക്കുന്നത്. എല്ലാ തലങ്ങളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരുപോലെ ഉപകാരപ്പെടുന്ന ഈ സെഷനിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് - https://fb.me/e/2uK4m6PfH Read on deshabhimani.com

Related News