ആർട്ടിക്കിൾ 18 വിസകളിലുള്ള പ്രവാസികൾക്ക് കുവൈത്തിൽ ബിസിനസ്സ് പങ്കാളികളാകുന്നതിലെ വിലക്ക് പിൻവലിച്ചു



കുവൈത്ത് സിറ്റി > രാജ്യത്ത് ആർട്ടിക്കിൾ 18ന് കീഴിലുള്ള റെസിഡൻസി പെർമിറ്റുകളിലുള്ള പ്രവാസികൾക്ക് ബിസിനസ് സ്ഥാപനങ്ങളുടെ പങ്കാളികളാകുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചതായി കുവൈത്ത്  വാണിജ്യ വ്യവസായ മന്ത്രാലയം. പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമാവുന്ന തീരുമാനമാണ് ഈ നിയമഭേദഗതിയിലൂടെ കൈവന്നിരിക്കുന്നത്. ആര്‍ട്ടിക്കിൾ 19 വിസ ഇല്ലാത്ത എല്ലാ പ്രവാസി ജീവനക്കാര്‍ക്കും കമ്പനികളിലും സ്ഥാപനങ്ങളിലും ഉടമസ്ഥതയോ പങ്കാളിത്തമോ പാടില്ലെന്നായിരുന്നു കഴിഞ്ഞ മാസം മന്ത്രാലയം ഉത്തരവിട്ടത്. ഇതുപ്രകാരം സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഉള്‍പ്പെടെ ഈ വിലക്ക് ബാധകമായിരുന്നു. ആർട്ടിക്കിൾ 19 വിസക്കാർക്കെന്നപോലെ 18 വിസയിലുള്ള കുവൈത്തിലെ പ്രവാസികൾക്ക് രാജ്യത്തെ കമ്പനികളിൽ ഡയറക്ടർമാരാകുന്നതിനും  ബിസിനസ് പങ്കാളികൾ ആകുന്നതിനും തടസ്സമുണ്ടാകില്ല. 22, 24 എന്നീ ആർട്ടിക്കിൾ  റെസിഡെൻസികളിലുള്ള വിദേശികൾക്കും 20   റെസിഡെൻസിയുള്ള ഗാർഹിക തൊഴിലാളികൾക്കും ഇത് ബാധകമല്ലെന്നും അവർക്ക് കമ്പനികളിലും  സ്ഥാപനങ്ങളിലും ഇത്തരം സ്ഥാനങ്ങൾ വഹിക്കുന്നതിനുള്ള വിലക്ക് തുടരുമെന്നും അധികൃതർ വ്യക്തമാക്കി . വിലക്ക് പിൻവലിച്ചുള്ള നിയമം പ്രാബല്യത്തിലായതോടെ ഈ ആഴ്ചയിൽ തന്നെ ഇതിനുവേണ്ടിയുള്ള അപേക്ഷകൾ സ്വീകരിച്ച് തുടർനടപടികൾ സ്വീകരിക്കുന്നതിന്  ബന്ധപ്പെട്ട മന്ത്രാലയങ്ങളിൽ പുനരാരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു . പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റെ കണക്കുകള്‍ പ്രകാരം, ആര്‍ട്ടിക്കിള്‍ 18 വര്‍ക്ക് പെര്‍മിറ്റ് കൈവശം വച്ചിരിക്കുന്ന സ്വകാര്യ മേഖലയിലെ ഏകദേശം 10,000 പ്രവാസി തൊഴിലാളികള്‍, നിലവിലുള്ള കമ്പനികളുടെ ഏകദേശം 45,000 ലൈസന്‍സുകളില്‍ പങ്കാളികളോ മാനേജിംഗ് പങ്കാളികളോ ആണ്. ഒരേ സമയം കമ്പനി ഉടമകളും അതെ കമ്പനികളിൽ തന്നെ തൊഴിലാളികളുമാകുന്നതിന്റെ സാങ്കേതിക തടസ്സം ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ മാസം അധികൃതർ ഇതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നത് . Read on deshabhimani.com

Related News