വീണ്ടും സ്വദേശിവത്കരണം; പെട്രോൾ പമ്പുകളിൽ ഇനി ഒമാനി മാനേജർമാരും സൂപ്പർ വൈസർമാരും മാത്രം



മസ്‌കത്ത്‌ > പെട്രോൾ സ്റ്റേഷനുകളിൽ ഒമാനികളെ മാനേജർമാരായും സൂപ്പർവൈസർമാരായും  നിയമിക്കണമെന്ന് കമ്പനികികളോട് ആവശ്യപ്പെട്ട് വാണിജ്യ, വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. 2021 ൽ തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച സ്വദേശിവത്കരണ നടപടികൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കമ്പനികൾക്ക് മന്ത്രാലയം നോട്ടീസയച്ചിരിക്കുന്നത്. മന്ത്രാലയവും ഒമാൻ സൊസൈറ്റി ഫോർ പെട്രോളിയം സർവീസസും ചേർന്നാണ് ഇന്ധന സ്‌റ്റേഷനുകളിലെ സ്‌റ്റേഷൻ മാനേജർമാരുടെ ജോലി ദേശസാൽക്കരിക്കാനുള്ള നടപടികൾക്ക് വേഗത്തിലാക്കുന്നത്. സുൽത്താനേറ്റിൽ പ്രവർത്തിക്കുന്ന 700 ഓളം വരുന്ന ഇന്ധന സ്‌റ്റേഷനുകളിലും സ്‌റ്റേഷൻ മാനേജർമാർ സ്വദേശികൾ മാത്രമാകും. സ്വദേശികൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ സർക്കാർ, സ്വകാര്യ മേഖലകളുടെ സഹകരണത്തിന്റെ ഭാഗമായാണ് ഇന്ധന സ്‌റ്റേഷൻ മാനേജർമാരായി സ്വദേശികളുടെ നിയമനം. മലയാളികൾ ഉൾപ്പെടെ നൂറ് കണക്കിന് പ്രവാസികൾ ജോലി ചെയ്യുന്ന മേഖലയാണിത്. ഉയർന്ന ഡിപ്ലോമയോ ബാച്ചിലർ ഡിഗ്രിയോ പൂർത്തിയാക്കിയ സ്വദേശികൾക്ക് നിയമനം നൽകുമെന്നും അധികൃതർ വ്യക്തമാക്കി. നോട്ടീസ് ലഭിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ ഇത് സംബന്ധിച്ച് നടപടിക്രമങ്ങൾ ആരംഭിക്കണമെന്നാണ് മന്ത്രാലയം കമ്പനികളോട് അറിയിച്ചത്. ഇതിനായി തൊഴിൽ മന്ത്രാലയം നൽകുന്ന തൊഴിൽ സംരംഭങ്ങളിൽ നിന്ന് സ്ഥാപനങ്ങൾക്ക് പ്രയോജനം ലഭിക്കും. രാജ്യത്തെ പൗരൻമാർക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഒമാൻ തൊഴിൽ മന്ത്രാലയം ഊർജിതമാക്കുകയാണ്. വിശാലമായ ലക്ഷ്യത്തിന് വേണ്ടി ഒരുമിച്ച് നിൽക്കുകയും സ്വദേശി തൊഴിലാളികളെ റിക്രൂട്ട് ചെയ്ത കമ്പനികൾക്കും മന്ത്രാലയം നന്ദി പറഞ്ഞു. അവർക്ക് തൊഴിൽ സ്ഥിരത കൈവരിക്കുന്നതിലും സർക്കാർ മേഖലയുമായുള്ള അടുപ്പത്തെയും തങ്ങൾ വിലമതിക്കുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു. മറ്റു തൊഴിലുകളിൽ ഏർപ്പെടുന്നവരും ആശങ്കയിലാണ്. എപ്പോഴാണ് മറ്റ് തൊഴിൽ മേഖലകളിലും സ്വദേശി വൽക്കരണം നടപ്പക്കുക എന്ന ആശങ്കയിലാണ് പ്രവാസികൾ.   Read on deshabhimani.com

Related News