ദുലീപ്‌ ട്രോഫി കളിക്കാൻ 
താരനിര



മുംബൈ ദുലീപ്‌ ട്രോഫി ചതുർദിന ക്രിക്കറ്റിനായി സൂപ്പർതാരനിര എത്തുന്നു. ഇന്ത്യൻ ടീമിലെ പ്രധാന കളിക്കാരെല്ലാം സെപ്‌തംബർ അഞ്ചിന്‌ തുടങ്ങുന്ന ടൂർണമെന്റിൽ അണിനിരക്കും. രാജ്യത്തെ ആഭ്യന്തര സീസണും ദുലീപ്‌ ട്രോഫിയോടെ ആരംഭിക്കും. അടുത്ത അഞ്ച്‌ മാസത്തിനുള്ളിൽ 10 ടെസ്റ്റ്‌ മത്സരമാണ്‌ ഇന്ത്യക്കുള്ളത്‌. ഇതിനായുള ്ള ടീമിനെ കണ്ടെത്താൻകൂടിയാണ്‌ ആഭ്യന്തര മത്സരങ്ങളിൽ കളിക്കാൻ പ്രധാന താരങ്ങൾക്ക്‌ ബിസിസിഐ നിർദേശം നൽകിയത്‌. ലോകേഷ്‌ രാഹുൽ, സൂര്യകുമാർ യാദവ്‌, ഋഷഭ്‌ പന്ത്‌, ശുഭ്‌മാൻ ഗിൽ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, മുഹമ്മദ്‌ ഷമി തുടങ്ങിയവരെല്ലാം കളിക്കും. സെപ്‌തംബർ 19ന്‌ ബംഗ്ലാദേശുമായി ഇന്ത്യക്ക്‌ നാട്ടിൽ രണ്ട്‌ മത്സര ടെസ്റ്റ്‌ പരമ്പരയുണ്ട്‌. ബംഗളൂരുവിലും ആന്ധ്രപ്രദേശിലെ ആനന്ദ്‌പുരിലുമാണ്‌ ദുലീപ്‌ ട്രോഫി. പ്രധാന കളിക്കാർ എത്തുന്നതിനാൽ ഉദ്‌ഘാടന മത്സരങ്ങൾ ആനന്ദ്‌പുരിൽനിന്ന്‌ ബംഗളൂരുവിലേക്ക്‌ മാറ്റി. ദേശീയതാരങ്ങൾ ആഭ്യന്തര സീസണിൽ നിർബന്ധമായും കളിക്കണമെന്ന്‌ ബിസിസിഐ കഴിഞ്ഞവർഷംമുതൽ നിഷ്‌കർഷിച്ചിരുന്നു. ടെസ്റ്റ്‌ ടീമിന്റെ തെരഞ്ഞെടുപ്പുമാനദണ്ഡം ഈ പ്രകടനത്തിന്റെകൂടി അടിസ്ഥാനത്തിലാകുമെന്നും അറിയിച്ചു. അജിത്‌ അഗാർക്കർ സെലക്‌ഷൻ സമിതി തലവനായി എത്തിയതിനുപിന്നാലെയായിരുന്നു നടപടി. അവസാന സീസണിൽ ശ്രേയസ്‌ അയ്യരും ഇഷാൻ കിഷനും ആഭ്യന്തര മത്സരങ്ങൾ കളിക്കാൻ തയ്യാറാകാത്തത്‌ വിവാദമായിരുന്നു. ഇരുവരുടെയും വാർഷിക കരാർ ഒഴിവാക്കിയാണ്‌ ബിസിസിഐ പ്രതികരിച്ചത്‌. ദേശീയ ടീമിൽനിന്ന്‌ മാറ്റിനിർത്തപ്പെടുകയും ചെയ്‌തു. ശ്രേയസിന്‌ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ അവസരം കിട്ടിയിരുന്നു. സൂപ്പർതാരങ്ങളായ രോഹിത്‌ ശർമയും വിരാട്‌ കോഹ്‌ലിയും ജസ്‌പ്രീത്‌ ബുമ്രയും കളിക്കുമെന്ന്‌ ആദ്യം അറിയിച്ചെങ്കിലും ഉറപ്പായിട്ടില്ല. മറ്റുള്ള കളിക്കാരെല്ലാം എത്തും. 2016ലാണ്‌ രോഹിത്‌ അവസാനമായി ടൂർണമെന്റിൽ കളിച്ചത്‌. കോഹ്‌ലി 2012ലും. കുൽദീപ്‌ യാദവ്‌, വാഷിങ്‌ടൺ സുന്ദർ, അക്‌സർ പട്ടേൽ തുടങ്ങിയവരുമുണ്ടാകും. മലയാളി വിക്കറ്റ്‌ കീപ്പർ സഞ്ജു സാംസണിന്റെ കാര്യത്തിൽ വ്യക്തതയില്ല. അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്‌ഷൻ സമിതിയാണ്‌ ടീം തെരഞ്ഞെടുപ്പ്‌ നടത്തുന്നത്‌. പതിവിൽനിന്ന്‌ വ്യത്യസ്തമായാണ്‌ ഇത്തവണ ദുലീപ്‌ ട്രോഫി. മേഖലകൾ അടിസ്ഥാനപ്പെടുത്തിയല്ല ടീം. ആറ്‌ ടീമുകൾക്ക്‌ പകരം നാല്‌ ടീമുകളാണ്‌. ഇന്ത്യ എ, ഇന്ത്യ ബി, ഇന്ത്യ സി, ഇന്ത്യ ഡി ടീമുകളാണ്‌ മത്സരിക്കുക. മൂന്ന്‌ റൗണ്ടുകളിലായാണ്‌ കളി. പോയിന്റ്‌ അടിസ്ഥാനത്തിൽ ഒന്നാംസ്ഥാനത്തെത്തുന്നവർ വിജയികളാകും. Read on deshabhimani.com

Related News