ഗ്രാഹാം തോർപ്പിന്റെ മരണം ആത്മഹത്യയെന്ന്‌ ഭാര്യ

ഗ്രഹാം തോർപ്. PHOTO: X


ലണ്ടൻ > മുൻ ഇംഗ്ലണ്ട്‌ ക്രിക്കറ്റ്‌ താരവും പരിശീലകനുമായിരുന്ന ഗ്രഹാം തോർപ്പിന്റെ മരണം ആത്മഹത്യയാണെന്ന വെളിപ്പെടുത്തലുമായി ഭാര്യ അമാൻഡ തോർപ്‌. ഗ്രഹാം തോർപ്പ്‌ വിഷാദം മൂലം ജീവനൊടുക്കിയതാണെന്നാണ്‌ അമാൻഡയുടെ വെളിപ്പെടുത്തൽ. ദ ടൈംസിന്‌ നൽകിയ അഭിമുഖത്തിലാണ്‌ ഗ്രാഹാം തോർപ്പ്‌ ആത്മഹത്യ ചെയ്തതാണെന്ന്‌ അവർ വെളിപ്പെടുത്തിയത്‌. നീണ്ട കാലം ഗ്രഹാം വിഷാദത്തിലായിരുന്നുവെന്നും ചികിത്സകളൊന്നും ഫലം കണ്ടില്ലെന്നും അമാൻഡ പറഞ്ഞു. ‘അവസാന സമയങ്ങൾ ആവുമ്പോഴേക്കും അവന്‌ തീരെ വയ്യാതായി. ഈ സമയങ്ങളിൽ അവനില്ലാതെ ഞങ്ങളും കുട്ടികളും നല്ല രീതിയിൽ ജീവിക്കുമെന്നും ഗ്രഹാം കരുതി, എന്നാൽ ഗ്രഹാമിന്റെ മരണം ഞങ്ങളെ തകർത്തു’–- അമാൻഡ തോർപ്പ്‌ അഭിമുഖത്തിൽ പറയുന്നു. ‘കുറച്ച്‌ വർഷങ്ങളായി അയാൾ കടുത്ത വിഷാദത്തിലായിരുന്നു, ഇതു മൂലം 2022 ലും ഗ്രഹാം തോർപ്പ്‌ ജീവനെടുക്കാൻ ശ്രമിച്ചിരുന്നു.’–- അമാൻഡ കൂട്ടിച്ചേർത്തു. ഇടംകയ്യൻ ബാറ്ററായിരുന്ന ഗ്രഹാം തോർപ്പ്‌ ആഗസ്ത്‌ അഞ്ചിനായിരുന്നു ആത്‌മഹത്യ ചെയ്തത്‌. ഇംഗ്ലണ്ടിനായി 100 ടെസ്റ്റിൽ 16 സെഞ്ചുറി ഉൾപ്പെടെ 6744 റണ്ണടിച്ചു. 82 ഏകദിനത്തിൽ 2380 റണ്ണും നേടി. 2005ലാണ്‌ ദേശീയ കുപ്പായമഴിച്ചത്‌. പിന്നീട്‌ പരിശീലകനായി. 2022 മേയിൽ അഫ്‌ഗാനിസ്ഥാന്റെ മുഖ്യപരിശീലകനായി നിയമിച്ചതിനുപിന്നാലെയാണ്‌ രോഗബാധിതനായത്‌. Read on deshabhimani.com

Related News