ഗോവയെ വീഴ്‌ത്തി ജംഷഡ്‌പുർ



ഫത്തോർദ പിന്നിട്ടുനിന്നശേഷം കരുത്തരായ എഫ്‌സി ഗോവയെ മുട്ടുകുത്തിച്ച്‌ ജംഷഡ്‌പുർ എഫ്‌സി. ഗോവയിലെ ഫത്തോർദ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടന്ന ഐഎസ്‌എൽ ഫുട്‌ബോളിൽ 2–-1നാണ്‌ ജംഷഡ്‌പുരിന്റെ ജയം. പരിക്കുസമയം ഓസ്‌ട്രേലിയക്കാരൻ ജോർദാൻ മറെയാണ്‌ വിജയഗോൾ കുറിച്ചത്‌. ആദ്യപകുതി അവസാനം അരങ്ങേറ്റക്കാരൻ അർമാൻഡോ സാദിക്കുവിലൂടെയാണ്‌ ആതിഥേയർ ലീഡെടുത്തത്‌. മികച്ച പന്തടക്കത്തോടെ ആക്രമണം തൊടുത്ത മനോലോ മാർക്വസിന്റെ സംഘത്തിനായിരുന്നു കളിയിൽ ആദ്യം ആധിപത്യം. 25 ഷോട്ടുകളാണ്‌ അവർ എതിർവലയിലേക്ക്‌ തൊടുത്തത്‌. പന്ത്‌ 63 ശതമാനവും ഗോവയുടെ കാലുകളിലായിരുന്നു. എന്നാൽ, സൂപ്പർതാരം ഹാവിയെർ സിവെയ്‌റോയുടെ പെനൽറ്റിയിലൂടെ ജംഷഡ്‌പുർ തിരിച്ചടിച്ചു. പരിക്കുസമയം ഒറ്റയാൻ മുന്നേറ്റത്തിലൂടെ മറെ ജയമുറപ്പിച്ചു. ഇന്ത്യൻ പരിശീലകൻ ഖാലിദ്‌ ജമീലിന്‌ കീഴിലാണ്‌ ജംഷഡ്‌പുർ കളിക്കുന്നത്‌. ലീഗിൽ ഇന്ന്‌ കളിയില്ല.  നാളെ ബംഗളൂരു എഫ്‌സി ഹൈദരാബാദ്‌ എഫ്‌സിയെ നേരിടും. Read on deshabhimani.com

Related News