ആരുടെ സ്വർണ ബാസ്കറ്റ്

ഭാരോദ്വഹനം 102 കിലോ വിഭാഗത്തിൽ സ്വർണം നേടിയ ചെെനയുടെ ലിയു ഹുവാൻഹുവയുടെ ആഹ്ലാദം


പാരിസ്‌ പാരിസ്‌ ഒളിമ്പിക്‌സിന്‌ ഇന്ന്‌ കൊടിയിറങ്ങുമ്പോൾ ചാമ്പ്യൻപട്ടത്തിനായി ആവേശപ്പോര്‌. അമേരിക്കയോ ചൈനയോ എന്ന്‌ എല്ലാ ഇനങ്ങളും അവസാനിച്ചശേഷമെ പറയാനാകൂ. കൂടുതൽ സ്വർണമുള്ള ടീമിനാണ്‌ ചാമ്പ്യൻപട്ടം. മൂന്നാമതുള്ള ഓസ്‌ട്രേലിയയെക്കാൾ 15 സ്വർണം ചൈനയ്‌ക്കും അമേരിക്കയ്‌ക്കും കൂടുതലായുണ്ട്‌. അവസാനദിവസം വനിതാ ബാസ്‌കറ്റ്‌ ബോൾ, വോളിബോൾ ഇനങ്ങളിൽ അമേരിക്കയ്‌ക്ക്‌ സ്വർണപ്രതീക്ഷയുണ്ട്‌. ചൈന വനിതകളുടെ 81 കിലോ വിഭാഗം ഭാരോദ്വഹനം, ഗുസ്‌തി, വനിതകളുടെ 75 കിലോ ബോക്‌സിങ്‌ ഇനങ്ങളിൽ സ്വർണം കാത്തിരിക്കുന്നു. പാരിസ്‌ ഒളിമ്പിക്‌സിലെ അവസാന ഇനമായ വനിതാ ബാസ്‌കറ്റ്‌ ബോൾ ഫലം വരുന്നതുവരെ ജേതാക്കളെ അറിയാൻ കാത്തിരിക്കേണ്ടി വരും. ഇന്ന്‌ രാത്രി ഏഴിനാണ്‌ മത്സരം. പതിവുപോലെ അത്‌ലറ്റിക്‌സും നീന്തലുമാണ്‌ അമേരിക്കയെ നയിച്ചത്‌. അത്‌ലറ്റിക്‌സിൽ 11 സ്വർണവും 10 വെള്ളിയും എട്ട്‌ വെങ്കലവുമടക്കം 29 മെഡലും നീന്തലിൽ എട്ട്‌ സ്വർണവും 13 വെള്ളിയും ഏഴ്‌ വെങ്കലവുമടക്കം 28 മെഡലും വാരി. മൂന്ന്‌ സ്വർണമടക്കം 10 മെഡൽ കിട്ടിയ ജിംനാസ്റ്റിക്‌സിലും തിളങ്ങി.  ഡൈവിങ്‌, ഷൂട്ടിങ്‌, ടേബിൾ ടെന്നീസ്‌, ഭാരോദ്വഹനം എന്നിവയിലൂടെയായിരുന്നു ചൈനയുടെ മറുപടി. ഡൈവിങ്ങിൽ ഏഴ്‌ സ്വർണമടക്കം 10 മെഡലും ഷൂട്ടിങ്ങിൽ അഞ്ച്‌ സ്വർണമടക്കം 10 മെഡലും ഏഷ്യക്കാർ നേടി. ടേബിൾ ടെന്നീസിൽ നാലും ഭാരോദ്വഹനത്തിൽ മൂന്നും സ്വർണമുണ്ട്‌. അത്‌ലറ്റിക്‌സിലെ പ്രകടനം നിരാശാജനകമാണ്‌. ഒരു സ്വർണവും ഒരു വെള്ളിയും രണ്ട്‌ വെങ്കലവുമടക്കം നാല്‌ മെഡലുകൾ മാത്രമാണ്‌ നേട്ടം. Read on deshabhimani.com

Related News