ആ ഫൈനലിന്‌ ഞാനും, പക്ഷേ : സഞ്‌ജു



മുംബൈ ഇന്ത്യ ജേതാക്കളായ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ ഫൈനലിൽ താൻ കളിക്കേണ്ടതായിരുന്നുവെന്ന്‌ മലയാളി ബാറ്റർ സഞ്‌ജു സാംസൺ. ടോസിന്‌ തൊട്ടുമുമ്പാണ്‌ ടീമിൽനിന്ന്‌ ഒഴിവാക്കിയത്‌. ഇക്കാര്യം ക്യാപ്‌റ്റൻ രോഹിത്‌ ശർമ വിശദമായി സംസാരിച്ചതായും ഒരു യുട്യൂബ്‌ ചാനലിന്‌ നൽകിയ അഭിമുഖത്തിൽ സഞ്‌ജു വെളിപ്പെടുത്തി. ‘ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഫൈനൽ കളിക്കാൻ തയ്യാറെടുപ്പ്‌ നടത്താൻ ടീം മാനേജ്‌മെന്റ്‌ നിർദേശിച്ചിരുന്നു. അതിനാൽ മാനസികമായും ശാരീരികമായും സജ്ജമായി. ടോസിന്‌ തൊട്ടുമുമ്പുള്ള വാംഅപ്പിനിടെയാണ്‌ രോഹിത്‌ അടുത്തെത്തി ഇക്കാര്യം പറഞ്ഞത്‌. ടീമിൽ മാറ്റംവരുത്തേണ്ടെന്നാണ്‌ തീരുമാനം. കാരണം വിശദീകരിക്കാൻ ശ്രമിച്ചപ്പോൾ എല്ലാം കളിക്കുശേഷം സംസാരിക്കാമെന്ന്‌ മറുപടി പറഞ്ഞു. തിരിച്ചുപോയ ക്യാപ്‌റ്റൻ ഒരുമിനിറ്റിനുള്ളിൽ വീണ്ടും അടുത്തെത്തി. മനസ്സിൽ എന്നെ ശപിക്കുകയാകുമല്ലേയെന്നായിരുന്നു ആദ്യ പ്രതികരണം. പിന്നീട്‌ അവസാന നിമിഷം ഒഴിവാക്കാനുള്ള കാരണങ്ങൾ വിശദീകരിച്ചു. ഞാനതിൽ തൃപ്‌തനായിരുന്നു. ഒരു കളിക്കാരനെന്ന നിലയിൽ ഫൈനൽ ആഗ്രഹിച്ചിരുന്നതായി ഞാൻ പറഞ്ഞു. ലോകകപ്പിൽ രോഹിതിന്റെ കീഴിൽ കളിക്കാനാകാത്തതിന്റെ സങ്കടം ബാക്കിനിൽക്കുമെന്നും കൂട്ടിച്ചേർത്തു. അതിനുശേഷമാണ്‌ ടോസിന്‌ പോയത്‌. രോഹിത്‌ സംസാരിച്ച ആ 10 മിനിറ്റ്‌ എക്കാലത്തും എന്റെ ഹൃദയത്തിലുണ്ടാകും. അദ്ദേഹത്തിന്റെ സമീപനം എന്നെ വല്ലാതെ സ്‌പർശിച്ചു ’–-സഞ്‌ജു പറഞ്ഞു.ലോകകപ്പ്‌ ടീമുലുണ്ടായിട്ടും സഞ്‌ജുവിന്‌ ഒറ്റക്കളിയിലും അവസരം കിട്ടിയിരുന്നില്ല. ഋഷഭ്‌ പന്തായിരുന്നു വിക്കറ്റ്‌കീപ്പർ. Read on deshabhimani.com

Related News