സന്തോഷ്‌ ട്രോഫി ഹൈദരാബാദിൽ ; നവംബറിൽ യോഗ്യതാറൗണ്ട്



ന്യൂഡൽഹി അമ്പത്തേഴ്‌ വർഷത്തിനുശേഷം സന്തോഷ്‌ ട്രോഫി ഫുട്‌ബോളിന്‌ വേദിയാകാൻ ഹൈദരാബാദ്‌. ഡിസംബറിൽ നടക്കുന്ന ഫൈനൽ റൗണ്ടിനാണ്‌ തെലങ്കാനയുടെ തലസ്ഥാന നഗരം വേദിയാകുന്നത്‌. 1967ലാണ്‌ അവസാനമായി ദേശീയ പുരുഷ ചാമ്പ്യൻഷിപ്‌ ഹൈദരാബാദിൽ നടന്നത്‌. ആകെ 12 ടീമുകളാണ്‌ ഫൈനൽ റൗണ്ടിൽ. ആതിഥേയരായ തെലങ്കാന, നിലവിലെ ചാമ്പ്യൻമാരായ സർവീസസ്‌, റണ്ണറപ്പുകളായ ഗോവ എന്നീ ടീമുകൾ നേരിട്ട്‌ യോഗ്യത നേടും. ബാക്കിയുള്ള ഒമ്പത്‌ സ്ഥാനങ്ങളിലേക്കുള്ള യോഗ്യതാ റൗണ്ടുകൾ വിവിധയിടങ്ങളിലായി നവംബറിൽ അരങ്ങേറും. ദേശീയ ഗെയിംസും ഈ സമയത്തായതിനാൽ മത്സരക്രമത്തിൽ മാറ്റം വരാൻ സാധ്യതയുണ്ട്‌. ആകെ 35 ടീമുകൾ ഒമ്പത്‌ ഗ്രൂപ്പുകളിലായി ഏറ്റുമുട്ടും. ഗ്രൂപ്പ്‌ ജേതാക്കൾ ഫൈനൽ റൗണ്ടിൽ കളിക്കും. കേരളം ഗ്രൂപ്പ്‌ എച്ചിലാണ്‌. ശക്തരായ റെയിൽവേസ്‌, ലക്ഷദ്വീപ്‌, പുതുച്ചേരി ടീമുകളുമുണ്ട്‌. ഏഴുതവണ ജേതാക്കളായ കേരളത്തിന്‌ കഴിഞ്ഞ രണ്ടുതവണയും സെമിയിൽ കടക്കാനായിട്ടില്ല. ഇത്തവണ തൃശൂരുകാരൻ ബിബി തോമസാണ്‌ പരിശീലകൻ. Read on deshabhimani.com

Related News