വിനേഷ്‌ ഫോഗട്ടിന്റെ അയോഗ്യത: അപ്പീലിൽ വിധി പറയുന്നത് വെള്ളിയാഴ്ച



​പാരീസ് > ഒളിമ്പിക്‌സ് ഫൈനലിനുമുമ്പ്‌ ഭാരപരിശോധനയിൽ പരാജയപ്പെട്ട് അയോഗ്യയാക്കിയതിനെതിരെ വനിതാ ഗുസ്‌തി താരം വിനേഷ്‌ ഫോഗട്ട് നൽകിയ അപ്പീലിൽ അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതി വിധി പറയുന്നത് വീണ്ടും മാറ്റി. വെള്ളി രാത്രി 9.30നകം വിധി പറയുമെന്ന് കായിക തർക്ക പരിഹാര കോടതി. വിധി പറയുന്നത് മാറ്റി വയ്ക്കുന്നത് മൂന്നാം തവണയാണ്. മെഡലുറപ്പിച്ച താരം അയോഗ്യയായതോടെ അവസാന സ്ഥാനത്തേക്ക്‌ തള്ളപ്പെടുകയായിരുന്നു. വനിതകളുടെ 50 കിലോഗ്രാം വിഭാഗം ഫൈനലിൽ പ്രവേശിച്ച വിനേഷിന്‌ മത്സരദിനം നടന്ന ഭാരപരിശോധനയിൽ 100 ഗ്രാം കൂടുതലായിരുന്നു. ഇതോടെയാണ് അയോഗ്യയാക്കപ്പെട്ടത്. വെള്ളിമെഡലിന്‌ അർഹതയുണ്ടെന്ന്‌ കാണിച്ചാണ്‌ വിനേഷ്‌ കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്‌. ഫൈനൽ മത്സരത്തിന്‌ ശേഷമായിരുന്നു വെള്ളി മെഡൽ പങ്കുവയ്‌ക്കണമെന്ന ആവശ്യവുമായി താരം കോടതിയെ സമീപിച്ചത്‌. രണ്ട്‌ ദിവസങ്ങളായി നടക്കുന്ന ഗുസ്‌തി മത്സരങ്ങളിൽ രണ്ട്‌ തവണയാണ്‌ ഭാര പരിശോധന നടത്തുക. ഓരോ ദിവസവും ഓരോന്ന്‌ വീതം. ഇതിൽ സെമി/ക്വാർട്ടർ/പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക്‌ മുൻപു നടന്ന ആദ്യ പരിശോധനയിൽ വിനേഷിന്റെ ഭാരം നിശ്ചയിച്ച 50 കിലോഗ്രാമിലും താഴെയായിരുന്നു. Read on deshabhimani.com

Related News