നിലയ്‌ക്കാത്ത സമരം ; ഗോദയ്‌ക്ക്‌ പുറത്തും പോരാളി

ഡൽഹിയിലെ സമരത്തിനിടെ വിനേഷ് ഫോഗട്ടിനെ പൊലീസ് റോഡിലൂടെ വലിച്ചിഴയ്ക്കുന്നു (ഫയൽ ചിത്രം) ഫോട്ടോ: പി വി സുജിത്


പാരിസ്‌ കനൽവഴികൾ താണ്ടിയാണ്‌ വിനേഷ്‌ ഫോഗട്ട്‌ പാരിസിലെത്തിയത്‌. കഴിഞ്ഞ 18 മാസത്തെ വിനേഷിന്റെ ജീവിതം അത്രമേൽ കഠിനമായിരുന്നു. ബിജെപി എംപിയും ഇന്ത്യൻ ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായിരുന്ന ബ്രിജ്‌ഭൂഷൺ ശരൺ സിങ്ങിനെതിരായ സമരപരമ്പരയിലൂടെ ഗോദയ്‌ക്ക്‌ പുറത്തും വിനേഷിലെ പോരാളിയെ രാജ്യം കണ്ടു. പ്രായപൂർത്തിയാകാത്ത ഗുസ്‌തി താരങ്ങൾക്കെതിരെ ലൈംഗികാതിക്രം നടത്തിയ ബ്രിജ്‌ഭൂഷനെ പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ലോകവേദികളിൽ ഇന്ത്യൻ പതാക പറത്തിയ വിനേഷടക്കമുള്ള താരങ്ങളെ റോഡിലൂടെ വലിച്ചിഴച്ചും ക്രൂരമായി മർദിച്ചുമാണ്‌ മോദി സർക്കാർ നേരിട്ടത്‌. പൊരുതിനേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കാൻ തീരുമാനിച്ച്‌ മുന്നോട്ടുപോയെങ്കിലും ബ്രിജ്‌ഭൂഷണിനെതിരെ നടപടിയെടുക്കുമെന്ന ഉറപ്പിൽ പിൻമാറി. പിന്നീട്‌ നിയമ പോരാട്ടം.  ഏതൊരു താരവും പകച്ചുപോകാവുന്ന ചുറ്റുപാടിലൂടെ കടന്നുപോയിട്ടും വിനേഷിലെ പോരാളി തളർന്നില്ല. മനക്കരുത്തിന്റെയും കഠിനാധ്വാനത്തിന്റെയും ബലത്തിൽ പാരിസിൽ രാജ്യത്തിനായി മെഡലുറപ്പിച്ച ഘട്ടത്തിൽ അപ്രതീക്ഷിത പുറത്താക്കൽ. ഈ വിഷമഘട്ടവും അതിജീവിച്ചുള്ള വിനേഷിന്റെ തിരിച്ചുവരവിനായി കാത്തിരിക്കാം. Read on deshabhimani.com

Related News