ബഹിരാകാശയാത്രികർക്ക്‌ ഛിന്ന​ഗ്രഹങ്ങളിലെ പാറകൾ കഴിക്കാം; പഠന റിപ്പോർട്ടുമായി ശാസ്ത്രജ്ഞർ



ബഹിരാകാശ ദൗത്യങ്ങളിൽ ബഹിരാകാശയാത്രികർക്ക് പോഷകാഹാരം ഉറപ്പാക്കാൻ പുതിയ ആശയം അവതരിപ്പിച്ച്‌ ശാസ്ത്രജ്ഞർ. ഛിന്നഗ്രഹങ്ങളിലെ പാറകൾ കഴിക്കാമെന്നാണ്‌ പുതിയ കണ്ടുപിടുത്തം. ദ ഇന്റർനാഷണൽ ജേണൽ ഓഫ് ആസ്ട്രോബയോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ്‌ ഇക്കാര്യം സൂചിപ്പിക്കുന്നത്‌. ബഹിരാകാശയാത്രികർക്ക്  പോഷക ആഹാരത്തിനായി ഛിന്നഗ്രഹങ്ങളിലെ പാറകൾ കഴിക്കാമെന്നാണ്‌ പഠനത്തിൽ പറയുന്നത്‌. അതായത്‌ പാറകൾ നേരിട്ട്‌ കഴിക്കാതെ   പാറകളിൽ നിന്ന് കാർബൺ വേർതിരിച്ച് പാറകളെ ഭക്ഷ്യയോഗ്യമാക്കി മാറ്റാം എന്നതാണ് ആശയം. ബഹിരാകാശയാത്രികർക്ക് കൊണ്ടുപോകാൻ കഴിയുന്ന ഭക്ഷണത്തിന്റെ അളവിന്റെ പരിമിതികളും ബഹിരാകാശത്ത്‌ ഇതുവരെ  കൃഷി വികസിച്ചിട്ടില്ല എന്നതുകൊണ്ടും ഈ ആശയം ഉപയോഗപ്പെടുത്താമെന്നാണ്‌ ശാസ്ത്രജ്ഞർ പറയുന്നത്‌. പ്ലാസ്റ്റിക് മാലിന്യങ്ങളെ  ഭക്ഷണമാക്കി മാറ്റുന്ന യുഎസ് ഡിപ്പാർട്ട്‌മെന്റ്‌ ഓഫ് ഡിഫൻസ് പ്രോജക്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മിഷിഗൺ ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ നേതൃത്വത്തിൽ ഇത്തരമൊരു പഠനം നടത്തിയത്. പൈറോളിസിസ് എന്ന് വിളിക്കപ്പെടുന്ന ഈ പ്രക്രിയ പ്ലാസ്റ്റിക്കിനെ ഖരം, വാതകം, ദ്രാവകം എന്നിങ്ങനെയായി വിഘടിപ്പിക്കുന്നു. ഇത്‌ പിന്നീട് ഒരു ബയോ റിയാക്ടറിൽ ബാക്ടീരിയകളുമായി പ്രവർത്തിച്ച്‌ പോഷകസമൃദ്ധമായ ആഹാരമായി മാറുന്നു. ഉൽക്കകളിൽ സൂക്ഷ്മാണുക്കൾ വളരുന്നുണ്ടെന്ന കണ്ടെത്തലാണ്‌ ഛിന്നഗ്രഹങ്ങളിലെ ഈ പരീക്ഷണത്തിന്‌ പ്രചോദനമായത്‌. ഈ വിവരങ്ങൾ ഉപയോഗിച്ച്, ഡോ. പിയേഴ്സും സംഘവും ബെന്നൂ എന്ന ഛിന്നഗ്രഹത്തിൽ നടത്തിയ പരീക്ഷണമാണ്‌  കണ്ടുപിടുത്തത്തെ വിജയകരമാക്കിയത്‌. എന്നിരുന്നാലും ഇങ്ങനെ നിർമ്മിക്കപ്പെട്ട  ഭക്ഷണം കഴിക്കാൻ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ വിഷാംശ പരിശോധനകൂടി ആവശ്യമാണ്.   Read on deshabhimani.com

Related News