ജീവനുള്ളവയെ ചിത്രീകരിക്കരുത്‌; താലിബാന്റെ പുതിയ നിരോധന ഉത്തരവ്‌



കാബുൾ> ജീവനുള്ളവയെ ചിത്രീകരിക്കുന്നതിന്‌ താലിബാനിൽ മാധ്യമങ്ങൾക്ക്‌ വിലക്ക്‌. ശരീഅത്ത് നിയമത്തിനനുസരിച്ചാണ്‌ താലിബാന്റെ ഈ പുതിയ ഉത്തരവ്‌. ശരീഅത്ത്  പ്രകാരം ജീവനുള്ളവയുടെ ചിത്രങ്ങളോ ദൃശ്യങ്ങളോ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ പാടില്ല എന്നതിനാലാണ്‌ നിയമം നടപ്പിലാക്കുന്നതെന്ന്‌ താലിബാൻ പറഞ്ഞു. 2021 - ൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ  അധികാരത്തിൽ വന്നതിനുശേഷം നിരവധി കാര്യങ്ങൾ നിരോധിച്ചിട്ടുണ്ട്.  കാണ്ഡഹാർ, ഹെൽമണ്ട്, തഖർ തുടങ്ങിയ  പ്രവിശ്യകളിൽ ഈ നിയമം നടപ്പിലാക്കാൻ തുടങ്ങി. 1996 മുതൽ 2001 വരെയുള്ള താലിബാൻ മുൻ  ഭരണത്തിൻ കീഴിൽ ടെലിവിഷനിൽ ജീവജാലങ്ങളുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്‌ നിരോധിച്ചിരുന്നു. പരസ്യങ്ങളിൽ മുഖം മറയ്ക്കുക, മാനിക്വിൻ തലകൾ മറയ്ക്കുക, റെസ്റ്റോറന്റ്‌ മെനുകളിൽ മത്സ്യത്തിന്റെ കണ്ണുകൾ മങ്ങിക്കുക എന്നിങ്ങനെയുള്ള സെൻസർഷിപ്പ് നിയമങ്ങൾ താലിബാൻ നടപ്പാക്കിയിട്ടുണ്ട്. താലിബാൻ ഭരണത്തിൽ അഫ്‌ഗാനിസ്ഥാനിൽ മാധ്യമ പ്രവർത്തനം ദുരിതത്തിലായതായാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌. മാധ്യമ പ്രവർത്തകരുടെ എണ്ണം 8,400 ൽ നിന്ന് 5,100 ആയി കുറഞ്ഞു.   നിയമം അഫ്ഗാൻ മാധ്യമങ്ങൾക്കും വിദേശ മാധ്യമങ്ങൾക്കും ഒരുപോലെ ബാധകമാണോ എന്ന് താലിബാൻ വ്യക്തമാക്കിയിട്ടില്ല. മുമ്പ്‌ താലിബാൻ അധികാരത്തിൽ ഉണ്ടായിരുന്ന സമയത്ത്‌ നിയമം എല്ലാ രാജ്യങ്ങൾക്കും ബാധകമായിരുന്നു.     Read on deshabhimani.com

Related News