ബംഗ്ലാദേശ് വിദ്യാർഥി പ്രക്ഷോഭം: മരണം 32; ധാക്ക സർവകലാശാല അനിശ്ചിതകാലത്തേക്ക്‌ അടച്ചു



ധാക്ക > ബംഗ്ലാദേശിൽ സംവരണനയം തിരുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ വിദ്യാർഥികൾ നയിച്ച പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 32 ആയി. 2500 പേർക്ക്‌ പരിക്കേറ്റു. ചൊവ്വാഴ്ച ആറുപേർ കൊല്ലപ്പെട്ടതില്‍ സർക്കാർ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.  ഇതിനു പിന്നാലെയാണ് വീണ്ടും വിദ്യാർഥികൾ കൊല്ലപ്പെട്ടത്‌. പ്രക്ഷോഭത്തിൽ രാജ്യത്ത് മിക്കയിടത്തും ഇന്റർനെറ്റ്‌ നിരോധിച്ചു. വാർത്താവിനിമയ സംവിധാനങ്ങൾ പൂർണമായും തടസപ്പെട്ട നിലയിലാണ്. രാജ്യത്തെ സർവകലാശാലകൾ അനിശ്ചിത കാലത്തേക്ക് അടച്ചിരിക്കുകയാണ്.ധാക്കയിലടക്കം വിവിധയിടങ്ങളിൽ പൊലീസും ഭരണകക്ഷിയായ അവാമി ലീഗിന്റെ ആയുധമേന്തിയ പ്രവർത്തകരും വിദ്യാർഥികളുമായി ഏറ്റുമുട്ടി. കടുത്ത തൊഴിലില്ലായ്മ നേരിടുന്ന രാജ്യത്ത്‌ സർക്കാർ ജോലികളിൽ 56 ശതമാനവും വിവിധ സംവരണ വിഭാ​ഗത്തിനാണ്. ഇതിൽ, സ്വാതന്ത്ര്യത്തിനായുള്ള 1971ലെ വിമോചന യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ പിൻഗാമികൾക്ക്‌ മാത്രമായുള്ള 30 ശതമാനം സംവരണം പിൻവലിക്കണമെന്നാണ് യുവജനങ്ങളുടെ  ദീര്‍ഘകാലആവശ്യം. ഇത് അംഗീകരിച്ച ഹൈക്കോടതി ഉത്തരവ്‌ റദ്ദാക്കി സുപ്രീംകോടതി സർക്കാർ തീരുമാനം പുനസ്ഥാപിച്ചതോടെ ജൂലൈ ഒന്നിനാണ്‌ വിദ്യാർഥികളും യുവാക്കളും പ്രക്ഷോഭം ആരംഭിച്ചത്‌.പ്രതിഷേധം ശക്തമായതോടെ, ധാക്ക സർവകലാശാല അനിശ്ചിതകാലത്തേക്ക്‌ അടച്ചു. എന്നാൽ, വിദ്യാർഥികൾ ക്യാമ്പസിനുള്ളിൽ നിലയുറപ്പിച്ചിരിക്കുകയാണ്.   Read on deshabhimani.com

Related News