രക്ഷാ സമിതി സ്ഥിരാംഗത്വം ; ഇന്ത്യക്ക്‌ പിന്തുണ ആവർത്തിച്ച്‌ യുഎസ്‌



വാഷിങ്‌ടൺ യുഎൻ രക്ഷാസമിതിയിൽ ഇന്ത്യക്ക്‌ സ്ഥിരാംഗത്വം നൽകുന്നതിനെ പിന്തുണയ്ക്കുമെന്ന നിലപാട്‌ ആവർത്തിച്ച്‌ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്ട്രേലിയയുടെയും ജപ്പാന്റെയും പ്രധാമന്ത്രിമാരും പങ്കെടുത്ത ക്വാഡ്‌ ഉച്ചകോടിയിലായിരുന്നു ബൈഡന്റെ പരാമർശം. ആഗോള സംഘടനകളിൽ ഇന്ത്യയുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി യുഎൻ സ്ഥിരാംഗത്വം നൽകുന്നതിനെ ക്വാഡ്‌ നേതാക്കൾ പിന്തുണച്ചു. ക്വാഡിനെ "ലോകനന്മക്കായുള്ള ശക്തി' എന്ന്‌ വിശേഷിപ്പിച്ച മോദി ആരോഗ്യസുരക്ഷയ്ക്കായും ആഗോളതാപനത്തെ തടയുന്നതിനും സാങ്കേതികവിദ്യയുടെ വികാസത്തിനും സംഘടനയുടെ കീഴിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ചും അറിയിച്ചു. ഇന്ത്യയിൽ മാലിന്യരഹിത ഊർജോത്പാദനം വളർത്തിയെടുക്കുന്നതിനായ്‌ അന്താരാഷ്ട്ര പുനർനിർമ്മാണ വികസന ബാങ്ക് (ഐബിആർഡി) മുഖേന നൂറ്‌ കോടി ഡോളറിന്റെ ബഹുകക്ഷി ധനസഹായവും ബൈഡൻ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇന്തോ പസഫിക്‌ മേഖലയിൽ അർബുദ ചികിത്സക്കായ്‌ ഏഴരക്കോടി ഡോളറിന്റെ ധനസഹായം മോദി പ്രഖ്യാപിച്ചു. തിങ്കളാഴ്‌ച യുഎൻ സമ്മേളനത്തിൽ പങ്കെടുത്ത്‌ മോദി അമേരിക്കയിലെ മൂന്നുദിവസത്തെ സന്ദർശനം അവസാനിപ്പിക്കും. Read on deshabhimani.com

Related News