അമേരിക്കയില്‍ ഉജ്വല കമ്യൂണിസ്റ്റ് റാലി



വാഷിങ്‌ടൺ അമേരിക്കയിലെ പ്രധാന നഗരമായ ഫിലാഡൽഫിയയിൽ ചുവന്ന ബാനറും ചുറ്റികയും അരിവാളും പതിച്ച ചെങ്കൊടിയും ഏന്തി ഉജ്വല റാലി. റെവല്യൂഷണറി കമ്യൂണിസ്റ്റ്‌സ്‌ ഓഫ്‌ അമേരിക്ക (ആര്‍സിഎ)യുടെ നേതൃത്വത്തില്‍  നടന്ന മാര്‍ച്ചില്‍ അഞ്ഞൂറിലേറെ പ്രവര്‍ത്തകരാണ് "മുതലാളിത്തം തുലയട്ടെ'യെന്ന മുദ്രാവാക്യമുയര്‍ത്തി അണിചേര്‍ന്നത്. 12 രാജ്യങ്ങളിൽ സാന്നിധ്യമുള്ള റെവല്യൂഷണറി കമ്യൂണിസ്റ്റ്‌ ഇന്റർനാഷണലിന്റെ അമേരിക്കൻ ഘടകമാണ്‌ ആര്‍സിഎ. 2024 ഫെബ്രുവരിയിലാണ് അമേരിക്കയിലെ ഇടതുപക്ഷചിന്തകര്‍ ആര്‍സിഎ രൂപീകരിച്ചത്. പാര്‍ടിയുടെ സ്ഥാപക കോണ്‍​ഗ്രസ് ഫിലാഡല്‍ഫിയയില്‍ ചേര്‍ന്നു. തുടര്‍ന്നാണ് പ്രകടനം നടത്തിയത്. മുതലാളിത്തത്തിനെ അട്ടിമറിക്കാൻ ലക്ഷ്യമിടുന്ന വർഗപോരാളികളുടെ സംഘടനയെന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന  ആർസിഎ, അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ മുതലാളിത്തത്തിനായി നിലകൊള്ളുന്ന രണ്ടുപാർടികളെയും പിന്തുണയ്ക്കില്ലെന്ന നിലപാടിലാണ്. പുതിയ ഇടതുപാർടിയുടെ രംഗപ്രവേശം അമേരിക്കയിലെ പ്രമുഖമാധ്യമങ്ങൾ അവഗണിച്ചു. എന്നാല്‍ "ശതകോടീശ്വരർ ഇത്തിൾക്കണ്ണികളാണെന്ന' അടിക്കുറിപ്പോടെ ആര്‍സിഎ എക്സിൽ പങ്കുവച്ച പ്രകടനത്തിന്റെ വീഡിയോ ശ്രദ്ധിക്കപ്പെട്ടു. എക്സിന്റെ ഉടമയും തീവ്രവലതുപക്ഷ ആശയങ്ങളുടെ പ്രചാരകനുമായ ഇലോൺ മസ്ക്‌ ആര്‍സിഎയുടെ പോസ്റ്റ് റീ പോസ്റ്റ് ചെയ്തു. Read on deshabhimani.com

Related News