ബം​ഗ്ലാദേശില്‍ വിദ്യാര്‍ഥിവേട്ട ; 19 പേർ കൊല്ലപ്പെട്ടു



ധാക്ക ബംഗ്ലാദേശിൽ സംവരണനയം തിരുത്തണമെന്ന്‌ ആവശ്യപ്പെട്ടുള്ള വിദ്യാർഥി പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമം. പൊലീസ്‌ നടപടിയില്‍  പതിനൊന്നാം ക്ലാസ്സുകാരനടക്കം 19 പേർകൂടി കൊല്ലപ്പെട്ടു. 2500 പേർക്ക്‌ പരിക്കേറ്റു. ഇതോടെ, പ്രക്ഷോഭത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി.ചൊവ്വാഴ്ച ആറുപേർ കൊല്ലപ്പെട്ടതില്‍ സർക്കാർ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതിന്‌ പിന്നാലെയാണ്‌ വീണ്ടും പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടത്. ധാക്കയിലടക്കം വിവിധയിടങ്ങളിൽ പൊലീസും ഭരണകക്ഷിയായ അവാമി ലീഗിന്റെ ആയുധമേന്തിയ പ്രവർത്തകരും വിദ്യാർഥികളുമായി ഏറ്റുമുട്ടി. കടുത്ത തൊഴിലില്ലായ്മ നേരിടുന്ന രാജ്യത്ത്‌ സർക്കാർ ജോലികളിൽ 56 ശതമാനവും വിവിധ സംവരണ വിഭാ​ഗത്തിനാണ്. ഇതിൽ, സ്വാതന്ത്ര്യത്തിനായുള്ള 1971ലെ വിമോചന യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ പിൻഗാമികൾക്ക്‌ മാത്രമായുള്ള 30 ശതമാനം സംവരണം പിൻവലിക്കണമെന്നാണ് യുവജനങ്ങളുടെ  ദീര്‍ഘകാലആവശ്യം. ഇത് അംഗീകരിച്ച ഹൈക്കോടതി ഉത്തരവ്‌ റദ്ദാക്കി സുപ്രീംകോടതി സർക്കാർ തീരുമാനം പുനസ്ഥാപിച്ചതോടെ ജൂലൈ ഒന്നിനാണ്‌ വിദ്യാർഥികളും യുവാക്കളും പ്രക്ഷോഭം ആരംഭിച്ചത്‌.പ്രതിഷേധം ശക്തമായതോടെ, ധാക്ക സർവകലാശാല അനിശ്ചിതകാലത്തേക്ക്‌ അടച്ചു. എന്നാൽ, വിദ്യാർഥികൾ ക്യാമ്പസിനുള്ളിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിർദേശം ബംഗ്ലാദേശിലുള്ള വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരർക്ക്‌ ജാഗ്രതാ നിർദേശം നൽകി ധാക്കയിലെ ഇന്ത്യൻ എംബസി. 
  അവശ്യ കാര്യങ്ങൾക്കായല്ലാതെ പുറത്തിറങ്ങുകയോ യാത്ര ചെയ്യുകയോ ചെയ്യരുതെന്നാണ്‌ നിർദേശം. Read on deshabhimani.com

Related News