ഗാസ സ്കൂളിലും ബോംബാക്രമണം ; രണ്ട്‌ യു എൻ പ്രവർത്തകരടക്കം 18 മരണം



ഗാസ സിറ്റി സുരക്ഷിത മേഖലയായി പ്രഖ്യാപിച്ച ടെന്റ്‌ ക്യാമ്പുകളിൽ ബോംബിട്ടതിനു പിന്നാലെ, മധ്യ ഗാസയിലെ സ്കൂളിലും ബോംബ്‌, മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ സൈന്യം. നുസെയ്റത്ത്‌ അഭയാർഥി ക്യാമ്പിൽ താൽക്കാലിക അഭയകേന്ദ്രമായി പ്രവർത്തിക്കുന്ന സ്കൂളാണ്‌ ആക്രമിച്ചത്‌. കൊല്ലപ്പെട്ടവരിൽ രണ്ട്‌ യു എൻ പ്രവർത്തകരും ഉൾപ്പെടുന്നു. 18 പേർക്ക്‌ പരിക്കേറ്റു. തുടർച്ചയായ രണ്ടാംദിനമാണ്‌ ഇസ്രയേൽ സൈന്യം സുരക്ഷിതമെന്ന്‌ പ്രഖ്യാപിച്ച ഇടങ്ങളിൽ ബോംബാക്രമണം നടത്തുന്നത്‌. ഒറ്റ ദിവസത്തിൽ 64 ‌പേരാണ്‌ മുനമ്പിലേക്ക്‌ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത്‌. 104 പേർക്ക്‌ പരിക്കേറ്റു. അതിനിടെ, ഗാസയിൽ 5.3 ലക്ഷം കുട്ടികൾക്ക്‌ പോളിയോ വാക്സിന്റെ ആദ്യ ഡോസ്‌ നൽകി. ഗാസയിൽ ഹമാസ്‌ ആറ്‌ ബന്ദികളെ താമസിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതായി ആരോപിക്കപ്പെടുന്ന തുരങ്കത്തിന്റെ ചിത്രം ഇസ്രയേൽ സൈന്യം പുറത്തുവിട്ടു. വെസ്‌റ്റ്‌ ബാങ്കിൽ 30 പലസ്തീൻകാരെ ഇസ്രയേൽ സൈന്യം അറസ്‌റ്റ്‌ ചെയ്തു. Read on deshabhimani.com

Related News