ലബനനിൽ ഇസ്രയേലിന്റെ കൂട്ടക്കുരുതി; മരണം 492



ബെയ്‌റൂട്ട്‌ > പേജര്‍, വക്കിടോക്കി സ്‌ഫോടന പരമ്പരകള്‍ക്ക് പിന്നാലെ, ഇസ്രയേല്‍ ലബനനില്‍ നടത്തിയ അതിരൂക്ഷമായ വ്യോമാക്രമണത്തില്‍ 492 പേർ കൊല്ലപ്പെട്ടു. ആയിരത്തിലേറെ പേർക്ക്‌ പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 24 കുട്ടികളും നിരവധി സ്ത്രീകളുമുണ്ട്‌.  മുന്നൂറോളം കേന്ദ്രങ്ങളിലാണ് ഇസ്രയേല്‍ ബോംബ് വര്‍ഷിച്ചത്.  ഹിസ്ബുള്ളയെ ലക്ഷ്യമിട്ട്  2006ൽ നടത്തിയ ആക്രമണങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും ശക്തമായ ആക്രമണമാണിത്‌. ​ ഹിസ്‌ബുള്ള ശക്തികേന്ദ്രങ്ങളും ആയുധപ്പുരകളും ആക്രമിച്ചെന്നാണ് ഇസ്രയേലിന്റെ അവകാശവാദം.  തെക്ക്, കിഴക്കൻ മേഖലകളില്‍ നിന്ന്  ബെയ്‌റൂട്ട്‌ ലക്ഷ്യമാക്കി ജനങ്ങൾ വൻതോതിൽ പലായനം ചെയ്യുന്നതിനിടെയാണ്‌ വ്യാപക ആക്രമണം.  ലബനൻ–- സിറിയൻ അതിർത്തിയിലെ ബെകാ താഴ്‌വരയിലെ  ജനവാസ കേന്ദ്രങ്ങൾ വ്യാപകമായി ആക്രമിക്കപ്പെട്ടു. 1982ൽ ഹിസ്‌ബുള്ള സ്ഥാപിക്കപ്പെട്ട പ്രദേശമാണിത്‌. വടക്കൻ ഇസ്രയേലിലെ ഗലീലിയിലെ ഇസ്രയേൽ സൈനിക പോസ്റ്റുകളിലേക്കുംമറ്റും റോക്കറ്റ്‌ ആക്രമണം നടത്തിയതായി ഹിസ്‌ബുള്ള അറിയിച്ചു. 150ൽപ്പരം റോക്കറ്റുകളും മിസൈലുകളും ഡ്രോണുകളുമാണ് പ്രയോ​ഗിച്ചത്. പതിനൊന്ന് മാസമായി ​ ​ഗാസയില്‍ തുടരുന്ന കൂട്ടക്കുരുതി ഇസ്രയേല്‍  ലബനനിലേക്കും വ്യാപിപ്പിച്ചതോടെ പശ്ചിമേഷ്യയാകെ പ്രക്ഷുബ്‌ധമാവുകയാണ്. മുന്നറിയിപ്പ്‌, 
പിന്നെ ആക്രമണം ആക്രമണത്തിന്‌ തൊട്ടുമുമ്പ്‌  ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട്‌ ഇസ്രയേൽ സൈന്യം  ജനങ്ങൾക്ക്‌  സന്ദേശമയച്ചതായും റിപ്പോർട്ടുണ്ട്‌.  റെക്കോർഡഡ്‌ കോൾ, എസ്‌എംഎസ്,  ലാൻഡ്ഫോൺ സന്ദേശങ്ങളിലൂടെയാണ്‌   മുന്നറിയിപ്പ്‌ നൽകിയത്‌. ഇതോടെ, ലബനന്റെ ടെലകോം നെറ്റ്‌വർക്ക്‌ പൂർണമായും ഇസ്രയേൽ ഹാക്ക്‌ ചെയ്‌തെന്ന സംശയം ബലപ്പെട്ടു.   Read on deshabhimani.com

Related News