ഇസ്രയേൽ കൂട്ടക്കുരുതി തുടരുന്നു ; ബെയ്‌റൂട്ടിൽ ശക്തമായ മിസൈലാക്രമണം



ടെൽ അവീവ്‌ ബെയ്‌റൂട്ടിൽ ശക്തമായ മിസൈലാക്രമണം ഇസ്രയേൽ തുടരുകയാണ്‌. ഒരു മണിക്കൂറിനുള്ളിൽ തെക്കൻ ലബനനിലെ 120 ഹിസ്ബുള്ള കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. തെക്കൻ ലബനനിലെ ബറാഷിറ്റിൽ പത്ത്‌ അഗ്നിരക്ഷാസേനാംഗങ്ങൾ കൊല്ലപ്പെട്ടു. ഇസ്രയേലിലെ ഹൈഫയിൽ ഹിസ്ബുള്ള വിക്ഷേപിച്ച മിസൈൽ പതിച്ച്‌ പത്തുപേർക്ക്‌ പരിക്കേറ്റു. കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാവ്‌ ഹസൻ നസറള്ളയുടെ പിൻഗാമിയായി കരുതപ്പെടുന്ന ഹാഷെം സഫിയെദ്ദീനെ വധിച്ചത്‌ സ്ഥിരീകരിക്കാനായിട്ടില്ലെന്ന്‌ ഇസ്രയേൽ സർക്കാരിന്റെ വക്താവ്‌ അറിയിച്ചു. വടക്കൻ ഗാസയിലെ ജബാലിയ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. അൽ ജസീറ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങൾക്കായി പ്രവർത്തിക്കുന്ന ഫോട്ടോഗ്രാഫർ ഹസൻ ഹമദാ(19)ണ്‌ കൊല്ലപ്പെട്ടത്‌. അഭയാർഥി ക്യാമ്പിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക്‌ മിസൈൽ പതിക്കുകയായിരുന്നു. തിങ്കളാഴ്‌ച ഇസ്രയേൽ ആക്രമണത്തിൽ 12 പേരാണ്‌ ഗാസയുടെ വിവിധയിടങ്ങളിൽ കൊല്ലപ്പെട്ടത്‌. ഇതോടെ ഇസ്രയേൽ കടന്നാക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 41,909 ആയി. ഇസ്രയേലിന്റെ വിവിധഭാഗങ്ങളിൽ ഹമാസ്‌ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഓർമച്ചടങ്ങുകൾ സംഘടിപ്പിച്ചു.   Read on deshabhimani.com

Related News