ചുട്ട് പൊള്ളിയ ജൂലൈ 21



ലണ്ടൻ > കഴിഞ്ഞ 84 വർഷത്തിനിടെ ലോകത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട ദിവസം ജൂലൈ 21 ആണെന്ന് റിപ്പോർട്ട്. യൂറോപ്യൻ യൂണിയനിലെ കോപർനിക്കസ് ക്ലൈമറ്റ് ചെയ്ഞ്ച് സർവീസ്(സി3എസ്) പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം ജൂലൈ 21ന് ആഗോള ശരാശരി താപനില 17.09 ഡിഗ്രി (62.76 ഡിഗ്രി ഫാരൻഹീറ്റ്) സെൽഷ്യസ് എന്ന റെക്കോഡിലെത്തി. 1940 നു ശേഷം ആദ്യമായാണ് താപനില ഈ നിലയിലേക്ക് എത്തുന്നത്. 2023 ജൂലൈ ആറിന് രേഖപ്പെടുത്തിയ 17.08 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോഡാണ് ഞായറാഴ്ച മറികടന്നത്. കഴിഞ്ഞ വർഷം ജൂൺ മുതലുള്ള എല്ലാ മാസവും ചൂടേറിയതായിരുന്നു. കഴിഞ്ഞ 13 മാസത്തെ താപനിലയിൽ മുൻകാല റെക്കോർഡുകളുമായി അമ്പരപ്പിക്കുന്ന വ്യത്യാസമുണ്ടെന്ന് കാലാവസ്ഥ ഏജൻസി ഡയറക്ടർ കാർലോ ബ്യൂണ്ടെംപോ പറഞ്ഞു. ജൂൺ മുതൽ ആഗസ്ത്‌ വരെ ഉത്തരാർധഗോളത്തിൽ വേനൽക്കാലമാണ്. ദക്ഷിണാർധഗോളത്തിലെ സമുദ്രങ്ങൾ തണുക്കുന്നതിനാൽ ഉത്തരാർധഗോളത്തിലെ ഭൂപ്രദേശങ്ങൾ വളരെ വേഗത്തിൽ ചൂടാകും. അന്റാർട്ടിക്കയിലെ വിവിധ ഭാഗങ്ങളിൽ ശരാശരിയേക്കാൾ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്. മിക്കവാറും എല്ലാ ഭൂഖണ്ഡങ്ങളിലും ഞായറാഴ്ച റെക്കോർഡ് ചൂടാണ് അനുഭവപ്പെട്ടത്‌.  മനുഷ്യരുടെ പ്രവർത്തികൾ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം ഭൂമിയെ വലിയ അപകടങ്ങളിലേക്ക് തള്ളിവിടുന്നു എന്നതിൻ്റെ ആശങ്കാജനകമായ അടയാളമാണ് ഇതെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ ആശങ്കപ്പെടുന്നു. 2024-ൽ വാർഷിക ചൂട് റെക്കോർഡ് കടക്കാൻ 92 ശതമാനം സാധ്യതയുണ്ടെന്നാണ് കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച വിശകലനത്തിൽ  ബെർക്ക്‌ലി എർത്ത് സംഘടനയിലെ ഗവേഷകർ പറയുന്നത്. Read on deshabhimani.com

Related News