ചൈനയല്ല അമേരിക്കയാണ്‌ ജയിക്കുക ; സ്ഥാനാർഥിത്വം 
അംഗീകരിച്ച്‌ കമല



വാഷിങ്‌ടൺ 21– -ാം നൂറ്റാണ്ട്‌ തുറന്നുവയ്ക്കുന്ന കിടമത്സരത്തിൽ ചൈനയല്ല, അമേരിക്കയാണ്‌ ജയിക്കുകയെന്ന്‌ ഉറപ്പാക്കുമെന്ന്‌ അമേരിക്കൻ വൈസ്‌ പ്രസിഡന്റ്‌ കമല ഹാരിസ്‌. ഷിക്കാഗോയിൽ നടന്ന ഡെമോക്രാറ്റിക്‌ ദേശീയ കൺവൻഷനിൽ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിത്വം ഔദ്യോഗികമായി സ്വീകരിച്ച്‌ സംസാരിക്കുകയായിരുന്നു അവർ. നവംബർ അഞ്ചിന്‌ നടക്കുന്ന തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡോണൾഡ്‌ ട്രംപും കമലയും തമ്മിൽ ഇഞ്ചോടിഞ്ച്‌ മത്സരം നടക്കുമെന്നാണ്‌ വിലയിരുത്തൽ. വർഗ, ലിംഗ, കക്ഷി ഭേദമില്ലാതെ, എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റായിരിക്കുമെന്ന്‌ കമല പ്രഖ്യാപിച്ചു. ട്രംപിനെ കടന്നാക്രമിച്ചായിരുന്നു പ്രസംഗം. ഗാസയിൽ ജനങ്ങളെ കൊന്നൊടുക്കുന്നത്‌ സങ്കടകരമാണെന്ന്‌ പറഞ്ഞ കമല, ഇസ്രയേലിന്‌ സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന മുൻ നിലപാട്‌ ആവർത്തിക്കുകയും ചെയ്തു. വിവാഹവാർഷിക ദിനത്തിൽ, ജീവിതപങ്കാളി ഡഗ്ലസ്‌ എംഹോഫിനൊപ്പമാണ്‌ കമല കൺവഷനിൽ പങ്കെടുത്തത്‌. ഇന്ത്യക്കാരിയായ അമ്മ ശ്യാമള ഗോപാലനെ അനുസ്മരിച്ചുകൊണ്ടാണ് പ്രസംഗം തുടങ്ങിയത്. Read on deshabhimani.com

Related News