സുനിതാ വില്യംസിനെ 
തിരിച്ചെത്തിക്കാൻ നാസ



വാഷിങ്‌ടൺ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിനെയും ബുച്ച്‌ വിൽമോറിനെയും തിരിച്ചെത്തിക്കാനുള്ള നാസ ദൗത്യത്തിന്‌ തുടക്കം. ഫ്ലോറിഡയിലെ കേപ്‌ കാനവെറൽ സ്‌പേസ്‌ സ്റ്റേഷനിൽനിന്ന്‌ സ്‌പേസ്‌ എക്സിന്റെ ക്രൂ ഡ്രാഗൺ ക്യാപ്സ്യൂൾ ‘ഫ്രീഡ’വുമായി ഫാൽക്കൺ 9 റോക്കറ്റ്‌ യാത്ര തിരിച്ചു.  പേടകത്തിൽ 2025 ഫെബ്രുവരിയിലാകും ഇരുവരും ഭൂമിയിലേക്ക്‌ മടങ്ങുക. നാസയുടെ നിക്ക്‌ ഹേഗ്‌, റഷ്യയുടെ അലക്‌സാണ്ടർ ഗോർബുനോവ്‌ എന്നീ ശാസ്ത്രജ്ഞരാണ്‌ പേടകത്തിലുള്ളത്‌.  ഭ്രമണപഥത്തിലെത്തിയ ഇവർ   അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക്‌ ചെയ്യും. അഞ്ചുമാസ ദൗത്യത്തിനുശേഷം മടങ്ങുമ്പോൾ സുനിതയെയും ബുച്ച്‌ വിൽമോറിനെയും കൂടെക്കൂട്ടാനായി പേടകത്തിൽ  ഇരിപ്പിടങ്ങൾ കരുതിയിട്ടുണ്ട്‌. വ്യാഴാഴ്ച പുറപ്പെടേണ്ട ദൗത്യം ഫ്ലോറിഡയിൽ വീശിയടിച്ച ഹെലൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്‌ക്കുകയായിരുന്നു. ജൂൺ അഞ്ചിന്‌ എട്ടുദിവസത്തെ പര്യടനത്തിനായി ബോയിങ്‌ സ്റ്റാർലൈനർ പേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ സുനിതയും വിൽമോറും പേടകത്തിന്റെ തകരാറിനെ തുടർന്ന്‌ അവിടെ കുടുങ്ങുകയായിരുന്നു. ഇവരില്ലാതെ പിന്നീട്‌ പേടകം തിരിച്ചിറക്കി. Read on deshabhimani.com

Related News