​ഗാസയിൽ കൊല്ലപ്പെട്ട ഗർഭിണിയുടെ വയറ്റിൽനിന്ന്‌ ശിശുവിനെ രക്ഷിച്ചു



ഗാസ സിറ്റി > ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഗർഭിണിയുടെ വയറ്റിൽനിന്ന്‌ ശിശുവിനെ രക്ഷിച്ചു. ഒല അദ്‌നാൻ ഹർബ് അൽ-കുർദ് എന്ന യുവതിയുടെ വയറ്റിൽ നിന്നാണ് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ പുറത്തെടുത്തത്. നുസൈറത്ത്‌ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ ശനിയാഴ്‌ച നടത്തിയ മിസൈലാക്രമണത്തിൽ ഒരു കുടുംബത്തിലെ ആറംഗങ്ങളടക്കം 24 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൽ ഒലയ്ക്ക് മാരകമായി പരിക്കേറ്റു. ആശുപത്രിയിലെത്തിച്ചെങ്കിലും ഒല അതിജീവിച്ചില്ല. അൾട്രാസൗണ്ട് സ്കാനിൽ കുഞ്ഞിന് ഹൃദയമിടിപ്പ് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. ആരോഗ്യസ്ഥിതി സാധാരണനിലയിലായതോടെ കുഞ്ഞിനെ ദേർ അൽബലായിലുള്ള അൽഅഖ്‌സ ആശുപത്രിയിലേക്ക്‌ മാറ്റി. ഇസ്രയേലിന്റെ ആക്രമണത്തിൽ ഒല അദ്‌നാൻ അടക്കം മൂന്നു സ്ത്രീകളും ഒരു കുട്ടിയും കൊല്ലപ്പെട്ടിരുന്നു. ഇവരുടെ ഭർത്താവിനും പരിക്കേറ്റു. ഗാസയിൽ ആക്രമണം തുടങ്ങിയതോടെ ഗർഭിണികൾക്ക്‌ ശുശ്രൂഷ കിട്ടാത്ത സാഹചര്യമാണ്‌. ഭക്ഷണവും ശുദ്ധജലവും ദുർലഭമായതും വൃത്തിഹീനമായ ചുറ്റുപാടുകളും കാരണം സമയംതെറ്റിയുള്ള പ്രസവവും പ്രസവത്തെത്തുടർന്നുള്ള അമ്മമാരുടെ ആരോഗ്യപ്രശ്നങ്ങളും ഗാസയിൽ വർധിച്ചതായി  "ഡോക്ടേഴ്‌സ്‌ വിത്തൗട്ട്‌ ബോർഡേഴ്‌സ്‌' സംഘടന അറിയിച്ചു. മേഘലയിൽ അവശേഷിക്കുന്ന കുറച്ച്‌ ആശുപത്രികൾ അവയുടെ പരമാവധി ശേഷിയിലാണ്‌ പ്രവർത്തിക്കുന്നത്‌. Read on deshabhimani.com

Related News