പലസ്തീന്‍ രാഷ്ട്രം: ആഗോളസഖ്യത്തിന് സൗദി



ന്യൂയോർക്ക്‌ പലസ്തീൻ രാഷ്ട്രസ്ഥാപനത്തിനായി ആഗോള സഖ്യമുണ്ടാക്കാാന്‍ നീക്കം തുടങ്ങിയെന്ന് പ്രഖ്യാപിച്ച്‌ സൗദി അറേബ്യ. ഇസ്രയേൽ–- പലസ്തീൻ പ്രശ്‌നം ദ്വിരാഷ്ട്ര സ്ഥാപനത്തിലൂടെ ശാശ്വതമായി പരിഹരിക്കുകയാണ്‌ ലക്ഷ്യം. ഗാസയിൽ അടിയന്തരമായി വെടിനിർത്തൽ നടപ്പാക്കണം. അറബ്‌ രാജ്യങ്ങളുടെയും സമാന ചിന്താഗതിയുള്ള യൂറോപ്യൻ രാജ്യങ്ങളുടെയും സഹകരണത്തോടെയാണ്‌ സഖ്യം രൂപീകരിക്കുന്നതെന്ന്‌ സൗദി അറേബ്യ വിദേശമന്ത്രി ഫൈസൽ ബിൻ ഫർഹാൻ ന്യൂയോർക്കിൽ പറഞ്ഞു.  യു എൻ പൊതുസഭാ സമ്മേളനത്തോട്‌ അനുബന്ധിച്ച്‌ വിദേശമന്ത്രിമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാസയിൽ ഇസ്രയേൽ കടന്നാക്രമണം സൃഷ്ടിച്ച മാനുഷിക പ്രതിസന്ധി മഹാദുരന്തമായി മാറി. ഗാസ നിവാസികളെ നിർബന്ധിതമായി കുടിയൊഴിപ്പിച്ചും  കൊടുംപട്ടിണിയിലാക്കിയുമാണ് ഇസ്രയേൽ യുദ്ധം ചെയ്യുന്നത്‌. ഇസ്രയേൽ സൈനികരുടെ ലൈംഗിക കുറ്റകൃത്യങ്ങൾ യു എൻ ഏജൻസികൾ രേഖപ്പെടുത്തിയിട്ടുണ്ട്‌. ലബനനിലേക്കും ആക്രമണം നടത്തുകവഴി മേഖലയെയാകെ യുദ്ധക്കളമാക്കാനാണ്‌ ഇസ്രയേൽ നീക്കമെന്നും അദ്ദേഹം പറഞ്ഞു. സഖ്യത്തിന്റെ ആദ്യ യോഗം റിയാദിൽ നടക്കും. തുടർയോഗങ്ങൾ റിയാദിലും ബ്രസൽസിലുമായിരിക്കുമെന്ന്‌ യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി ജോസെപ്‌ ബോറൽ പറഞ്ഞു. Read on deshabhimani.com

Related News