എല്ലാത്തിനും പിന്നിൽ അമേരിക്ക: രൂക്ഷ വിമർശനവുമായി ഷെയ്‌ഖ്‌ ഹസീന



ന്യൂഡൽഹി> അമേരിക്കയെ രൂക്ഷമായി വിമർശിച്ച്‌ ബംഗ്ലാദേശ്‌ മുൻ പ്രധാനമന്ത്രി ഷെയ്‌ഖ്‌ ഹസീന. രാജ്യത്ത് ഭരണമാറ്റമുണ്ടാകാൻ യുഎസ് ഗൂഢാലോചന നടത്തി. മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാതിരിക്കാനാണ് താൻ രാജിവെച്ചത്‌. വിദ്യാർത്ഥികളുടെ മൃതദേഹത്തിന് മുകളിൽ അധികാരത്തിൽ വരാൻ അമേരിക്ക ആഗ്രഹിച്ചു, പക്ഷേ തനിക്കതിന്‌ താത്‌പര്യമില്ലാത്തതിനാലാണ്‌ പ്രധാനമന്ത്രി സ്ഥാനം  രാജിവച്ചതെന്നും ഹസീന പറഞ്ഞു. രാജി വെച്ച്‌ ഇന്ത്യയിലേക്ക് വരുന്നന്നതിന് മുമ്പ് ബംഗ്ലാദേശ് ജനതയെ അഭിസംബോധന ചെയ്യാൻ തയാറാക്കിയിരുന്ന പ്രസംഗത്തിലാണ് ഹസീനയുടെ അമേരിക്കൻ വിരുദ്ധ പരാമർശം. പ്രതീക്ഷ നഷ്ടപ്പെടരുതെന്നും താൻ ഉടൻ മടങ്ങിവരുമെന്നും അവാമിലീഗ്‌ പ്രവർത്തകരോട് ഷെയ്ഖ് ഹസീന പറഞ്ഞു. രാജ്യം വിടാനുള്ള തീരുമാനം വളരെ വിഷമമുണ്ടാക്കി ജനങ്ങളായിരുന്നു തന്റെ ശക്തിയെന്നും ഹസീന പറയാനിരുന്നെന്നാണ് റിപ്പോർട്ട്. സർക്കാർ വിരുദ്ധ പ്രക്ഷോഭം ആളിക്കത്തിയതിനു പിന്നാലെയാണ്‌ ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച്‌ ഇന്ത്യയിലെത്തിയത്‌. ഇന്ത്യയിൽ നിന്ന്‌ ലണ്ടനിലേക്ക്‌ പോകാനായിരുന്നു ഹസീനയുടെ തീരുമാനമെങ്കിലും ബ്രിട്ടൺ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന്‌ ഹസീന ഇന്ത്യയിൽ തുടരുകയാണ്‌.   വിമോചനയുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ പിൻതലമുറക്കാർക്കുള്ള 30 ശതമാനം സംവരണം പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ് വിദ്യാർഥി പ്രക്ഷോഭം ആരംഭിച്ചത്. സുപ്രീംകോടതിയിൽനിന്ന്‌ അനുകൂല വിധി ഉണ്ടായതോടെ പ്രക്ഷോഭത്തിന്‌ തീവ്രത കുറഞ്ഞു. എന്നാൽ, ജയിലിലടച്ചവരെ വിട്ടയയ്ക്കാൻ സർക്കാർ തയാറായില്ല. തുടർന്നാണ് രാജ്യത്ത് പ്രക്ഷോഭം വീണ്ടും ആളിക്കത്തിയത്‌. സെന്റ്‌ മാർട്ടിൻ ദ്വീപിന്റെ പരമാധികാരം കീഴടക്കി, ബംഗാൾ ഉൾക്കടലിന്റെ മേൽ അധികാരം സ്ഥാപിക്കാൻ അമേരിക്കയെ അനുവദിച്ചിരുന്നെങ്കിൽ താൻ ഇന്നും അധികാരത്തിൽ തുടരുമായിരുന്നുവെന്നും ഹസീന പറഞ്ഞു . മതമൗലിക വാദികളാൽ ഒരിക്കലും കബളിപ്പിക്കപ്പെടരുതെന്ന്‌ തന്റെ നാട്ടിലെ ജനങ്ങളോട്‌ ഹസീസ അഭ്യർത്ഥിച്ചു. Read on deshabhimani.com

Related News