ഡ്രോൺ ആക്രമണം ശക്തമാക്കി ഉക്രയ്‌ൻ



മോസ്‌കോ കുർസ്‌ക്‌ പ്രവിശ്യയെ മുൻനിർത്തിയുള്ള ഏറ്റുമുട്ടൽ ശക്തമാക്കി റഷ്യയും ഉക്രയ്‌നും. ഉക്രയ്‌നിൽനിന്ന്‌ റഷ്യയുടെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമിട്ട്‌ 158 ഡ്രോണുകൾ എത്തിയതായി റഷ്യൻ സൈന്യം സ്ഥിരീകരിച്ചു. രണ്ട്‌ ഊർജ നിലയങ്ങൾക്കുനേരെയും ആക്രമണം നടന്നു. ഡ്രോൺ ആക്രമണത്തെത്തുടർന്ന്‌ മോസ്‌കോയിൽനിന്ന്‌ 120 കിലോമീറ്റർ അകലെയുള്ള കൊണകോവോ ഊർജനിലയത്തിന്‌ തീപിടിച്ചു. മോസ്‌കോയിലെ എണ്ണശുദ്ധീകരണ ശാലയ്‌ക്കുനേരെയും ആക്രമണം നടന്നു. മോസ്‌കോയുടെ വിവിധ ഭാഗങ്ങളിലായി 11 ഡ്രോൺ പതിച്ചതായി മോസ്‌കോ ഗവർണർ സെർജി സെമിയോനോവിച്ച് പറഞ്ഞു. മോസ്‌കോയിലെ കാഷിര വൈദ്യുത നിലയത്തിനുനേരെയും ആക്രമണം നടന്നെങ്കിലും കാര്യമായ അപകടമുണ്ടായില്ല. അടുത്തിടെ, കുർസ്കിലെ ആണവനിലയത്തിനുനേരെ ഉക്രയ്‌ൻ ഡ്രോൺ ആക്രമണം നടത്തിയതായി റഷ്യ ആരോപിച്ചിരുന്നു. ഉക്രയ്‌നിന്റെ കിഴക്കൻ മേഖല കേന്ദ്രീകരിച്ച്‌ റഷ്യയും ആക്രമണം ശക്തമാക്കിയിട്ടുണ്ട്‌. കഴിഞ്ഞ ദിവസം ഉക്രയ്‌നിലെ ഖർക്കിവിന്‌ നേരെയുണ്ടായ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ ഒരു പെൺകുട്ടി ഉൾപ്പടെ ഏഴ്‌ പേർ കൊല്ലപ്പെട്ടിരുന്നു. Read on deshabhimani.com

Related News