വിയറ്റ്നാമിൽ ആഞ്ഞടിച്ച് യാ​ഗി; മരണം 59



ഹനോയ് > വിയറ്റ്നാമിൽ ആഞ്ഞടിച്ച് യാ​ഗി ചുഴലിക്കാറ്റ്. കാറ്റിനെത്തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 59 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കാവോ വാങ് പ്രവിശ്യയില്‍ 20 യാത്രക്കാരുമായി പോയ ബസ് ഒലിച്ചു പോയി. ശക്തമായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഫുതോ പ്രവിശ്യയില്‍ പാലം തകര്‍ന്നു. ഏഷ്യയിലെ ഈ വർഷത്തെ ഏറ്റവും തീവ്രതയേറിയ ചുഴലിക്കാറ്റായ യാഗി കഴിഞ്ഞ ദിവസമാണ് വിയറ്റ്‌നാമിൽ തീരംതൊട്ടത്.  ഹായ്‌ ഫോങ്‌, ക്വാങ്‌ നിങ്‌ പ്രദേശങ്ങളിൽ മണിക്കൂറിൽ 203 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് പ്രവേശിച്ചത്. തീരപ്രദേശത്തുള്ള 50,000 പേരെ ഒഴിപ്പിച്ചു. വെള്ളിയാഴ്‌ച തെക്കൻ ചൈനയിലെ ഹൈനാൻ ദ്വീപിലൂടെ കടന്നുപോയ ചുഴലിക്കാറ്റിൽ എട്ടുലക്ഷത്തിലധികം പാർപ്പിടങ്ങൾ തകര്‍ന്നു. മൂന്നു മരണം സ്ഥിരീകരിച്ചു. നൂറോളം പേർക്ക്‌ പരിക്കേറ്റു. തെക്കൻ ചൈനാക്കടലിൽ ആഗസ്ത്‌ 30ന്‌ രൂപംകൊണ്ട യാഗി ആദ്യം തീരംതൊട്ട ഫിലിപ്പീൻസിൽ 16 പേരുടെ ജീവന്‍ അപഹരിച്ചു.  കാലാവസ്ഥാവ്യതിയാനം മൂലം സമുദ്രത്തിൽ താപനില ഉയരുന്നതാണ്‌ കടുത്ത ചുഴലിക്കാറ്റുകൾക്ക്‌ കാരണമെന്ന്‌ കാലാവസ്ഥാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. Read on deshabhimani.com

Related News