ആംഗ്യം മതി ; സ്‌മാർട്ട്‌ ഗ്ലൗ അത്‌ സംസാരഭാഷയാക്കും



കൊച്ചി ആംഗ്യഭാഷയെ സംസാരഭാഷയാക്കി മാറ്റുന്ന സ്‌മാർട്ട്‌ ഗ്ലൗ റോബോട്ട്‌ റോബോട്ടിക്‌സ്‌ റൗണ്ട്‌ ടേബിൾ പ്രദർശനവേദിയിൽ മുഖ്യ ശ്രദ്ധാകേന്ദ്രമായി. പാലക്കാട്‌ സ്വദേശിയും തിരുവനന്തപുരം ബാർട്ടൻഹിൽ എൻജിനിയറിങ്‌ കോളേജിലെ ഇൻഫർമേഷൻ ടെക്‌നോളജി അവസാനവർഷ ബിടെക്‌ വിദ്യാർഥിയുമായ എ വിമുനാണ്‌ ഈ റോബോട്ടിനെ അവതരിപ്പിച്ചത്‌. സംസാരശേഷിയില്ലാത്തവർക്കും മറ്റ്‌ അവശതകൾ അനുഭവിക്കുന്നവർക്കും എളുപ്പത്തിൽ ആശയവിനിമയം ചെയ്യാൻ സഹായിക്കുന്നതാണ് ഈ ഇരുപത്തിരണ്ടുകാരന്റെ റോബോട്ട്‌. സ്‌മാർട്ട്‌ ഗ്ലൗ ധരിച്ച കൈ ഉയർത്തി കാണിക്കുന്ന ആംഗ്യത്തിന്റെ അർഥവും ആശയവും ചോരാതെ സംസാരഭാഷയിലാക്കി റോബോട്ട് ആവശ്യക്കാരിലേക്ക്‌ പകരും. ലോകത്തെ പ്രധാന ഭാഷകളെല്ലാം സ്‌മാർട്ട്‌ ഗ്ലൗ റോബോട്ടിന്‌ വശമുണ്ട്‌. ടെക്‌നോളജിയുമായി ബന്ധപ്പെട്ട അന്താരാഷ്‌ട്രമത്സരങ്ങളിൽ 44 തവണ വിജയം നേടിയതിന്റെ ലോക റെക്കോഡിന്‌ ഉടമയാണ്‌ ഈ മിടുക്കൻ. രണ്ട്‌ ഏഷ്യൻ ബുക്‌സ്‌ റെക്കോഡും രണ്ട്‌ ഇന്ത്യൻ ബുക്‌സ്‌ റെക്കോഡും സ്വന്തം. റോബോട്ടിന്‌ 5000 മുതൽ 12,000 രൂപവരെമാത്രമാണ്‌ നിർമാണച്ചെലവ്‌. റോബോട്ടിന്‌ പേറ്റന്റ്‌ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്‌ വിമുൻ.   Read on deshabhimani.com

Related News