ദുരന്തഭൂമിയിൽ കാവലായും കരുതലായും പൊലീസ്‌



മേപ്പാടി ദുരന്തഭൂമിയിൽ കാവലായും കരുതലായും പൊലീസ്‌ സേന. ദൃഢനിശ്ചയത്തോടെയുള്ള  ഇടപെടൽ നാടിന്‌ നൽകിയ സുരക്ഷ ചെറുതല്ല.  അപകടകരമായ രക്ഷാദൗത്യങ്ങളാണ് രാപകൽ ഏറ്റെടുത്തത്. 17–--ാം ദിവസവും സേന ദുരന്തമുഖത്തെ സജീവസാന്നിധ്യമാണ്‌. ഉരുൾപൊട്ടിയപ്പോൾ ആദ്യം ഓടിയെത്തിയത് മേപ്പാടി പൊലീസാണ്. തൊട്ടുപിന്നാലെ ജില്ലാ പൊലീസ് മേധാവി ടി നാരായണനും സംഘവുമെത്തി. നാട്ടുകാർക്കൊപ്പം രക്ഷാപ്രവർത്തനം നടത്തുമ്പോഴായിരുന്നു രണ്ടാമത്തെ പൊട്ടൽ. ഇതോടെ കേരള പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്‌ഒജി) രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ചു. ആദ്യ മങ്കി റോപ്പ് ഓപ്പറേഷൻ നടത്തി മുണ്ടക്കൈ ഭാഗത്ത് കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിൽ 
നിർണായക പങ്കുവഹിച്ചു.  സൈന്യമടക്കമുള്ള സേനയ്‌ക്ക്‌ മികച്ചരീതിയിൽ രക്ഷാപ്രവർത്തനം നടത്താനുള്ള സാഹചര്യം ഒരുക്കി. ചൂരൽമലയിലേക്കുള്ള ആളുകളുടെ അനാവശ്യയാത്രകൾ തടഞ്ഞു. ആംബുലൻസുകളും അവശ്യസർവീസുകളും അതിവേഗം കടത്തിവിട്ടു. തിരച്ചിൽ, മേൽനോട്ടം, ട്രാഫിക് നിയന്ത്രണം, വെഹിക്കിൾ പട്രോളിങ്, ഫൂട്ട് പട്രോളിങ്, ഇൻക്വസ്റ്റ്, മൃതദേഹ എസ്‌കോർട്ട്, വിവരശേഖരണം തുടങ്ങിയ ജോലികളാണ്‌ നിർവഹിച്ചതും ഇപ്പോഴും തുടരുന്നതും. മേപ്പാടിയിലും ചൂരൽമലയിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന സ്പെഷ്യൽ കൺട്രോൾ റൂമുകളുണ്ട്. ഇൻക്വസ്റ്റ് അതിവേഗം നടത്താൻ പ്രത്യേക സംഘം 24 മണിക്കൂറും പ്രവർത്തിച്ചു. എഡിജിപി എം ആർ അജിത്കുമാറായിരുന്നു ഏകോപനം. Read on deshabhimani.com

Related News