08 September Sunday

ശരീരത്തിന്റെ സംഗീതം - പ്രമുഖ നർത്തകി അശ്വതി ശ്രീകാന്തുമായി ഡോ. എൻ പി വിജയകൃഷ്ണന്റെ അഭിമുഖം

അശ്വതി ശ്രീകാന്ത് / ഡോ. എൻ പി വിജയകൃഷ്ണൻUpdated: Thursday Jul 18, 2024

അശ്വതി ശ്രീകാന്ത്‌ ഫോട്ടോ: ബിനുരാജ്‌

സംഗീതം പഠിച്ചതുകൊണ്ട് നമ്മൾ ചെയ്യുന്ന നൃത്തത്തിന്റെ രാഗം ഏതാണെന്ന് മനസ്സിലാവും. ആ രാഗഭാവം ആസ്വദിച്ചുകൊണ്ട് നൃത്തം അവതരിപ്പിക്കാൻ പറ്റും. ഇപ്പോൾ പല അധ്യാപകർക്കും ഇല്ലാത്ത ഒരു സംഗതിയാണ് മ്യൂസിക്കൽ നോളജ്. മ്യൂസിക്കൽ നോളജ് ഇല്ലെങ്കിൽ പ്രയാസമാണ്. പഠിപ്പിക്കുമ്പോഴും അത് പാടാൻ സാധിക്കണം. നൃത്തം എന്നു പറയുന്നത് കേട്ടുകൊണ്ട് കാണുന്ന സംഗതിയാണ്.

 

ആധുനിക ഭാവുകത്വമാണ് ഒരു നർത്തകിയുടെ അംഗോപാംഗങ്ങളിൽ പ്രാഥമികമായി പ്രത്യക്ഷപ്പെടേണ്ടത്. പുതിയ പ്രമേയങ്ങളും ശരീരഭാഷയും ഉൾക്കൊണ്ട് ആത്മകലയെ പുതുക്കി എഴുതുന്ന നർത്തകിമാരുടെ ശ്രേണിയിലെ പ്രമുഖയാണ് അശ്വതി ശ്രീകാന്ത്. കേരള കലാമണ്ഡലത്തിലെ നൃത്തകാലത്തിന്റെ പരിപൂർണത ഉൾക്കൊണ്ട കലാമണ്ഡലം സരസ്വതിയുടെ മകളും ശിഷ്യയുമാണ് അശ്വതി.

അച്ഛൻ എം ടി വാസുദേവൻ നായരുടെ എഴുത്തുവഴിയല്ല, അമ്മ കലാമണ്ഡലം സരസ്വതിയുടെ പദപഥമാണ് അശ്വതി സ്വീകരിച്ചത്. അശ്വതി വിവാഹം കഴിച്ചത് നർത്തകനും കൊറിയോഗ്രാഫറുമായ ശ്രീകാന്തിനെയാണ്. ഈ ദ്വന്ദ്വനർത്തനം വിദേശ വേദികളിൽ വിസ്മയമാവുന്നു. അശ്വതി ശ്രീകാന്ത് തന്റെ നൃത്തവിചാരങ്ങളും അരങ്ങ് സങ്കല്പങ്ങളും സൗന്ദര്യദർശനങ്ങളും തുറന്നു പറയുന്നു.

അച്ഛന്റെ സാഹിത്യം, അമ്മയുടെ കല. അശ്വതി അമ്മയുടെ വഴിയിലേക്ക് തിരിഞ്ഞതെന്തുകൊണ്ടാണ് ?

സത്യത്തിൽ, അതങ്ങനെ ബോധപൂർവമെടുത്ത തീരുമാനമല്ല. സാഹചര്യം കൊണ്ട് സംഭവിച്ചതാണ്. പഠിക്കുന്ന കാലത്ത് നാലു വയസ്സുതൊട്ടേ അമ്മയുടെ അടുത്ത് പഠിച്ചു. ഇടയ്ക്ക് അമ്മയും മകളും തമ്മിൽ പിണങ്ങും. അപ്പോൾ കുറച്ച്

എം ടി, കലാമണ്ഡലം സരസ്വതി, അശ്വതി, അശ്വതിയുടെ മകൻ മാധവ്‌            ഫോട്ടോ: പി മുസ്‌തഫ

എം ടി, കലാമണ്ഡലം സരസ്വതി, അശ്വതി, അശ്വതിയുടെ മകൻ മാധവ്‌ ഫോട്ടോ: പി മുസ്‌തഫ

ദിവസം ക്ലാസ്സിൽ പോകില്ല. അമ്മ വഴക്ക് പറയും. പിന്നെ വീണ്ടും പോകും. അങ്ങനെയായിരുന്നു.

ഒരു കൃത്യമായിട്ടുള്ള പരിശീലനമൊന്നുമില്ല. പക്ഷെ, ഏഴു വയസ്സായപ്പോൾ ഗുരുവായൂരപ്പന്റെ മുന്നിൽ അരങ്ങേറി. അത് കഴിഞ്ഞിട്ട് ഒമ്പതാം ക്ലാസ്സുവരെ ഇതായിരുന്നു സ്ഥിതി.

പക്ഷെ, സംഗീതം കൃത്യമായിട്ട് പോയിരുന്നു. തുടക്കം സജിത ടീച്ചറെടുത്തു തുടങ്ങി. അത് കഴിഞ്ഞ് ഉദയഭാനു മാഷുടെ അടുത്തായിരുന്നു. അതുകഴിഞ്ഞ് ഗീതാദേവി വാസുദേവൻ ടീച്ചർ, പിന്നെ രമാമണി രാമകൃഷ്ണൻ. അങ്ങനെ പതിനേഴ് വർഷം പാട്ട് പഠിച്ചിട്ടുണ്ട്.

അമ്മയ്ക്ക് ഞാൻ പാട്ട് പഠിക്കുന്നതിലായിരുന്നു താത്പര്യം. നൃത്തം ഇങ്ങനെ ആണല്ലോ. പിന്നെ എട്ടാം ക്ലാസ്, ഒമ്പതാം ക്ലാസ് കഴിയുമ്പോളാണ് അത്യാവശ്യം കളിച്ചാൽ കുഴപ്പമില്ല, ആളുകൾ അംഗീകരിക്കുന്നുണ്ട് എന്ന തോന്നൽ ഉണ്ടാവുന്നത്.

ശരീരം പ്രസരിപ്പിക്കുന്ന മറ്റൊരു സംഗീതമാണ് നൃത്തം. അങ്ങനെ ആവുമ്പോൾ ഈ പതിനേഴ് വർഷത്തെ സംഗീതപഠനം നൃത്തത്തെ അനായാസമാക്കാൻ സഹായിച്ചിട്ടുണ്ടോ?

ഞാൻ ആറ് വയസ്സിലോ മറ്റോ ആണ് പാട്ട് പഠിക്കാൻ തുടങ്ങിയത്. ഇവിടുന്ന് ചെന്നൈയിലേക്ക് മാറിപ്പോകുന്നതുവരെ പാട്ട് തുടർച്ചയായി പഠിച്ചിട്ടുണ്ട്. കച്ചേരി ചെയ്യാൻ മോഹമൊന്നുമുണ്ടായിരുന്നില്ല, പാടാൻ ഇത്തിരി ധൈര്യക്കുറവുള്ള കൂട്ടത്തിലാണ്. പക്ഷെ, പാട്ട് വലിയ ഇഷ്ടമായിരുന്നു. പിന്നെ കേൾക്കാനും ഇഷ്ടമാണ്. അപ്പോ നമ്മൾ അതിനെക്കുറിച്ച് പഠിക്കുമ്പോൾ, കുറെക്കൂടി കച്ചേരികൾ കേൾക്കുമ്പോൾ ഏതാണ് രാഗമെന്ന് തിരിച്ചറിയാൻ പറ്റണം.

എൻ പി വിജയകൃഷ്‌ണനും അശ്വതിയും

എൻ പി വിജയകൃഷ്‌ണനും അശ്വതിയും

സംഗീതം പഠിച്ചത് നൃത്തത്തെ എങ്ങനെ സഹായിച്ചെന്ന് പറഞ്ഞാൽ, ഒന്ന് നമ്മൾ ചെയ്യുന്ന നൃത്തത്തിന്റെ രാഗം ഏതാണെന്ന് മനസ്സിലാവും. ആ രാഗഭാവം ആസ്വദിച്ചുകൊണ്ട് നൃത്തം അവതരിപ്പിക്കാൻ പറ്റും. ഇപ്പം പല അധ്യാപകർക്കും ഇല്ല്യാത്ത ഒരു സംഗതിയാണ് മ്യൂസിക്കൽ നോളജ്. മ്യൂസിക്കൽ നോളജ് ഇല്ലെങ്കിൽ പ്രയാസമാണ്. പഠിപ്പിക്കുമ്പോഴും അത് പാടാൻ സാധിക്കണം. നൃത്തം എന്നു പറയുന്നത് കേട്ടുകൊണ്ട് കാണുന്ന സംഗതിയാണ്.

അത് എന്റെ ഒരു  അഡ്വാന്റേജ്‌ ആയി ഇപ്പം. എനിക്ക് പാടിക്കൊണ്ട് നന്നായി പഠിപ്പിക്കാനും പറ്റും. പക്ഷെ കളിക്കുമ്പോ നമുക്ക് പാടണ്ട. പാടാൻ ആളുണ്ട്. പക്ഷെ ഉള്ളിൽ സംഗീതം ഉണ്ടെങ്കിൽ നമുക്ക് രാഗഭാവം ആസ്വദിച്ചുകൊണ്ട് കളിക്കാൻ പറ്റും.

ഒരു അഷ്ടപദി ചെയ്യുകയാണെങ്കിൽ ആ അഷ്ടപദിയിൽ ഉപയോഗിച്ചിരിക്കുന്ന രാഗം ആ മൂഡിനനുസരിച്ചുള്ള രാഗാണെങ്കിൽ ആ പാടുന്ന ആൾ വളരെ ഭാവാത്മകമായി അത് പാടുമ്പോൾ നമ്മൾ അറിയാതെ ആ പാട്ടിൽ ലയിച്ച് നമ്മൾ ചെയ്യുന്ന ഭാവത്തിന് ഒരു പൂർണത വരും. ആ രസാനുഭവം കാഴ്ചക്കാരിലേക്കും എത്തും.

ശരിക്കും പറഞ്ഞാൽ അതൊരു നല്ല അഡ്വാന്റേജ് തന്നെയാണ്. ഏതൊരു ഡാൻസറും കുറച്ച് പാട്ട് പഠിച്ചിരിക്കണം.

സാഹിത്യവും സംഗീതവും വശംവദമായാൽ പെർഫോമൻസ് നമ്മളറിയാതെ ഒരുപടി മുന്നിലെത്തും, അല്ലേ.. അങ്ങനെയാണെങ്കിൽ ഒരു പെർഫോമൻസ് കണ്ടാൽ ഇത് സംഗീതം പഠിച്ച ആളാണോ എന്ന് തിരിച്ചറിയാൻ കഴിയുമോ?

 സംഗീതം പഠിച്ച ആളാണെങ്കിൽ കുറേയൊക്കെ നമുക്ക് മനസ്സിലാവും. പ്രത്യേകിച്ച് മനോധർമം ചെയ്യുന്ന ഭാഗങ്ങളിൽ. അതുപോലെ ഒരു കഥയുടെ ഭാഗം ഒരു സഞ്ചാരി ചെയ്യുകയാണെങ്കിൽ അതിലും മ്യുസീഷ്യന് അവിടെ ഫ്രീഡം ഉണ്ട്.

അപ്പോൾ അയാളുടെ സ്വാതന്ത്ര്യത്തിൽ അയാളെ മനോധർമം പാടുമ്പോൾ അതിന് സമമായിട്ട് ഇവിടെ ആർട്ടിസ്റ്റ് പെർഫോം ചെയ്യുകയാണെങ്കിൽ നമുക്ക് തീർച്ചായിട്ടും മനസ്സിലാക്കാം സംഗീതം ഉള്ളിലുള്ള ആളാണെന്ന്. ചിലർ ഫോർമലായിട്ട് സംഗീതം പഠിച്ചിട്ടുണ്ടാവില്ല. പക്ഷെ അവരുടെ ഉള്ളിൽ അതുണ്ടാവും. അത് കേൾക്കാനും തിരിച്ചറിയാനുമുള്ള ശേഷിയുണ്ട്.

സംഗീതം പഠിച്ചതിനപ്പുറം അതിനെ ശരീരഭാഷയുമായി അല്ലെങ്കിൽ വൈകാരികതയുമായി ബന്ധപ്പെടുത്താനുള്ള സർഗാത്മകത നമുക്കു വേണ്ട? പഠിച്ചതിന്റെ സമന്വയം ഒരു ക്രിയേറ്റിവിറ്റി അല്ലേ?     

അത് രണ്ട് വിധത്തിൽ കാണാം. ചിലർക്ക് ഇത് എങ്ങനെ ഉപയോഗപ്രദമാക്കാം എന്നറിയില്ല. ഞാൻ ഒരു പുതിയ സംഗതി ചെയ്യുമ്പോൾ, ആദ്യം മനസ്സിൽ എന്താണ് തീം എന്ന് ഉറച്ചുകഴിഞ്ഞാൽ, അതിന്റെ സാഹിത്യം കിട്ടിയാൽ പിന്നെ മ്യൂസിക്‌ ചെയ്യുന്ന ആളുടെ കൂടെ ഇരുന്ന് അത് വായിച്ച് കഴിഞ്ഞാൽ ഈ രാഗം ഇവിടെ നന്നായിരിക്കും അല്ലെങ്കിൽ ഇന്ന രാഗം ഈ സന്ദർഭത്തിന് ഉചിതമായിരിക്കും എന്നൊരു ഉൾക്കാഴ്ച നമുക്ക് കിട്ടും.

അത് നമ്മൾ ഈ മ്യൂസിക്‌ ചെയ്യുന്ന ആൾക്ക് പറഞ്ഞുകൊടുത്ത് പിന്നീടാണ് അവർ അതിനെ സ്വരപ്പെടുത്തി കൊണ്ടുവരുന്നത്. അപ്പോൾ നമുക്ക് അതിൽ മാറ്റങ്ങൾ പറയാം. അതൊക്ക സംഗീതം പഠിച്ചതുകൊണ്ട് ഉണ്ടായിട്ടുള്ള നേട്ടങ്ങളാണ്.

അപ്പോൾ നമ്മുടെ പക്കവും നർത്തകിയും രണ്ടു കംപാർട്ട്മെന്റിലല്ല. ഒരൊറ്റ കംപാർട്ട്മെന്റിലാണ് ?   

അല്ല. അതിപ്പോൾ എന്റെ കൂടെ വർക്ക് ചെയ്യുന്ന സംഗീതജ്ഞരോട് ചോദിച്ചാലറിയാം. അവർക്ക് ഇവിടെ വന്ന് ഞങ്ങൾ രണ്ടുപേരുടെയും കൂടെ വർക്ക് ചെയ്യാൻ വലിയ ഇഷ്ടമാണ്. രണ്ടുപേർക്കും സംഗീതം അറിയാം. ഇതൊരു കൊടുക്കൽ വാങ്ങൽ പ്രക്രിയയാണ്. അങ്ങനെ വരുമ്പോഴാണ് ശരിക്കു പറഞ്ഞാൽ കച്ചേരി നന്നാവുക.

നർത്തകി ഒരു സംഗീതജ്ഞയാകുമ്പോൾ പാടുന്നയാൾക്ക് കൂടുതൽ മുഴുകി പാടാൻ പറ്റില്ലേ?

അതെയതെ, തീർച്ചയായിട്ടും. നമ്മളവരെ ആസ്വദിക്കുന്നുണ്ട്, നമ്മളവരെ ശ്രദ്ധിക്കുന്നുണ്ട് എന്നു കണ്ടാൽ അവർ ഒന്നു കൂടി നന്നാക്കാൻ ശ്രമിക്കും.

അപ്പോൾ അരങ്ങിൽത്തന്നെ ആസ്വാദനത്തിന്റെ ഒരു പാരസ്പര്യമുണ്ടാകും. ഇപ്പോൾ പലപ്പോഴും അതിന്റെ വിഘടിച്ച ഭാവമാണ് അനുഭവപ്പെടുന്നത് അല്ലേ?

 തീർച്ചയായും. അങ്ങനെയുണ്ട്. മ്യൂസിക്കൽ നോളജ് ഇല്ലാത്ത ടീച്ചേഴ്സ് ആണെങ്കിൽ അവർക്ക് അതേ വഴിയുള്ളൂ. ഇന്ന ഐറ്റംസ് ആണ്. കുട്ടി പാടിക്കോളൂ ഇത്ര എണ്ണം. അതിനപ്പുറത്തേക്ക് അവർക്ക് പറയാൻ പറ്റില്ല.

അമ്മ ഒരുപാട് തലമുറയെ വാർത്തെടുത്ത അധ്യാപികയായിരുന്നു. അമ്മയുടെ ഒരഭ്യസന രീതി എങ്ങനെയാണ്? കലാമണ്ഡലത്തിൽ സത്യഭാമ ടീച്ചറുടെ അടുത്താണ് അമ്മ പഠിച്ചത്. ഒരു കോഴിക്കോടൻ കലാമണ്ഡലം തന്നെയാണോ നൃത്താലയ, ആ ശൈലിയാണോ ഇവിടെ പുലരുന്നത്? അമ്മ പിൻപറ്റുന്നത് അതാണോ?

അമ്മ കലാമണ്ഡലത്തിൽ (അന്ന് മോഹിനിയാട്ടം മെയിൻ അല്ല) അന്ന് ഭരതനാട്യവും മോഹിനിയാട്ടവും പഠിപ്പിച്ചിട്ടുണ്ട് ഒരുപോലെ. അന്ന് അമ്മയ്ക്ക് മോഹിനിയാട്ടത്തിന് സത്യഭാമ ടീച്ചറൊക്കെയുണ്ടായിരുന്നു ഗൈഡൻസിന്. ഭരതനാട്യത്തിന് ഭാസ്കരറാവു മാഷും. മാഷ് പോയതിനുശേഷം അമ്മയ്ക്ക് മോഹം പത്മാ സുബ്രഹ്മണ്യത്തിന്റെ അടുത്ത് പഠിക്കാനായിരുന്നു. പതുക്ക (പത്മ സുബ്രഹ്‌മണ്യം) യുടെ അടുത്ത് കുറെ വർഷം, അതുകഴിഞ്ഞ് അവർക്ക് തിരക്കുകളിലേക്കും റിസർച്ചിലേക്കും പോകേണ്ട സമയമായപ്പോൾ ചിത്രാ വിശ്വേശ്വരൻ. ഇവരൊക്കെ ഒരേ ഭാണിയാണ്. ഇവരൊക്കെ വഴുവൂർ ഭാണിയാണ്. വഴുവൂർ രാമയ്യപ്പിള്ളയുടെ ശിഷ്യരാണ്.

 പന്തനല്ലൂരല്ല... അതിനെതിരാണോ ഇത് ?    

അല്ല. വേറൊരു ശൈലി. നമ്മൾ തെക്കൻ ചിട്ട, വടക്കൻ ചിട്ട എന്നൊക്കെ പറയുന്നതുപോലെ. അമ്മ ശൈലി മാറാതിരിക്കാൻ ഇവരുടെ അടുത്തൊക്കെ പോയി പഠിച്ചു. അതിനുശേഷം കുച്ചുപ്പുഡിയും പഠിച്ചു. പഠനം നിരന്തരമായിട്ടു

കലാമണ്ഡലം സത്യഭാമ

കലാമണ്ഡലം സത്യഭാമ

ണ്ടായിരുന്ന ഓരാളായിരുന്നു അമ്മ.

ഇവരിൽ നിന്നൊക്കെ പഠിച്ചുവന്നതുകൊണ്ട് ഭരതനാട്യത്തിന് വഴുവൂർ ശൈലിയാണ് നമ്മൾ നൃത്താലയയിൽ ഉപയോഗിക്കുന്നത്. പക്ഷെ, ഇന്ന് കലാമണ്ഡലത്തിന്റെ ശൈലി കുറേ മാറിയിട്ടുണ്ട്. ഇടയ്ക്ക് അധ്യാപകരൊക്കെ മാറി. അതിന് കുറെ റിജിഡിറ്റിയൊക്കെ വന്നിട്ടുണ്ട്. കുറച്ചൊക്കെ കലാക്ഷേത്രയുടെ, പന്തലനല്ലൂർ ശൈലിയിലേക്കൊക്കെ പോയിട്ടുണ്ട് കലാമണ്ഡലത്തിലെ ഭരതനാട്യം.

അപ്പൊ, അമ്മ കലാമണ്ഡലത്തിലെ പഠനം കഴിഞ്ഞു വന്നതിനുശേഷമാണോ അവിടെ ഹൈമവതി ടീച്ചർ, ക്ഷേമാവതി ടീച്ചർ ഒക്കെ വരുന്നത്. അവരുടെ ശൈലികളോട് അമ്മ എങ്ങനെയാണ് പ്രതികരിക്കാറ് ?

അമ്മയുടെ ഒരു വർഷം ജൂനിയറായിരുന്നു ക്ഷേമവതി ടീച്ചർ. അവരൊക്കെ അടിസ്ഥാനം കലാമണ്ഡലം ശൈലി തന്നെയാണല്ലോ. മോഹിനിയാട്ടത്തെ സംബന്ധിച്ചിടത്തോളം അവരാരും ആ ശൈലി മാറ്റിയിട്ടില്ല.

അപ്പോൾ അശ്വതിയുടെ ശൈലി അടിസ്ഥാനപരമായി കലാമണ്ഡലം ശൈലിയാണോ, അതോ നേരത്തെ പറഞ്ഞ വഴുവൂർ ശൈലിയാണോ?

 ഞാൻ രണ്ടും

പത്മാ  സുബ്രഹ്‌മണ്യം

പത്മാ സുബ്രഹ്‌മണ്യം

ചെയ്യുന്ന ആളാണ്. മോഹിനിയാട്ടം അമ്മയുടെ അടുത്ത് പഠിച്ചതിനുശേഷം ലീലാമ്മ ടീച്ചറുടെ അടുത്താണ് പഠിച്ചത്. ആ കലാമണ്ഡലം ശൈലി തന്നെയാണ് മോഹിനിയാട്ടത്തിൽ ഞാനിപ്പോഴും പിന്തുടരുന്നത്. ഭരതനാട്യം അമ്മയുടെ അടുത്തുനിന്ന് പഠിച്ചു. അതുകഴിഞ്ഞ് ഡിഗ്രി പഠനകാലത്ത്,  ഡാൻസ് ഗൗരവമായിട്ടെടുത്തു തുടങ്ങിയപ്പോൾ, അമ്മ പറഞ്ഞു, ഇനി എന്റെയടുത്തു നിന്ന് ഒന്നും കിട്ടാനില്ല. പുറത്തുപോയി പഠിക്കാൻ.

അങ്ങനെയാണ് ഞാൻ പുറത്ത് ഒന്നുരണ്ടു ആളുടെയടുക്കൽ പോയി നോക്കുന്നത്. പക്ഷെ അത്രയും കാലം പഠിച്ച ശൈലി ശരീരത്തിൽ നിന്ന് പെട്ടെന്ന് മാറുക എന്നുപറയുന്നത് വലിയ പ്രയാസമായിരുന്നു.

അമ്മയുടെ ശൈലിയുടെ അടുത്ത് നിൽക്കുന്ന പത്മാസുബ്രഹ്മണ്യത്തിന്റെ കൂടെയുള്ള ആരെയെങ്കിലും കിട്ടുമോ എന്നന്വേഷിച്ചു. അങ്ങനെയാണ് ശ്രീകാന്തിനെ കണ്ടെത്തുന്നത്. അദ്ദേഹത്തിന്റെ അടുത്തുപോയപ്പോൾ എന്റെ ശൈലിയിൽ വലിയ മാറ്റങ്ങളൊന്നും വരുത്തേണ്ടി വന്നില്ല. എന്റെ അടിസ്ഥാനം അതു തന്നെയായിരുന്നു.

അങ്ങനെ വരുമ്പോൾ ഒരു നർത്തകിയായി ഉപരിപഠനം വേണം.  ഉപരിപഠനത്തിനു പോകുന്ന സമയത്ത് നിലവിൽ നമ്മൾ ആർജിച്ച ഒരു ശൈലിയുണ്ട്. ഇതിൽനിന്ന് വ്യത്യാസം കാണുമ്പോൾ ഇത് പോകാനും പാടില്ല, എന്നാൽ അത് കൊണ്ടുവരികയും വേണം. അത് സത്യത്തിൽ ഒരു വെല്ലുവിളിയാണ്. അത് എങ്ങന അത് നേരിടും? എന്താണ് അവിടെ നിന്ന് പുതിയതായി പഠിക്കുക? അതായത് അശ്വതി, ശ്രീകാന്തിൽ നിന്ന് എന്ത് പഠിച്ചു?

ഇതിനു മുമ്പ് ഒരുകാര്യം പറയാനുണ്ട്. അമ്മ, പതുക്ക, ചിത്രക്കാ ‐ വഴുവൂർ ശൈലി ഇവരുടെ അടുത്തുനിന്ന് പഠിച്ചു. അതുകഴിഞ്ഞ് ഒരു ഗ്യാപ്പ് വന്ന് പിന്നെ വീണ്ടും പഠിക്കാൻ നോക്കിയപ്പോൾ സുധാറാണിയുടെ അടുത്തെത്തി.

ചിത്രാ  വിശ്വേശ്വരൻ

ചിത്രാ വിശ്വേശ്വരൻ

പന്തലല്ലൂർ ശൈലിയിലെ വലിയ പേരാണ് മൈസൂർ. അവരുടെയടുത്ത് പോയപ്പോൾ മൈസൂർ ശൈലിയാണ്. അവർ അമ്മയെക്കൊണ്ട് അടവ് മുതൽ പഠിപ്പിച്ചു. അമ്മ പറഞ്ഞു 'ഞാനിത്ര പ്രായമൊക്കെയായി. ഒരു സ്കൂൾ നടത്തുന്ന ആളാണ്.’

 'അതൊന്നും പറഞ്ഞിട്ടു കാര്യമില്ല, എന്റെ ശൈലി പഠിക്കണമെങ്കിൽ അടവു മുതൽ പഠിക്കണം എന്ന്.’ അമ്മ കുറച്ച് മാസങ്ങൾ അവിടെ പഠിച്ചു. അവരുടെ അടിസ്ഥാന അടവുകളും രണ്ടോ മൂന്നോ ഐറ്റമോ മറ്റോ പഠിച്ചു. പിന്നീട് അതിനുശേഷം അമ്മയ്ക്ക് അവിടെ തുടരാൻ പറ്റിയില്ല. അതുകൊണ്ട് അമ്മയ്ക്കുണ്ടായ ഗുണം ആ ശൈലി എനിക്ക് പഠിക്കാനായി എന്നാണ്. അത്രേയുള്ളൂ.

പിന്നെ അതിൽ നിന്ന് നല്ല വശങ്ങൾ നമ്മളെടുക്കുക. എന്നുവെച്ചാൽ നമ്മുടെ ശൈലിയിൽ വേറൊരു ശൈലി കലർത്തുകയല്ല. മറിച്ച്, അവിടെ നിന്ന് പഠിച്ച ഒന്നോ രണ്ടോ ഐറ്റം നമ്മുടെ ശൈലിയിൽ നമ്മുടെ അടവുകളുടെ ചിട്ടയിൽ നമുക്ക് പെർഫോം ചെയ്യാം. അത് ആരുടെയും സ്വത്തല്ലല്ലോ.

ശൈലികൾ തമ്മിൽ ലയിപ്പിക്കുന്ന ഒരു കലയുണ്ടല്ലോ. അതെങ്ങനെയായിരിക്കും? അത് ബോധപൂർവമാണോ, അതോ അബോധപൂർണമായിട്ടാണോ വരിക?   

അത് ബോധപൂർവം ചെയ്യേണ്ട കാര്യമില്ല. നമ്മുടെ ഉള്ളിൽ മറ്റേ ശൈലിയുണ്ട്.

അവിടുന്നിങ്ങോട്ട് ആഗിരണം ചെയ്യുക.

നമ്മൾ ആ പഠിച്ച സംഗതി എന്താന്ന് വച്ചാൽ അതിൽ കാര്യമായിട്ടുള്ള വ്യത്യാസം എവിടെയാ വരിക എന്ന് ഞാൻ പറഞ്ഞുതരാം. തീരുമാന അടവുകൾ, പിന്നെ ഒരു മൂന്നു നാല് അടവുകൾ. അതിനൊക്കെയേ ഈ ശൈലി വ്യത്യാസം വരികയുളളൂ. ബാക്കിയൊക്കെ ഒന്നുതന്നെയാണ്. ഇപ്പം തീരുമാന അടവുകൾ, ചിലതിന്റെ എടുപ്പ്, ചില നടത്തം ഇങ്ങനെയുള്ള ചില കാര്യങ്ങളിലേ വലിയ വ്യത്യാസങ്ങൾ കാണുകയുള്ളൂ.

ബാക്കി അടിസ്ഥാനങ്ങളൊക്കെ ഒന്നുതന്നെയാണ്. അതുകൊണ്ട് നമുക്ക് വലിയ ബുദ്ധിമുട്ട് ഇല്ല. ഞാൻ ശ്രീകാന്തിന്റെ അടുത്തുവന്നപ്പോൾ എന്റെ അടിസ്ഥാനം എന്താണോ അതൊന്നും മാറ്റിയിട്ടില്ല എന്നതാണ്. തീരുമാന അടവ് നമ്മൾ തോളിൽ കൂടിയാണ് എടുത്തിരുന്നത്. അത് തലയുടെ മുകളിൽ കൂടിയായി എന്നുള്ള ഒരു എടുപ്പ് മാത്രമേ ഞാൻ മാറ്റിയിരുന്നുള്ളു. ബാക്കിയൊക്കെ ഞാൻ എന്താണോ പഠിച്ചത് അത് അതുപോലെ തന്നെ.

നൃത്യാലയ എന്നു പേരിട്ടത് അച്ഛനാണോ?  

അല്ല, പത്മാസുബ്രഹ്മണ്യം. അതായത് അവരുടെ സ്കൂളിന്റെ പേര് നൃത്യോദയ. അമ്മ അവരുടെ കീഴിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഇവിടെ ഒരു സ്കൂൾ തുടങ്ങണമെന്നും അതിന് രജിസ്റ്റർ ചെയ്യാൻ ഒരു പേര് വേണമെന്നും പറഞ്ഞപ്പോൾ നൃത്യോദയയുടെ സഹോദര സ്ഥാപനം എന്ന നിലയ്ക്ക് നൃത്യാലയ എന്ന് അവരാണ് പേരിട്ടത്.

അശ്വതിയുടെ അരങ്ങേറ്റം  ഏത് പ്രായത്തിലായിരുന്നു?

ഏഴ് വയസ്സുള്ളപ്പോൾ ഗുരുവായൂരപ്പന്റെ മുമ്പിൽ ചെയ്തതാണ്. അതാണ് ശരിക്കും ആദ്യമായിട്ട് കളിച്ച അരങ്ങ്.  തിമിഴ്നാട്ടിൽ ചെയ്യുന്നത് അങ്ങനെയല്ല. ഒരു കുട്ടി കുറേ വർഷം പഠിച്ച്, ചില അരങ്ങുകളൊക്കെ ചെയ്തതിനുശേഷം

അശ്വതി നൃത്തവേദിയിൽ

അശ്വതി നൃത്തവേദിയിൽ

ഒറ്റയ്ക്കൊരു കച്ചേരി,  ഒറ്റയ്ക്ക് ചെയ്യാൻ പ്രാപ്തിയായി എന്ന് ഗുരുവിന് തോന്നുമ്പോഴാണ് അവർക്ക് അരങ്ങേറ്റം.

തമിഴ് പാരമ്പര്യത്തിൽ അങ്ങനെയാണ്. അങ്ങനെ നോക്കിക്കഴിഞ്ഞാൽ, ആ കാലത്ത് ഞാൻ നാല് ഐറ്റമോ മറ്റോ ആണ് ചെയ്തിട്ടുള്ളത്. അതും അഞ്ചെട്ടു കുട്ടികളുടെ കൂടെ ചെയ്തതാണ്. അതിനെ അരങ്ങേറ്റം എന്ന് വിളിക്കാൻ പറ്റുമോ എന്ന് എനിക്കറിയില്ല.

ഞാൻ ഒറ്റയ്ക്ക് ഒരു കച്ചേരിയായിട്ട് ചെയ്തത് രണ്ടായിരത്തിൽ ചെന്നൈയിലാണ്. ശ്രീകാന്തിന്റെ അടുത്ത്  പഠിക്കാൻ തുടങ്ങിയ സമയത്താണ് ശരിക്കും സോളോ കച്ചേരിയായിട്ട് ചെയ്തത്.

അച്ഛനും അമ്മയും അശ്വതിയുടെ അരങ്ങിന്റെ കാണികളായിരുന്നത് ഓർമയുണ്ടോ. അതിന്റെ ഒരു മുഹൂർത്തം പറയൂ.

പല സ്ഥലത്തും വന്നിട്ടുണ്ട്. ചെന്നൈയിലൊക്കെ ആദ്യം ചെയ്ത കച്ചേരിക്കൊക്കെ രണ്ടുപേരും ഉണ്ടായിരുന്നു. പിന്നെ അതിനുശേഷം ഞാൻ നാരദഗാനസഭ എന്നുപറയുന്ന അവിടുത്തെ ഒരു വലിയ സഭയിൽ ആദ്യം ചെയ്ത കച്ചേരിക്ക് രണ്ടുപേരും വന്നു. അങ്ങനെ മൂന്നാല് സ്ഥലത്ത് രണ്ടുപേരും കൂടി വന്നിട്ടുണ്ട്. അമ്മ കുറേ കച്ചേരിക്ക് വന്നിട്ടുണ്ട്.

 അമ്മയുടെ പ്രതികരണം, അച്ഛന്റെ പ്രതികരണമോ?    

ഒന്നും പറയില്ല. (ചിരിക്കുന്നു...). മുഴുവനിരുന്നു കാണും. അഭിപ്രായം പറയില്ല.

സാധാരണഗതിയിൽ ഒരു നർത്തകിയായിട്ട് വരുന്ന സമയത്ത്, അന്നത്തെ ചില നർത്തകിമാർ ബിംബങ്ങളായി വരും. സ്വാധീനം എന്നു പറയുന്നില്ല. അത് വ്യത്യാസം വരാം. ആദ്യം വളരെ അടിയുറച്ചു വിശ്വസിച്ചിരുന്ന ആൾ പിന്നെ വിഗ്രഹഭഞ്ജനം ചെയ്ത് അതല്ല എന്നുതോന്നാം. അത് ആരൊക്കെയാ?

എന്റെ ചെറുപ്പത്തിൽ അമ്മയുടെ കൂടെ പോയിരുന്നു. അന്ന് നൃത്തം അത്ര ഗൗരവമായി പഠിക്കുന്ന കാലമല്ല. എങ്കിൽക്കൂടി കച്ചേരികൾക്ക് കൂടെ പോകുമായിരുന്നു, കാണാൻ. ചെറുപ്പത്തിൽ കണ്ടു വളർന്നതൊക്കെ പത്മാ സുബ്രഹ്മണ്യം, ചിത്ര വിശ്വേശ്വരൻ ഇവരെയൊക്കെയാണ്.

എനിക്ക് പത്മാസുബ്രഹ്മണ്യത്തെയാണ്‌ അഭിനയത്തിൽ ഇഷ്‌ടം. അവരെപ്പോലെ അഭിനയിക്കാൻ ഇന്ന്  ലോകത്ത് ആരുമില്ല. ഇന്നും ഞാൻ ആ അഭിപ്രായക്കാരിയാണ്. എനിക്കതിൽ യാതൊരു മാറ്റവും വന്നിട്ടില്ല. എന്താന്നുവെച്ചാൽ, അവർ അങ്ങനെ ദൈവകടാക്ഷമുള്ള ആർട്ടിസ്റ്റാണ്.

അവരെപ്പോലെ അഭിനയം, ഭരതനാട്യത്തിൽ ആരും ചെയ്തു കണ്ടിട്ടില്ല. അത് ഇന്നുമതെ, വയ്യെങ്കിൽക്കൂടി, ഇന്നവർ ഭഗവദ്‌ഗീത ഇരുന്നിടത്താണ് ചെയ്യുക. എങ്കിലും കാഴ്ചക്കാർ കരഞ്ഞുകൊണ്ടാണ് അവസാനം എണീറ്റുപോവുന്നത്.

ഇപ്പോൾ മരിച്ച കനക് റെലെ..  

കനക്റെലെ

കനക്റെലെ

= കനക് റെലെയുടെ ലൈവ് ഞാൻ കണ്ടിട്ടില്ല.

ഇന്ദ്രാണി റഹ്‌മാൻ, ചന്ദ്രലേഖ അവരുടെയൊക്കെ പെർഫോമൻസ് കാണാൻ പറ്റിയിട്ടുണ്ടോ?

ചന്ദ്രലേഖയുടേതൊക്കെ ടിവിയിലേ കണ്ടിട്ടുള്ളൂ. ഒരു തവണ ചന്ദ്രലേഖയെ റാസ് മ്യൂസിക്ക് അക്കാദമിയിൽ ഒരു പ്രൊഡക്ഷന് കണ്ടതായി ഓർമയുണ്ട്. വളരെ ചെറുതായിരുന്നു അന്ന്. അന്നവർ ചെയ്യുന്നത് കണ്ടമ്പററി ബേസ്ഡ്സാധനമായിരുന്നു.

അന്ന് എനിക്ക് ഒന്നും മനസ്സിലാക്കാൻ പറ്റുന്ന പ്രായമല്ല. അതിന്റെ ആഴം എന്താണ് എന്നൊന്നുമറിയുന്ന പ്രായമല്ല. പക്ഷെ അന്നവർ ചെയ്തത് പോയിരുന്നു കണ്ടു.

അഭിനയത്തിൽ എനിക്ക് അന്നും ഇന്നും ഒരു പേരേ എന്റെ മനസ്സിലുള്ളൂ. പത്മാസുബ്രഹ്മണ്യം. അത് അവർക്ക് മാത്രമേ പറ്റൂ. അവരെ അനുകരിക്കാൻ ആർക്കും സാധിക്കുകയും ഇല്ല. പലരും അനുകരിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ അത് നടക്കില്ല. അവർ അനനുകരണീയയാണ്.

ചന്ദ്രലേഖ

ചന്ദ്രലേഖ

പിന്നെ അതല്ലാതെ രണ്ടു മൂന്ന് ആർട്ടിസ്റ്റുകളുണ്ട്. മാളവിക സരുക്കായിയുടേത് ശുദ്ധമായ നൃത്തമാണ്. ഇന്നിപ്പോൾ അവർക്ക് എഴുപതോടടുത്ത് പ്രായമായി. ഇപ്പോഴും നൃത്തത്തിലെ ആ ശുദ്ധി കാത്തുസൂക്ഷിക്കുന്നുണ്ട്. ലീല സാംസൺ ഉൾപ്പെടെ അതുപോലെ പല ആർട്ടിസ്റ്റുകളുമുണ്ട്.

പക്ഷെ എനിക്ക് ഇവരുടെ ഒരു രീതി, പിന്നെ അവരുടെ ചില സാഹിത്യങ്ങൾ... ഒരു പ്രായം കഴിഞ്ഞപ്പോൾ അവർ ഈ വർണവും ഈ ഭക്തിപൂർവമുള്ള കാര്യങ്ങൾ ചെയ്യുന്നതു കുറച്ചിട്ട്, പ്രകൃതിയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ചെയ്യാൻ തുടങ്ങി.

അപ്പോൾ അവർക്ക് ആ സാഹിത്യത്തോടും പ്രമേയത്തോടുമുള്ള അപ്രോച്ച്, അവർ ചിന്തിക്കുന്ന രീതി, സോളോ പ്രസന്റേഷനിൽ എങ്ങനെ വൈവിധ്യം കൊണ്ടുവരാം എന്നുള്ളത്... അതൊക്കെ  ശരിക്കും അവരിൽ നിന്ന് പഠിക്കേണ്ടതാണ്.

മലയാള സിനിമയിലെ നർത്തകിമാരിൽ ആരെങ്കിലും കൊള്ളാം എന്നു തോന്നിയിട്ടുണ്ടോ?

നൃത്തത്തിന്റെ ആംഗിളിലാണോ... എനിക്ക് ഭാനുപ്രിയയെയാണ് ഇഷ്ടം. അവർ ട്രെയിൻഡ് ഡാൻസറാണ്. കുച്ചിപ്പുഡി പിഠിച്ച ഡാൻസറാണ്. പിന്നെ  മഞ്ജു ഭാർഗവിയുണ്ടല്ലോ, ആന്ധ്രയിലെ, ശങ്കാരഭരണത്തിലെ... പക്ഷെ, ഭാനുപ്രിയയാണ് അവരിൽ മുന്നിൽ എന്ന് എനിക്ക് തോന്നുന്നു. സൗന്ദര്യം കൊണ്ടും നൃത്തം കൊണ്ടും. പിന്നെയും ഒരുപാട് ആർട്ടിസ്റ്റുകളുണ്ട്.

അശ്വതി സോളോ പെർഫോം ചെയ്യാൻ തുടങ്ങിയിട്ട് ഏതാണ്ട് കാൽ നൂറ്റാണ്ടാകുന്നു. നൃത്തത്തിന്റെ വികാസപരിണാമ ഘട്ടത്തിനൊപ്പം സഞ്ചരിക്കുന്ന ആളാണ്. ഈ കാൽ നൂറ്റാണ്ടിനിടയ്ക്ക് വന്ന മാറ്റങ്ങൾ എന്തൊക്കെയാണ്? ഒരു നർത്തകി എന്ന നിലയ്ക്ക് അശ്വതി എങ്ങനെ അതിനെ ഉൾക്കൊള്ളുന്നു?

ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. അതായത് കച്ചേരിയുടെ സമയം തന്നെ ചുരുങ്ങി. മുമ്പ് അമ്മയൊക്കെ ചെയ്തിരുന്നപ്പോൾ രണ്ടു മണിക്കൂർ ഒക്കെ കച്ചേരിയുണ്ടായിരുന്നു. പിന്നെയത് ഒന്നര മണിക്കൂറൊക്കെയായി. ഇപ്പോഴത് ഒന്നര

അശ്വതി ശ്രീകാന്ത്‌

അശ്വതി ശ്രീകാന്ത്‌

ഒന്നേകാലിലേക്കൊക്കെ വന്നു തുടങ്ങി.

ആസ്വാദനത്തിന്റെ സമയപരിധി ആളുകളിൽ കുറയുന്നതു കൊണ്ടാണോ എന്നത് എനിക്കുറപ്പില്ല. മദിരാശിയിൽ മാർഗഴി കാലത്താണല്ലോ കച്ചേരികളൊക്കെ. വളരെയധികം ഡാൻസേഴ്സ് ഇപ്പോൾ വരുന്നുണ്ട്. മുമ്പ് അയ്യായിരമാണെങ്കിൽ ഇപ്പോഴത് അമ്പതിനായിരമാണ്.

അപ്പോൾ ഇവരെയൊക്കെ ഉൾപ്പെടുത്താൻ വേണ്ടി കച്ചേരിയുടെ സമയം ചുരുക്കിച്ചുരുക്കി വരികയാണ്.

ആസ്വാദകരുടെ അത്രയും നർത്തകരും ഉണ്ടല്ലേ?

(ചിരിക്കുന്നു) അതെ. എണ്ണം ഒരുപാട് കൂടിയിട്ടുണ്ട്. പക്ഷെ ക്വാളിറ്റി എത്രകണ്ട് കൂടി എന്നെനിക്കറിയില്ല. പക്ഷെ ഇപ്പോഴത്തെ യുവതീയുവാക്കളിൽ ഗൗരവത്തോടെ നൃത്തം കൊണ്ടുനടക്കുന്ന കുറേപ്പേരുണ്ട്. അത് നമുക്ക് ആശ്വാസം തരുന്ന സംഗതിയാണ്. തമിഴ്നാട്ടിലെ കാര്യമാണ് ഞാൻ പറയുന്നത്.

ഇത്രയും അധികം നർത്തകർ വർധിക്കാനുള്ള കാരണമെന്തായിരിക്കാം? അതിന്റെ ഒരു കൾച്ചറൽ ബാക്ഗ്രൗണ്ട് എന്തായിരിക്കാം?

വർധിക്കുക എന്നുപറഞ്ഞാൽ വ്യത്യാസമുണ്ട്. പണ്ടത്തെപ്പോലെയല്ല ഇപ്പോൾ. മീഡിയ എക്സ്പോഷർ കൂടുതലാണ്. ഇപ്പോൾ ഓൺലൈനായോ അല്ലെങ്കിൽ ഒരു ചാനലുണ്ടെങ്കിൽ നമുക്ക് തന്നെ ചെയ്യാം. നമ്മൾ തന്നെ നർത്തകരായി നമ്മൾ തന്നെ സഭ കൊണ്ടുവന്നു, എല്ലാം. പുതിയ കാലത്ത് വിസിബിലിറ്റി കൂടുതലാണ്.

അതൊരു ഘടകമാണ്. ആളുകളുടെ എണ്ണം കൂടി, അവരെ അക്കോമെഡേറ്റ് ചെയ്യാൻ കച്ചേരികളുടെ എണ്ണവും കൂടും. അതിനനുസരിച്ച് സമയം ചുരുക്കപ്പെടുന്നു. വേറൊരു കാര്യം, ഈ കാലഘട്ടത്തിൽ വന്ന മാറ്റം, ആർട്ടിസ്റ്റിന് കുറെക്കൂടി ആവിഷ്കാര സ്വാതന്ത്ര്യം ലഭിക്കുന്നുണ്ട്.

മുമ്പ്‌ അത് ഇല്ലാതിരുന്നത് എന്തുകൊണ്ടായിരിക്കും?

ഇല്ലാത്തതല്ല. അതെന്തുകൊണ്ടാന്നുവെച്ചാൽ, എനിക്കു തോന്നുന്നു പൊതുവെ മനുഷ്യരുടെ ചിന്താഗതിയിൽ വന്ന മാറ്റമാണ്. ഓഡിയൻസന്റെയും. പിന്നെ കാലത്തിനനുസരിച്ച് പ്രമേയങ്ങളിൽ മാറ്റം വന്നാലേ കലകൾ നിന്നുപോവുകയുള്ളൂ എന്നുള്ള സംഗതിയും. അതെനിക്കെപ്പോഴും തോന്നാറുള്ളതാണ്.

കലകൾ കാലികമായി പുതുക്കിയെഴുതണം. ഈ നിരീക്ഷണം വലിയൊരു കലാതത്വവും കലാദർശനവുമാണ്. ഈ കലാദർശനം സ്വന്തം നൃത്തജീവിതത്തിൽ ആവിഷ്കരിച്ചതെങ്ങനെയാണ് ?  

 നമുക്ക് അതിനുപറ്റുന്ന വേദികളാണ് അതിന്റെ തുടക്കം. നമുക്കിപ്പോൾ ഒരു വേദി കിട്ടുന്നു. അവിടെ സംഘാടകർ നമ്മളോട് ആവശ്യപ്പെടുകയാണ്, സമകാലികമായോ അല്ലെങ്കിൽ സാമൂഹികമായ ഒരു വിഷയമോ എടുത്ത് എന്തെങ്കിലും ചെയ്യാൻ പറ്റുമോ, ഇന്നതാണ് വിഷയം.

അത് വളരെ പ്രധാനമാണ്. അപ്പോൾ നമുക്ക് ധൈര്യമായി ആ വിഷയത്തിലേക്കു കടക്കാം. നമ്മൾ പഠിക്കും. അത് ആവശ്യപ്പെട്ട ഒരു വേദിയാണ്. പിന്നെ നമുക്കത് ചെയ്യാനുള്ളൊരു impetus ആണ്.
പക്ഷെ, നേരെമറിച്ച് നമ്മളോടിപ്പോൾ ഒരു പരിപാടി ചെയ്യാൻ പറയുകയാണ്.

പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് അതെന്ത് വേദിയാണ്. സഭയാണോ? അമ്പലമാണോ? ഓഡിയൻസ് എങ്ങനെയാണ്... അതിനനുസരിച്ച് അന്നത്തെ ഉരുപ്പടികൾ നമ്മൾ തീരുമാനിക്കും. അപൂർവം സന്ദർഭങ്ങളിൽ ചില വേദികളിൽ ചെല്ലുമ്പോൾ നമുക്ക് മനസ്സിലാകും ഇവിടെ ഇതൊന്നും ശരിയാകില്ല എന്ന്.  മുഴുവൻ പൊളിച്ചെഴുതേണ്ടിവരും. അങ്ങനെയൊക്കെയുണ്ടായിട്ടുണ്ട്.

 

അശ്വതി ശ്രീകാന്ത്‌

അശ്വതി ശ്രീകാന്ത്‌

എന്നെ സംബന്ധിച്ചിടത്തോളം രണ്ടു സംഗതികളാണ്. ഒന്ന്, ആ വേദി ആവശ്യപ്പെടുന്നത്. രണ്ട്, ചിലപ്പോൾ സംഘാടകർ നമ്മളോട് ആവശ്യപ്പെടും ഇന്ന തീം വേണം, അപ്പോൾ നമ്മളത് ചെയ്യും. പിന്നെ മൂന്നാമതൊരു കാര്യം, ചില സംഗതികൾ നമ്മുടെ ഉള്ളിൽ വരും. എന്നെ സംബന്ധിച്ചടത്തോളം ഞാൻ കുറെ നാളായി കൊണ്ടുനടന്ന മോഹമാണ് ശിഖണ്ഡി അംബ.

തേർഡ് ജെൻഡറിനെക്കുറിച്ച് വായിക്കുകയും ആ വിഭാഗത്തിൽപ്പെട്ട ആളുകളെ പരിചയപ്പെടുകയും ചെയ്തിട്ടുണ്ട്. അവരെ പരിചയമുള്ളതുകൊണ്ട് എനിക്കറിയാം അവരെന്തൊക്കെ അനുഭവിക്കുന്നു എന്നുള്ളത്. പക്ഷെ അത് കുറെക്കൂടി വലിയൊരു ഓഡിയൻസിലേക്കെത്തണം. അതിന്‌ പറ്റിയൊരു കാലഘട്ടമാണിത്. അവർക്ക് കൂടുതൽ അവസരങ്ങൾ വരുന്നു, വിസിബിലിറ്റി വരുന്നു, വോട്ടവകാശം വരുന്നു, ഭരണഘടനാപരമായ അവകാശങ്ങൾ വരുന്നു.

 കോടതി വിധിയൊക്കെ വരുന്നതിന് മുമ്പാണ്, ഈ വിഷയം ഞാൻ ആദ്യമായി ചെയ്യുന്നത്. എന്റെയൊരു ശിഷ്യയുണ്ട്‌. നന്നായി കളിക്കുന്ന കുട്ടിയാണ്‌. ഈ കുട്ടിക്ക് യുവജനോത്സവത്തിൽ പുതിയതെന്തെങ്കിലും വേണം, അങ്ങനെ ആദ്യ ഒരു പത്ത് മിനിട്ടിന്റെ സംഭവമായിട്ടാണ് ചെയ്തത്. അതിന് സംസ്ഥാനതലത്തിൽ ഒന്നാം സമ്മാനം കിട്ടി.

അപ്പോൾ എല്ലാവരും വന്നു പറഞ്ഞു ഇതുവരെ ആരും ചിന്തിച്ചിട്ടില്ല ഇതിനെക്കുറിച്ച്, ഇതെങ്ങനെയെന്ന്. അപ്പോൾ ഞാൻ പറഞ്ഞു: ഇത് കുറെ കാലമായി ഉള്ളിലുണ്ട്. അത് നന്നാവോ ഇല്ലയോ എന്ന് ചെറുതായിട്ടൊന്ന് പരീക്ഷിച്ചതാ, ഇനി എനിക്ക് ധൈര്യമായി. ഇനി ഞാൻ ഇത് ഒരു മണിക്കൂറാക്കും എന്ന്. ഓഡിയൻസ് സ്വീകരിക്കുന്നു എന്നു കാണുമ്പോൾ നമുക്ക് ധൈര്യമായി. പിന്നെ അതിന്റെ മറ്റു മാനങ്ങളിലേക്ക് പോകാം. ഞാനത് അവതരിപ്പിക്കുന്നത് അമേരിക്കയിലാണ്. അവിടെ അതിന് നല്ല സ്വീകാര്യതയായിരുന്നു.

അപ്പോൾ ചോദിക്കട്ടെ, രണ്ട് ഓഡിയൻസിനെ നമ്മൾ കണക്കാക്കണം. സാധാരണ ഓഡിയൻസും ട്രാൻസ്ജെൻഡേഴ്സ് ഓഡിയൻസും. ഈ ട്രാൻസ്ജെൻഡേഴ്സ് ഓഡിയൻസ് എങ്ങനെയാണ് ഇതിനെ സ്വീകരിക്കുക?

അവർക്ക് വലിയ സന്തോഷമാണ്. എന്താണ് എന്നുവെച്ചാൽ അവരെക്കുറിച്ച് നമ്മൾ പാടുന്നു, നൃത്തം ചെയ്യുന്നു. അവർ പറയുന്നതെന്തെന്നുവെച്ചാൽ ഞങ്ങളുടെ വേദനകളെ നിങ്ങൾ മനസ്സിലാക്കുന്നു എന്നതാണ്.

നർത്തകി നടരാജ്,

നർത്തകി നടരാജ്,

നർത്തകി നടരാജ്, ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ, പത്മശ്രീയും സംഗീത നാടക അക്കാദമി അവാർഡും ലഭിച്ച നർത്തകിയാണ്.

ശ്രീകാന്തിന്‌ നേരത്തെ അറിയാം. ലിംഗമാറ്റത്തിനുമുമ്പ്. അതിനുശേഷം ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളാണ്. ഞാൻ അംബാശിഖണ്ഡി ചെന്നൈയിൽ ചെയ്തപ്പോൾ അവരെ വിളിച്ചിരുന്നു. അവർ പങ്കാളിയോടൊപ്പം വന്നു. രണ്ടുപേരും മുഴുവനും ഇരുന്ന് കണ്ടശേഷം ചെയ്ത സംഭാഷണത്തിൽ 'ഞങ്ങളുടെ വേദനകളെ മനസ്സിലാക്കി, ഉൾക്കൊണ്ട്, ആത്മാർഥമായാണ് ചെയ്തത്, ഞങ്ങൾ അഭിനന്ദിക്കുന്നു' എന്നാണ് പറഞ്ഞത്.

 അവരുടെ ഭാഗത്തുനിന്ന് അങ്ങനെയൊരു പ്രതികരണം ഉണ്ടാകുമ്പോൾ, അതിന്റെ അർഥം ആ സംരംഭം പരിപൂർണമായി വിജയിച്ചു എന്നാണ്. മഹാഭാരതത്തിൽപ്പോലും ശിഖണ്ഡി എന്നൊരു കൺസെപ്റ്റ്.... എത്ര കാലം മുമ്പ്‌  അല്ലേ...

അപ്പഴേ ഉണ്ടല്ലോ. ഇവിടെ മാത്രമല്ല. പല കൾച്ചറിലുമുണ്ട്. ഈജിപ്ഷ്യൻ കൾച്ചറിലുണ്ട്. ഗ്രീക്ക് കൾച്ചറിലുണ്ട്. എല്ലാ കൾച്ചറിലുമുണ്ട്. നോക്കൂ, ശിഖണ്ഡി എന്നൊരു പുസ്തകമുണ്ട്, ദേവദത്ത് പട്നായിക്ക് എഴുതിയതാണ്. അതിൽ ലോകത്തിലുള്ള എല്ലാ സംസ്കാരത്തിലെയും മൂന്നാം ലിംഗത്തിനെക്കുറിച്ചാണ് പറയുന്നത്.

പാർട്‌നർ ഒരു നർത്തകൻ കൂടിയാകുമ്പോൾ അശ്വതിയുടെ നൃത്തജീവിതത്തിൽ ഉണ്ടായ പുരോഗതി... സത്യത്തിൽ ഒരു നർത്തകിയ്ക്ക് ഒരു നർത്തകൻ എന്നുള്ള ദാമ്പത്യം ഇരുവർക്കും ഗുണമായിട്ട് ഭവിക്കുന്നുണ്ടോ?

ശരിക്കും പറഞ്ഞാൽ ഗുണകരമാണ്. അതുകൊണ്ടാണ് നമ്മൾ ആ തീരുമാനത്തിലെത്തുന്നത്.

പലപ്പോഴും, നർത്തകിയേക്കാളും ഒരു നർത്തകന് ഒരു സാധാരണ സ്ത്രീയെ ഭാര്യയായിക്കിട്ടാൻ പ്രയാസമാണ്. പലരും ആ പ്രൊഫഷനെ അംഗീകരിക്കാൻ വളരെ പ്രയാസമാണ്. ഇപ്പോഴല്ല. ഞാൻ പറയുന്നത് പത്തിരുപത് വർഷം മുമ്പുള്ള കാര്യമാണ്.  ആ സമയത്ത് അങ്ങനയൊരു തീരുമാനമെടുത്തതിന്റെ കാര്യം നമുക്ക് രണ്ടുപേർക്കും ഈ മേഖലയിൽ ഒരുമിച്ചു പോകാം എന്നതായിരുന്നു.

പലപ്പോഴും, നർത്തകിയേക്കാളും ഒരു നർത്തകന് ഒരു സാധാരണ സ്ത്രീയെ ഭാര്യയായിക്കിട്ടാൻ പ്രയാസമാണ്. പലരും ആ പ്രൊഫഷനെഅംഗീകരിക്കാൻ വളരെ പ്രയാസമാണ്.ഇപ്പോഴല്ല. ഞാൻ പറയുന്നത് പത്തിരുപത് വർഷം മുമ്പുള്ള കാര്യമാണ്.  ആ സമയത്ത് അങ്ങനയൊരു തീരുമാനമെടുത്തതിന്റെ കാര്യം നമുക്ക് രണ്ടുപേർക്കും ഈ മേഖലയിൽ ഒരുമിച്ചു പോകാം എന്നതായിരുന്നു. പിന്നെ ഞാൻ എന്നും ശ്രീകാന്തിനെ ഗുരുസ്ഥാനീയനായിട്ട് തന്നെയാണ് കാണുന്നത്.

അതുകൊണ്ട് ശ്രീകാന്തിനെക്കാൾ ഒരു പടി താഴെയേ ഞാൻ നിൽക്കാറുള്ളൂ. ദാമ്പത്യം വേറെ  അത് വേറെ. രണ്ടും രണ്ടായി തന്നെയാണ് ഞാൻ കണക്കാക്കുന്നത്. ഞങ്ങൾക്ക് തീർച്ചയായിട്ടും അത് ഗുണകരമാണ്. ഒരുമിച്ച്‌ പലകാര്യങ്ങളും ചെയ്യാം.

രണ്ടാളുടെയും ക്രിയേറ്റിവിറ്റി വരുമ്പോഴുള്ള പരസ്പര പൂരകമായിട്ടുള്ള കാര്യങ്ങൾ, ഇപ്പോൾ സാഹിത്യത്തിന്റെ ഭാഗം ഒരാൾ നോക്കും സംഗീതത്തിന്റെ ഭാഗം മറ്റേയാൾ നോക്കും, ഒരുമിച്ചിരുന്ന് കാര്യങ്ങൾ ഡിസ്കസ് ചെയ്യാം. അഭിപ്രായം എടുക്കാം.

അതിൽ അഭിപ്രായ വ്യത്യാസമാണോ അല്ലെങ്കിൽ അഭിപ്രായ സമന്വയമാണോ അധികമുണ്ടാകാറ് ?

രണ്ടും ഉണ്ടാകാറുണ്ട്. ചില സമയത്ത് നമ്മൾ യോജിക്കും. ചില സമയത്ത് വിയോജിക്കും. പിന്നെ അത് റിഹേഴ്സലിൽ വരുമ്പോൾ നമുക്ക് മനസ്സിലാകും ഇന്നതാണ് ശരി. അപ്പോൾ അതിന് കീഴടങ്ങും. അപ്പോൾ കലയാണല്ലോ വലുത്. ചെയ്യുന്ന പ്രവൃത്തി ശോഭിക്കണം, അതിനുവേണ്ടി നമ്മൾ ആരായാലും വിട്ടുവീഴ്ച ചെയ്തേ പറ്റൂ.

അശ്വതിയുടെയും ശ്രീകാന്തിന്റെയും സൗന്ദര്യശാസ്ത്രം ഓരേ പാതയിലൂടെയാണോ പോകുന്നത് ?

ഒരു എൺപതു ശതമാനവും അതെ. ഒരു ഇരുപത് ശതമാനം വ്യത്യാസമുണ്ടാകും. ഞങ്ങൾ രണ്ടുപേരും രണ്ട് വ്യക്തിത്വങ്ങളായതുകൊണ്ട്. രണ്ടുപേരുടെയും അഭിരുചികൾ വളരെ വ്യത്യാസമുണ്ട്. ഞാൻ നിറയെ വായിക്കുന്ന ആളാണ്. അവിടെ

അശ്വതിയും ഭർത്താവ്‌ ശ്രീകാന്തും നൃത്തവേദിയിൽ

അശ്വതിയും ഭർത്താവ്‌ ശ്രീകാന്തും നൃത്തവേദിയിൽ

വായനയില്ല. ശ്രീകാന്ത് ആവശ്യമുള്ളതു മാത്രമേ വായിക്കൂ. അതായത് നൃത്തവുമായി ബന്ധപ്പെട്ടത് മാത്രം.

അല്ലാത്ത വായന വളരെ കുറവാണ്. പിന്നെ ഞാൻ മറ്റ്‌ പലതും ഇഷ്ടമുള്ള ആളാണ്. എനിക്ക് സിനിമ ഇഷ്ടമാണ്. ഇവിടെ അങ്ങനെയുള്ള ആളല്ല. അപ്പൊ individualistic ആയിട്ടുള്ള ആ ഇരുപത് ശതമാനത്തിന്റെ വ്യത്യാസം എപ്പോഴുമുണ്ടാകും. ബാക്കി എഴുപത്തഞ്ച് എൺപതു ശതമാനം ഞങ്ങളുടെ സൗന്ദര്യശാസ്ത്രം ഏകദേശം ഒരുപോലെത്തന്നെയാണ്.

നിങ്ങൾ രണ്ടുപേരും ഒരുമിക്കുന്ന അരങ്ങുകളുണ്ടല്ലോ. ആ അരങ്ങുകൾ നിങ്ങൾ രണ്ടുപേർക്കും ഉണ്ടാക്കുന്ന ആനന്ദം എന്താണ് ?

 രണ്ടുപേർക്കും, ആത്യന്തികമായി ഏതൊരു ആർട്ടിസ്റ്റിനും പ്രത്യേകിച്ച് പക്കമേളത്തോടുകൂടി പെർഫോം ചെയ്യുമ്പോൾ കിട്ടുന്ന ഒരു സന്തോഷം. അത് ഒരു വല്ലാത്ത സന്തോഷമാണ്. അതിനപ്പുറത്തേക്കാണ് നമ്മൾ മറ്റുള്ള കാര്യങ്ങൾ നോക്കുക. ഒരു ഫീമെയിൽ എനർജിയും മെയിൽ എനർജിയും കൂടി പെർഫോം ചെയ്യുമ്പോൾ, സോളോ ചെയ്യുന്നതിനേക്കാൾ, കാണികൾക്ക് കൂടതൽ ഇഷ്ടമാണ്. അത് അവർ വളരെയധികം ആസ്വദിക്കുന്നതായി കണ്ടുവരുന്നു.

ഒരു ഉദാഹണം പറയാമോ? നിങ്ങളുടെ ഒരുമിച്ചുള്ള ഈ പ്രകടനത്തെ ഒരു കാണി എങ്ങനെ വിലയിരുത്തിയെന്ന്.

പൊതുവെ പറയാറുള്ളത് ഒരേ സ്കൂളിൽ, കലാക്ഷേത്രയിൽ പഠിച്ച, രണ്ടുപേർ ചെയ്യുമ്പോൾ ഒരുപോലിരിക്കുമെന്നാണ്. എല്ലാ ചലനങ്ങളും ഒരുപോലെയിരിക്കും. ഞങ്ങൾ അങ്ങനെയല്ല. എന്തുകൊണ്ടെന്നാൽ ഞാൻ പഠിച്ചുവന്ന രീതിയും അദ്ദേഹം പഠിച്ചുവന്ന രീതിയും രണ്ടു വഴിയാണ്. എന്നുവെച്ചാൽ ശൈലികൾ ഒന്നാണ്. എന്നാൽ നമ്മളുടെ ട്രെയിനിങ്ങും നമ്മളുടെ മൈൻഡ്സെറ്റും ഒെക്ക വ്യത്യാസമാണ്.

സ്റ്റേജിൽ, ശ്രീകാന്ത് വളരെ flumboyant ആണ്. നല്ല ഷോമാൻഷിപ്പാണ്. എല്ലാവരും എന്നെ നോക്കണം എന്നുള്ള ഒരു ചിന്തയുണ്ട്. എനിക്കങ്ങനെയല്ല. ഞാൻ എന്റെ സന്തോഷത്തിനു വേണ്ടിയാണ് കളിക്കുന്നത്. ആത്മാനന്ദം. ഞാൻ മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയാവില്ല കളിക്കുക. അതുകൊണ്ടതന്നെ ഞാൻ കുറെക്കൂടി Subdued  ആണ്.

അദ്ദേഹം  Individual Attention  ആഗ്രഹിക്കുന്നു, അല്ലെങ്കിൽ അതിന് ശ്രദ്ധകൊടുക്കുന്നു.

അല്ല. രണ്ടുപേരും സോളോ ചെയ്യുന്നവരാണ്. പക്ഷെ ഒരുമിച്ച് പോകുമ്പോൾ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതിൽ മത്സരമില്ല. ആര്‌ ആരെക്കാളും എന്ന പ്രശ്നമില്ല. ഒരുമിച്ചുചെയ്യും. കഴിയുന്നതും ചലനങ്ങൾ തെറ്റാതെ ഒരുമിച്ചുപോവാൻ ശ്രമിക്കും. കാണികളുടെ ഭാഗത്തുനിന്നു നോക്കുമ്പോൾ ഇതിൽ എങ്ങനെ എന്നുവെച്ചാൽ, നമ്മളീ സൗത്ത് ഈസ്റ്റ് ഏഷ്യൻ ഫിലോസഫിയിൽ യിൻ ആൻഡ് യാങ് എന്നു പറയില്ലേ, മെയിൽ എനർജിയും ഫീമെയിൽ എനർജിയും.

ഒന്ന് കുറച്ച് സോഫ്റ്ററാണ്, മറ്റൊന്ന് കുറേക്കൂടെ സ്ട്രോങ്ങറാണ്. രണ്ടുംകൂടി വരുമ്പോൾ അതൊരു സൗന്ദര്യമാണ്. എല്ലാവരും അതാണ് പറയുക. നിങ്ങളിൽ എവിടെയൊക്കെയോ ചില വ്യത്യാസങ്ങളുണ്ടെന്ന്. രണ്ടുപേരും വരച്ചുവെച്ചതു പോലെ ഒരുപോലെയല്ല ചെയ്യുക. നിങ്ങളുടെ individuality കാത്തുസൂക്ഷിച്ചു കൊണ്ടാണ് നിങ്ങൾ ചെയ്യുന്നത്. പക്ഷെ അതിലൊരു സൗന്ദര്യം ഉണ്ടെന്നാണ് കാണികൾ പറയുന്നത്.

നിങ്ങൾ പരസ്പരം കാണികളായിട്ടുള്ള അനുഭവം എന്താണ്? അതായത് ശ്രീകാന്തിന്റെ സോളോ അശ്വതി കാണുന്നു, അശ്വതിയുടേത് ശ്രീകാന്തും. ഒരാൾ വേദിയിലും മറ്റൊരാൾ സദസ്സിലും. തമ്മിലുള്ള ആസ്വാദനം എങ്ങനെയാണ്?

ഓ, പലപ്പോഴും... ഞാൻ നട്ടുവാങ്കം ചെയ്യുമ്പോൾ ശ്രീകാന്ത് കളിക്കും, നേരെ തിരിച്ചും. അങ്ങനെയുണ്ടായിട്ടുണ്ട് പലപ്പോഴും. നമുക്ക് മനസ്സിലാകും ഒരു സ്ഥലത്ത് കംഫർട്ടബിളാണ് അല്ലെങ്കിൽ ഒരു സ്ഥലത്ത് വളരെ നന്നായി ആസ്വദിച്ചു ചെയ്തു. ഒരു സ്ഥലത്ത് പിഴച്ചു. ഇതൊക്കെ മനസ്സിലാകും. ഇതൊക്കെ നമുക്കറിയാമല്ലോ. ചെയ്യുന്നതെന്താണെന്ന് നമുക്കറിയാം. പുതിയ ഉരുപ്പടികളാണെങ്കിൽക്കൂടി ഇന്ന സ്ഥലത്ത് ഇന്നത് ചെയ്യണം എന്ന് ഉദ്ദേശിച്ചിരുന്നു. അത് വന്നില്ല.

അല്ലെങ്കിൽ ഇന്ന സ്ഥലത്ത് ഇതല്ല ഉദ്ദേശിച്ചത്, പക്ഷെ അതിലും കേമമായി. ഇതൊക്കെ നമുക്കറിയും. അങ്ങനെയൊരു ഹെൽത്തി ക്രിറ്റിസിസം ഉണ്ടാകും.

ഇവിടെയും വിദേശത്തുമായി ചെയ്തതിൽ ഒരു നർത്തകി എന്ന നിലയിൽ അവിടെ കിട്ടിയ പ്രത്യേക വല്ല അനുഭവമോ അനുഭൂതിയോ ഉണ്ടോ? ഉദാഹരണത്തിന് മോഹിനിയാട്ടം കേരളത്തിൽ, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ, വിദേശത്ത് ഇങ്ങനെ മൂന്ന് സംസ്കാരങ്ങളുള്ള സ്ഥലങ്ങളിൽ ചെയ്യുമ്പോൾ എന്താണതിൽ നർത്തകി എന്ന നിലയിൽ തോന്നിയ വ്യത്യാസം, അല്ലെങ്കിൽ അനുഭവം?

കേരളത്തിൽ ചെയ്യുമ്പോൾ ഏറെക്കുറെ ഇത് കണ്ടു ശീലമുള്ള ആളുകളായിരിക്കും നമ്മുടെ ഓഡിയൻസ്. അപ്പോൾ അവരുടെ വിലയിരുത്തലുകളും അവരുടെ ആസ്വാദനവുമൊക്കെ ഏറെക്കുറെ കറക്ടായിരിക്കും. കേരളത്തിന്‌ പുറത്തൊരു വേദി എന്നു പറയുമ്പോൾ പലതരത്തിലുള്ള ആളുകൾ വരാം. അവിടെ ഒരു മിക്സഡ് ക്രൗഡാണ്.

ഇതിനെക്കുറിച്ച് അറിയുന്നവരും വരും അറിയാത്തവരും വരും. അവിടെ വെറും ആസ്വാദനമേ ഉള്ളൂ. പിന്നെ ആരെങ്കിലും ഇത് പഠിച്ച ആളുകളോ, കണ്ടുശീലിച്ച ആളുകളോ വളരെ കുറച്ചുപേർ ഉണ്ടെങ്കിലേയുള്ളൂ. അവർ കൃത്യമായിട്ട് നമ്മളോടു വന്നു പറയും. നന്നായിരുന്നു ട്ടോ. അല്ലെങ്കിൽ ഇത് കണ്ടിട്ടുണ്ട് മുമ്പ്. വിദേശത്ത് മിക്കപ്പോഴും നോൺ ഇന്ത്യൻ ഓഡിയൻസാണെങ്കിൽ അവർക്ക് ഇതിനെക്കുറിച്ച് ഒരു ധാരണയും ഉണ്ടാകില്ല.

പക്ഷെ നന്നായി ആസ്വദിക്കും.അവിടെ ആർട്ടിസ്റ്റിനെ അല്ലെങ്കിൽ ചെയ്യുന്ന പെർഫോമൻസിനെ ഒരുപാട് റെസ്പക്ടോടുകൂടിയാണ് കാണുന്നത്. അവർക്കറിയില്ലെങ്കിലും സശ്രദ്ധം ആദ്യം മുതൽ അവസാനം വരെ കാണും. പിന്നെ അപൂർവം ചില സന്ദർഭങ്ങളിൽ നമ്മളോടു വന്ന് അവരുടെ മനസ്സിനെ തൊട്ടു എന്നൊക്കെ പറയുമ്പോൾ നമുക്കൊരു സന്തോഷമുണ്ടല്ലോ, അതായത് ഭാഷയറിയില്ല, സംസ്കാരമറിയില്ല ഒന്നും അറിയാത്ത ചില ആളുകളുടെ മനസ്സിൽ നമ്മൾ ചെയ്തത് പോയി തൊടുകയും ഒരു നിമിഷമെങ്കിലും അവർക്കത് ഓർമിക്കാനും പറ്റും എന്നുള്ളതു തന്നെ വലിയ കാര്യം.

അതൊരു ഇൻസെന്റീവാണ് അല്ലേ?

തീർച്ചയായിട്ടും.

കോവിഡ് കാലത്ത് കുറെ പ്രശസ്ത വ്യക്തിത്വങ്ങളെ ഉൾക്കൊള്ളിച്ച് ചെയ്ത നാട്യകലയുടെ സാമൂഹ്യശാസ്ത്രം എന്ന സീരിസിനെക്കുറിച്ച് പറയാമോ? പ്രത്യക്ഷത്തിൽ കലേതരമാണ് എന്ന് തോന്നുമെങ്കിലും പക്ഷെ കലയാണ്. അത് ചെയ്യാനുണ്ടായ കാരണം, സാഹചര്യം.

കോവിഡ് കാലത്ത്, ഒരുപാട് സമയം ഒന്നും ചെയ്യാനാകാതെ ഇരുന്നു മടുക്കുമ്പോൾ ആലോചിച്ചതാണ്. ഈ ആളുകളെയൊക്കെ എനിക്ക് അറിയാം. വി ആർ ദേവിക.

അവർ ഗാന്ധിയൻ സ്കോളറാണ്, നൃത്തം പഠിച്ചിട്ടുണ്ട്. നൃത്തത്തിലൂടെ ഗാന്ധിയൻ തത്വങ്ങളെ എങ്ങനെ സമൂഹത്തിലേക്ക് കൊണ്ടുവരാം, അടുത്ത തലമുറയെ എങ്ങനെ അതിലേക്ക് അടുപ്പിക്കാം എന്നതിൽ ഒരുപാട് പഠനം നടത്തി

അശ്വതി ശ്രീകാന്ത്‌

അശ്വതി ശ്രീകാന്ത്‌

ഇപ്പോഴും വളരെ ആക്ടീവായി നിൽക്കുന്നയാളാണ് ഡോ. വി ആർ ദേവിക.

പിന്നെ ഡോ. അംബിക കാമേശ്വർ. അവർ രസ എന്നുപറയുന്ന ഒരു ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നുണ്ട് ചെന്നൈയിൽ. അവിടെ ഭിന്നശേഷിക്കാരായ കുട്ടികളാണ്. ആ കുട്ടികളെ നൃത്തവും സംഗീതവും ഒക്കെ പഠിപ്പിച്ച് സ്വയംപര്യാപ്തരാക്കുന്നതിൽ വിജയിച്ച ഒരാളാണ് ഡോ. അംബിക.

രസ ഇന്ത്യയിൽത്തന്നെ വളരെ പേരുകേട്ട ഒരു സ്ഥാപനമാണ്. പിന്നെ  സംഗീത ഈശ്വരൻ. ഡൊമസ്റ്റിക്ക് അബ്യൂസ്, ചൈൽഡ് അബ്യൂസ് ഇരകളെ അതിജീവനത്തിനായി യുനിസെഫ്, റെഡ്ക്രോസ് ഇവരുടെയൊക്കെ കൂടെ പ്രവർത്തിക്കുന്ന നർത്തകിയാണ്. അവരും നൃത്തവും സ്പോർട്സും ഉപയോഗിച്ചാണ് ഇവരുടെ റിഹാബിലിറ്റേഷൻ ചെയ്യുന്നത്.

പിന്നെ ജോയ് ആന്റണി. ജോയ് ഒരു ഡ്രസ്സ് ഡിസൈനറാണ്. പക്ഷെ ഒരു ഡാൻസറായിരുന്നു. മലയാളിയാണ്.  ക്രിസ്തീയ കുടുംബത്തിൽ ജനിച്ചു, ബ്രദറാവാൻ പോയി. ബ്രദർ സ്റ്റാറ്റസിൽ നിന്ന് നൃത്തമാണ് സന്തോഷം തരുന്നത് എന്ന് തിരിച്ചറിഞ്ഞ്  പിന്നെ ആ വഴിയിലേക്ക് വന്നു. പിന്നീട് ഒരു വലിയ ആക്സിഡന്റ് സംഭവിച്ച്‌ വർഷങ്ങളോളം കിടപ്പിലായി.

ഇപ്പോൾ തിരിച്ചുവന്ന് ഡ്രസ്സ് ഡിസൈനിങ്ങും അത്യാവശ്യം നൃത്തവുമായി ഒക്കെ പോകുന്ന ആളാണ്. ഇങ്ങനെയൊരു ബാക്ക്ഗ്രൗണ്ടിൽ നിന്ന് വന്ന ആളായിട്ടും നൃത്തത്തോട് അടങ്ങാത്ത അഭിനിവേശമായിരുന്നു. ആക്സിഡന്റിനു മുമ്പെ സിനിമയിൽ കൊറിയോഗ്രാഫി ചെയ്തിരുന്നു. അങ്ങനെ നാലഞ്ചാളുകളുമായിട്ട് സംഭാഷണങ്ങളായിരുന്നു. പിന്നെ ഇല്യാന ടെറിസ്റ്റ്. അവർ ഒഡീസി ഡാൻസറാണ്. ഇറ്റലിയിൽനിന്ന് ഇവിടെ വന്ന് നൃത്തത്തിനുവേണ്ടി സ്വയം സമർപ്പിച്ച് ഭുവനേശ്വറിൽ ജീവിക്കുന്ന ഒരാളാണ്.

നൃത്തം സമൂഹത്തിന് എന്തൊക്കെ തിരിച്ചുകൊടുക്കുന്നു എന്നുള്ളത് ആളുകൾക്ക് അറിയണം. അറിയില്ല പലർക്കും. ആസ്വാദനം മാത്രമല്ല കലയിലൂടെ മറ്റ് പലതും സാധിക്കും. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വ്യക്തിയാണെങ്കിൽ അവർക്ക് നൃത്തത്തിലൂടെ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെങ്കിൽ അങ്ങനെ വ്യത്യസ്തമായ വഴികളിലൂടെ നടന്ന ആളുകളാണ് അവരെല്ലാം.

 നൃത്തം സമൂഹത്തിന് എന്തൊക്കെ തിരിച്ചുകൊടുക്കുന്നു എന്നുള്ളത് ആളുകൾക്ക് അറിയണം. അറിയില്ല പലർക്കും. ആസ്വാദനം മാത്രമല്ല കലയിലൂടെ മറ്റ് പലതും സാധിക്കും. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വ്യക്തിയാണെങ്കിൽ അവർക്ക് നൃത്തത്തിലൂടെ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെങ്കിൽ അങ്ങനെ വ്യത്യസ്തമായ വഴികളിലൂടെ നടന്ന ആളുകളാണ് അവരെല്ലാം.

 

അശ്വതി ശ്രീകാന്ത്‌ - ഫോട്ടോ: ബിനുരാജ്‌

അശ്വതി ശ്രീകാന്ത്‌ - ഫോട്ടോ: ബിനുരാജ്‌

ഇല്യാന, ഭുവനേശ്വറിൽ താമസിച്ച് നാട്ടിൻപുറത്തുള്ള കുട്ടികളെ ഒഡീസി പഠിപ്പിക്കുന്നുണ്ട്. അവരൊരു വിദേശ വനിതയാണ്. നൃത്തത്തോടുള്ള അഭിനിവേശം കൊണ്ടാണ് അവരത് ചെയ്യുന്നത്.അങ്ങനെയുള്ള ആളുകളെക്കുറിച്ച് സമൂഹം അറിഞ്ഞിരിക്കണം എന്നുതോന്നി. ആ സംഭാഷണങ്ങൾ ഒരു പുസ്തകമാക്കാനുള്ള ആലോചനയൊക്കെയുണ്ട്.

അപ്പോൾ അത് ചെയ്യാൻ കാരണം കോവിഡ് കാലത്ത് വളരെയധികം സമയമുണ്ടായിരുന്നു എന്നുള്ളത് തന്നെയായിരുന്നു. എന്തെങ്കിലും നന്നായിട്ട് ചെയ്യണം, പ്രത്യേകിച്ച് ഞാൻ പഠിപ്പിക്കുന്ന കുട്ടിൾ തന്നെ ഇവരെക്കുറിച്ചൊക്കെ അറിഞ്ഞിരിക്കണം എന്നുള്ള ഒരു ഉദ്ദേശ്യത്തിൽ നിന്നുകൂടി വന്നതാണ് അത്.

പലപ്പോഴും നമ്മൾ ഇതൊക്കെ ചെയ്തില്ലെങ്കിൽ ഇവരൊക്കെ ആരും അറിയപ്പെടാതെ പോകാം. അവർക്ക് മറ്റുള്ള മേഖലകളിൽ വിസിബിലിറ്റി ഉണ്ടാകാം. പക്ഷെ കേരളത്തിൽ ആർക്കും അറിയില്ല. അതുകൊണ്ടാണ് ഞാൻ മലയാളത്തിൽത്തന്നെ, മാതൃഭൂമിയിൽ സീരീസായിട്ട് എഴുതിയത്‌. അതിൽ ഞാൻ നർത്തകി നടരാജനെയും ഇന്റർവ്യൂ ചെയ്തിരുന്നു. ആദ്യത്തെ ട്രാൻസ് വുമൺ ഡാൻസർ. അതും വളരെ പ്രധാനപ്പെട്ട സംഭാഷണമായിരുന്നു. അതും അതിന്റെ ഭാഗമായിട്ടുണ്ട്.

നൃത്തകല കൊണ്ടാണ് ശരിക്കും അശ്വതിയുടെ ജീവിതം പുലരുന്നത്. കേരളത്തിൽ ഒരു കലാകാരിക്ക് നൃത്തം അതിജീവനമാണ്. അത് ഒരു ഉപജീവനം കൂടിയാകുമ്പോൾ നൃത്തം കൊണ്ട് പുലരാനുള്ള സാംസ്കാരിക ഭദ്രത ഇന്ന് കേരളത്തിലുണ്ടോ?

വലിയ ബുദ്ധിമുട്ടാണ്. പറ്റും, പക്ഷെ എളുപ്പമല്ല. ഒന്ന് നമ്മൾ പഠിപ്പിക്കണം. പഠിപ്പിച്ചാൽ മാത്രമേ സർവൈവ്  ചെയ്യാൻ പറ്റൂ. അധ്യാപനമുണ്ടെങ്കിലേ അതിൽ നിന്ന് കിട്ടുന്നത് വെച്ച് ഉപജീവനം കഴിക്കാൻ പറ്റൂ. അതാണ് ഇവിടുത്തെ സ്ഥിതി.

നൃത്യാലയയിൽ അമ്മയുടെ അനന്തരാവകാശിയായ അധ്യാപിക കൂടിയാണല്ലോ. ഒരധ്യാപിക എന്ന നിലയിൽ അശ്വതിയുടെ അഭ്യസന രീതി എങ്ങനെയാണ്?

 ഞാൻ നല്ല ക്ഷമയുള്ള ടീച്ചറാ.

 ശിക്ഷിക്കില്ലേ?

ശിക്ഷിക്കുന്നത് വളരെ അപൂർവമാണ്. ഞാൻ അമ്മയെ കണ്ട് വളർന്നതുകൊണ്ടാവാം. അമ്മയ്ക്ക് ക്ഷമ കുറവാണ്. വളരെ കർക്കശ സ്വഭാവമാണ്. ഞങ്ങളൊക്കെ ഏറും അടിയും കൊണ്ട് വളർന്നവരാണ്. ആ ജനറേഷൻ അങ്ങനെയായിരുന്നു. അവരാണെങ്കിൽ അതിലേറെ ബുദ്ധിമുട്ടിയിട്ടുണ്ട്. ഇപ്പോൾ കുട്ടികൾ മാറിയില്ലേ, കാലഘട്ടം മാറിയില്ലേ. അപ്പോൾ അതിനനുസരിച്ച് നമ്മൾ നിന്നേ പറ്റൂ.

നിത്യവും കളരിയിലുള്ള അധ്യാപനം അശ്വതി എന്ന നർത്തകിയ്ക്ക് ഒരു നിത്യസാധകമാണോ?

അങ്ങനെ പൂർണമായിട്ട് പറയാൻ പറ്റില്ല. സാധകം വേറെത്തന്നെയാണ്.

 അപ്പോൾ അധ്യാപനം ഒരു സാധകമല്ലേ?  

രണ്ടുവിധത്തിലാണത്. രണ്ടു രീതിയിലാണ് ഇവിടെ അധ്യാപനം. അതായത് എണീറ്റ് കളിച്ചുകാണിച്ച് പഠിപ്പിച്ചുകൊടുക്കുന്ന ആളുകളുണ്ടാകും. ഇത് ചെയ്യാതെ ഇരുന്നിടത്ത് മാത്രം പഠിപ്പിക്കുന്ന ആളുകളുണ്ടാകും.

ഞാൻ കഴിയുന്നതും എഴുന്നേറ്റ് നിന്ന് ചുവടുകൾ കാണിച്ചുകൊടുക്കാൻ താത്പര്യമുള്ള ആളാണ്. പക്ഷെ അത് കുറച്ചല്ലേ വേണ്ടൂ. അതിന് ഒരു സാധകത്തിന്റെ അത്ര അധ്വാനമില്ല. സാധകം എന്നുപറയുന്നത് ഒരു പണിയാ. അതിനായിട്ട് നമ്മൾ ഒന്നൊന്നര മണിക്കൂർ നീക്കിവെയ്‌ക്കണം. അല്ലെങ്കിൽ പ്രായമാകുന്തോറും നമ്മുടെ ശരീരം വഴങ്ങില്ല.

ഞാൻ കഴിയുന്നതും എഴുന്നേറ്റ് നിന്ന് ചുവടുകൾ കാണിച്ചുകൊടുക്കാൻ താത്പര്യമുള്ള ആളാണ്. പക്ഷെ അത് കുറച്ചല്ലേ വേണ്ടൂ. അതിന് ഒരു സാധകത്തിന്റെ അത്ര അധ്വാനമില്ല. സാധകം എന്നുപറയുന്നത് ഒരു പണിയാ. അതിനായിട്ട് നമ്മൾ ഒന്നൊന്നര മണിക്കൂർ നീക്കിവെയ്‌ക്കണം. അല്ലെങ്കിൽ പ്രായമാകുന്തോറും നമ്മുടെ ശരീരം വഴങ്ങില്ല. സാധകം വേറെത്തന്നെയാണ്.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലധികമായി നൃത്താധ്യാപികയാണല്ലോ. ഈ കാലഘട്ടത്തിനിടയിൽ വിദ്യാർഥികളിൽ അല്ലെങ്കിൽ ശിഷ്യരിൽ വരുന്ന വ്യത്യാസം എങ്ങനെയാണ് വിലയിരുത്തുന്നത് ? കാലം ഇങ്ങനെ മാറുന്തോറും ഇവരുടെ ക്രിയേറ്റിവിറ്റി കൂടുന്ന തലമുറയാണോ, അതോ കുറയുന്ന തലമുറയാണോ വരുന്നത് ?

എനിക്ക് കുട്ടികളുടെ ക്രിയേറ്റിവിറ്റി കുറയുന്നതായിട്ടാണ് തോന്നുന്നത്. പ്രത്യേകിച്ച് കോവിഡിനു ശേഷം. അതിനുമുമ്പു വരെ എനിക്ക് അങ്ങനെയൊരു പ്രശ്നം തോന്നിയിട്ടില്ല. നമുക്ക് കുറെക്കൂടി ചാലഞ്ചിങ്ങായിരുന്നു കുട്ടികളെ പഠിപ്പിക്കാൻ, കുറച്ച് രസമായിരുന്നു.

പക്ഷെ ഇപ്പോൾ കുട്ടികൾക്ക് ശ്രദ്ധ തന്നെയില്ല. ഫോക്കസ് ചെയ്യാനുള്ള സമയപരിധി തന്നെ കുറഞ്ഞിരിക്കുന്നു. രണ്ടുവർഷം വീട്ടിനകത്ത് ഇരുന്ന് ഗാഡ്‌ജെറ്റ്സുകളുടെ ഉപയോഗമായിരിക്കാം കാരണമെന്ന് തോന്നുന്നു. അത് ഇവിടെ മാത്രമല്ല, സ്കൂളിൽ മകന്റെ ക്ലാസിലായാലും ടീച്ചേഴ്സ് പറയുന്നുണ്ട്.

രണ്ടുവർഷം കഴിഞ്ഞുവരുമ്പോൾ ഹിന്ദി അക്ഷരമാല മറന്നുപോയിരിക്കുന്നു, മലയാളം അക്ഷരങ്ങൾ മറന്നുപോയിരിക്കുന്നു. അപ്പോൾ അത് പൊതുവായിട്ടുള്ള ഒരു പ്രശ്നമാണ്.

കുട്ടികൾ ഒരു മണിക്കൂർ ക്ലാസിന്‌ വരുമ്പോൾ ആ സമയമത്രയും ഇതിലായിരിക്കണം ശ്രദ്ധ. തപസ്സ്‌, അതില്ല ഇപ്പോൾ. അത് കോവിഡിനുശേഷം ഞാൻ കാണുന്ന ഒരു പ്രശ്നമാണ്. അതിനു മുമ്പ് ഈ അവസ്ഥയില്ല. അറ്റൻഷൻ സ്പാൻ കുറഞ്ഞു.

കുട്ടികൾ ഒരു മണിക്കൂർ ക്ലാസിന്‌ വരുമ്പോൾ ആ സമയമത്രയും ഇതിലായിരിക്കണം ശ്രദ്ധ. തപസ്സ്‌, അതില്ല ഇപ്പോൾ. അത് കോവിഡിനുശേഷം ഞാൻ കാണുന്ന ഒരു പ്രശ്നമാണ്. അതിനു മുമ്പ് ഈ അവസ്ഥയില്ല. അറ്റൻഷൻ സ്പാൻ കുറഞ്ഞു. വേറൊരു പ്രധാന കാരണം ഞാൻ പറയാം. കോവിഡ് കാലത്ത് നമ്മളെല്ലാം ഓൺലൈനല്ലേ. പരിപാടികളും ഓൺലൈനിൽ നടക്കുന്നു. ചിലർ പറയും പതിനഞ്ച് മിനിട്ട് മതി! അപ്പോൾ നമ്മുടെ ശരീരം ഒന്നു ചൂടായിട്ടു കൂടിയുണ്ടാകില്ല. വിയർത്തിട്ടു പോലുമുണ്ടാകില്ല.

കഴിഞ്ഞു! ഈ പതിനഞ്ച് മിനിട്ടും പത്തും മിനിട്ടും അഞ്ചുമിനിട്ടും ഒക്കെ കണ്ടിട്ടാണ് ആളുകൾ ആസ്വദിച്ചത്. വളരെയധികം അങ്ങനെയുള്ള കണ്ടന്റ് വരുന്നു. അതുമൂലം ആസ്വാദനത്തിന്റെ ക്ഷമാശീലം നഷ്ടമായി. ആസ്വദിക്കേണ്ട സമയപരിധി വളരെ കുറഞ്ഞു.

എം ടി വാസുദേവൻ നായർ, കലാമണ്ഡലം സരസ്വതി എന്നിവരുടെ മകൾ എന്നുള്ള മേൽവിലാസം ആനന്ദമായിട്ടാണോ ഭാരമായിട്ടാണോ കലാലോകത്ത് അനുഭവപ്പെടുന്നത് ?  

ഭാരമായിട്ട് ഇതുവരെ അങ്ങനെ തോന്നിയിട്ടില്ല. ഇതുവരെ ചെയ്ത വേദികളിലൊക്കെയും ഇവരുടെ മേൽവിലാസം ഉപയോഗിച്ച് കയറിപ്പറ്റിയിട്ടില്ല. അവരുടെ മേൽവിലാസത്തിന് ഒരു ഭംഗവും ഉണ്ടാക്കിയിട്ടില്ല എന്നും വിചാരിക്കുന്നു. അതൊരു ഭാഗ്യമാണ്.

 

ദേശാഭിമാനി വാരികയിൽ നിന്ന്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top