14 September Saturday
ഇന്ന്‌ 
അയ്യൻകാളി 
ജയന്തി

നവോത്ഥാന പാതയിലെ യുഗപ്രഭാവൻ - മന്ത്രി ഒ ആർ കേളു എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024

 

നമ്മുടെ സമൂഹത്തിൽ ആഴത്തിൽ വേരോടിയ അനാചാരങ്ങൾക്കും അസമത്വങ്ങൾക്കും എതിരെ പടവെട്ടിയ നവോത്ഥാന നായകനാണ്  മഹാത്മ അയ്യൻകാളി. പാവപ്പെട്ടവരുടെ ഉന്നമനത്തിന് വിദ്യാഭ്യാസം മാത്രമാണ് ഏക പോംവഴിയെന്ന് ക്രാന്തദർശിയായ ആ പോരാളി തിരിച്ചറിഞ്ഞു. അതിന്റെ അനന്തരഫലമാണ് ജാതിക്കോമരങ്ങളുടെ കോട്ടകൊത്തളങ്ങൾ ഇടിച്ചു നിരത്തിയ വില്ലുവണ്ടിയുടെ മുന്നേറ്റമെന്ന് പറഞ്ഞാൽ അതിശയോക്തിയാകില്ല.

മാടമ്പികൾ ‘അയിത്ത വണ്ടി' എന്ന് വിളിച്ച വില്ലുവണ്ടി പിന്നാക്ക, ദളിത് വിഭാഗങ്ങളുടെ ആത്മവിശ്വാസം ഗണ്യമായി ഉയർത്തുന്നതിൽ വലിയ പങ്ക് വഹിച്ചു. തിരുവിതാംകൂറിന്റെ മുക്കിലും  മൂലയിലും സഞ്ചരിച്ച അയ്യൻകാളി സായുധ പ്രതിരോധങ്ങളെ പേശിബലത്താലും നെഞ്ചുറപ്പിനാലും നേരിട്ടതോടെ സാധാരണക്കാരുടെ ഹൃദയത്തിൽ ഇടംപിടിച്ചു. ഇതോടെ ദരിദ്ര ജനതയ്ക്ക് അദ്ദേഹം അവകാശ പോരാട്ടങ്ങളുടെ മറുവാക്കായി മാറി. കർഷകത്തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങി പാവങ്ങളുടെ യാതനകളിൽ അയ്യൻകാളി ഇടപെട്ടു. പാവങ്ങളുടെ കുട്ടികൾക്ക് സ്കൂൾ പ്രവേശനം നിഷേധിച്ചാൽ കൊയ്യാൻ പാടത്തിറങ്ങില്ലെന്ന ഉഗ്രതാക്കീതോടെ തിരുവിതാംകൂറിലെ ആദ്യ കർഷകത്തൊഴിലാളി സമരത്തിന് 1905-ൽ നേതൃത്വം നൽകിയതും മറ്റാരുമായിരുന്നില്ല. കർഷകത്തൊഴിലാളി മുന്നേറ്റത്തിന് വ്യക്തമായ ദിശാബോധം നൽകിയതിൽ ഈ സമരത്തിന് ചരിത്രപരമായ പങ്കുണ്ട്.

വർത്തമാനകാല ഇന്ത്യയിലും ചാതുർവർണ്യ വ്യവസ്ഥയുടെ പിന്തുടർച്ചക്കാരായ സംഘപരിവാർ നയിക്കുന്ന കേന്ദ്ര സർക്കാരിന് മുട്ടുമടക്കേണ്ടി വന്നത് തെരുവിലിറങ്ങിയ കർഷകരോടായിരുന്നു എന്നത് മറന്നുകൂടാ. കർഷക സമരത്തിൽനിന്നും ലഭിച്ച ഊർജവുമായി അനീതിക്കെതിരെ പോരാട്ടം തുടർന്ന അയ്യൻകാളി സ്ത്രീകൾ മുലക്കച്ചയണിഞ്ഞു നടക്കാനും കല്ലുമാലയും ഇരുമ്പുവളയങ്ങളും ധരിക്കുന്നത് ഉപേക്ഷിക്കാനും ആഹ്വാനം ചെയ്തു. 1915-ൽ കൊല്ലം പീരങ്കി മൈതാനത്ത് സമ്മേളിച്ച മഹാസഭ അയ്യൻകാളിയുടെ ആഹ്വാനത്താൽ പ്രചോദിതരായി കല്ലുമാലകൾ വലിച്ചെറിഞ്ഞത് വിപ്ലവകരമായ ഒരു സാമൂഹ്യ മുന്നേറ്റമായിരുന്നു. 1904-ൽ വെങ്ങാനൂരിൽ ദളിതരുടെ ആദ്യത്തെ പള്ളിക്കൂടം സ്ഥാപിച്ച അയ്യൻകാളിക്ക് അന്ന് രാത്രി തന്നെ ആ കെട്ടിടം സവർണർ കൊളുത്തിയ തീയിൽ വെന്തെരിയുന്നതിന് സാക്ഷിയാകേണ്ടി വന്നു. പള്ളിക്കൂടത്തിൽ പ്രവേശനം അനുവദിച്ചുള്ള വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവുമായി  എട്ടുവയസ്സുകാരി പഞ്ചമിയെയുംകൊണ്ട് ഊരൂട്ടമ്പലം പെൺപള്ളിക്കൂടത്തിലെത്തിയ അയ്യൻകാളി അധ്യാപകന്റെ തടസ്സവാദം വകവയ്ക്കാതെ കുട്ടിയെ ക്ലാസിലിരുത്തി. എന്നാൽ വീണ്ടും സ്കൂളിന് തീവച്ചാണ് അയ്യൻകാളിയെ തോൽപ്പിക്കാൻ അയിത്തകോമരങ്ങൾ ശ്രമിച്ചത്.


 

ശ്രീമൂലം പ്രജാസഭയിൽ അംഗമായിരിക്കെ അയ്യൻകാളി അവതരിപ്പിച്ച നിവേദനങ്ങളും പ്രമേയങ്ങളും അദ്ദേഹത്തിന്റെ സാമൂഹ്യ–-രാഷ്ട്രീയ ബോധ്യങ്ങളുടെ മായാത്ത മുദ്രകളാണ്. തരിശുഭൂമി പതിച്ചുനൽകൽ, തൊഴിലധിഷ്ഠിത പഠനം, വിദ്യാഭ്യാസാവകാശം തുടങ്ങി അയ്യൻകാളി അവതരിപ്പിച്ച വിഷയങ്ങൾ  സർവകാലികമാണ്. സ്കൂളുകളിൽ ഉച്ചഭക്ഷണം അനുവദിക്കണമെന്ന പ്രമേയം അയ്യൻകാളിയുടെ ദീർഘവീക്ഷണത്തിന് നിദർശനമാണ്.  രാജ്യത്തെ പൊതുസ്ഥിതിയിൽനിന്ന് വ്യത്യസ്തമായി പട്ടികവിഭാഗക്കാർക്ക് ഭൂമി, വീട് അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യം, സാമൂഹ്യ സുരക്ഷ, വിദ്യാഭ്യാസം എന്നീ മേഖലകളിലൊക്കെ കേരളം ഏറെ മെച്ചപ്പെട്ട നിലയിലാണ്.  10 ബിഎക്കാരെ സ്വന്തം സമുദായത്തിൽനിന്ന് കണ്ടിട്ട് മരിക്കണമെന്നായിരുന്നു അയ്യൻകാളി ആഗ്രഹിച്ചത്. എന്നാൽ കേരളത്തിൽനിന്നും കഴിഞ്ഞ എട്ടു വർഷംകൊണ്ട് 800 ഓളം പട്ടിക - പിന്നാക്കവിഭാഗം കുട്ടികളെയാണ് ബിരുദാനന്തര പഠനത്തിനായി വിദേശത്തേക്ക് പൂർണ സ്കോളർഷിപ്പോടെ അയച്ചിട്ടുള്ളത്.

എംആർഎസ്‌ സ്കൂളുകളിലുടെ മികച്ച വിദ്യാഭ്യാസവും, ആരോഗ്യ സംരക്ഷണവും ഉറപ്പിക്കുന്നു.  പട്ടികവർഗ സങ്കേതങ്ങളിലെ വീടുകളിൽനിന്നും വിദ്യാർഥികളെ സുരക്ഷിതമായി സ്കൂളുകളിലേക്കും തിരിച്ചും വാഹനങ്ങളിൽ എത്തിക്കുന്നു.  പട്ടികജാതി വികസന വകുപ്പ് നടത്തുന്നതും ഓരോ അക്കാദമിക് വർഷവും 72 പട്ടികവിഭാഗം കുട്ടികൾക്ക് എംബിബിഎസ്‌  പ്രവേശനം ഉറപ്പാക്കുന്നതുമായ പാലക്കാട് മെഡിക്കൽ കോളേജ് രാജ്യത്തിന് തന്നെ മാതൃകയാണ്.

കേരള ജനസംഖ്യയുടെ 9.1 ശതമാനം വരുന്ന പട്ടികജാതി വിഭാഗത്തിന്  വാർഷിക പദ്ധതിയുടെ 9.81 ശതമാനം തുകയും, 1.45 ശതമാനം വരുന്ന പട്ടികവർഗ ജനവിഭാഗത്തിന് വാർഷിക പദ്ധതിയുടെ 2.83 ശതമാനം തുകയുമാണ് സർക്കാർ ബജറ്റിൽ നീക്കിവച്ചിട്ടുള്ളത്. ഇതേസമയം ദേശീയ ജനസംഖ്യയുടെ 16.6 ശതമാനം വരുന്ന പട്ടികജാതി വിഭാഗത്തിന് ബജറ്റിന്റെ 3.53 ശതമാനം തുകയും, 8.6 ശതമാനം വരുന്ന പട്ടികവർഗ വിഭാഗത്തിന് 2.65 ശതമാനം തുകയുമാണ് കേന്ദ്രസർക്കാർ മാറ്റിവയ്ക്കുന്നത്.  ഇതൊരു ശതമാനക്കണക്ക് മാത്രമല്ല. രാഷ്ട്രീയ നയങ്ങളുടെയും നിലപാടുകളുടെയും പ്രതിഫലനമാണ്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ പട്ടികവിഭാഗത്തെ ഉന്നതിയിലേക്ക്‌ ഉയർത്താൻ അഹോരാത്രം പരിശ്രമിക്കുമ്പോൾ, സംഘപരിവാറിന്റെ ധൃതരാഷ്ട്രാലിംഗനം മാത്രമാണ് ദേശീയ സർക്കാരിൽനിന്ന് ലഭിക്കുന്നത്. 

കേരളത്തിലാകട്ടെ ഈ വെട്ടിക്കുറവുകളൊന്നും  ബാധിക്കാതിരിക്കാൻ സംസ്ഥാന ബജറ്റിൽ അധിക പണം വകയിരുത്തി പദ്ധതികൾ തുടരുകയാണ്.  അയ്യൻകാളിയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾ  വളരെ ആത്മാർഥതയോടെ ഈ സർക്കാർ സാക്ഷാൽക്കരിക്കുകയാണ്.

സ്കോളർഷിപ്പുകളിലാണ് ഇത്തവണത്തെ ബജറ്റിൽ കേന്ദ്രസർക്കാർ പ്രധാന വെട്ടിക്കുറവ് വരുത്തിയത്.  പോസ്റ്റ്മെട്രിക് സ്കോളർഷിപ് മുൻവർഷം പട്ടികജാതി വിഭാഗത്തിൽ 1078 കോടി രൂപ ഉണ്ടായിരുന്നത് ഇത്തവണ 921 കോടിയാക്കി. പിന്നാക്ക വിദ്യാർഥികളുടെ സ്കോളർഷിപ് മുൻവർഷം 90കോടിയായിരുന്നത് ഇത്തവണ 50 കോടിയാക്കി കുറച്ചു.  പട്ടികവർഗ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിലും കുറവുണ്ട്. പട്ടികവിഭാഗക്കാർക്ക്  മികച്ച വിദ്യാഭ്യാസം കിട്ടാതിരിക്കാനുള്ള ആസൂത്രിത ശ്രമമായിട്ടുവേണം ഇതിനെ കാണാൻ.  എന്നാൽ കേരളത്തിലാകട്ടെ ഈ വെട്ടിക്കുറവുകളൊന്നും  ബാധിക്കാതിരിക്കാൻ സംസ്ഥാന ബജറ്റിൽ അധിക പണം വകയിരുത്തി പദ്ധതികൾ തുടരുകയാണ്.  അയ്യൻകാളിയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾ  വളരെ ആത്മാർഥതയോടെ ഈ സർക്കാർ സാക്ഷാൽക്കരിക്കുകയാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പട്ടികവിഭാഗക്കാർക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുകയാണ്. ജോലിക്ക് കൂലി ചോദിച്ച ദളിതനെ തല്ലിക്കൊല്ലുന്നു, തൊഴിലാളിയെ തല്ലിച്ചതച്ച് തൂണിൽ കെട്ടിയിട്ട്  ബിജെപി നേതാവ് തലയിൽ മൂത്രമൊഴിക്കുന്നു.  ദളിത് പെൺകുട്ടികളെ ബലാത്സംഗംചെയ്ത് കൊന്ന് കെട്ടിത്തൂക്കുന്നു. ഏറ്റവും ഒടുവിൽ പട്ടികവിഭാഗ സംവരണവും അട്ടിമറിച്ച് 45 സെക്രട്ടറി  തസ്തികകളിൽ തങ്ങളുടെ താൽപ്പര്യ സംരക്ഷകരെ കുത്തിനിറയ്ക്കാനും കേന്ദ്ര സർക്കാർ ശ്രമിച്ചു. രാജ്യത്തെ ദളിത്–--ആദിവാസി സംഘടനകളുടെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും ഒറ്റക്കെട്ടായ പ്രതിഷേധത്തെ തുടർന്നാണ് മോദി സർക്കാരിന് ഈ നീക്കം പിൻവലിക്കേണ്ടി വന്നത്.  പട്ടിക വിഭാഗക്കാർക്ക് നിയമപരമായി ലഭിക്കേണ്ട ഓരോ സംവരണ അവസരങ്ങളും കേന്ദ്രസർക്കാർ ബോധപൂർവം നിഷേധിക്കുന്നതിന്റെ ഉദാഹരണമാണിത്.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ പുതുപാത വെട്ടിത്തെളിച്ച യുഗപ്രഭാവനാണ് അയ്യൻകാളി. അദ്ദേഹം കാണിച്ച ധീരതയും  സഹനവും നവകേരളത്തിലേക്ക് അതിവേഗം  ചുവടുവയ്ക്കുന്ന എൽഡിഎഫ്‌ സർക്കാരിന് തീർച്ചയായും വഴികാട്ടുന്നുണ്ട്. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളുടെ വികസനം ലക്ഷ്യമിട്ട് ഈ സർക്കാർ നടപ്പിലാക്കുന്ന ക്ഷേമ പ്രവർത്തനങ്ങൾ മുഖ്യധാരയിലേക്ക്‌ അവരെ കൂടുതൽ ചേർത്തു നിർത്തുന്നതിൽ വിപ്ലവകരമായ പങ്കാണ് വഹിക്കുന്നത്.  അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ജാതിമത ചിന്തകളെയുമൊക്കെ തിരിച്ചുകൊണ്ടുവന്ന് മലയാളി മനസ്സിനെ ഭിന്നിപ്പിച്ച് പിന്നോട്ടടിപ്പിക്കാൻ സംഘപരിവാർ ബോധപൂർവമായ ശ്രമം നടത്തുകയാണ്. ഇക്കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കി അയ്യൻകാളിയടക്കമുള്ള നവോത്ഥാന നായകർ പകർന്നു നൽകിയ മതനിരപേക്ഷ ദർശനങ്ങൾ ഉൾക്കൊണ്ട് മുന്നേറാൻ നമുക്കാകണം. മഹാത്മ അയ്യൻകാളി ജയന്തിയുടെ സമകാലിക പ്രസക്തിയും അതുതന്നെയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top