17 September Tuesday

ധീരനായ കമ്യൂണിസ്റ്റ് പോരാളി

എം വി ഗോവിന്ദൻUpdated: Monday Sep 9, 2024

 

സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ്‌ ചടയൻ ഗോവിന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് തിങ്കളാഴ്‌ച 26 വർഷം പൂർത്തിയാകുകയാണ്. കേരളത്തിൽ കമ്യൂണിസ്റ്റ് പാർടി വളർത്തിയെടുക്കുന്നതിൽ സുപ്രധാനമായ പങ്ക് അദ്ദേഹം വഹിച്ചിരുന്നു. വളരെയേറെ പിന്നാക്കാവസ്ഥയിലുള്ള സാമൂഹ്യ സാഹചര്യത്തിൽനിന്നാണ് ചടയൻ പാർടി പ്രവർത്തനത്തിലേക്ക് കടന്നുവന്നത്. ലാളിത്യത്തെ അദ്ദേഹം ജീവിതവ്രതമാക്കി. ഒരു കമ്യൂണിസ്റ്റുകാരൻ എങ്ങനെ ജീവിക്കണം എന്നതിന് ഉത്തമമാതൃകയായിരുന്നു സഖാവ്‌.

കണ്ണൂർ ജില്ലയിൽ ചിറക്കൽ താലൂക്കിലെ ഇരിക്കൂർ ഫർക്കയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഐതിഹാസികമായ സമരാനുഭവങ്ങളിലൂടെയാണ് ചടയൻ ഗോവിന്ദൻ എന്ന കമ്യൂണിസ്റ്റ് പോരാളി വളർന്നുവന്നത്. പുര കെട്ടിമേയാൻ പുല്ല് പറിച്ചെടുക്കാനുള്ള സമരം, വിളവെടുപ്പുസമരം, കലംകെട്ടുസമരം തുടങ്ങിയവയെല്ലാം അതിന്റെ ഭാഗമായിരുന്നു.

പൊലീസ്, ഗുണ്ടാവാഴ്ചയെ ചെറുത്ത് കണ്ടക്കൈയിൽ കൃഷിക്കാർ നടത്തിയ ഉജ്വലസമരം അദ്ദേഹത്തെ ആവേശംകൊള്ളിച്ചു. അതുതന്നെയാണ് മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തകനെ രൂപപ്പെടുത്തുന്നതിന് വഴിത്തിരിവായ സംഭവവും. 1948ൽ പാർടി സെല്ലിൽ അംഗമായ ചടയൻ, 1979ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായി. 1985ൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി. 1996 മെയ്‌ മുതൽ മരണംവരെ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു. പാർലമെന്ററി രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.

ഒരു കമ്യൂണിസ്റ്റുകാരന് ഏറ്റവും അനിവാര്യമായ കാർക്കശ്യമാർന്ന അച്ചടക്കവും അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസംമാത്രം ഉണ്ടായിരുന്ന അദ്ദേഹം സാമൂഹ്യപ്രശ്നങ്ങളുടെ കുരുക്കഴിക്കുന്ന വിദഗ്ധനായ സാമൂഹ്യ ശാസ്ത്രജ്ഞനായി മാറിയത് ജനങ്ങളിൽനിന്ന് പഠിക്കുകയെന്ന കമ്യൂണിസ്റ്റുചര്യയിലൂടെയാണ്. നന്നേ ചെറുപ്പത്തിൽത്തന്നെ ബാലസംഘത്തിലേക്ക് ആകർഷിക്കപ്പെട്ടു.

ഉപജീവനത്തിനായി നെയ്ത്തുതൊഴിലിൽ ഏർപ്പെട്ടിരുന്ന സമയത്തും ചടയൻ രാഷ്ട്രീയ കാര്യങ്ങളിൽ താൽപ്പര്യം നിലനിർത്തി. അതുവഴി നെയ്ത്തുതൊഴിലാളി സംഘങ്ങളുടെ പ്രവർത്തനങ്ങളിൽ ഭാഗഭാക്കായി. സ്വന്തം നാട്ടിലും പരിസരത്തും വായനശാലയും ക്ലബ്ബും രൂപീകരിച്ച്‌ കലാസാംസ്കാരിക പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന് ഏറെ ശ്രദ്ധിച്ചു. തോപ്പിൽ ഭാസിയുടെയും മറ്റും നാടകങ്ങൾ നാട്ടുകാർക്ക് പരിചയപ്പെടുത്തി. നല്ല നാടകനടനെന്ന പെരുമകൂടി സഖാവിന് ലഭിച്ചിരുന്നു. 1948ൽ കോൺഗ്രസുകാർ നടത്തിയ കമ്യൂണിസ്റ്റുവേട്ടയുടെ ഘട്ടത്തിൽ പ്രതിരോധഭടനായി മാറി. ചടയൻ ഉൾപ്പെടെയുള്ള പലരുടെയും വീട് പൊലീസും കോൺഗ്രസ് ഗുണ്ടകളും റെയ്ഡ് നടത്തുകയും അടിച്ചുതകർക്കുകയും ചെയ്തു.

1945ൽ അതിരൂക്ഷമായ ഭക്ഷ്യക്ഷാമത്തിന്റെ ഘട്ടത്തിൽ ജന്മിമാരും മറ്റും പൂഴ്-ത്തിവച്ച നെല്ല് പിടിച്ചെടുത്ത് ജനങ്ങൾക്ക് വിതരണം നടത്തുന്ന സമരത്തിനും നേതൃത്വം നൽകി. മിച്ചഭൂമി സമരത്തിന്റെ സംഘാടകനായും സഖാവുണ്ടായിരുന്നു. അടിയന്തരാവസ്ഥയ്‌ക്ക്‌ എതിരായ പ്രതിഷേധ പ്രകടനത്തിന് കണ്ണൂരിൽ സി കണ്ണനൊപ്പം നേതൃത്വം നൽകി. അന്നത്തെ പൊലീസ് ലാത്തിച്ചാർജിൽ അടിയേറ്റു. കൂടാതെ, നിരവധിതവണ എതിരാളികളുടെ കായികാക്രമണത്തെയും നേരിടേണ്ടിവന്നു.
രാജ്യത്തെ തൊഴിലാളികളും കർഷകരും സാധാരണക്കാരുമടങ്ങുന്ന ജനസാമാന്യം വലിയ ദുരിതത്തിലൂടെയാണ്‌ കടന്നുപോകുന്നത്‌. കേന്ദ്രം ഭരിക്കുന്ന ബിജെപി എക്കാലവും കോർപറേറ്റുകൾക്കുവേണ്ടിയാണ്‌ നിലകൊണ്ടത്‌. കർഷകരെ അവഗണിച്ച മോദി സർക്കാർ തെരഞ്ഞെടുപ്പ്‌ സമയത്തുമാത്രം വാഗ്‌ദാനം വാരിവിതറും. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാൽ പൂർണമായും തിരസ്‌കരിക്കുകയും ചെയ്യും. എന്നാൽ, എല്ലാ ബജറ്റിലും കോർപറേറ്റുകൾക്ക്‌ ആനുകൂല്യം പ്രഖ്യാപിക്കും. മാത്രമല്ല, വൻകിട കുത്തക കമ്പനികളുടെ കാൽക്കീഴിലേക്ക്‌ രാജ്യത്തിന്റെ സ്വത്തായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ എത്തിച്ചുകൊടുത്തു. സമീപഭാവിയിൽത്തന്നെ അതിന്റെ ദുരന്തഫലം ഇന്ത്യ അനുഭവിക്കും. മതനിരപേക്ഷ ഇന്ത്യയെന്ന ആശയംതന്നെ തകർത്തെറിഞ്ഞ മോദി സർക്കാർ സ്വന്തം ജനതയെ ഭിന്നിപ്പിച്ച്‌ ഭരിക്കുകയാണ്‌. മതവും ജാതിയും ഗോത്രവുമെല്ലാം വേർതിരിച്ച്‌ തമ്മിലടിപ്പിച്ച്‌ രാഷ്‌ട്രീയ നേട്ടമുണ്ടാക്കുന്നതിൽ മാത്രമാണ്‌ ബിജെപിയുടെ ശ്രദ്ധ. പശുവിന്റെ പേരിലുള്ള ആൾക്കൂട്ടക്കൊലപാതകം അവർ വീണ്ടും തുടങ്ങിയിരിക്കുന്നു. ഹിന്ദുത്വരാഷ്‌ട്രം എന്ന ലക്ഷ്യത്തിലേക്കുള്ള നീക്കത്തിന്‌ തടയിടാൻ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ കഴിഞ്ഞു. ശക്തമായ താക്കീതാണ്‌ ബിജെപിക്ക്‌ ഇന്ത്യൻ ജനത നൽകിയത്‌. ബിജെപിക്കും സംഘപരിവാറിനുമെതിരെ ഇനിയും ബഹുജനപ്രക്ഷോഭം കനക്കണം. അതിനായി ചടയൻ ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ കാട്ടിത്തന്ന സമരപാത നമുക്കു മുന്നിലുണ്ട്‌.

കേരളത്തിൽ ഭരണം നടത്തുന്ന ഇടതുപക്ഷ സർക്കാരിനെ ദുർബലപ്പെടുത്തുക എന്നത്‌ വലതുപക്ഷത്തിന്റെ അജൻഡയാണ്‌. അതിനായി ഏതറ്റംവരെയും സന്ധിചെയ്യാൻ കോൺഗ്രസും ബിജെപിയും തയ്യാറാണ്‌. ഇടതുപക്ഷത്തിനെതിരാകുമ്പോൾ അവർക്ക്‌ ഒരേ സ്വരം കൈവരും. ജനകീയമാതൃകകൾ നിരന്തരം സൃഷ്ടിക്കുന്ന പിണറായി വിജയൻ സർക്കാരിനും ഇടതുപക്ഷത്തിനും വെല്ലുവിളികൾ ഉയർത്തുകയാണ്‌ കേന്ദ്ര സർക്കാർ. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ദുരന്തമാണ്‌ വയനാട്ടിൽ സംഭവിച്ചത്‌. പ്രധാനമന്ത്രി സന്ദർശനം നടത്തിയതൊഴിച്ചാൽ സഹായം പ്രഖ്യാപിക്കാൻപോലും കേന്ദ്രം തയ്യാറായില്ല. ഏതു പ്രതിസന്ധിഘട്ടത്തിലും ജനതയെ ചേർത്തുപിടിക്കുന്ന സർക്കാരാണ്‌ കേരളത്തിലേത്‌. കേന്ദ്ര അവഗണനയ്‌ക്കെതിരെ അതിശക്തമായ പ്രത്യക്ഷസമരംതന്നെ വേണ്ടിവരും. ആ പോരാട്ടപാതയിൽ സിപിഐ എമ്മിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ബഹുജനങ്ങളെ അണിനിരത്തി എൽഡിഎഫിന്‌ കരുത്തുപകരാനും ചടയൻ ഗോവിന്ദന്റെ ഉജ്വലസ്മരണ നമുക്ക്  പ്രചോദനമേകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top