19 September Thursday

കൂട്ടായി ശബ്‌ദമുയർത്താം - മന്ത്രി കെ എൻ ബാലഗോപാൽ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

 

പതിനാറാം ധന കമീഷന്റെ പ്രവർത്തനങ്ങൾ രാജ്യത്ത് ആരംഭിച്ചിരിക്കുകയാണ്.  ഡോ. അരവിന്ദ് പനഗരിയ ചെയർമാനായുള്ള കമീഷനുമുമ്പാകെ കേരളത്തിന്റെ ആവശ്യങ്ങളും അഭിപ്രായങ്ങളും അവതരിപ്പിക്കാനുള്ള മുന്നൊരുക്കങ്ങളിലാണ് നമ്മൾ.  ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ നിവേദനത്തിന്റെ കരട് തയ്യാറാക്കുന്നതിന്‌ സാമ്പത്തിക വിദഗ്‌ധരുടെ  സമിതിയെ സർക്കാർ നിശ്ചയിച്ചിട്ടുണ്ട്.  കഴിഞ്ഞ ഒരു വർഷത്തിലധികമായി,  ധന കമീഷന്‌  മുന്നിൽ അവതരിപ്പിക്കേണ്ട വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്.  ഇതിന്റെ ഭാഗമായി വ്യാഴാഴ്‌ച തിരുവനന്തപുരത്ത് ദേശീയ കോൺക്ലേവ് സംഘടിപ്പിക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ തെലങ്കാന ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ ഭട്ടി വിക്രമാർക്ക മല്ലു, കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, പഞ്ചാബ് ധന മന്ത്രി ഹർപാൽ സിങ്‌ ചീമ, തമിഴ്നാട് ധനമന്ത്രി തങ്കം തെന്നരശ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ പങ്കെടുക്കും.  സാമ്പത്തിക-–-ധനകാര്യ മേഖലയിലെ വിദഗ്‌ധരും പങ്കെടുക്കും.

ധന കമീഷനുകളുടെ പ്രാധാന്യം
ഭരണഘടനയുടെ  ആർട്ടിക്കിൾ 280 പ്രകാരം രൂപീകരിക്കപ്പെട്ട കേന്ദ്ര ധന കമീഷന്റെ പ്രധാന ചുമതല കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെ വിശകലനം ചെയ്യുകയും ധനഇടപാടുകൾക്ക് മേൽനോട്ടം വഹിക്കുകയുമാണ്.   വ്യത്യസ്തവും നാനാത്വങ്ങൾ നിറഞ്ഞതുമായ നമ്മുടെ രാജ്യത്തെ ഓരോ സംസ്ഥാനങ്ങളുടെയും സവിശേഷതകൾ മനസ്സിലാക്കി സന്തുലിതമായി നികുതി വിതരണം നിർവഹിക്കേണ്ട ചുമതലയാണ് കമീഷനുള്ളത്‌.   രാജ്യത്തിന്റെ പൊതുവരുമാനം സംസ്ഥാനങ്ങൾക്ക് നീതിയുക്തമായി ലഭിക്കുന്നതിനുള്ള തീരുമാനങ്ങളും ധന കമീഷനാണ് കൈക്കൊള്ളുന്നത്.  അതുകൊണ്ടുതന്നെ  കമീഷനുകളുടെ മുന്നിൽ സംസ്ഥാനത്തിന്റെ ആവശ്യങ്ങളും അഭിപ്രായങ്ങളും സമഗ്രമായി അവതരിപ്പിക്കേണ്ടതുണ്ട്‌.

ഫെഡറലിസം നേരിടുന്ന 
വെല്ലുവിളികൾ
രാജ്യത്ത് സാമ്പത്തിക ഫെഡറലിസം മുമ്പെങ്ങുമില്ലാത്തവിധം വെല്ലുവിളികൾ നേരിടുകയാണ്.  കേന്ദ്രസർക്കാരിൽനിന്ന്‌  സംസ്ഥാനങ്ങൾക്ക് അർഹമായ സാമ്പത്തിക പരിഗണന ലഭിക്കുന്നില്ല എന്നത് ദേശീയതലത്തിൽത്തന്നെ ചർച്ച ചെയ്യപ്പെടുന്നുണ്ട്.  നീതിപൂർവകമല്ലാത്ത വിഭവ വിതരണമാണുണ്ടാകുന്നത്.  ഭരണഘടനാ നിർമാണസഭയിൽത്തന്നെ ഉയർന്നുവന്ന പ്രധാനപ്പെട്ട നിർദേശം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളുടെ അധികാര പരിധിയെക്കുറിച്ചായിരുന്നു.  സംസ്ഥാനങ്ങൾക്ക് തനതായ നികുതി അധികാരങ്ങൾ അനുവദിച്ചുനൽകണമെന്നും സാമ്പത്തിക സ്വയംപര്യാപ്തതയുള്ള സംസ്ഥാനങ്ങൾ സുസ്ഥിരമായ യൂണിയന് അത്യാവശ്യമാണെന്നും ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള ഭരണഘടനാ ശിൽപ്പികൾ അഭിപ്രായപ്പെട്ടിരുന്നു.  ഇന്ത്യൻ ഭരണഘടനയിലെ ഫെഡറൽ തത്വങ്ങൾ രൂപപ്പെട്ടത് ഇത്തരം ചർച്ചകളിലൂടെയാണ്‌. എന്നാൽ സാമ്പത്തികാധികാരങ്ങൾ കേന്ദ്ര സർക്കാരിലേക്ക് കേന്ദ്രീകരിക്കപ്പെടുന്ന നടപടികളാണ് പിൽക്കാലത്തുണ്ടായത്.  കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി സംസ്ഥാനങ്ങളുടെ  താൽപ്പര്യങ്ങൾ സമ്പൂർണമായും ഹനിക്കുന്ന നയ സമീപനങ്ങളാണ് രാജ്യത്തുണ്ടായത്.  ജിഎസ്‌ടി നടപ്പിലാക്കിയതോടെ സംസ്ഥാനങ്ങളുടെ നികുതി അധികാരം പൂർണമായും ഇല്ലാതായി.  പെട്രോൾ, ഡീസൽ, മദ്യം പോലുള്ള പരിമിതമായ വിഭവങ്ങൾക്കുമാത്രമേ ഇന്ന് സംസ്ഥാനങ്ങൾക്ക് നികുതി ചുമത്താൻ അധികാരമുള്ളൂ.

15–--ാം ധന കമീഷന്റെ റിപ്പോർട്ടിൽ പറയുന്നത് രാജ്യത്തെ ആകെ പൊതു ചെലവിന്റെ 62.4 ശതമാനവും സംസ്ഥാനങ്ങൾ വഹിക്കുന്നു എന്നാണ്.  എന്നാൽ  ആകെ വരുമാനത്തിന്റെ  63 ശതമാനവും കേന്ദ്രത്തിനാണ്‌  ലഭിക്കുന്നത്‌.  സംസ്ഥാനങ്ങൾക്ക് വീതംവയ്ക്കേണ്ട ഡിവിസിബിൾ പൂളിലേക്ക് വരുമാനം വരുന്നത് തടയാനായി സെസ്സ്, സർചാർജ് തുടങ്ങിയവ ധാരാളമായി ചുമത്തുന്നു.  സെസ്സും സർചാർജും സംസ്ഥാനങ്ങൾക്ക് വീതം വയ്ക്കേണ്ടതില്ല. 2011-–-12 ൽ സെസ്സ്, സർചാർജ് എന്നിവ ആകെ നികുതി വരുമാനത്തിന്റെ 9.4 ശതമാനമായിരുന്നുവെങ്കിൽ 2022-–-23 ൽ അത് 22.8 ശതമാനമായി ഉയർന്നിരിക്കുന്നു.  നിലവിൽ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ കേന്ദ്രം പിരിച്ചെടുക്കുന്ന നികുതി വരുമാനത്തിന്റെ 41 ശതമാനമാണ് സംസ്ഥാനങ്ങൾക്ക് തിരികെ വിതരണം ചെയ്യുന്ന ഡിവിസിബിൾ പൂളായി നിശ്ചയിച്ചിട്ടുള്ളത്.  എന്നാൽ സെസ്സും സർചാർജും പെരുകിയതോടെ ഫലത്തിൽ 29.6 ശതമാനം നികുതി മാത്രമാണ് സംസ്ഥാനങ്ങൾക്ക് വീതം വയ്ക്കപ്പെടുന്നത്.

വെട്ടിക്കുറയ്ക്കപ്പെടുന്ന 
സംസ്ഥാനവിഹിതം
പത്താം ധന കമീഷന്റെ കാലത്ത് ഡിവിസിബിൾ പൂളിൽനിന്നും കേരളത്തിന് ലഭിച്ചിരുന്ന നികുതി വിഹിതം 3.875 ശതമാനമായിരുന്നു.    എന്നാൽ 15–--ാം ധന കമീഷന്റെ കാലമായപ്പോഴേക്കും അത് 1.92 ശതമാനമായി വെട്ടിക്കുറച്ചു.  അർഹമായ നികുതിവിഹിതം പോലും  നിഷേധിക്കപ്പെടുകയാണ്.  ഉത്തർപ്രദേശിന് 10–--ാം ധന കമീഷന്റെ കാലത്ത് ലഭിച്ചത് 17.8 ശതമാനം വിഹിതമായിരുന്നുവെങ്കിൽ 15–--ാം കമീഷന്റെ കാലത്ത് അത് 17.9 ശതമാനമായി വർധിച്ചു. ധന കമീഷൻ സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം നിശ്ചയിക്കാൻ അടിസ്ഥാനമാക്കുന്ന ഘടകങ്ങൾ പലതും കേരളത്തിന്റെ താൽപ്പര്യം സംരക്ഷിക്കാനുതകുന്നവയല്ല.  നാം കൈവരിച്ച മാനവശേഷി വികസനവും നടപ്പിലാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങളും  അയോഗ്യതയായി പരിഗണിക്കപ്പെടുന്നു എന്നതാണ് യാഥാർഥ്യം.
 
അസന്തുലിതാവസ്ഥ
സംസ്ഥാനങ്ങളുടെ തനത് വരുമാനം വർധിക്കുമ്പോഴും ആകെ പൊതുചെലവുകൾ സംസ്ഥാനങ്ങൾക്ക് നിർവഹിക്കാൻ കഴിയാതെ വരുന്നു.  കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകുന്ന നികുതി വിഹിതത്തിൽ വരുത്തിയ വെട്ടിക്കുറവാണ് ഈ അസന്തുലിതാവസ്ഥയ്ക്ക് കാരണം.  അർഹമായ വിഹിതം സംസ്ഥാനങ്ങൾക്ക് ലഭിക്കുക എന്നത് ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണ്.  സംസ്ഥാനങ്ങളിൽനിന്ന് പിരിച്ചുകൊണ്ടുപോകുന്ന നികുതിക്ക്‌ ആനുപാതികമായ വിഹിതം സംസ്ഥാനങ്ങൾക്ക് തിരികെ ലഭിക്കണം.  നികുതി വിതരണ സമവാക്യങ്ങൾ പതിനാറാം ധന കമീഷൻ ഈ രൂപത്തിൽ ക്രമപ്പെടുത്തും എന്നാണ് കേരളം പ്രതീക്ഷിക്കുന്നത്.
കേരളത്തിന്റെ ആകെ നികുതി വരുമാനത്തിന്റെ (സംസ്ഥാന നികുതിവരുമാനത്തിനൊപ്പം കേന്ദ്ര നികുതി വിഹിതവും ചേർന്നത്‌) 79 ശതമാനവും സംസ്ഥാനം തന്നെ കണ്ടെത്തുന്ന സ്ഥിതിയാണ്.  കേന്ദ്രവിഹിതം 21 ശതമാനം മാത്രമാണ്. സംസ്ഥാനങ്ങളുടെ ആകെ വരുമാനത്തിൽ ശരാശരി 65 ശതമാനംവരെ കേന്ദ്രവിഹിതമാണ്.  അവിടെയാണ് കേരളത്തിന്  21 ശതമാനം മാത്രമാകുന്നത്.  ചില സംസ്ഥാനങ്ങൾക്ക്‌ എഴുപത്‌ ശതമാനത്തിനു മുകളിൽ ലഭിക്കുന്നുമുണ്ട്‌.

അന്തർ സംസ്ഥാന ചരക്ക് സേവന നികുതി (ഐജിഎസ്ടി)യുടെ കണക്കുകൾ പരിശോധിക്കുമ്പോൾ കേരളത്തിന് അർഹമായ വരുമാനം ലഭിക്കുന്നില്ല.  ജിഎസ്ടി കൗൺസിലിൽത്തന്നെ കേരളം ഈ വിഷയം പലതവണ ഉന്നയിച്ചിട്ടുണ്ട്.  ഉപഭോക്തൃ സംസ്ഥാനമായ കേരളം മറ്റ് സംസ്ഥാനങ്ങളിൽനിന്നും വാങ്ങുന്ന ഉൽപ്പന്നങ്ങളുടെ അളവ് ഭീമമാണ്.  എന്നാൽ ഇതിനാനുപാതികമായ നികുതി വരുമാനം ലഭിക്കാത്തത് സാങ്കേതിക കാരണങ്ങളാലാണ്.  ജിഎസ്ടി സംവിധാനത്തിന്റെ ഈ അപാകം കേരളത്തിന് വലിയ വരുമാന നഷ്ടമുണ്ടാക്കുന്നു. ജിഎസ്‌ടി നടപ്പാക്കുന്നതിനുമുമ്പ്‌ രാജ്യത്തെ ആകെ വിൽപ്പന നികുതി വരുമാനത്തിന്റെ 4.3 ശതമാനം കിട്ടിയിരുന്നു. ജിഎസ്‌ടി കാലഘട്ടത്തിൽ ഇതിൽ വലിയ കുറവ്‌ വന്നു. ജിഎസ്‌ടി നടപ്പാക്കുമ്പോൾ നിശ്ചയിച്ച 15.5 ശതമാനം റവന്യു നൂട്രൽ നിരക്ക്‌ യാഥാർഥ്യത്തിൽ 11.5 ആയി താഴ്‌ന്നു. ഇത് കൂടാതെ കേന്ദ്രാവിഷ്കൃത പദ്ധതികളിലെ കേന്ദ്രവിഹിതം കുറച്ചുകൊണ്ടുവരികയും സംസ്ഥാനങ്ങളുടെ ചുമലിലേക്ക് സാമ്പത്തിക ബാധ്യത കയറ്റിവയ്ക്കുകയും ചെയ്യുന്ന തീരുമാനങ്ങൾ തുടർച്ചയായി ഉണ്ടാകുകയാണ്.

തനത് വരുമാനത്തിൽ റെക്കോഡ് വളർച്ച
സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ 30,000 കോടി രൂപയുടെ വർധനയുണ്ടായി.  2020-–-21 ലെ 47,000 കോടി രൂപയിൽനിന്ന് 2023-–-24 ൽ 77,000 കോടിയായി ഉയർന്നു. എന്നാൽ ഈ വരുമാന വളർച്ചയുടെ പ്രയോജനം സംസ്ഥാനത്തിന് ലഭിക്കുന്നില്ല.  കേന്ദ്ര വിഹിതം ഓരോ വർഷവും കുറയുന്ന സാഹചര്യം സാമ്പത്തിക ഞെരുക്കത്തിന് കാരണമാകുകയാണ്.  ഈ പ്രശ്നം പരിഹരിക്കാനുള്ള പ്രധാനപ്പെട്ട ചുമതല ധന കമീഷനാണ്.  ഈ സാഹചര്യം സൂക്ഷ്മമായി മനസ്സിലാക്കി നയരൂപീകരണം നടത്തുവാൻ ധന കമീഷൻ തയ്യാറാകണം. കടപരിധിയിൽ തീരുമാനം കൈക്കൊള്ളുന്നതും ധന കമീഷൻ ശുപാർശയുടെ അടിസ്ഥാനത്തിലാണ്.  എന്നാൽ മുൻ കമീഷന്റെ ശുപാർശകൾ അനുസരിച്ച് കേരളത്തിന് ലഭ്യമാകേണ്ട അർഹമായ കടപരിധിയും വെട്ടിക്കുറയ്ക്കുക എന്ന ചരിത്രത്തിൽ തന്നെ അത്യപൂർവമായ സ്ഥിതിവിശേഷമാണ്  നേരിടുന്നത്.  ഇത്തരത്തിൽ, തങ്ങൾ തന്നെ അംഗീകരിച്ച ധന കമീഷൻ ശുപാർശകളിൽനിന്നു പോലും വ്യതിചലിക്കുന്ന കേന്ദ്രനിലപാടുകൾ കാരണം ഏറ്റവും കൂടുതൽ പ്രയാസം നേരിടുന്നത് കേരളമാണ്.  ഊർജ മേഖലയിൽ പരിഷ്കാരങ്ങൾക്ക് ലഭ്യമാക്കുന്ന 0.5 ശതമാനം ഉൾപ്പെടെ 3.5 ശതമാനം കടമെടുക്കാൻ കേരളത്തിന് അവകാശമുണ്ട്. എന്നാൽ 2022-–-23 ൽ 2.44 ശതമാനവും 2023–--24ൽ 2.9 ശതമാനവും മാത്രമാണ് അനുവദിച്ചത്.  ഇതുമൂലം ഏതാണ്ട് 16,000 കോടിയിലേറെ രൂപയുടെ വരുമാന നഷ്ടമാണ് കേരളത്തിനുള്ളത്. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിലും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തുന്നതിലും വലിയ പ്രത്യാഘാതമാണ് ഇതുമൂലം ഉണ്ടാകുന്നത്. ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം സ്വരൂപിക്കാന്‍കൂടിയാണ് ദേശീയ കോണ്‍ക്ലേവ് കേരളം മുന്‍കൈയെടുത്ത് സംഘടിപ്പിക്കുന്നത്.

നിലവിലെ സാമ്പത്തിക വിതരണ സമ്പ്രദായം സമഗ്രമായ പൊളിച്ചെഴുത്തിന് വിധേയമാകേണ്ടതുണ്ട്.  ഫെഡറല്‍ മൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടും ഭരണഘടനാ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം ധന കമീഷനുണ്ട്. കേരളത്തിന്‌ ആർജ്ജിക്കാനായ വികസനവും സാമൂഹ്യ പുരോഗതിയും സംസ്ഥാനത്തിന്‌ അർഹതപ്പെട്ട കേന്ദ്ര ധന വിഹിതം ലഭിക്കുന്നതിന്‌ തടസ്സമാകാൻ പാടില്ല. ആ ചുമതല ധന കമീഷന്‍ നിര്‍വഹിക്കുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്.  ജിഎസ്ടി നടപ്പിലാകുകയും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് വീതംവയ്ക്കേണ്ടതില്ലാത്ത സെസ്സുകളും സര്‍ചാര്‍ജുകളും വ്യാപകമാക്കുകയും ചെയ്യുന്ന സാഹചര്യവും, ഡിവിസിബിള്‍ പൂളില്‍നിന്ന് സംസ്ഥാനങ്ങള്‍ക്ക് വീതം നല്‍കുന്ന അനുപാതത്തിലെ നീതിരാഹിത്യം പരിഹരിക്കണമെന്ന് കേരളം ആവശ്യപ്പെടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top