16 October Wednesday

ഗാന്ധിയും ക്യാമറയും - സുനിൽ പി ഇളയിടം എഴുതുന്നു

സുനിൽ പി ഇളയിടംUpdated: Tuesday Oct 1, 2024

ഗാന്ധിയും ചർക്കയും - ഫോട്ടോ: മാർഗരറ്റ്‌ ബ്രൂക്ക്‌ വൈറ്റ്‌

ജീവിതകാലത്ത് നൂറുകണക്കിന് ഫോട്ടോഗ്രാഫര്‍മാര്‍ ഗാന്ധിയുടെ പതിനായിരക്കണക്കിനു ഫോട്ടോകള്‍ എടുത്തിട്ടുണ്ട്. അക്കാലത്തും പില്‍ക്കാലത്തുമായി അവയ്ക്ക് കോടിക്കണക്കിനു പകര്‍പ്പുകള്‍ ഉണ്ടാവുകയും ചെയ്തു. ആ പകര്‍പ്പുകളിലൂടെ ലോകവും കാലവും ഗാന്ധിയെ അറിഞ്ഞു...
 

സുനിൽ പി ഇളയിടം

സുനിൽ പി ഇളയിടം

ഗാന്ധിയുടെ ഓർമ ഒരു സമരമുഖമാണ്‌. സാമ്രാജ്യത്വത്തിനും വർഗീയതയ്‌ക്കും മതരാഷ്‌ട്രവാദത്തിനും മൂലധനമുണ്ടാക്കുന്ന ആർത്തിയ്‌ക്കും എതിരായി മനുഷ്യവംശം നടത്തിയ നാനാതരം സമരങ്ങളുടെ ഏറ്റവും ദീപ്‌തമായ മുഖങ്ങളിലൊന്ന്‌ ഗാന്ധിജിയാണ്‌.

ഇന്ത്യയെ സംബന്ധിച്ചാണെങ്കിൽ ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ സന്ദർഭങ്ങളിലൊന്നിനോട്‌, വിഭജനത്തോടും അതിന്റെ പിന്നാലെ അരങ്ങേറിയ വർഗീയ ലഹളയോടും ഏറ്റവും ധാർമികമായ ബലത്തോടെ എതിരിട്ടുനിന്ന ഒരാളായിരുന്നു ഗാന്ധി. ഹിന്ദുത്വ രാഷ്‌ട്രീയത്തിനെതിരെ ഇന്ത്യ ജന്മം നൽകിയ ഏറ്റവും തീവ്രമായ മുഖം, ഏറ്റവും ധാർമികമായ മുഖം, ഏറ്റവും നൈതിക ബലമുള്ള മുഖം ഗാന്ധിയുടേതാണ്‌.

അതുകൊണ്ടുതന്നെ ഗാന്ധിയെ ഓർക്കുക എന്നത്‌ നമ്മുടെ കാലത്ത്‌ കേവലമൊരു ഭൂതകാല സ്‌മൃതിയല്ല. അത്‌ നമ്മെ വലയം ചെയ്യുന്ന ഫാസിസ്‌റ്റ്‌ വർഗീയതയോട്‌ നാം നടത്തുന്ന ചെറുത്തുനിൽപ്പിന്റെ  സ്രോതസ്സുകളിലൊന്നിലേക്കുള്ള തിരിഞ്ഞുനോക്കലാണ്‌. അത പഴയകാലത്തെക്കുറിച്ചുള്ള ഒരു സ്‌മരണയല്ല. പഴയകാലത്തിൽ നിന്ന് ഒരു ഓർമയെ നമ്മുടെ കാലത്തിലെ സമരായുധമായി കണ്ടെടുക്കലും പുനഃസ്ഥാപിക്കലുമാണ്‌.

അത്തരമൊരു വീണ്ടെടുക്കലും പുനഃസ്ഥാപനവുമാണ്‌ തുടർന്നങ്ങോട്ടുള്ള താളുകളിൽ ഗാന്ധിയുടെ ചിത്രങ്ങളിൽ തെളിയുന്നത്‌. ദുരധികാരത്തിനെതിരായ മനുഷ്യവംശത്തിന്റെ സമരം മറവികൾക്കെതിരായ ഓർമയുടെ സമരമാണ്‌ എന്ന്‌ നമ്മുടെ കാലത്തെ ഏറ്റവും വലിയ ചിന്തകരിൽ ഒരാൾകൂടിയാ   മിലൻ കുന്ദേര എഴുതുന്നുണ്ട്‌. ഓർമകളുടെ ആ സമരമുഖമാണ്‌ തുടർന്നുവരുന്ന താളുകളും അതിലെ ഗാന്ധിയുടെ ദൃശ്യങ്ങളും.

 ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം ഫോട്ടോകളില്‍ പകര്‍ത്തപ്പെട്ട ഒരാളായിരുന്നു ഗാന്ധി. എങ്കിലും അദ്ദേഹം ഫോട്ടോഗ്രഫിയുടെ വലിയ വിമര്‍ശകനുമായിരുന്നു. ഫോട്ടോഗ്രഫിയെ ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും ഗാന്ധിയുടെ പ്രിയസുഹൃത്തുക്കളില്‍ ചിലര്‍ ഫോട്ടോഗ്രാഫര്‍മാരായിരുന്നു. ഫോട്ടോഗ്രഫിയുടെ ചരിത്രത്തിലെ ഏറ്റവും സമുന്നതനായ കലാകാരനായി വാഴ്‌ത്തപ്പെട്ട ഹെന്‍റി കാര്‍ട്ടിയര്‍ ബ്രസ്സനാണ് അവരിലൊരാള്‍.

1948 ജനുവരി 30ന്, ഗാന്ധിയുടെ ജീവിതത്തിലെ അവസാനദിവസം അവര്‍ തമ്മില്‍ സംസാരിച്ചിരുന്നു. ബ്രസ്സൻ പകര്‍ത്തിയ ചില ചിത്രങ്ങള്‍ ആ ദിവസം ഉച്ചയ്ക്ക് അദ്ദേഹം ഗാന്ധിയെ കാണിച്ചു. അതേക്കുറിച്ച് ഗാന്ധി ചില അഭിപ്രായങ്ങള്‍ പറയുകയും ചെയ്തു. താന്‍ ഉച്ചയ്ക്ക് കണ്ടു പിരിഞ്ഞയാളുടെ മരണവാര്‍ത്തയാണ് തൊട്ടുപിന്നാലെ ബ്രസ്സനെ തേടിയെത്തിയത്.

വിധിനിർണായകമായ ആ സന്ധ്യയിലും പിറ്റേന്ന് പകലുമെല്ലാം ബ്രസ്സൻ ഗാന്ധിയുടെ അന്ത്യയാത്ര ക്യാമറയില്‍ പകര്‍ത്തി. സമയത്തില്‍നിന്നും കാലത്തിന്റെ അനശ്വരതയിലേക്ക് ഗാന്ധി കടന്നുപോയ ഓരോ നിമിഷവും ബ്രസ്സൻ രേഖപ്പെടുത്തി.

വിധിനിർണായകമായ ആ സന്ധ്യയിലും പിറ്റേന്ന് പകലുമെല്ലാം ബ്രസ്സൻ ഗാന്ധിയുടെ അന്ത്യയാത്ര ക്യാമറയില്‍ പകര്‍ത്തി. സമയത്തില്‍നിന്നും കാലത്തിന്റെ അനശ്വരതയിലേക്ക് ഗാന്ധി കടന്നുപോയ ഓരോ നിമിഷവും ബ്രസ്സൻ രേഖപ്പെടുത്തി.

ഹെന്‍റി കാര്‍ട്ടിയര്‍ ബ്രസ്സൻ

ഹെന്‍റി കാര്‍ട്ടിയര്‍ ബ്രസ്സൻ

ഗാന്ധിയുടെ കൊലപാതകം ഇന്ത്യന്‍ ജനതയില്‍ ഉളവാക്കിയ ദുഃഖവും നിരാശയും ഭീതിയും വ്യാകുലതകളുമെല്ലാം എന്നേക്കുമായി രേഖപ്പെടുത്തപ്പെട്ട ചിത്രങ്ങളായിരുന്നു അവ.

ഇന്ന് ഗാന്ധിയുടെ ഫോട്ടോഗ്രാഫുകളുടെ ഏതു ശേഖരത്തിലും, ഗാന്ധി ചിത്രങ്ങളുടെ ഏതു പ്രദര്‍ശനത്തിലും, ബ്രസ്സന്‍ പകര്‍ത്തിയ ചിത്രങ്ങളുണ്ടാകും. നിത്യതയിലേക്കുള്ള ഗാന്ധിയുടെ അന്ത്യയാത്ര ലോകം കണ്ടത് ബ്രസ്സന്റെ കണ്ണുകളിലൂടെയാണ്.

ഗാന്ധിയുടെ കൊലപാതകത്തിനുശേഷം ആറുപതിറ്റാണ്ടുകളോളം ബ്രസ്സൻ പിന്നെയും ജീവിച്ചു. ലോകത്തിന്റെയും മനുഷ്യജീവിതത്തിന്റെയും ഗതിഭേദങ്ങള്‍ ആവോളം കണ്ടതിനുശേഷമാണ് അദ്ദേഹം ലോകത്തില്‍നിന്നും വിടവാങ്ങിയത്. തന്റെ മരണത്തിന് ആറുവര്‍ഷം മുമ്പ്, ഗാന്ധി വധത്തിന് അരനൂറ്റാണ്ട് തികയുന്ന 1998ല്‍ ജീവിതത്തിന്റെ ആന്തരികമായ ചൈതന്യത്തെക്കുറിക്കുന്ന ചില വാക്യങ്ങള്‍ ബ്രസ്സൻ രേഖപ്പെടുത്തുകയുണ്ടായി:

'ലാഭത്തിനായുള്ള പരക്കംപാച്ചിലിന്റെ ഭാരത്തില്‍ തകര്‍ന്നടിയുന്ന ഈ ലോകത്തില്‍, അധികാരത്തിനായുള്ള ആര്‍ത്തിയുടെയും സാങ്കേതികശാസ്ത്രത്തിന്റെയും ഒരിക്കലുമടങ്ങാത്ത ചൂളംവിളികളുടെ ലോകത്തില്‍, ആഗോളീകരണത്തിന്റെയും പുതിയ രൂപത്തിലുള്ള അടിമത്തത്തിന്റേതുമായ ഈ ലോകത്തില്‍  ഇതിനെല്ലാമപ്പുറത്ത് സ്നേഹവും സൗഹൃദവും നിലനില്‍ക്കുന്നു.’

 ബ്രസ്സന്റെ ഈ വാക്കുകളിലൂടെ കടന്നുപോകുമ്പോള്‍ നമ്മള്‍ എന്തുകൊണ്ടോ ഗാന്ധിയെ ഓര്‍ക്കും. അധികാരഗർവുകള്‍ക്കും ധനപ്രമത്തതയ്ക്കും സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വത്തിന്റെ ദുരഹങ്കാരങ്ങള്‍ക്കുമെല്ലാം മുകളില്‍ ഉയര്‍ന്നുപാറുന്ന സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പതാകയായിരുന്നു ഗാന്ധിയുടെ ജീവിതം. ഏതോ നിലയില്‍ ബ്രസ്സന്റെ ജീവിതത്തിന്റെയും കലയുടെയും കാതലായി സ്നേഹസൗഹൃദങ്ങളുടെ ആ ലോകം തെളിഞ്ഞുനിന്നു.

ഗാന്ധിയും ഹെന്‍റി കാര്‍ട്ടിയര്‍ ബ്രസ്സനും

ഗാന്ധിയും ഹെന്‍റി കാര്‍ട്ടിയര്‍ ബ്രസ്സനും

ബ്രസ്സൻ പകര്‍ത്തുന്ന ഓരോ ജീവിതരംഗത്തിനും പിന്നില്‍ ജീവജലമെന്നപോലെ മനുഷ്യവംശചരിത്രത്തിന്റെ അടിപ്പടവുകളിലൂടെ ഒഴുകിക്കൊണ്ടേയിരിക്കുന്ന സ്നേഹത്തിന്റെ അനശ്വരനദിയുണ്ടായിരുന്നു. പില്‍ക്കാലത്ത് രഘുറായ് പകര്‍ത്തിയ മദർ തെരേസയുടെ കൂപ്പുകൈയുടെ ചിത്രത്തില്‍നിന്നും ലോകം മാനവരാശിയുടെ യാതനകളത്രയും കണ്ടറിഞ്ഞപോലെ, ഹെന്‍റി കാര്‍ട്ടിയര്‍ ബ്രസ്സൻ പകര്‍ത്തിയ ചിത്രങ്ങളില്‍ മാനുഷികതയെ സാധ്യവും സാധുവുമാക്കുന്ന സ്നേഹത്തിന്റെ അടിയൊഴുക്കുണ്ടായിരുന്നു.

 ബ്രസ്സൻ അന്തരിച്ചതിനു പിന്നാലെ വിഖ്യാത കലാചിന്തകനായ ജോണ്‍ ബെര്‍ജര്‍ എഴുതിയ അനുസ്മരണക്കുറിപ്പില്‍ ബ്രസ്സന്റെ ഒരു സവിശേഷചിത്രത്തെക്കുറിച്ച് പറയുന്നുണ്ട്. 1963ല്‍ മെക്സിക്കോയിലെ തെരുവുകളിലൊന്നിൽ വച്ച് ബ്രസ്സൻ എടുത്ത ചിത്രമാണ്. വിജനമായ ഒരു തെരുവിലൂടെ നീങ്ങുന്ന ഒരു പെണ്‍കുട്ടി. തന്നോളം തന്നെ വലിപ്പമുള്ള, ഫ്രെയിംചെയ്ത, ഒരു ചിത്രം ആ കുഞ്ഞിന്റെ കയ്യിലുണ്ട്. അതില്‍ മൃദുലമായി പുഞ്ചിരിക്കുന്ന മനോഹരിയായ ഒരു യുവതി.

ആ കുഞ്ഞും അവളുടെ കയ്യിലുള്ള ചിത്രത്തിലെ പുഞ്ചിരിക്കുന്ന യുവതിയും ഉയരമേറിയ ഒരു മതിലിനപ്പുറത്തേക്ക് അടുത്ത നിമിഷം നടന്നുമറയും. ആ മുഹൂര്‍ത്തത്തിലാണ് ബ്രസ്സൻ ആ ചിത്രം പകര്‍ത്തിയത്. ‘ദൃശ്യതയുടെ അന്തിമമുഹൂര്‍ത്തം,' ബര്‍ജര്‍ എഴുതി. ‘പക്ഷേ, അപ്പോഴുമത് ആ സ്ത്രീയുടെ ഉദാരമാധുര്യത്തിന്റെയോ ആ പെണ്‍കുട്ടിയുടെ തിടുക്കത്തിന്റെയോ അവസാനമല്ല.

' ഓരോ ചിത്രവും ചിത്രത്തിനപ്പുറത്തേക്ക് തുടരുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ടാണ് ബ്രസ്സൻ തന്റെ ഫ്രെയിമുകള്‍ ഉറപ്പിച്ചത്. അതോടെ കാലത്തിലെ ഒരു നിശ്ചലബിന്ദു ചരിത്രത്തിന്റെ പ്രയാണഗതിയിലേക്ക് കണ്ണു തുറക്കുന്നു. ബ്രസ്സന്റെ ഗാന്ധി ചിത്രങ്ങളിലെല്ലാം ഇങ്ങനെയൊരു കൺവഴി തുറന്നുകിടക്കുന്നുണ്ട്. കാലത്തെയും ചരിത്രത്തെയും നിർമിച്ച മഹാപ്രവാഹങ്ങള്‍ ഒരു സ്തബ്ധനിമിഷത്തിന്റെ പകര്‍പ്പു മാത്രമായി അവസാനിച്ചുകൂടെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.

 ഇന്ത്യന്‍ സംസ്കാരത്തിന്റെയും നാഗരികതയുടെയും സുദീര്‍ഘചരിത്രം ഒരു ഫോട്ടോഗ്രാഫിക് പ്രബന്ധമായി (photo essay) രേഖപ്പെടുത്താനാണ് ബ്രസ്സൻ ഇന്ത്യയിലെത്തിയത്. അത് വിഭജനാനന്തര കാലമായിരുന്നു. നാടിന്റെ പല കോണുകളില്‍ ചോരപ്പുഴകള്‍ ഒഴുകുകയും ശവശരീരങ്ങള്‍ കുന്നുകൂടുകയും ചെയ്ത കാലം.

സ്വാതന്ത്ര്യം എന്ന വലിയ സ്വപ്നത്തിലേക്ക് ഇന്ത്യയെ കൈപിടിച്ചു നടത്തിയ ഗാന്ധി വർഗീയതക്കെതിരായ തന്റെ ജീവിതത്തിലെ അന്തിമ സമരത്തിലായിരുന്നു. ചരിത്രത്തിന്റെ ആ ഗംഭീര മുഹൂര്‍ത്തങ്ങളെ ക്യാമറയില്‍ പകര്‍ത്താനാണ് ബ്രസ്സൻ തീരുമാനിച്ചത്.

സ്വാതന്ത്ര്യം എന്ന വലിയ സ്വപ്നത്തിലേക്ക് ഇന്ത്യയെ കൈപിടിച്ചു നടത്തിയ ഗാന്ധി വർഗീയതക്കെതിരായ തന്റെ ജീവിതത്തിലെ അന്തിമ സമരത്തിലായിരുന്നു. ചരിത്രത്തിന്റെ ആ ഗംഭീര മുഹൂര്‍ത്തങ്ങളെ ക്യാമറയില്‍ പകര്‍ത്താനാണ് ബ്രസ്സൻ തീരുമാനിച്ചത്.

ഗാന്ധിയുമായി ഉണ്ടായിരുന്ന വ്യക്തിപരമായ സൗഹൃദവും അതിന് പ്രേരണയായിട്ടുണ്ടാവണം. അദ്ദേഹത്തിന്റെ അവസാന നിരാഹാരസമരത്തിെന്റ ദിവസങ്ങളിലെല്ലാം ബ്രസ്സൻ ബിര്‍ളാ ഹൗസിലുണ്ടായിരുന്നു.

ചരിത്രത്തിലെ വലിയൊരു തിരമാലപോലെ ഗാന്ധിയുടെ ജീവിതം ഉയര്‍ന്നുതാഴുന്നത് അദ്ദേഹം പകര്‍ത്തിക്കൊണ്ടേയിരുന്നു. വധിക്കപ്പെടുന്നതിന്റെ തലേദിവസം ബിര്‍ളാ ഹൗസില്‍ ഗാന്ധിയുമൊത്ത് സംസാരിച്ചിരിക്കുന്ന ബ്രസ്സന്റെ ചിത്രം ഇപ്പോള്‍ നമുക്ക് ലഭ്യമാണ്. ഗാന്ധിയുടെ സമുദ്രതുല്യമായ ശാന്തത നമുക്കതില്‍ കാണാം.

തിരയടിക്കുന്ന കാലപ്പരപ്പിലൂടെ ക്യാമറയും കയ്യിലേന്തി ബ്രസ്സൻ നടന്നു. തിരയൊടുങ്ങിയതിനു ശേഷവും ആ ജീവിതത്തിന്റെ കടലിരമ്പുന്നുണ്ടായിരുന്നു. ബ്രസ്സൻ ആ മുഹൂര്‍ത്തങ്ങളത്രയും പകര്‍ത്തി. ഗാന്ധി ഇന്ത്യയ്ക്ക് എന്തായിരുന്നുവെന്ന് ലോകത്തോട് ഏറ്റവുമധികം വിളിച്ചുപറഞ്ഞത് ഗാന്ധിയുടെ സാന്നിധ്യമില്ലാത്ത ആ ചിത്രങ്ങളായിരുന്നു!


 രണ്ട്


 ജീവിതത്തിലെ ഏറ്റവും നിർണായകമായ മുഹൂര്‍ത്തത്തില്‍ ഗാന്ധി ക്യാമറക്കണ്ണുകളുടെ നോട്ടത്തിനു പുറത്തായിരുന്നു. 1948 ജനുവരി 30ന് വൈകുന്നേരം അഞ്ചുമണി പത്തുമിനിറ്റ് കഴിഞ്ഞ് ബിര്‍ളാ ഹൗസിനു പിന്നിലെ പുല്‍മൈതാനത്തില്‍ പ്രാര്‍ത്ഥനായോഗത്തിലേക്കു ഗാന്ധി നടന്നുതുടങ്ങുമ്പോള്‍ ഒരു ഫോട്ടോഗ്രാഫറും അവിടെ ഉണ്ടായിരുന്നില്ല.

അതുകൊണ്ട്, തന്റെ കാലത്ത് ഏറ്റവുമധികം ഫോട്ടോകള്‍ എടുക്കപ്പെട്ട ഒരാളായിരുന്നിട്ടും, ഗാന്ധിയുടെ ജീവിതത്തിലെ (ഇന്ത്യാചരിത്രത്തിലെയും) ഏറ്റവും നിർണായകമായ ആ മുഹൂര്‍ത്തം പകര്‍ത്തപ്പെടാതെ അവശേഷിച്ചു. മൂന്നോ നാലോ ഫോട്ടോഗ്രാഫര്‍മാര്‍ ആ സമയം അവിടെ ഉണ്ടാവേണ്ടതായിരുന്നു. രണ്ടു പേര്‍ അൽപ്പനേരം മുന്‍പുവരെ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. എങ്കിലും കാലം സ്തംഭിച്ചുനിന്ന ആ നിമിഷത്തിന് ഒരു ഫോട്ടോഗ്രാഫറും സാക്ഷിയായില്ല!

മരണമുഹൂര്‍ത്തമെന്ന പോലെ ഗാന്ധിയുടെ ജീവിതത്തിലെ ഏറ്റവും നിർണായകമായ സമര മുഹൂര്‍ത്തവും ക്യാമറയില്‍ പകര്‍ത്തപ്പെട്ടിരുന്നില്ല. 1930 മാര്‍ച്ച് 12ന് 79 അനുയായികള്‍ക്കൊപ്പം ഗാന്ധി ആരംഭിച്ച ദണ്ഡിയാത്ര 24 ദിവസങ്ങള്‍ക്കു ശേഷം ലക്ഷ്യത്തിലെത്തി. 1930 ഏപ്രില്‍ 6ന് പുലര്‍കാലത്ത് ദണ്ഡിയിലെ കടല്‍ത്തീരത്തുനിന്ന് ഉപ്പുതരികള്‍ കലര്‍ന്ന ഒരു പിടി മണല്‍ ഗാന്ധി വാരിയെടുത്തു. അപ്പോള്‍ ഒരു ഫോട്ടോഗ്രാഫര്‍പോലും അത് പകര്‍ത്തിയില്ല.

ഉപ്പുനിയമ ലംഘനത്തിൽ പങ്കെടുക്കുന്ന  ഗാന്ധിയും അനുയായികളും

ഉപ്പുനിയമ ലംഘനത്തിൽ പങ്കെടുക്കുന്ന ഗാന്ധിയും അനുയായികളും

പക്ഷേ, അത്തരമൊരു സന്ദര്‍ഭത്തിന്റെ ദൃശ്യപരമായ പ്രാധാന്യം ഗാന്ധി തിരിച്ചറിഞ്ഞിരുന്നു എന്നു തോന്നുന്നു. മൂന്നു ദിവസങ്ങള്‍ക്കു ശേഷം മുപ്പതു മൈല്‍ അകലെ സൂററ്റിനു തെക്കുപടിഞ്ഞാറായുള്ള ഭീംറാഡില്‍ വച്ച് ഗാന്ധി ഒരിക്കല്‍കൂടി കടൽത്തീരത്തുനിന്ന് ഉപ്പുനിറഞ്ഞ ഒരുപിടി മണല്‍ വാരിയെടുത്തു. ഗാന്ധിയുടെ അനുയായിയായ മിഥുബെന്‍ ആ ചിത്രത്തില്‍ ഗാന്ധിക്കു പിന്നില്‍ കൃത്യമായ അകലത്തില്‍ നിലയുറപ്പിച്ചിരുന്നു.

ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമരത്തിന്റെ ചിത്രം പിറന്നതങ്ങനെയാണ്! ഫോട്ടോഗ്രാഫര്‍മാരോട് ഗാന്ധിക്കുണ്ടായിരുന്ന പ്രഖ്യാതമായ വിപ്രതിപത്തിയും, ക്യാമറയ്ക്കുവേണ്ടി പോസ് ചെയ്യില്ല എന്ന തന്റെ ഉറച്ച നിലപാടും ഗാന്ധി ആ ചിത്രത്തിനുവേണ്ടി മാറ്റിവച്ചതായി പലരും എഴുതിയിട്ടുണ്ട്. ഇപ്പോഴും അജ്ഞാതനായി തുടരുന്ന ഏതോ ഒരു ഫോട്ടോഗ്രാഫര്‍ ആ ചരിത്രമുഹൂര്‍ത്തം ക്യാമറയില്‍ പകര്‍ത്തി.

ചരിത്രത്തിന്റെ ആവശ്യങ്ങള്‍ക്ക് തന്റെ നിര്‍ബന്ധങ്ങളേക്കാള്‍ പ്രാധാന്യമുണ്ടെന്ന് ഗാന്ധി മനസ്സിലാക്കിയിരിക്കണം!
വ്യവസായ നാഗരികതയോടും യന്ത്രങ്ങളോടുമുള്ള വിപ്രതിപത്തിയാകണം ഗാന്ധിയെ ക്യാമറയോട് വിമുഖനാക്കിയത്.

1915ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയതുമുതല്‍ തന്നെ വലയം ചെയ്യുന്ന ഫോട്ടോഗ്രാഫര്‍മാരുടെ പട അദ്ദേഹത്തെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. അലോസരപ്പെടുത്തിയിരുന്നു.

1915ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയതുമുതല്‍ തന്നെ വലയം ചെയ്യുന്ന ഫോട്ടോഗ്രാഫര്‍മാരുടെ പട അദ്ദേഹത്തെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. അലോസരപ്പെടുത്തിയിരുന്നു.

ഫ്ളാഷ്‌ ലൈറ്റിന്റെ വെളിച്ചവും അതിന്റെ ശബ്ദവും അദ്ദേഹത്തിന് വലിയ അലോസരമായിരുന്നു. അതുകൊണ്ട് ഫോട്ടോഗ്രാഫര്‍മാരോട് ഗാന്ധി മിക്കവാറും സൗഹാർദമില്ലാതെയാണ് പെരുമാറിയിരുന്നത്.

നിരന്തരമായി തന്റെ പ്രവൃത്തിയെ തടസ്സപ്പെടുത്തുന്നവരായാണ് ഗാന്ധി ഫോട്ടോഗ്രാഫര്‍മാരെ കണ്ടത്. എങ്കിലും അതു വകവയ്ക്കാതെ ഫോട്ടോഗ്രാഫര്‍മാരുടെ വലിയ ഒരു നിര ഗാന്ധിക്കു ചുറ്റും കൂടി. ലോകത്തിന്റെ കാഴ്ചയിലേക്ക് ഗാന്ധിയെ അവര്‍ നിരന്തരം പരിഭാഷപ്പെടുത്തി. 

സുമതി രാമസ്വാമി

സുമതി രാമസ്വാമി

കലയിലെ ഗാന്ധിയെക്കുറിച്ചുള്ള തന്റെ ഗ്രന്ഥത്തില്‍  (Gandhi in the Gallery) സുമതി രാമസ്വാമി പറയുന്നതുപോലെ, ക്യാമറയാണ് ലോകത്തിലേക്ക് ഗാന്ധിയെ പരിഭാഷപ്പെടുത്തിയത്. ക്രിസ്തുവിനെ ലോകം പരിഭാഷ കൊണ്ടറിഞ്ഞതുപോലെ ഗാന്ധിയെ ലോകം ക്യാമറ കൊണ്ടറിഞ്ഞു. ബൈബിള്‍ വിവര്‍ത്തനങ്ങളെക്കുറിച്ചുള്ള പുതിയ പഠനങ്ങളിലൊന്നില്‍ ജോണ്‍ ബാര്‍ട്ടണ്‍ തന്റെ ചര്‍ച്ച തുടങ്ങുന്നത് ബൈബിള്‍ എന്ന വിവര്‍ത്തനപാഠത്തെ മുന്‍നിര്‍ത്തിയാണ്.

ലോകത്തെ ക്രിസ്തുമത വിശ്വാസികളില്‍ ഒരു ശതമാനംപോലും ബൈബിള്‍ മൂലഭാഷയില്‍ വായിച്ചിട്ടില്ലെന്ന് ബാര്‍ട്ടണ്‍ രേഖപ്പെടുത്തുന്നുണ്ട്. ഹീബ്രുവിലും അരമായിക്കിലും എഴുതപ്പെട്ട പഴയ നിയമമോ ഗ്രീക്കില്‍ എഴുതപ്പെട്ട പുതിയ നിയമമോ വായിക്കാന്‍ അറിയുന്നവരായി ക്രിസ്ത്യാനികളില്‍ വളരെക്കുറച്ചു പേര്‍ മാത്രമേ ഏതുകാലത്തും ഉണ്ടായിരുന്നുള്ളൂ.മധ്യകാലത്തുടനീളം ലത്തീന്‍ ഭാഷയിലും പിന്നീടിങ്ങോട്ട് എണ്ണമറ്റ ലോകഭാഷകളിലും പരിഭാഷപ്പെടുത്തപ്പെട്ട വേദവാക്യങ്ങളിലൂടെയാണ് ലോകം ക്രിസ്തുവിനെയറിഞ്ഞത്. വചനം പരിഭാഷയായിരുന്നു. പരിഭാഷ ദൈവമായി!

ഗാന്ധിക്ക് ഏറെ പ്രിയപ്പെട്ട കൃതിയായിരുന്നു ബൈബിള്‍. ഗീതയും ഉപനിഷത്തുക്കളും വായിക്കുന്നതിനു മുമ്പേ ഗാന്ധി ബൈബിള്‍ വായിച്ചിരുന്നു.പിന്നീട് ഗാന്ധി ഗീത വായിച്ചതാകട്ടെ ഇംഗ്ലീഷ് പരിഭാഷയിലും

ഗാന്ധിക്ക് ഏറെ പ്രിയപ്പെട്ട കൃതിയായിരുന്നു ബൈബിള്‍. ഗീതയും ഉപനിഷത്തുക്കളും വായിക്കുന്നതിനു മുമ്പേ ഗാന്ധി ബൈബിള്‍ വായിച്ചിരുന്നു.പിന്നീട് ഗാന്ധി ഗീത വായിച്ചതാകട്ടെ ഇംഗ്ലീഷ് പരിഭാഷയിലും; എഡ്വിന്‍ ആര്‍നോള്‍ഡ് തയ്യാറാക്കിയ സ്വർഗീയഗാനം (The Song Celestial) എന്ന കൃതി. അതുകഴിഞ്ഞ് ഏറെക്കാലം പിന്നിട്ടപ്പോഴാണ് സംസ്‌കൃതത്തിലും ഗുജറാത്തിയിലും ഗാന്ധി ഗീത വായിച്ചത്. ഇംഗ്ലണ്ടില്‍ വച്ച് താന്‍ ആഴത്തില്‍ സ്വാംശീകരിച്ച ജോണ്‍ റസ്‌കിന്റെയും മറ്റും ആശയലോകത്തിന്റെ വെളിച്ചത്തിലായിരുന്നു ഗാന്ധിയുടെ ഗീതാപാരായണം.

ഇര്‍ഫാന്‍ ഹബീബ്

ഇര്‍ഫാന്‍ ഹബീബ്

അത് ഗാന്ധിയുടെ ഗീതയെ മറ്റൊന്നാക്കി. ഇര്‍ഫാന്‍ ഹബീബ് എഴുതിയതുപോലെ, ഗീതയിലില്ലാത്തതെല്ലാം ഗാന്ധി ഗീതയില്‍ കണ്ടുപിടിച്ചു! പാരമ്പര്യത്തിന്റെ പരിവേഷത്തില്‍ ആധുനികതയുമായി ഗാന്ധി നടത്തിയ സംവാദത്തിന്റെ അരങ്ങായിരുന്നു ഗീത.

നൂറ്റാണ്ടുകള്‍ക്കിപ്പുറം ഗാന്ധിയും മറ്റൊരു പരിഭാഷയിലൂടെ ലോകാനുഭവത്തില്‍ ഇടം പിടിച്ചു. ക്യാമറയുടെ പരിഭാഷ. ലോകത്തിലെയും ഇന്ത്യയിലെയും മഹാഭൂരിപക്ഷം മനുഷ്യര്‍ ഗാന്ധിയെ കണ്ടതും അറിഞ്ഞതും ക്യാമറ വഴിയാണ്. ക്യാമറ പകര്‍ത്തിയ ഫോട്ടോകളിലൂടെ.

പിന്നിട്ട ഒരു നൂറ്റാണ്ടില്‍ ചിത്രങ്ങളിലും ശിൽപ്പങ്ങളിലും നാടകങ്ങളിലും ചലച്ചിത്രങ്ങളിലും മറ്റുമായി ഗാന്ധിയെ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്ന കലാകാരരില്‍ മഹാഭൂരിപക്ഷവും ഗാന്ധിയെ നേരില്‍ കണ്ടിട്ടേയില്ലെന്ന് സുമതി രാമസ്വാമി തന്റെ പഠനത്തില്‍ പറയുന്നത് ശ്രദ്ധേയമാണ്.

‘നില്‍ക്കാതെ പറക്കുന്ന നിമിഷശലഭങ്ങളെ' എന്നേക്കുമായി പിടിച്ചെടുക്കുന്ന ക്യാമറക്കണ്ണുകള്‍ പകര്‍ത്തിയ ഗാന്ധിയെയാണ് അവരെല്ലാം കണ്ടത്! ആ പകര്‍പ്പുകള്‍ കൂടി ചേര്‍ന്നാണ് അദ്ദേഹത്തിന് നിത്യജീവിതം നല്‍കിയത്. ജീവിതകാലത്ത് നൂറുകണക്കിന് ഫോട്ടോഗ്രാഫര്‍മാര്‍ ഗാന്ധിയുടെ പതിനായിരക്കണക്കിനു ഫോട്ടോകള്‍ എടുത്തിട്ടുണ്ട്.

അക്കാലത്തും പില്‍ക്കാലത്തുമായി അവയ്ക്ക് കോടിക്കണക്കിനു പകര്‍പ്പുകള്‍ ഉണ്ടാവുകയും ചെയ്തു. ആ പകര്‍പ്പുകളിലൂടെ ലോകവും കാലവും ഗാന്ധിയെ അറിഞ്ഞു.


 മൂന്ന്

 

ഫോട്ടോഗ്രഫിയെക്കുറിച്ചും ക്യാമറ സൃഷ്ടിക്കുന്ന അപരലോകത്തിന്റെ ഫലങ്ങളെക്കുറിച്ചും ഏറ്റവും ആഴത്തില്‍ എഴുതിയവരില്‍ ഏറ്റവും പ്രധാനികളായ നാലുപേരും ഫോട്ടോഗ്രാഫര്‍മാരായിരുന്നില്ല. എങ്കിലും അവരുടെ എഴുത്താണ് ഫോട്ടോഗ്രാഫുകളുടെ സ്വഭാവനിർവചനത്തില്‍ ഏറ്റവും വലിയ പങ്കുവഹിച്ചത്.

കൗതുകകരമായിത്തോന്നാം; ഫോട്ടോഗ്രഫിയെക്കുറിച്ചും ക്യാമറ സൃഷ്ടിക്കുന്ന അപരലോകത്തിന്റെ ഫലങ്ങളെക്കുറിച്ചും ഏറ്റവും ആഴത്തില്‍ എഴുതിയവരില്‍ ഏറ്റവും പ്രധാനികളായ നാലുപേരും ഫോട്ടോഗ്രാഫര്‍മാരായിരുന്നില്ല. എങ്കിലും അവരുടെ എഴുത്താണ് ഫോട്ടോഗ്രാഫുകളുടെ സ്വഭാവനിർവചനത്തില്‍ ഏറ്റവും വലിയ പങ്കുവഹിച്ചത്. നാലുപേരുടെയും പ്രചോദനങ്ങളിലൊന്ന് മാർക്‌സിസമായിരുന്നു. രണ്ടുപേര്‍ മാർക്‌സിസ്റ്റുകളായിത്തന്നെ നിലകൊണ്ടു.

വാള്‍ട്ടര്‍ ബെന്‍യമിൻ

വാള്‍ട്ടര്‍ ബെന്‍യമിൻ

രണ്ടുപേര്‍ മാര്‍ക്സിസത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് എഴുതി. അവരുടെ വിചാരലോകമാണ് ഫോട്ടോഗ്രഫിയെ വിശദീകരിക്കുന്നതില്‍ ഏറ്റവും നിർണായകമായ പങ്കുവഹിച്ചത്. അവരില്‍ ആദ്യത്തെയാളുടെ പഠനത്തിന് ഒരു നൂറ്റാണ്ട് തികയാറാകുന്നു. എങ്കിലും ആ ആലോചനകളുടെ പ്രഭാവം ഇപ്പോഴും മങ്ങലേല്‍ക്കാതെ നിലനില്‍ക്കുന്നു.വിഖ്യാതമായ ആ പ്രബന്ധത്തിലെ ഉപദര്‍ശനങ്ങളെ മുന്‍കൂറായി സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം ഫോട്ടോഗ്രഫിയുടെ ലഘുചരിത്രം1931ല്‍ എഴുതുകയുണ്ടായി. ‘അച്ചടിയുടെ പ്രാരംഭചരിത്രത്തെ വലയം ചെയ്യുന്ന മൂടല്‍മഞ്ഞിനോളം കട്ടിയുള്ളതല്ല ഫോട്ടോഗ്രഫിയെ പൊതിയുന്ന മഞ്ഞെ'ന്ന് എഴുതിക്കൊണ്ടാണ് വാള്‍ട്ടര്‍ ബെന്‍യമിന്‍ തന്റെ ലേഖനം തുടങ്ങുന്നത്.

നമ്മുടെ ഭാവനയുടെയും ആസ്വാദനത്തിന്റെയും ക്രമങ്ങളെ അതെങ്ങനെയെല്ലാം പുതുക്കിപ്പണിയാന്‍ പോകുന്നുവെന്നതിനെക്കുറിച്ച് വാള്‍ട്ടര്‍ ബെന്‍യമിന്‍ അവിടെ ആഴത്തില്‍ ആലോചിക്കുന്നുണ്ട്. ‘ഭാവിയിലെ നിരക്ഷരര്അക്ഷരമറിയാത്തവരായിരിക്കില്ല; മറിച്ച് ഫോട്ടോ എടുക്കാനറിയാത്തവരായിരിക്കും' എന്ന വാക്യം ആ ലഘുചരിത്രത്തിന്റെ അവസാനഭാഗത്ത് അദ്ദേഹം ഉദ്ധരിച്ചു ചേര്‍ക്കുന്നുണ്ട്.സംസ്കാര വ്യവസായത്തെക്കുറിച്ച് അഡോണോയും ഫ്രാങ്ക്ഫര്‍ട്ട് ചിന്തകരും വച്ചുപുലര്‍ത്തിയിരുന്ന അശുഭാപ്തി കലര്‍ന്ന ഇരുണ്ട ദര്‍ശനം ബെന്‍യമിന് സ്വീകാര്യമായിരുന്നില്ല.

മുതലാളിത്ത ആധുനികത ജന്മം നല്‍കിയ വ്യക്തിപ്രതിഭാ സങ്കൽപ്പത്തേയും അതിന്റെ ഉടമസ്ഥതാഭാവത്തെയും ഫോട്ടോഗ്രഫി ചോര്‍ത്തിക്കളയുമെന്നായിരുന്നു വാള്‍ട്ടര്‍ ബെന്‍യമിന്റെ നിഗമനം

സൂസണ്‍ സൊണ്‍ടാഗ്‌

സൂസണ്‍ സൊണ്‍ടാഗ്‌

മുതലാളിത്ത ആധുനികത ജന്മം നല്‍കിയ വ്യക്തിപ്രതിഭാ സങ്കൽപ്പത്തേയും അതിന്റെ ഉടമസ്ഥതാഭാവത്തെയും ഫോട്ടോഗ്രഫി ചോര്‍ത്തിക്കളയുമെന്നായിരുന്നു വാള്‍ട്ടര്‍ ബെന്‍യമിന്റെ നിഗമനം.ജനാധിപത്യത്തിലേക്കുള്ള കലയുടെഭാവിസഞ്ചാരങ്ങള്‍ യാന്ത്രിക പുനരുൽപ്പാദനത്തിന്റെ കലയായ ഫോട്ടോഗ്രഫിക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം കരുതി. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഫോട്ടോഗ്രഫിയെക്കുറിച്ചുണ്ടായ മൂന്ന് വിഖ്യാത പഠനങ്ങളുടെയും പശ്ചാത്തലത്തില്‍ വാള്‍ട്ടര്‍ബെന്‍യമിന്റെ ആലോചനകള്‍ തിരയടിച്ചുകൊണ്ടിരിക്കുന്നുണ്ട്.

സൂസണ്‍ സൊണ്‍ടാഗിന്റെയും   (On Photography- -1972),  റോളാങ് ബാര്‍ഥിന്റെയും (Camera Lucida - ‐ 1980),ജോണ്‍ബെര്‍ജറുടെയും (Understanding a Photograph- ‐ 2012) പഠനങ്ങള്‍. ബെര്‍ജര്‍ പലപ്പോഴായി എഴുതിയ ലേഖനങ്ങള്‍ സമാഹരിച്ച് ജ്യോഫ് ഡയര്‍ പ്രസിദ്ധീകരിച്ചതാണ് ഒടുവിലത്തെ ഗ്രന്ഥം. അതിലെ പ്രബന്ധങ്ങള്‍ 1967 മുതല്‍ എഴുതപ്പെട്ടവയാണ്.വാള്‍ട്ടർ ബെന്‍യമിന്റെ ആലോചനകളില്‍ കാണുന്ന ശുഭാപ്തിബോധം അതേ അളവില്‍ ഈ പില്‍ക്കാല പഠനങ്ങളില്‍ നാം കാണുന്നില്ല.

ഉപഭോക്തൃ മുതലാളിത്തം ലോകത്തെ കെട്ടുകാഴ്ചകളുടെ സമൂഹമായി പരിവര്‍ത്തനപ്പെടുത്തുകയും ഭീമാകാരമായി പെരുപ്പിക്കപ്പെട്ട ഫോട്ടോഗ്രാഫുകള്‍ വസ്തുവത്കരണത്തിന്റെ ഉപാധികളിലൊന്നായി മാറുകയും ചെയ്ത കാലത്തിന്റെ നടുവിലിരുന്നാണ് സൂസണ്‍ സൊണ്‍ടാഗ് ഫോട്ടോഗ്രഫിയെക്കുറിച്ച് എഴുതിയത്.

ഉപഭോക്തൃ മുതലാളിത്തം ലോകത്തെ കെട്ടുകാഴ്ചകളുടെ സമൂഹമായി പരിവര്‍ത്തനപ്പെടുത്തുകയും ഭീമാകാരമായി പെരുപ്പിക്കപ്പെട്ട ഫോട്ടോഗ്രാഫുകള്‍ വസ്തുവത്കരണത്തിന്റെ ഉപാധികളിലൊന്നായി മാറുകയും ചെയ്ത കാലത്തിന്റെ നടുവിലിരുന്നാണ് സൂസണ്‍ സൊണ്‍ടാഗ് ഫോട്ടോഗ്രഫിയെക്കുറിച്ച് എഴുതിയത്.

രണ്ടാംലോകമഹായുദ്ധവും ഫാസിസത്തിന്റെ നൃശംസതകളും സൃഷ്ടിച്ച ദുരന്തബോധം അവരുടെ ആലോചനകളെ ചൂഴ്‌ന്നുനിന്നിരുന്നതായി അതിലൂടെ കടന്നുപോകുമ്പോള്‍ നമുക്ക് തോന്നാതിരിക്കില്ല. തന്റെ ആലോചനകളുടെ സ്രോതസ്സും പ്രേരണയുമായി വാള്‍ട്ടര്‍ബെന്‍യമിനെ സൊണ്‍ടാഗ് അടയാളപ്പെടുത്തുന്നുണ്ടെങ്കിലും ബെന്‍യമിന്റെ ആലോചനകളില്‍ നിന്നും അവരുടെ വിചാരഗതിയ്ക്ക് നിർണായകമായ വ്യത്യാസങ്ങളുണ്ട്. 

1978ല്‍ ജോണ്‍ ബെര്‍ജര്‍ എഴുതിയ ‘ഫോട്ടോഗ്രഫിയുടെ ഉപയോഗങ്ങള്‍' (Uses of Photogra-phy) എന്ന പ്രബന്ധം സൊണ്‍ടാഗിന്റെ പുസ്തകത്തോടുള്ള പ്രതികരണങ്ങള്‍ എന്ന നിലയിലാണ് രൂപപ്പെട്ടതെന്ന്ബെര്‍ജര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിലെ ആലോചനകള്‍ പലതും തന്റേതാണെങ്കിലും അവയെല്ലാം ഉടലെടുത്തത് സൊണ്‍ടാഗിന്റെ പുസ്തകത്തിന്റെ വായനയില്‍നിന്നാണെന്ന്‌ ബെർജര്‍ അവിടെയെഴുതി.

ബെര്‍ജറുടെ സുപ്രസിദ്ധമായ കലാചരിത്രത്തിലെ  (Ways of See-ing ‐ - 1972) പല ആശയങ്ങളും വാള്‍ട്ടര്‍ബെന്‍യമനില്‍നിന്നും കടംകൊണ്ടതാണെന്ന കാര്യവും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ബാര്‍ഥിന്റെ ആധാരഗ്രന്ഥങ്ങളിലൊന്ന് സൊണ്‍ടാഗ് ആണെന്ന് കാമറ ലൂസിഡയുടെ ഗ്രന്ഥസൂചികയില്‍ നമുക്ക് വായിക്കാം

(പില്‍ക്കാലത്തെ ഇംഗ്ലീഷ് പതിപ്പില്‍ നിന്ന് ബാര്‍ഥ് എന്തുകൊണ്ടോ അതൊഴിവാക്കിയെന്ന് ജ്യോഫ് ഡയര്‍!). ഈ നിലയില്‍ സൂസണ്‍ സൊണ്‍ടാഗിന്റെയും അതുവഴി ജോണ്‍ ബെര്‍ജര്‍, റോളാങ് ബാര്‍ഥ് എന്നിവരുടെയും ഫോട്ടോഗ്രഫി

റോളാങ് ബാർഥ്‌

റോളാങ് ബാർഥ്‌

വിചാരങ്ങള്‍ പ്രത്യക്ഷവും പരോക്ഷവുമായി വാള്‍ട്ടര്‍ബെന്‍യമനിലേക്ക് നീളുന്നുണ്ട്.ബെന്‍യമിന്റെ പ്രസാദാത്മകത സൊണ്‍ടാഗിന്റെ ആലോചനകളില്‍ നാം കാണുന്നില്ലെങ്കിലും.;ഫോട്ടോഗ്രഫിയെക്കുറിച്ചുള്ള ഈ വിചിന്തനങ്ങളൊന്നും ഗാന്ധി പരിചയപ്പെട്ടിട്ടില്ല.

അവയിലൊന്നു മാത്രമേ അദ്ദേഹത്തിന്റെ ജീവിതകാലത്ത് പ്രസിദ്ധീകൃതമായിരുന്നുള്ളൂതാനും. എങ്കിലും ഫോട്ടോഗ്രഫിയെക്കുറിച്ചും അതുളവാക്കുന്ന വസ്തുവത്കരണത്തെക്കുറിച്ചും അനന്തമായി പെരുകുന്ന ദൃശ്യപരമ്പരയെക്കുറിച്ചുമുള്ള ഇവരുടെ ആലോചനകളുടെ ചില പൂർവസൂചനകള്‍ ഫോട്ടോഗ്രഫിയോടുള്ള ഗാന്ധിയുടെവിയോജനങ്ങളില്‍ കാണാനാവും.പ്രത്യേകിച്ചും സൂസണ്‍ സൊണ്‍ടാഗിന്റെ നിരീക്ഷണവുമായി. മാനുഷികതയെ നിരാധാരമാക്കുന്ന വസ്തുവത്കരണത്തിന്റെ വഴി അനന്തമായി പെരുകുന്ന ചിത്രശേഖരങ്ങളിലുണ്ടെന്ന തോന്നല്‍ ഗാന്ധിയിലുണ്ടായിരുന്നു. അതിന്റെ ബലത്തില്‍ ഗാന്ധി ക്യാമറയോട് വിയോജിച്ചു. സൂസണ്‍ സൊണ്‍ടാഗ് ഭാവിയില്‍ എഴുതാനിരിക്കുന്ന ആശയങ്ങളുടെ ബീജരൂപം ആ വിയോജിപ്പുകളില്‍ പതിഞ്ഞുകിടന്നു.


 നാല്


 ഫോട്ടോഗ്രഫിയെക്കുറിച്ചുള്ള തന്റെ വിഖ്യാതമായ പഠനം (On Phptography) സൂസണ്‍ സൊണ്‍ടാഗ് എഴുതുന്നത് 1972ലാണ്. അപ്പോഴേക്കും ഫോട്ടോഗ്രാഫുകളുടെ പ്രാഥമികരൂപം നിലവില്‍ വന്നിട്ട് (1820കള്‍) ഒന്നര നൂറ്റാണ്ടോളമായിട്ടുണ്ടായിരുന്നു. ഫോട്ടോഗ്രാഫുകളെയും ക്യാമറയെയും കുറിച്ചുള്ള ഗഹനമായ നിരീക്ഷണങ്ങള്‍കൊണ്ട് സമ്പന്നമാണ് സൊണ്‍ടാഗിന്റെ പുസ്തകം.

ക്യാമറയും ഫോട്ടോഗ്രാഫുകളും സൃഷ്ടിക്കുന്ന പുതിയ അനുഭവലോകത്തെക്കുറിച്ചുള്ള സൂക്ഷ്മമായ നിരവധി ഉള്‍ക്കാഴ്ചകള്‍ അതിലുണ്ടായിരുന്നു. ഒപ്പം തന്നെ ഫോട്ടോഗ്രാഫിക് ഇമേജുകളെക്കുറിച്ചുള്ള ഗൗരവപൂർണമായ വിമര്‍ശനവിചാരങ്ങളും. ശോകാകുലവും ഭീതിനിര്‍ഭരവുമായ ഒരു കാലത്തിന്റെ മുദ്ര പതിഞ്ഞ കലാവസ്തുക്കളാണ് ഫോട്ടോഗ്രാഫുകളെന്ന് സൊണ്‍ടാഗ് നിരീക്ഷിക്കുന്നുണ്ട്. യാഥാര്‍ത്ഥ്യത്തെ തടവിലാക്കുന്നതിന്റെ കലയായി അവരതിനെ കണ്ടു.

ഭൂതകാലത്തിനു മേലുള്ള ഉടമാവകാശത്തിന്റെ കല. വര്‍ത്തമാനത്തിനു മേല്‍ നമുക്ക് ഉടമാവകാശം കൈവരില്ലെങ്കിലും ഭൂതകാലത്തിനു മേല്‍ അതു സ്ഥാപിച്ചെടുക്കാനാവും. ഫോട്ടോഗ്രാഫുകള്‍ ആ ഉടമാവകാശത്തിന്റെ അടയാളങ്ങളാണ് (‘Photographs are a way of imprisioning reality... One can’t posses reality, one can posses images... One can’t posses the present but one can posses the past’). 

നമ്മുടെ കാലത്ത് മുഴുവന്‍ പേരും കീഴ്പ്പെട്ടുകഴിഞ്ഞ സൗന്ദര്യാത്മകമായ ഉപഭോഗവസ്തുവാണ് ഫോട്ടോഗ്രാഫുകളെന്ന് സൂസണ്‍ സൊണ്‍ടാഗ് എഴുതി. ഫോട്ടോ എടുക്കുകയെന്നാല്‍ മറ്റൊരാളുടെ നശ്വരതയില്‍, അയാളുടെ വൈകാരിക വ്രണിതത്വത്തില്‍, അയാളുടെ ചഞ്ചലതയില്‍ പങ്കുചേരലാണെന്ന് (‘Photograph is aesthetic consumerism to which everyone is now addicted...To take photograph is to participate in another person’s mortality, vulnerability, mortality’) അവര്‍ കൂട്ടിച്ചേര്‍ത്തു.

 ക്യാമറയും ഫോട്ടോകളും വഴി അരങ്ങേറുന്ന പ്രതിബിംബനിർമിതിയ്ക്ക് ഗഹനമായ പ്രത്യയശാസ്ത്രമാനമുണ്ടെന്ന വീക്ഷണത്ത മുന്‍നിര്‍ത്തിയാണ് സൂസണ്‍ സൊണ്‍ടാഗ് തന്റെ നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നത്.

 ക്യാമറയും ഫോട്ടോകളും വഴി അരങ്ങേറുന്ന പ്രതിബിംബനിർമിതിയ്ക്ക് ഗഹനമായ പ്രത്യയശാസ്ത്രമാനമുണ്ടെന്ന വീക്ഷണത്ത മുന്‍നിര്‍ത്തിയാണ് സൂസണ്‍ സൊണ്‍ടാഗ് തന്റെ നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നത്. പ്രതിബിംബപരിവര്‍ത്തനം സാമൂഹ്യപരിവര്‍ത്തനത്തിന് പകരമാകുമെന്ന പ്രതീതി അതു ജനിപ്പിക്കുന്നു. വസ്തുക്കളുടെയും പ്രതിബിംബങ്ങളുടെയും ഉപഭോക്താവായിരിക്കാനുള്ള സ്വാതന്ത്ര്യം യഥാര്‍ത്ഥ സ്വാതന്ത്ര്യവുമായി സമീകരിക്കപ്പെടുന്നു.

അതുവഴി ചരിത്രം കെട്ടുകാഴ്ചകള്‍കൊണ്ട് പകരം വയ്ക്കപ്പെടുന്ന ലോകമായി അത് മാറിത്തീരും. ഫോട്ടോഗ്രാഫുകള്‍ ഒരേസമയം സാന്നിധ്യവും അസാന്നിധ്യവുമാണ്. അതൊരു കപടസാന്നിധ്യവും അഭാവത്തിന്റെ അടയാളവുമായി നിലകൊള്ളുന്നു. സ്വയം ഒരു കലയായി നിലനില്‍ക്കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ കലയെ കാലഹരണപ്പെടുത്തുന്ന ഫോട്ടോഗ്രഫിയുടെ പ്രകൃതം കൂടുതല്‍ ബലിഷ്ഠമാവുമെന്നും സൂസണ്‍ സൊണ്‍ടാഗ് പറയുന്നുണ്ട്.

നമ്മുടെ കാലത്ത് എല്ലാം നിലനില്‍ക്കുന്നത് അന്തിമമായി ഫോട്ടോഗ്രാഫ് ആയി പരിണമിക്കാനാണെന്നു പറഞ്ഞുകൊണ്ട്  (‘Today everything exists to end in a photograph’), മുതലാളിത്തത്തിന്റെ വസ്തുരതിയുമായി അതിനെ ബന്ധിപ്പിക്കുന്ന നിശിതമായ നിരീക്ഷണവും അവര്‍ മുന്നോട്ടുവയ്ക്കുന്നു.

എന്തിനെയും കേവലവസ്തുവും കെട്ടുകാഴ്ചയുമാക്കുന്ന മുതലാളിത്തത്തിന്റെ വസ്തുവത്കരണസ്വഭാവവും ഫോട്ടോഗ്രഫിയും തമ്മിലുള്ള വിനിമയങ്ങളെ ഒരു തലമുറയുടെ ആലോചനകളിലേക്കു കൊണ്ടുവരാന്‍ സൂസണ്‍ സൊണ്‍ടാഗിന്റെ നിരീക്ഷണങ്ങള്‍ പര്യാപ്തമായിരുന്നു.

 സൂസണ്‍ സൊണ്‍ടാഗിന്റെ പഠനം പുറത്തുവന്നതിനുശേഷമാണ് പ്രമുഖ കലാചിന്തകനായ ജോണ്‍ ബെര്‍ജര്‍ അതിനെ മുന്‍നിര്‍ത്തി തന്റെ ചില നിഗമനങ്ങള്‍ അവതരിപ്പിച്ചത് (‘Uses of Photography’ എന്ന പ്രബന്ധം). രണ്ടു പ്രധാന നിഗമനങ്ങള്‍ അദ്ദേഹം ആ പ്രബന്ധത്തില്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ക്യാമറയും ഫോട്ടോഗ്രഫിയും നിലവില്‍ വരുന്നതിനു മുന്‍പ് ആ ദൗത്യം നിറവേറ്റിയിരുന്നത് ഓർമയാണ് എന്നദ്ദേഹം എഴുതുന്നു.

ആ നിലയില്‍ ഓർമയുടെ പുനഃസ്ഥാപനമാണ് ഫോട്ടോകള്‍. ഓർമിക്കപ്പെടുന്ന ഒന്നിനെ സംബന്ധിച്ച് നമുക്കുള്ളത് ഒരേയൊരു സമീപനമാവില്ലെന്നും െബര്‍ജര്‍ പറയുന്നുണ്ട്. ഫോട്ടോഗ്രാഫുകള്‍ ഓർമകളെ സ്തബ്ധമായ ദൃശ്യഖണ്ഡങ്ങളാക്കുമ്പോള്‍ തന്നെ, അവയെ നാം ആ സ്തബ്ധരൂപം മാത്രമായല്ല തിരിച്ചറിയുന്നത്. വ്യക്തിപരവും സാമൂഹികവും ചരിത്രപരവും മറ്റുമായ നിരവധി പ്രഭാവങ്ങളിലൂടെയാണ് നാം അതിലേക്കു നോക്കുന്നത്.

ആ നിലയില്‍ ഫോട്ടോഗ്രാഫുകള്‍ അതില്‍ത്തന്നെ ബഹുസ്വരാത്മകമാണ്. അപ്പോള്‍ത്തന്നെ, ദൃശ്യങ്ങളുടെ അതിപൂരിതത്വം ഫോട്ടോഗ്രാഫുകളില്‍ നിലീനമായ ബഹുത്വത്തെ എന്തുചെയ്യുന്നു എന്ന പ്രശ്നം അവശേഷിക്കുകയും ചെയ്യുന്നു.
 ഫോട്ടോഗ്രഫിയോടുള്ള സൊണ്‍ടാഗിന്റെ വിമര്‍ശനാത്മക വീക്ഷണത്തെ, ലോകത്തെ വിഖ്യാതരായ ഫോട്ടോഗ്രാഫര്‍മാര്‍ അതേപടി വകവച്ചു കൊടുത്തിട്ടില്ല.

സെബാസ്റ്റിയോ സല്‍ഗാദോ

സെബാസ്റ്റിയോ സല്‍ഗാദോ

ഏണസ്റ്റ് ഹാസ്‌

ഏണസ്റ്റ് ഹാസ്‌

ഒരാള്‍ ഫോട്ടോ എടുക്കുന്നത് അയാളുടെ എല്ലാ പ്രത്യയശാസ്ത്ര താൽപ്പര്യങ്ങളും ഉള്‍ച്ചേര്‍ത്തുകൊണ്ടാണെന്നു (‘You photograph with all your ideology’) പറയുന്ന സെബാസ്റ്റിയോ സല്‍ഗാദോയും ‘നിങ്ങള്‍ പകര്‍ത്തിയ ഫോട്ടോയുടെ പരിമിതികള്‍ നിങ്ങളില്‍ തന്നെയാണെന്നും എന്തുകൊണ്ടെന്നാല്‍ നാം കാണുന്നത് നമ്മളെ തന്നെയാണെന്നും  (‘The limitations in your photography are in yourself, for what we see is what we are’) അഭിപ്രായപ്പെടുന്ന ഏണസ്റ്റ് ഹാസും സൂസണ്‍ സൊണ്‍ടാഗിന്റെ നിരീക്ഷണങ്ങളെ ഏതോ നിലയില്‍ പിന്‍തുടരുന്നുണ്ടെന്നു പറയാം.

സൂസണ്‍ സൊണ്‍ടാഗിന്റെ പരിഗണനാവിഷയമായിരുന്ന ഫോട്ടോകളുടെ രചയിതാവായ ഡയാന ആര്‍ബസ് ഈ ആശയത്തെ മറ്റൊരു നിലയില്‍ വിടര്‍ത്തുന്നുണ്ട്. ഏതു ഫോട്ടോയും ഒരു രഹസ്യത്തെക്കുറിച്ചുള്ള മറ്റൊരു രഹസ്യമാണെന്ന് ഡയാന ആര്‍ബസ് പറയുന്നു.

ഫോട്ടോഗ്രാഫുകള്‍ എത്ര കൂടുതല്‍ നമ്മളോട് പറയുന്നുവോ അത്ര കുറവ്‌ മാത്രമേ നമ്മള്‍ അതിനെക്കുറിച്ചറിയുന്നുള്ളൂ എന്നവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഫോട്ടോഗ്രഫിയിലൂടെ പുതിയൊരു ഭാഷതന്നെയാണ് സൃഷ്ടിക്കപ്പെടുന്നതെന്നും

ഡയാന ആര്‍ബസ്

ഡയാന ആര്‍ബസ്

യാഥാര്‍ത്ഥ്യത്തെ അത് യാഥാര്‍ത്ഥ്യത്തിലൂടെ തന്നെ ആവിഷ്കരിക്കുകയാണെന്നും കരുതിയ ഫോട്ടോഗ്രാഫര്‍മാരുണ്ട്.

ഫോട്ടോഗ്രഫി സത്യമാണെന്നും സിനിമ സെക്കൻഡിൽ 24 വട്ടം സത്യമാണെന്നും (‘Photography is truth. The cinema is truth twenty- four times per second’) വിശദീകരിക്കുന്ന ഗൊദാര്‍ദ് ക്യാമറ സൃഷ്ടിക്കുന്ന യാഥാര്‍ത്ഥ്യത്തിന്റെ പ്രകൃതത്തെ മറ്റൊരു പ്രതലത്തിലേക്കു കൊണ്ടുപോവുകയാണ് ചെയ്തത്.

 ഇതെല്ലാം നിലനില്‍ക്കെത്തന്നെ, എന്നേക്കുമായി മാഞ്ഞുപോയ, ഒരിക്കലും പുനഃസൃഷ്ടിക്കാനാവാത്ത, ഒരു മുഹൂര്‍ത്തത്തെ അനശ്വരമാക്കുകയാണ് ഫോട്ടോകള്‍ ചെയ്യുന്നതെന്ന (‘What I like about photographs is that they capture a moment that has gone forever, impossible to reproduce’)- കാള്‍ ലാഗര്‍ഫെല്‍ഡിന്റെ നിരീക്ഷണമാണ് ഫോട്ടോകളെക്കുറിച്ചുള്ള സാമാന്യധാരണയായി പൊതുബോധത്തില്‍ ഉറച്ചത്.

ഈ വഴി പിന്‍പറ്റി ഫോട്ടോകളെയും ഫോട്ടോഗ്രഫിയെയും ദാര്‍ശനികമായി സ്ഥാനനിർണയം ചെയ്യാന്‍ പല ഫോട്ടോഗ്രാഫര്‍മാരും തുനിയുന്നുണ്ട്. ‘എല്ലാ ഫോട്ടോകളിലും രണ്ടു മനുഷ്യരുണ്ട്; പകര്‍ത്തിയ ആളും കാണുന്ന ആളും' എന്നെഴുതുന്ന ആന്‍സല്‍ ആദംസും, ‘എല്ലാ ഫോട്ടോകളും നിശ്ചയമായും ഉള്‍ക്കൊണ്ടിരിക്കേണ്ടത് ആ മുഹൂര്‍ത്തത്തിന്റെ മാനുഷികതയെയാണെ'ന്ന് പറയുന്ന റോബര്‍ട്ട് ഫ്രാങ്കും,

‘ഓർമകളെ സ്പര്‍ശനീയവും അനുഭവവേദ്യവുമാക്കുകയാണ് ഫോട്ടോകള്‍ ചെയ്യുന്നതെ'ന്ന് രേഖപ്പെടുത്തുന്ന ഡെസ്റ്റിന്‍ സ്പാർക്‌സുമെല്ലാം ഫോട്ടോഗ്രാഫുകള്‍ക്ക് വെറും പകര്‍പ്പുകള്‍ക്കപ്പുറത്തുള്ള ഗഹനതയും സാന്ദ്രതയും പകരുകയാണ് ചെയ്യുന്നത്.‘വാക്കുകള്‍ അവ്യക്തമാകുമ്പോള്‍ താന്‍ ഫോട്ടോഗ്രാഫുകളിലേക്ക് തിരിയുമെന്നും ചിത്രങ്ങള്‍ അപര്യാപ്തമാവുമ്പോള്‍ മൗനത്തിലാകു'മെന്നും എഴുതിയ ആന്‍സെല്‍ ആദംസ് യാഥാര്‍ത്ഥ്യത്തിന്റെ ഗഹനതയ്ക്കും മാനുഷികമായ യാഥാര്‍ത്ഥ്യബോധത്തിനും ഇടയിലെ ഒരു ചഞ്ചലസ്ഥാനമായി ഫോട്ടോഗ്രാഫുകളെ പ്രതിഷ്ഠിക്കുകയും ചെയ്തു.

ഇതിനെല്ലാമപ്പുറം ഫോട്ടോഗ്രാഫുകളെ കുറിച്ചുള്ള ഏറ്റവും സാന്ദ്രമായ നിരീക്ഷണങ്ങളിലൊന്ന് ചരിത്രത്തിലെ ഏറ്റവും വിശ്രുതനായ ഫോട്ടോഗ്രാഫറായി വാഴ്‌ത്തപ്പെട്ട ഹെന്‍റി കാര്‍ട്ടിയര്‍ ബ്രസ്സന്റേതാണ്. ഫോട്ടോഗ്രഫി എന്നത് ഒരു നിമിഷാർധത്തിനുള്ളില്‍ ഏതെങ്കിലുമൊരു സംഭവത്തിന്റെ പ്രസക്തിയും, ആ സംഭവത്തെ ശരിയായി പ്രകാശിപ്പിക്കുന്ന കൃത്യമായ രൂപവിന്യാസവും ഒരുമിച്ചു തിരിച്ചറിയലാണെന്ന്‌ അദ്ദേഹം പറയുന്നുണ്ട്‌ (‘To me photography is the simultaneous recognition, in a fraction of a second, of the significance of an event as well as the precise organization of forms which give that event its proper expression’).

ഫോട്ടോഗ്രാഫുകള്‍ യാഥാര്‍ത്ഥ്യത്തിന്റെ സൂക്ഷ്മസ്വരൂപത്തെ പ്രകാശിപ്പിക്കുന്നത് അവ വസ്തുലോകത്തെ പകര്‍ത്തുന്നതിലൂടെയല്ലെന്ന് ബ്രസ്സൻ പറയുന്നത് പ്രധാനമാണ്. ലോകയാഥാര്‍ത്ഥ്യം അര്‍ത്ഥമാര്‍ജിക്കുന്ന രൂപവിന്യാസക്രമത്തെക്കുറിച്ച് ഒരു നിമിഷാർധത്തിനിടയില്‍ കൈവരുന്ന തിരിച്ചറിവിന്റെ പ്രകാശനമാണത്.

യാഥാര്‍ത്ഥ്യത്തെ ഏറ്റവും ആഴത്തില്‍ പ്രകാശിപ്പിക്കുന്ന രൂപഘടനയെ തിരിച്ചറിയുന്നതിലാണ് ഫോട്ടോഗ്രാഫുകളുടെ മഹത്വം കുടികൊള്ളുന്നത്.

ഒരു നിമിഷത്തിന്റെ ചരിത്രപരമായ പരമപ്രാധാന്യത്തെയും ആ പ്രാധാന്യത്തെയപ്പാടെ സംഗ്രഹിക്കുന്ന രൂപഘടനയെയും തിരിച്ചറിയലാണ് ഫോട്ടോഗ്രഫി. അല്ലാതെ വസ്തുപ്രത്യക്ഷങ്ങളുടെ പകര്‍പ്പായിരിക്കുന്നതല്ല.

ഒരു നിമിഷത്തിന്റെ ചരിത്രപരമായ പരമപ്രാധാന്യത്തെയും ആ പ്രാധാന്യത്തെയപ്പാടെ സംഗ്രഹിക്കുന്ന രൂപഘടനയെയും തിരിച്ചറിയലാണ് ഫോട്ടോഗ്രഫി. അല്ലാതെ വസ്തുപ്രത്യക്ഷങ്ങളുടെ പകര്‍പ്പായിരിക്കുന്നതല്ല.

അങ്ങനെ മനസ്സിലാക്കിയാല്‍, കലയുടെ അടിസ്ഥാനമായിരിക്കുന്ന ചരിത്രപരവും വൈയക്തികവുമായ ഉള്‍ക്കാഴ്ചയുടെ ലോകം ഫോട്ടോഗ്രാഫുകളിലുണ്ട്. യാഥാര്‍ത്ഥ്യത്തെ അതിന്റെ അഗാധതയില്‍ പ്രകാശിപ്പിക്കാന്‍ പര്യാപ്തമായ രൂപഘടനയുടെ തെരഞ്ഞെടുപ്പാണ് ഫോട്ടോഗ്രാഫറുടെ മൗലികതയുടെ ആധാരം. ഫോട്ടോകളിലൂടെ താന്‍ ഒരു വാസ്തവകഥ പറയുകയല്ല, തന്റെ വീക്ഷണഗതിയെ പ്രകാശിപ്പിക്കുകയാണെന്ന് ബ്രസ്സൻ പറയുന്നത് അതുകൊണ്ടാണ്.

ഗാന്ധിയുടെ മരണമുഹൂര്‍ത്തങ്ങള്‍ പകര്‍ത്തിയ വേളയില്‍ അതിന്റെ ചരിത്രപരമായ പ്രാധാന്യത്തോടൊപ്പം ആ സന്ദര്‍ഭത്തെ വലയം ചെയ്തിരുന്ന മഹാദുഃഖമത്രയും ബ്രസ്സന്റെ ചിത്രങ്ങളിലുണ്ടായിരുന്നുവെന്ന് പില്‍ക്കാലം വിലയിരുത്തുകയുണ്ടായല്ലോ.

 ബ്രസ്സനെപ്പോലുള്ള നിരവധി ഫോട്ടോഗ്രാഫര്‍മാരുടെ പ്രിയ വിഷയവും പ്രിയ സുഹൃത്തുമായിരുന്നപ്പോഴും ഗാന്ധി ഫോട്ടോഗ്രഫിയെ സ്നേഹിച്ചില്ല. ഫോട്ടോഗ്രഫിയെ അങ്ങേയറ്റം വിമര്‍ശനാത്മകമായി കണ്ട ഒരാളെന്ന പദവി ഗാന്ധിയുടെ പില്‍ക്കാലജീവിതത്തില്‍ കൂടുതല്‍ ഉറയ്ക്കുകയാണ് ചെയ്തത്.

ഫോട്ടോഗ്രഫികളിലെ വസ്തുവത്‌കരണത്തെക്കുറിച്ചുള്ള ഗാന്ധിയുടെ നിരീക്ഷണങ്ങള്‍ ശ്രദ്ധിച്ചാല്‍, സൂചനാരൂപത്തിലെങ്കിലും, സൂസണ്‍ സൊണ്‍ടാഗിന്റെ പില്‍ക്കാല നിരീക്ഷണങ്ങളിലേക്കു തന്നെയാണ് അത് നീളുന്നത് എന്നു കാണാനാവും. അന്യവത്കൃതമായ മനുഷ്യാവസ്ഥയുടെ ആവിഷ്കാരപ്രകാരമായാണോ ഗാന്ധി ഫോട്ടോഗ്രാഫുകളെ കണ്ടത്? ഇക്കാര്യം ഉറപ്പിച്ചു പറയാന്‍ നമ്മുടെ പക്കല്‍ കൃത്യമായ പ്രമാണങ്ങളൊന്നുമില്ല.

ഇക്കാര്യം അദ്ദേഹം നേര്‍ക്കുനേരെ രേഖപ്പെടുത്തിയിട്ടുമില്ല. എങ്കിലും പ്രതിബിംബങ്ങള്‍ കൊണ്ടു നിറഞ്ഞ ലോകം മാനുഷികതയുടെ വസ്തുവത്‌കരണത്തിലേക്കും ശിഥിലീകരണത്തിലേക്കുമുള്ള വഴിയാണ് തുറക്കുന്നതെന്ന അദ്ദേഹത്തിന്റെ ധാരണകള്‍ക്ക് പില്‍ക്കാലചരിത്രം ബലം കൂട്ടുകയാണ് ചെയ്തത്. അങ്ങനെ ഏറ്റവുമധികം വസ്തുവത്‌കരിക്കപ്പെട്ട പ്രതിബിംബങ്ങളിലൊന്ന് ഗാന്ധിയുടേതു തന്നെയായിരുന്നുവെങ്കിലും!


 അഞ്ച്

 1915 ജനുവരി 9ന് മുംബൈയില്‍ കപ്പലിറങ്ങിയതു മുതല്‍ 1948 ജനുവരി 30ന് വധിക്കപ്പെടുന്നതു വരെ ഗാന്ധി ക്യാമറയുടെ നോട്ടത്തിനു മുന്നിലായിരുന്നുവെന്ന് ഗ്യാലറിയിലെ ഗാന്ധി എന്ന ഗ്രന്ഥത്തില്‍ സുമതി രാമസ്വാമി എഴുതുന്നുണ്ട്. അപ്പോഴൊക്കെയും ഗാന്ധി ക്യാമറയുമായി സംഘര്‍ഷത്തിലുമായിരുന്നു.

ദക്ഷിണാഫ്രിക്കയിൽ അഭിഭാഷകനായിരുന്ന കാലത്ത്‌

ദക്ഷിണാഫ്രിക്കയിൽ അഭിഭാഷകനായിരുന്ന കാലത്ത്‌

1915ല്‍ ഇന്ത്യയിലെത്തിയ ഗാന്ധി പിന്നീട് ക്യാമറയ്‌ക്കായി ഏറെയൊന്നും നിന്നുകൊടുത്തിട്ടില്ല (ദക്ഷിണാഫ്രിക്കയില്‍ വച്ച് ക്യാമറയ്ക്കുവേണ്ടി പോസ് ചെയ്തിട്ടില്ലെന്ന് ഗാന്ധിയുടെ ഇളയ മകനായ ദേവദാസ് ഗാന്ധി എഴുതുന്നതിലെ പിശകുകള്‍ സുമതി രാമസ്വാമി തന്നെ വിശദമാക്കിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയില്‍ വച്ച് ക്യാമറയ്ക്കു മുന്നിലിരുന്ന് എടുത്ത ഗാന്ധിയുടെ ധാരാളം ചിത്രങ്ങള്‍ നമുക്ക് ലഭ്യമാണ്. ഇന്ത്യയിലെ കാര്യം സുമതി രാമസ്വാമി എടുത്തുപറയുന്നില്ലെങ്കിലും 1915 ജനുവരി 9ന് ഇന്ത്യയിലെത്തിയതിനു ശേഷം ഗാന്ധി ക്യാമറയ്ക്കുമുന്നില്‍ പോസ് ചെയ്തിട്ടില്ല എന്ന ദേവദാസ് ഗാന്ധിയുടെ അഭിപ്രായവും സാധുവല്ല.

ഇന്ത്യാ ഗവണ്‍മെന്റ്‌ പ്രസിദ്ധീകരിച്ച ഗാന്ധി ഫോട്ടോഗ്രാഫുകളുടെ വിപുല സമാഹാരം (Mahatma Gandhi: A Life Through Lenses) ശ്രദ്ധിച്ചാല്‍ ക്യാമറയ്ക്കു മുന്നില്‍ ഗാന്ധി പോസ് ചെയ്യുന്ന 1918 കാലയളവിലെ ചിത്രങ്ങള്‍ വരെ കാണാനാവും). തന്നെയും തന്റെ പ്രവൃത്തികളെയും ചിത്രീകരിക്കാന്‍ അദ്ദേഹം എല്ലാക്കാലത്തും ഫോട്ടോഗ്രാഫര്‍മാരെ അനുവദിച്ചിരുന്നു. എന്നാല്‍ 1917‐18 കാലത്തിനുശേഷം, അവര്‍ക്കു വേണ്ടി നിശ്ചലമായി നിലയുറപ്പിക്കാന്‍ തയ്യാറായതുമില്ല.

ഗാന്ധിയുടെ നിരന്തരമായ ചലനങ്ങള്‍ക്കിടയില്‍നിന്നും മികച്ച ഫോട്ടോഗ്രാഫുകള്‍ക്കുതകുന്ന മുഹൂര്‍ത്തങ്ങള്‍ കണ്ടെത്തുക എന്നത് ഫോട്ടോഗ്രാഫര്‍മാരുടെ ഉത്തരവാദിത്വമായിരുന്നു. ചലനവും നിശ്ചലതയും തമ്മിലുള്ള അവസാനമില്ലാത്ത വൈരുധ്യത്തിനു നടുവില്‍ ഗാന്ധി അവരെ തളച്ചിട്ടു.

 കലയിലെ ഗാന്ധി ക്യാമറയിലെ ഗാന്ധിയാണെന്ന് സുമതി രാമസ്വാമി തന്റെ പഠനത്തിലൊരിടത്തു രേഖപ്പെടുത്തുന്നത് ശ്രദ്ധേയമാണ്. ജീവിച്ചിരുന്ന കാലത്തെന്നപോലെ മരണത്തിനു ശേഷവും ഗാന്ധിയും ക്യാമറയും തമ്മിലുള്ള ബന്ധം സങ്കീർണമായിരുന്നു. ഗാന്ധിയെ തങ്ങളുടെ കലയിലേക്ക് സന്നിവേശിപ്പിച്ചവരില്‍ ഏറിയ പങ്കും അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫുകളിൽ നിന്നാണങ്ങനെ ചെയ്തത്.

ഗാന്ധിയുടെ ഓർമകളായി പില്‍ക്കാല ചരിത്രത്തില്‍ ഇടം പിടിച്ചതിലേറിയ പങ്കും അദ്ദേഹത്തിന്റെ ക്യാമറാചിത്രങ്ങളായിരുന്നു. ജീവിതകാലത്തും പില്‍ക്കാലത്തും ക്യാമറയോട് കൂട്ടിയിണക്കപ്പെട്ടതായിരുന്നു ഗാന്ധിയുടെ ജീവിതം. അത്രതന്നെ ഗാന്ധി ക്യാമറയോടു കലഹിക്കുകയും ഫോട്ടോഗ്രാഫര്‍മാരോട് നീരസപ്പെടുകയും ചെയ്തു. തന്റെ ചിത്രം പകര്‍ത്തുന്നതിന് പല ഉപാധികളും ഗാന്ധി വച്ചിരുന്നു.

ഗാന്ധി ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന ചിത്രം പകര്‍ത്താന്‍ ലോകപ്രസിദ്ധ ഫോട്ടോഗ്രാഫറായ മാര്‍ഗരറ്റ് ബര്‍ക്ക് വൈറ്റിന് നൂല്‍നൂല്‍ക്കാന്‍ പഠിക്കേണ്ടിവന്നു. കാലുകള്‍ മടക്കി നിലത്തിരിക്കാനും അങ്ങനെയിരുന്നു നൂല്‍നൂല്‍ക്കാനും പഠിച്ചതിനു ശേഷമാണ് അവര്‍ക്ക് വിഖ്യാതമായ ആ ചിത്രം പകര്‍ത്താനായത്!

ഗാന്ധി ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന ചിത്രം പകര്‍ത്താന്‍ ലോകപ്രസിദ്ധ ഫോട്ടോഗ്രാഫറായ മാര്‍ഗരറ്റ് ബര്‍ക്ക് വൈറ്റിന് നൂല്‍നൂല്‍ക്കാന്‍ പഠിക്കേണ്ടിവന്നു. കാലുകള്‍ മടക്കി നിലത്തിരിക്കാനും അങ്ങനെയിരുന്നു നൂല്‍നൂല്‍ക്കാനും പഠിച്ചതിനു ശേഷമാണ് അവര്‍ക്ക് വിഖ്യാതമായ ആ ചിത്രം പകര്‍ത്താനായത്!

മാര്‍ഗരറ്റ് ബര്‍ക്ക് വൈറ്റ്‌ നൂൽ നൂൽക്കുന്നു

മാര്‍ഗരറ്റ് ബര്‍ക്ക് വൈറ്റ്‌ നൂൽ നൂൽക്കുന്നു

 ഗാന്ധി വധിക്കപ്പെട്ടതിനു പിന്നാലെ സമാഹരിക്കപ്പെട്ട ഓർമക്കുറിപ്പുകളില്‍ (Memories of Bapu) അദ്ദേഹത്തിന്റെ ഇളയ മകനായ ദേവദാസ് ഗാന്ധി ക്യാമറയുമായുള്ള ഗാന്ധിയുടെ സംഘര്‍ഷങ്ങളെക്കുറിച്ചെഴുതുന്നുണ്ട്. തന്റെ  ജീവിതത്തിലൊരിക്കലും ഫോട്ടോകള്‍ക്കു വേണ്ടി അണിഞ്ഞൊരുങ്ങാന്‍ ഗാന്ധി ശ്രമിച്ചിരുന്നില്ലെന്ന് ദേവദാസ് ഗാന്ധി സൂചിപ്പിക്കുന്നതവിടെയാണ്.

ഇതിന് ഒരേയൊരു അപവാദം ലണ്ടനിലെ അദ്ദേഹത്തിന്റെ വിദ്യാർഥി ജീവിതകാലമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അക്കാലത്ത് ഗാന്ധി സ്വന്തം ചിത്രങ്ങളിലൊന്ന് വീട്ടിലേക്ക് അയക്കുകയുണ്ടായി. ദക്ഷിണാഫ്രിക്കന്‍ ജീവിതകാലത്തും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തപ്പെട്ടിട്ടുണ്ടെങ്കിലും അവ പില്‍ക്കാലത്തേതുപോലെ നിരന്തരവും അതിസമൃദ്ധവുമായിരിക്കാന്‍ സാധ്യതയില്ലെന്നാണ് ദേവദാസ് ഗാന്ധി കരുതുന്നത്.

1915ല്‍ ഇന്ത്യയിലെത്തിയതിനു തൊട്ടുപിന്നാലെ നിരവധി സന്ദര്‍ഭങ്ങളില്‍ ഗാന്ധിക്ക് ഫോട്ടോകള്‍ക്കായി നിന്നുകൊടുക്കേണ്ടി വന്നിട്ടുണ്ട്. ഇതില്‍ അസ്വസ്ഥനായാവണം ഇനിയൊരിക്കലും ക്യാമറയ്‌ക്കു വേണ്ടി പോസ് ചെയ്യില്ലെന്ന് 1917‐18 കാലത്ത് ഗാന്ധി തീരുമാനമെടുത്തത്. പിന്നീട് മരണംവരെ അദ്ദേഹം ആരുടെ ക്യാമറയ്ക്കു മുന്നിലും പോസ് ചെയ്തില്ല. അക്കാലത്തെല്ലാം ക്യാമറകള്‍ ഗാന്ധിയെ നിരന്തരം പകര്‍ത്തിക്കൊണ്ടിരുന്നുവെങ്കിലും!

 ഗാന്ധിയുടെ ചിത്രം ക്യാമറയില്‍ പകര്‍ത്തുന്നതിലെ പ്രയാസത്തെക്കുറിച്ച് എ കെ  ചെട്ടിയാര്‍ രേഖപ്പെടുത്തുന്ന വാക്കുകള്‍  (In the Tracks of Mahatma: The Making of a Documentory) സുമതി രാമസ്വാമി തന്റെ  പഠനത്തില്‍ ഉദ്ധരിക്കുന്നുണ്ട്. ‘ക്യാമറയ്ക്കു മുന്നില്‍ ഒരു നിമിഷം പോലും അദ്ദേഹം നിശ്ചലനായി നില്‍ക്കുമായിരുന്നില്ല. സാധാരണ ഗാന്ധി വളരെ വേഗത്തിലാണ് നടക്കുക.

അതുകൂടാതെ ഗാന്ധിയോടൊപ്പമുള്ള തങ്ങളുടെ ഫോട്ടോ ലഭിച്ചേക്കും എന്ന പ്രതീക്ഷയില്‍ ക്യാമറക്കണ്ണിലേക്ക് തലനീട്ടുന്ന ആരാധകരുടെയും അനുയായികളുടെയും വലിയൊരു നിര അദ്ദേഹത്തിനു ചുറ്റും എപ്പോഴുമുണ്ടാകും. ഗാന്ധിയുടെ ആശ്രമത്തിനുള്ളിലേക്കു കടക്കാന്‍ മിക്കവാറും ഫോട്ടോഗ്രാഫര്‍മാരെ അനുവദിച്ചിരുന്നില്ല’.

ഇരുട്ടുപടര്‍ന്ന മുറിയില്‍ തന്റെ ചിത്രം പകര്‍ത്തുന്ന വേളയില്‍ ഫ്ളാഷ് ലൈറ്റുകള്‍ ഉപയോഗിക്കുന്നതില്‍നിന്ന് ഗാന്ധി ഫോട്ടോഗ്രാഫര്‍മാരെ വിലക്കിയിരുന്നു. അത് തന്റെ പ്രവൃത്തിയെയും ഏകാഗ്രതയെയും തടസ്സപ്പെടുത്തുന്നതായി

എ കെ  ചെട്ടിയാര്‍

എ കെ ചെട്ടിയാര്‍

അദ്ദേഹം കരുതി. ഏതെങ്കിലും പ്രവൃത്തിയില്‍ മുഴുകിയിരിക്കുന്ന ഗാന്ധിയെ നിശ്ശബ്ദരായി പകര്‍ത്താന്‍ മാത്രമേ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് അനുവാദമുണ്ടായിരുന്നുള്ളൂ.

ഇതിനെല്ലാമിടയിലും ഗാന്ധിയുടെ അത്യന്തം മികവുള്ള ഫോട്ടോകള്‍ ലഭിച്ചത് അത്ഭുതകരമായ കാര്യമാണെന്ന് എ കെ  ചെട്ടിയാര്‍ കൂട്ടിച്ചേര്‍ക്കുന്നു.

 ക്യാമറയോടും ഫോട്ടോഗ്രാഫര്‍മാരോടുമുള്ള ഗാന്ധിയുടെ മേൽപ്പറഞ്ഞ എതിര്‍പ്പുകള്‍ക്കെല്ലാം ശേഷവും വലിയൊരു നിര ഫോട്ടോഗ്രാഫര്‍മാര്‍ ഗാന്ധിക്കു ചുറ്റുമുണ്ടായിരുന്നു. വിശ്വപ്രസിദ്ധ ഫോട്ടോഗ്രാഫര്‍മാരായ ഹെന്‍റി കാർട്ടിയര്‍ ബ്രസ്സൻ, മാര്‍ഗരറ്റ് ബര്‍ക്ക് വൈറ്റ്, വാള്‍ട്ടര്‍ ബോസ്ഹാര്‍ഡ്, ജെയിംസ് മില്‍സ് തുടങ്ങിയവര്‍ മുതല്‍ ഇന്ത്യക്കാരായ ജഗൻ മേത്തയും എന്‍ വി വാര്‍കറും ബ്രജ്കിഷോര്‍ സിന്‍ഹയും സുനില്‍ ജാനയും ഇന്ത്യയിലെ ആദ്യത്തെ വനിതാ ഫോട്ടോ ജേണലിസ്റ്റായ ഹൊമേയ് വ്യാരവല്ലയും ഗാന്ധിയുടെ ഇളയ മരുമക്കളായ കനുഗാന്ധിയും നവീൻ ഗാന്ധിയും വരെയുള്ള വലിയൊരു നിര ഇതിലുള്‍പ്പെടുന്നു. അവര്‍ പകര്‍ത്തിയ എണ്ണമറ്റ ഗാന്ധി ചിത്രങ്ങളുടെ ബൃഹദ്ശേഖരത്തിലൂടെയാണ് ഗാന്ധിയുടെ ഓർമ പില്‍ക്കാലത്ത് നിലനിന്നത്.

പില്‍ക്കാലത്ത് പ്രശസ്തമായ രണ്ടു ഫോട്ടോകള്‍ ഗാന്ധിയുടെ ദക്ഷിണാഫ്രിക്കന്‍ ജീവിതകാലത്തിന്റേതായി ലഭ്യമാണ്. ഗാന്ധിയുടെ ആദ്യ ജീവചരിത്രത്തിന്റെ കവര്‍ചിത്രമായി വന്നതാണ് അതിലൊന്ന്. ജോസഫ് ഡോക്ക് എന്ന പാതിരിയാണ് എം കെ ഗാന്ധി എന്ന ലളിതമായ ശീര്‍ഷകത്തിലുള്ള ആ പുസ്തകം എഴുതിയത്.

ബി ഗബ്രിയേല്‍ എന്ന ഫോട്ടോഗ്രാഫര്‍ എടുത്ത ചിത്രമാണ് അതിനായി ഉപയോഗിച്ചത്. രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ജോസഫ് ഡോക്ക് തന്നെ ഗാന്ധിയുടെ മറ്റൊരു ചിത്രം ക്യാമറയില്‍ പകര്‍ത്തി. ഗാന്ധിയുടെ ദക്ഷിണാഫ്രിക്കന്‍ ചിത്രങ്ങളില്‍ പില്‍ക്കാലത്ത് ഏറ്റവും പ്രചാരം നേടിയവയാണ് ഇതു രണ്ടും. അതുപോലെ 1913ല്‍ എം ഫൈന്‍ എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രവും പ്രശസ്തമായ ഒന്നാണ്.

പാശ്ചാത്യ വസ്ത്രരീതി കയ്യൊഴിഞ്ഞ ഗാന്ധിയെ കാണുന്ന ആദ്യ ഫോട്ടോയും അതാവണം. ഇന്ത്യയിലെ പ്രമുഖ ചിത്രകാരന്‍മാരായ മന്‍ഹര്‍ കപാഡിയ, നവല്‍ കിഷോര്‍, റിയാസ് കോമു എന്നിവര്‍ പില്‍ക്കാലത്ത് ഈ ചിത്രങ്ങള്‍ മുന്‍നിര്‍ത്തി ഗാന്ധിയെ പുനരാവിഷ്കരിക്കുകയും ചെയ്തു. ഫോട്ടോഗ്രാഫുകളില്‍നിന്ന് കലയിലേക്കുള്ള ഗാന്ധിയുടെ പ്രയാണം ദക്ഷിണാഫ്രിക്കന്‍ ജീവിതകാലം മുതല്‍ക്കേ ആരംഭിച്ചു എന്നര്‍ത്ഥം.


 ആറ്


 മരണമുഹൂര്‍ത്തത്തില്‍ ഗാന്ധിക്കു ചുറ്റും ധാരാളം മനുഷ്യരുണ്ടായിരുന്നുവെങ്കിലും ക്യാമറയില്ലായിരുന്നു. മാര്‍ഗരറ്റ് ബര്‍ക്ക് വൈറ്റും ഹെന്‍റി കാർട്ടിയര്‍ ബ്രസ്സനും ഉള്‍പ്പെടെയുള്ള ലോകപ്രസിദ്ധരായ ഫോട്ടോഗ്രാഫര്‍മാര്‍ 1948 ജനുവരിയിലെ പല ദിവസങ്ങളിലും ഗാന്ധിയോടൊപ്പമുണ്ട്. അത്യന്തം ഏകാഗ്രതയോടെ നൂല്‍നൂല്‍ക്കുന്ന ഗാന്ധിയുടെ ചിത്രം മാര്‍ഗരറ്റ് ബർക്ക്‌ വൈറ്റ് അക്കാലത്ത് പകര്‍ത്തിയിട്ടുണ്ട്.

അങ്ങേയറ്റം ലളിതമായ, അതേസമയം ഗാന്ധിയുടെ ശ്രദ്ധയെയും ഏകാഗ്രതയെയും മുഴുവന്‍ ഉള്‍ക്കൊള്ളുന്ന, ചിത്രമാണത്.

നൂല്‍നൂല്‍ക്കലില്‍ ഒരു ധ്യാനവൃത്തിയിലെന്നപോലെ മുഴുകിയിരിക്കുന്ന ഗാന്ധി. വിഭജനത്തിന്റെ കാലുഷ്യത്തിലേക്കും രക്തച്ചൊരിച്ചിലിലേക്കും രാജ്യം എടുത്തെറിയപ്പെട്ട കാലത്താണ് ബര്‍ക്ക് വൈറ്റ് ഈ ഫോട്ടോ എടുത്തത്.

നൂല്‍നൂല്‍ക്കലില്‍ ഒരു ധ്യാനവൃത്തിയിലെന്നപോലെ മുഴുകിയിരിക്കുന്ന ഗാന്ധി. വിഭജനത്തിന്റെ കാലുഷ്യത്തിലേക്കും രക്തച്ചൊരിച്ചിലിലേക്കും രാജ്യം എടുത്തെറിയപ്പെട്ട കാലത്താണ് ബര്‍ക്ക് വൈറ്റ് ഈ ഫോട്ടോ എടുത്തത്.

അതിന്റെ സരളതയും ലാളിത്യവും പുറത്തെ രാഷ്ട്രീയാന്തരീക്ഷവും തമ്മിലുള്ള വൈരുധ്യം എത്രയും പ്രകടമാണെന്ന് പില്‍ക്കാലത്ത് നിരവധി പഠിതാക്കള്‍ വിലയിരുത്തിയിട്ടുണ്ട്. ആ ഫോട്ടോയില്‍ പ്രസരിക്കുന്ന ഗാന്ധിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തും, പ്രതലത്തിലെ രൂപസംവിധാനത്തിന്റെ സവിശേഷതയും ഒറ്റനോട്ടത്തില്‍ തന്നെ ആരുടെയും കണ്ണില്‍ പതിയും.

ഗാന്ധിയുടെ അചഞ്ചലമായ ആത്മശക്തിയുടെ കൊടിയടയാളം പോലൊന്നായി ആ ഫോട്ടോ വിലയിരുത്തപ്പെട്ടു. രക്താഭിഷിക്തമായി ഇരമ്പിമറിയുന്ന പുറംലോകത്തിനെതിരെ അചഞ്ചലമായ ആത്മശക്തിയുടെ ബലത്തില്‍ പ്രശാന്തമായി നിലകൊള്ളുന്ന ഗാന്ധിയെയാണ് നാമതില്‍ കാണുന്നത്. ഒരു ഫോട്ടോ എന്നതിനപ്പുറം അതിന് ആഴമേറിയ പ്രതീകമൂല്യമുണ്ടായിരുന്നു.

ചിത്രത്തിന്റെ കേന്ദ്രത്തിലെ ചര്‍ക്കയും നൂല്‍നൂല്‍ക്കുന്ന ഗാന്ധിയുടെ പ്രശാന്തതയും അദ്ദേഹത്തിന്റെ അചഞ്ചലമായ ശ്രദ്ധയും ആ ചിത്രത്തെ ദേശീയപ്രസ്ഥാനത്തിന്റെ തന്നെ രാഷ്ട്രീയപ്രസ്താവനകളിലൊന്നാക്കി മാറ്റി. പില്‍ക്കാലത്ത് ഗാന്ധിയുടെ വ്യക്തിപരവും രാഷ്ട്രീയവുമായ സ്വത്വത്തിന്റെ ഏറ്റവും സാന്ദ്രമായ അടയാളമായി ആ ചിത്രം മാറിത്തീരുകയും ചെയ്തു.

ഗാന്ധി ഒരു വിരുന്നുസൽക്കാരത്തിൽ (1924)

ഗാന്ധി ഒരു വിരുന്നുസൽക്കാരത്തിൽ (1924)

പകര്‍ത്തപ്പെട്ട ഏതു ജീവിതസന്ദര്‍ഭത്തെക്കാളും പ്രാധാന്യമുള്ള ഗാന്ധിയുടെ മരണമുഹൂര്‍ത്തം ഒരു ക്യാമറയിലും പതിഞ്ഞില്ല. മുകളില്‍ സൂചിപ്പിച്ചതുപോലെ, ആ സമയത്ത് അവിടെ സന്നിഹിതരാകാന്‍ സാധ്യതയുള്ളവരായി ചുരുങ്ങിയത് നാലുപേരെങ്കിലും ഉണ്ടായിരുന്നു. ചരിത്രത്തിന്റെ യാദൃച്ഛികതയാവാം, അവരിലൊരാള്‍ക്കുപോലും 1948 ജനുവരി 30 വൈകുന്നേരം 5.17ന് അവിടെ എത്തിപ്പെടാന്‍ കഴിഞ്ഞില്ല.

ജനുവരി 30ന് ഉച്ചകഴിഞ്ഞാണ് ലോകപ്രശസ്ത മാസികയായ ലൈഫിന്റെ ഫോട്ടോഗ്രാഫർ കൂടിയായ മാര്‍ഗരറ്റ് ബർക്ക്‌ വൈറ്റും ഗാന്ധിയെ സന്ദര്‍ശിച്ചത്. ഗാന്ധിയുമായുള്ള അവരുടെ അവസാന കൂടിക്കാഴ്ച! അതിനു തൊട്ടുമുന്‍പുള്ള ദിവസം ഗാന്ധിയെ സന്ദര്‍ശിച്ച ബർക്ക്‌ വൈറ്റ്‌ അന്ന് താനെടുത്ത ചിത്രങ്ങളില്‍ ഗാന്ധിയുടെ കയ്യൊപ്പ് വാങ്ങുകയും ചെയ്തു. ജനുവരി 30ന് ഉച്ചകഴിഞ്ഞ് ഗാന്ധിയുമായുള്ള ചെറിയ അഭിമുഖം പൂര്‍ത്തിയാക്കി മാര്‍ഗരറ്റ് ബർക്ക്‌ വൈറ്റ്‌ പുറത്തിറങ്ങി.

യാത്ര പറയും മുന്‍പ് അവര്‍ ഗാന്ധിക്ക് ആശംസകള്‍ നേര്‍ന്നു: ‘ഗുഡ്ബൈ; ആന്‍ഡ്‌ ഗുഡ്ലക്ക്!’ അപ്പോള്‍ ജീവിതത്തിലെ അവസാന നിമിഷങ്ങളില്‍ നിന്ന് ഗാന്ധി ഏതാനും ചുവടുകള്‍ മാത്രം അകലെയായിരുന്നു!
 ഗാന്ധിയോട് യാത്രപറഞ്ഞ് ബിര്‍ളാഹൗസില്‍ നിന്നു മടങ്ങിയ മാര്‍ഗരറ്റ് ബര്‍ക്ക് വൈറ്റ്, അദ്ദേഹം വധിക്കപ്പെട്ടതറിഞ്ഞ് അവിടേക്ക് തിരികെ പാഞ്ഞെത്തി.

ഗോഡ്സെയുടെ വെടിയുണ്ടകള്‍ മാറിലേറ്റുവാങ്ങി ഗാന്ധി ഏതാനും നിമിഷങ്ങള്‍ക്കു മുന്‍പേ വിടപറഞ്ഞിരുന്നു.

അദ്ദേഹത്തിന്റെ മൃതദേഹം ബിര്‍ളാ ഹൗസിന്റെ  പുല്‍ത്തകിടിയില്‍ കിടക്കുകയായിരുന്നു. ആ മുഹൂര്‍ത്തത്തിന്റെ  ചരിത്രപരമായ പ്രാധാന്യം തിരിച്ചറിയാന്‍ ബര്‍ക്ക് വൈറ്റിന് ഒട്ടും പ്രയാസമുണ്ടായില്ല. തൊട്ടടുത്ത നിമിഷം തന്നെ അവരത് ക്യാമറയില്‍ പകര്‍ത്തി

അദ്ദേഹത്തിന്റെ മൃതദേഹം ബിര്‍ളാ ഹൗസിന്റെ  പുല്‍ത്തകിടിയില്‍ കിടക്കുകയായിരുന്നു. ആ മുഹൂര്‍ത്തത്തിന്റെ  ചരിത്രപരമായ പ്രാധാന്യം തിരിച്ചറിയാന്‍ ബര്‍ക്ക് വൈറ്റിന് ഒട്ടും പ്രയാസമുണ്ടായില്ല. തൊട്ടടുത്ത നിമിഷം തന്നെ അവരത് ക്യാമറയില്‍ പകര്‍ത്തി. എങ്കിലും അവിടെയുണ്ടായിരുന്ന പലരെയും ആ പ്രവൃത്തി ക്ഷുഭിതരാക്കുകയാണുണ്ടായത്.

ഗാന്ധിയുടെ വധം ഉളവാക്കിയ വികാരവിക്ഷുബ്ധതയില്‍ അത് അസാധാരണമായിരുന്നില്ല താനും. ആ സമയത്ത് അവിടെയുണ്ടായിരുന്ന ഫിറോസ് ഗാന്ധി രോഷാകുലനായി മാര്‍ഗരറ്റ് ബര്‍ക്ക് വൈറ്റിന്റെ ക്യാമറയില്‍നിന്നും ഫിലിം റോള്‍ എടുത്തുമാറ്റുകയായിരുന്നുവത്രെ. ഇന്ത്യാചരിത്രത്തിലെ എക്കാലത്തെയും വലിയ മുഹൂര്‍ത്തത്തെയാണ് താന്‍ മായ്ച്ചുകളയുന്നതെന്ന് അപ്പോഴദ്ദേഹം ഓര്‍ത്തുകാണാനിടയില്ല.

ഹെന്‍റി കാര്‍ട്ടിയര്‍ ബ്രസ്സൻ പകർത്തിയ പോള്‍ ക്ലാഡെലിന്റെ ചിത്രം

ഹെന്‍റി കാര്‍ട്ടിയര്‍ ബ്രസ്സൻ പകർത്തിയ പോള്‍ ക്ലാഡെലിന്റെ ചിത്രം

 ഇരുപതാം നൂറ്റാണ്ടിലെ ലോകോത്തര ഫോട്ടോഗ്രാഫര്‍മാരിലൊരാളായ ഹെന്‍റി കാര്‍ട്ടിയര്‍ ബ്രസ്സനും 1948 ജനുവരി 30ന് ഉച്ചയ്ക്ക് ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു. ഗാന്ധിയുമായി അരമണിക്കൂറോളം സമയം അദ്ദേഹം അഭിമുഖസംഭാഷണം നടത്തി. താന്‍ പകര്‍ത്തിയ കുറെ ഫോട്ടോകള്‍ ആ സമയത്ത് ബ്രസ്സൻ ഗാന്ധിയെ കാണിക്കുന്നുണ്ട്.

തെരുവിലൂടെ ശവമഞ്ചവുമായി നീങ്ങുന്ന ഒരുസംഘം ആളുകളെ നോക്കിനില്‍ക്കുന്ന ഫ്രഞ്ച് കവിയായ പോള്‍ ക്ലാഡെലിന്റെ ചിത്രം അതിലുണ്ടായിരുന്നു. ഫോട്ടോകള്‍ നോക്കുന്നതിനിടയില്‍ ഈ ഫോട്ടോ ശ്രദ്ധയില്‍െപ്പട്ട ഗാന്ധി അതിലേക്ക് കുറച്ചുനേരം സൂക്ഷിച്ചു നോക്കിയതായി ബ്രസ്സൻ പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട്.

ക്ലാഡെല്ലിന് മരണവുമായുള്ള സവിശേഷ ബന്ധത്തെക്കുറിച്ച് താന്‍ ഗാന്ധിയോട് പറഞ്ഞതായും ബ്രസ്സൻ രേഖപ്പെടുത്തുന്നു. ഗാന്ധി ആ ചിത്രത്തിലേക്ക് കുറച്ചുനേരം ഉറ്റുനോക്കി. പിന്നീട് ‘മരണം! മരണം! മരണം!’ എന്ന് മൂന്നുവട്ടം ഉരുവിട്ടു. ഗാന്ധിയോട് ഗുഡ്ബൈ പറഞ്ഞ ബ്രസ്സൻ വൈകുന്നേരം 4.45ന് ബിര്‍ളാ മന്ദിരത്തിനു പുറത്തേക്ക് പോന്നു. ഗാന്ധിയുടെ ജീവിതം തുടര്‍ന്ന് അരമണിക്കൂര്‍ കൂടിയേ ശേഷിച്ചിരുന്നുള്ളൂ!

 ഗാന്ധി വധിക്കപ്പെട്ടതറിഞ്ഞ് ബിര്‍ളാ ഹൗസിലേക്ക് തിരികെ പാഞ്ഞെത്തിയ ബ്രസ്സൻ പണ്ഡിറ്റ് നെഹ്റു ഗാന്ധിയുടെ മരണവിവരം ലോകത്തെ അറിയിക്കുന്ന വിശ്രുതമായ ചിത്രം ക്യാമറയില്‍ പകര്‍ത്തി. പിന്നില്‍നിന്നും ചാഞ്ഞുവീഴുന്ന അരണ്ട വെളിച്ചത്തില്‍, ബിര്‍ളാ മന്ദിരത്തിന്റെ മതില്‍ക്കെട്ടില്‍ കയറിനിന്ന്, അൽപ്പം മുന്നോട്ടാഞ്ഞ നിലയില്‍ നെഹ്റു സംസാരിക്കുന്ന ചിത്രം.

പിന്നില്‍നിന്നു ചിതറിവീഴുന്ന വെളിച്ചവും മുന്നിലെ ഇരുട്ടുമായി ആ മുഹൂര്‍ത്തത്തിന്റെ ദുരന്തഭാരം മുഴുവന്‍ പേറുന്ന ചിത്രമായിരുന്നു അത്. ‘ആ വെളിച്ചം അസ്തമിച്ചു. ചുറ്റും ഇരുട്ടു പടര്‍ന്നിരിക്കുന്നു’വെന്ന നെഹ്റുവിന്റെ വാക്കുകളുടെയും, ആ സന്ദര്‍ഭത്തിന്റെ ആഴമേറിയ ദുരന്തഭാവത്തെയും ബ്രസ്സന്റെ ക്യാമറ ഒരുപോലെ രേഖപ്പെടുത്തി.

ഫോട്ടോഗ്രഫിയുടെ ചരിത്രത്തിലെ ക്ലാസിക് രചനകളിലൊന്നായി പിന്നീടതു മാറിത്തീര്‍ന്നു. ഇന്ത്യയിലെ പ്രമുഖ ചിത്രകാരനായ അതുല്‍ ദോദിയ ആ ചിത്രത്തെ ആസ്പദമാക്കി ഗാന്ധിയുടെ മരണത്തെക്കുറിച്ചുള്ള തന്റെ വിഖ്യാതരചനയ്ക്ക് രൂപംനല്‍കി.

ഗാന്ധി ബിർള ഹൗസിൽ (1940) ഫോട്ടോ: കനു ഗാന്ധി

ഗാന്ധി ബിർള ഹൗസിൽ (1940) ഫോട്ടോ: കനു ഗാന്ധി

1948 ജനുവരി 30ന് ഉച്ചയോടെ ഗാന്ധിയുടെ പ്രാര്‍ത്ഥനായോഗം ചിത്രീകരിക്കുന്നതിനായി ഇന്ത്യയിലെ ആദ്യത്തെ വനിതാ ഫോട്ടോ ജേണലിസ്റ്റുകൂടിയായ ഹൊമെയ് വ്യാരവല്ല ബിർളാ ഹൗസില്‍ എത്തിയിരുന്നു. അന്നത്തെ നിലയില്‍ അത്ര സാധാരണമല്ലാത്ത മൂവി കളര്‍ ക്യാമറയുമായാണ് വ്യാരവല്ല എത്തിയത്. ഗാന്ധിയുടെ പ്രാര്‍ത്ഥനായോഗം പൂർണമായി പകര്‍ത്തുകയായിരുന്നു ലക്ഷ്യം.

എങ്കിലും തന്റെ  ലക്ഷ്യത്തിലേക്കും, അതുവഴി ഫോട്ടോഗ്രഫിയുടെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ നാടകീയ മുഹൂര്‍ത്തങ്ങളിലൊന്നിലേക്കുമുള്ള അവരുടെ യാത്ര പാതിവഴിയില്‍ അവസാനിച്ചു. ഓഫീസില്‍നിന്നുള്ള ഏതോ അടിയന്തര സന്ദേശത്തെ തുടര്‍ന്ന് വ്യാരവല്ല പ്രാര്‍ത്ഥനായോഗം ചിത്രീകരിക്കാന്‍ നില്‍ക്കാതെ മടങ്ങി.

തന്റെ പ്രൊഫഷണല്‍ ജീവിതത്തിലെയും ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തിലെയും ഏറ്റവും പ്രധാന നിമിഷങ്ങളിലൊന്നില്‍ നിന്നാണ് വെറും കയ്യോടെ മടങ്ങുന്നതെന്ന് അവര്‍ കരുതിയതേയില്ല!

ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിയുടെ സന്ദര്‍ഭത്തില്‍ അധികാരക്കൈമാറ്റത്തിന്റെ ചടങ്ങുകള്‍ ചിത്രീകരിക്കാന്‍ ‘ന്യൂസ് റീല്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റ് ബ്രിട്ടണ്‍’ എന്ന സംഘടന ചുമതലപ്പെടുത്തിയതനുസരിച്ച് പ്രസിദ്ധ ഫോട്ടോഗ്രാഫറായ ജോണ്‍ ടര്‍ണര്‍ 1947 പകുതിയോടെ ഇന്ത്യയിലെത്തിയിരുന്നു.

കൊല്‍ക്കത്തയില്‍നിന്നും ഗാന്ധി ഡല്‍ഹിയിലെത്തിയ 1947 സെപ്തംബര്‍ 9നു ശേഷമുള്ള 144 ദിവസങ്ങളില്‍ മിക്കവാറും ദിവസം ഗാന്ധിയുടെ പ്രാര്‍ത്ഥനായോഗങ്ങളില്‍ അദ്ദേഹം സന്നിഹിതനായിരുന്നു. എങ്കിലും 1949 ജനുവരി 30ന് ജയിംസ് ടര്‍ണര്‍ക്ക് ബിര്‍ളാ മന്ദിരത്തിലെത്തിച്ചേരാനായില്ല. കൈവശമുള്ള ഫിലിം തീര്‍ന്നുപോയതുകൊണ്ട് അന്നത്തെ ചിത്രീകരണം അദ്ദേഹം ഒഴിവാക്കി! ചരിത്രത്തിലെ നിർണായക മുഹൂര്‍ത്തത്തില്‍ നിന്നുള്ള ഒഴിഞ്ഞുപോകലായിരുന്നു അത്.

 1936 മുതല്‍ ഒരു വ്യാഴവട്ടക്കാലം ഗാന്ധിയെ നിഴല്‍പോലെ പിന്തുടര്‍ന്ന് ക്യാമറയില്‍ പകര്‍ത്തിക്കൊണ്ടിരുന്ന ഗാന്ധിയുടെ ഇളയ മരുമക്കളിലൊരാളായ കനുഗാന്ധി 1948 ജനുവരി 30ന് ബിര്‍ളാ മന്ദിരത്തിലുണ്ടായിരുന്നില്ല. ഗാന്ധിയുടെ നിർദേശത്തെ തുടര്‍ന്ന് കനുഗാന്ധി അന്ന് നവഖാലിയിലായിരുന്നു!


 ഏഴ്


 എക്കാലത്തും അനവധി ഫോട്ടോഗ്രാഫര്‍മാരാല്‍ വലയം ചെയ്യപ്പെട്ടിരുന്നുവെങ്കിലും, ഗാന്ധിയുടെ ഔദ്യോഗിക ഫോട്ടോഗ്രാഫര്‍ എന്നു വിശേഷിപ്പിക്കാവുന്ന ഒരാളേയുള്ളൂ; കനുഗാന്ധി. ഗാന്ധിയുടെ രണ്ടാം തലമുറയിലെ മരുമക്കളിലൊരാള്‍. 1917ല്‍ നരന്‍ദാസ് ഗാന്ധിയുടെയും ജമുനാ ഗാന്ധിയുടെയും മകനായി പിറന്ന കനുഗാന്ധി മഹാത്മാഗാന്ധിയുടെ ജീവിതത്തിന്റെ അന്ത്യഘട്ടത്തിലെ പന്ത്രണ്ടുവര്‍ഷം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

കനുഗാന്ധി

കനുഗാന്ധി

ഗാന്ധിയുടെ ആയിരക്കണക്കിനു ചിത്രങ്ങളാണ് കനുഗാന്ധി ക്യാമറയില്‍ പകര്‍ത്തിയത്. അതില്‍ പലതും ലോകമെമ്പാടും പ്രചരിച്ചു; മിക്കതും കനുഗാന്ധിയുടേതാണ് എന്നറിയപ്പെടാതെ. മഹാത്മാഗാന്ധിയുടെ ഫോട്ടോകള്‍ കണ്ടിട്ടുള്ള ആരും അതില്‍ കനുഗാന്ധി എടുത്ത ഒരു ഫോട്ടോയെങ്കിലും കണ്ടിട്ടുണ്ടാവും.

അത്രയധികം ഫോട്ടോകള്‍ അദ്ദേഹം പകര്‍ത്തിയിട്ടുണ്ട്. എങ്കിലും 2012ല്‍ കനുവിന്റെ ഗാന്ധി (Kanu’s Gandhi)  എന്ന പേരില്‍ ആ ഫോട്ടോകളുടെ ഒരു ബൃഹദ്‌ സമാഹാരം പുറത്തുവരുന്നതുവരെ അവ കനുവിന്റേതാണെന്ന് എവിടെയും രേഖപ്പെടുത്തപ്പെട്ടിരുന്നില്ല.

സബര്‍മതി ആശ്രമത്തിലാണ് കനുഗാന്ധി വളര്‍ന്നത്. അദ്ദേഹത്തിന്റെ പിതാവും ഗാന്ധിയുടെ മരുമകനുമായിരുന്ന നരന്‍ദാസ് ഗാന്ധി സബര്‍മതി ആശ്രമത്തിന്റെ മാനേജരായിരുന്നു. 1936ല്‍, തന്റെ പത്തൊമ്പതാം വയസ്സില്‍ കനുഗാന്ധി മഹാത്മാഗാന്ധി സ്ഥാപിച്ച വാര്‍ധ ആശ്രമത്തിലെത്തി.

മഹാത്മാഗാന്ധി     ഫോട്ടോ: കനു ഗാന്ധി

മഹാത്മാഗാന്ധി ഫോട്ടോ: കനു ഗാന്ധി

ഡോക്ടറാകണമെന്ന ആഗ്രഹം മാറ്റിവച്ചാണ് പിതാവിന്റെ നിർദേശം മാനിച്ച് കനുഗാന്ധി വാര്‍ധയിലെത്തിയത്. 1944ല്‍ അദ്ദേഹം ‘മഹാത്മാവിന്റെ ഊന്നുവടി’ കളിലൊരാളായ ആഭയെ വിവാഹം കഴിച്ചു. ജീവിതാന്ത്യം വരെ ഗാന്ധിയന്‍ ആദര്‍ശങ്ങളുടെയും ആശ്രമജീവിതത്തിന്റെയും പ്രതീകമായിരുന്നു കനുഗാന്ധി.

കനുഗാന്ധിയെ ഫോട്ടോഗ്രാഫറാക്കിയത് വിനോബ ഭാവെയുടെ സഹോദരനായ ശിവജിയാണ്. ഗാന്ധിയുടെ ആശ്രമം സന്ദര്‍ശിച്ച ശിവജി ആശ്രമജീവിതം മുഴുവന്‍ പകര്‍ത്താന്‍ കനുവിനോട് നിർദേശിക്കുകയായിരുന്നു. ഗാന്ധി ആദ്യം ഈ ആശയത്തോടു വിയോജിക്കുകയാണ് ചെയ്തത്. ആശ്രമത്തില്‍ അതിനാവശ്യമായ ഫണ്ട് ഇല്ലെന്നായിരുന്നു ഗാന്ധിയുടെ അഭിപ്രായം. പിന്നീട് ഗാന്ധി തന്റെ നിലപാടില്‍ മാറ്റം വരുത്തി.

ഫോട്ടോഗ്രഫിയോട് വ്യക്തിപരമായി വിയോജിപ്പുണ്ടായിരുന്നപ്പോള്‍ തന്നെ ആശ്രമത്തിന്റെയും തന്റെയും ചിത്രങ്ങള്‍ പകര്‍ത്തപ്പെടുന്നതിന്റെ പ്രാധാന്യം ഗാന്ധി മനസ്സിലാക്കിയിരിക്കണം. സുഹൃത്തും വ്യവസായിയുമായ ജി ഡി ബിര്‍ളയോട്‌ പറഞ്ഞ് ഒരു റോളിഫ്ളെക്‌സ്‌ ക്യാമറയും ഫിലിമും വാങ്ങാനാവശ്യമായ പണം (നൂറു രൂപ) ഗാന്ധി കനുവിന് നല്‍കി.

ഗാന്ധി സേവാഗ്രാം ആശ്രമത്തിൽ   ഫോട്ടോ: കനു ഗാന്ധി

ഗാന്ധി സേവാഗ്രാം ആശ്രമത്തിൽ ഫോട്ടോ: കനു ഗാന്ധി

ആ ക്യാമറയില്‍ കനു പകര്‍ത്തിയ നൂറുകണക്കിന് ചിത്രങ്ങള്‍ ഗാന്ധിയുടെ ചരിത്രജീവിതത്തിന്റെ സാക്ഷ്യങ്ങളിലൊന്നായി. വിഭജനത്തിന്റെ ചോരപ്പുഴ ഒഴുകിയ നവഖാലിയിലൂടെ നടക്കുന്ന ഗാന്ധിയുടെ ഹതാശവും ദൃഢവുമായ ചുവടുകള്‍ കനുഗാന്ധിയാണ് ലോകത്തിന്റെ കാഴ്ചയിലേക്ക് എത്തിച്ചത്. കനുഗാന്ധിയുടെ ക്യാമറ പരിഭാഷപ്പെടുത്തിയ ഗാന്ധിയുടെ ജീവിതം പില്‍ക്കാലത്ത് ഇന്ത്യന്‍ ജീവിതത്തിന്റെ ദൃശ്യഭൂപടമായി മാറി.

 മൂന്നു വ്യവസ്ഥകളോടെയാണ് തന്റെ ചിത്രം പകര്‍ത്താന്‍ കനുവിന് മഹാത്മാഗാന്ധി അനുവാദം നല്‍കിയത്. രണ്ടെണ്ണം മറ്റെല്ലാ ഫോട്ടോഗ്രാഫര്‍മാര്‍ക്കും ബാധകമായ വ്യവസ്ഥകള്‍ തന്നെ. ഒന്ന്: ഫ്ളാഷ് ഉപയോഗിക്കരുത്. രണ്ട്: ഫോട്ടോകള്‍ക്കായി പോസ് ചെയ്യാന്‍ ആവശ്യപ്പെടരുത്. കനുവിെന്റ ഫോട്ടോകള്‍ക്കായി ആശ്രമം പണം ചെലവഴിക്കില്ല എന്നതായിരുന്നു മൂന്നാമത്തെ വ്യവസ്ഥ.

മൂന്നു വ്യവസ്ഥകളും അംഗീകരിച്ച് കനു ഒരു വ്യാഴവട്ടക്കാലം ഗാന്ധിയെ പിന്‍തുടര്‍ന്നു; ക്യാമറയില്‍ പകര്‍ത്തി. മിക്കവാറും നിത്യേനയെന്നവണ്ണം കനുഗാന്ധി മഹാത്മാഗാന്ധിയുടെ ഫോട്ടോകള്‍ എടുത്തുകൊണ്ടിരുന്നതായി പ്രശാന്ത് പാന്‍ജിയര്‍ അതേക്കുറിച്ചുള്ള തന്റെ ലേഖനത്തില്‍ പറയുന്നുണ്ട്. പത്രങ്ങള്‍ക്കും ആവശ്യക്കാര്‍ക്കുമെല്ലാം അദ്ദേഹം അവ നല്‍കി. അതിനപ്പുറം താന്‍ എടുത്ത ഫോട്ടോകള്‍ ശേഖരിച്ചു ക്രമപ്പെടുത്തി വയ്ക്കാനൊന്നും കനുഗാന്ധി മുതിര്‍ന്നില്ല.

1986 ഫെബ്രുവരി 20ന് കനുഗാന്ധി അന്തരിച്ചതോടെ അതിവിപുലമായ ആ ചിത്രശേഖരം അനാഥമായി. പിന്നീട് ജർമന്‍ ഗവേഷകനായ പീറ്റര്‍ റ്യൂ നടത്തിയ ഗവേഷണങ്ങളുടെ ഫലമായാണ് അവ വലിയൊരളവോളം വീണ്ടെടുക്കപ്പെട്ടത്. 1995ല്‍ അവയില്‍ ചിലത് ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെട്ടു. പിന്നീട് 2011ല്‍ ഡല്‍ഹി ഫോട്ടോ ഫെസ്റ്റിവലിലും.

അരനൂറ്റാണ്ടോളം അജ്ഞാതമായി അവശേഷിച്ച കനുഗാന്ധിയുടെ ചിത്രശേഖരം അതോടെ ലോകത്തിന്റെ കൺവഴികളിലേക്ക് നടന്നുകയറി. 

ഗാന്ധി തീവണ്ടി യാത്രയിൽ   ഫോട്ടോ: കനുഗാന്ധി

ഗാന്ധി തീവണ്ടി യാത്രയിൽ ഫോട്ടോ: കനുഗാന്ധി

കനുഗാന്ധിയുടെ ഗാന്ധിച്ചിത്രങ്ങള്‍ ഹെന്‍റി കാര്‍ട്ടിയര്‍ ബ്രസ്സനും മാര്‍ഗരറ്റ് ബര്‍ക്ക് വൈറ്റും ഉള്‍പ്പെടെയുള്ള ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ ചിത്രങ്ങളില്‍നിന്ന് പല നിലകളില്‍ വ്യത്യസ്തമാണ്. ഒന്നാമതായി അവ തെരഞ്ഞെടുക്കപ്പെട്ട ഏതെങ്കിലും ജീവിതമുഹൂര്‍ത്തങ്ങളില്‍ നിന്നും പകര്‍ത്തപ്പെട്ടവയല്ല. മറിച്ച്, ഒരു വ്യാഴവട്ടക്കാലം ഗാന്ധിയോടൊപ്പം നിഴല്‍പോലെ ജീവിച്ച ഒരാളുടെ രചനകളാണ്.

ഗാന്ധിയുടെ നിത്യജീവിതസാധാരണതകളില്‍നിന്ന് കനു പകര്‍ത്തിയ ആ ചിത്രങ്ങള്‍ അവയുടെ സാധാരണതയും ദൈനംദിനത്വവും കൊണ്ടാണ് അസാധാരണമായിരിക്കുന്നത്. കനുഗാന്ധി മറ്റുള്ള ഗാന്ധിഫോട്ടോഗ്രാഫര്‍മാരെ പോലെ ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറല്ല എന്നതും പ്രധാനമാണ്. ഫോട്ടോഗ്രാഫര്‍ എന്നതിലുപരി ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ പ്രയോക്താവ് എന്ന നിലയിലാണ് കനുഗാന്ധി സ്വയം കണ്ടിരുന്നത്.

മറ്റൊരു ഗാന്ധിഫോട്ടോഗ്രാഫറെയും ഇതുപോലെ കാണാനാവില്ല. ആ വ്യതിരിക്തത കനുഗാന്ധിയുടെ ഗാന്ധിചിത്രങ്ങളെ അനന്യമായ ഒരനുഭവമാക്കി. അത്രമേല്‍ സാധാരണവും നിരാര്‍ഭാടവുമായ ആ ചിത്രങ്ങള്‍ ഗാന്ധി എന്ന ആദര്‍ശത്തെക്കൂടി ഉള്‍ക്കൊള്ളുന്നവയായിരുന്നു. ഫോട്ടോകള്‍ ക്യാമറകൊണ്ട് നിർമിക്കപ്പെട്ടവയാണെന്ന ധാരണ ഒരു മിഥ്യയാണെന്ന് ഹെന്‍റി  കാര്‍ട്ടിയര്‍ ബ്രസ്സൻ ഒരിക്കല്‍ പറയുന്നുണ്ട്.

അവ കണ്ണുകള്‍കൊണ്ടും ഹൃദയംകൊണ്ടും ശിരസ്സുകൊണ്ടും നിർമിക്കപ്പെട്ടവയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു ന്നു (‘It is an illusion that photos are made with camera... they are made with the eyes, heart and head'). ഹൃദയം കൊണ്ടു പണിതെടുക്കപ്പെട്ട ഗാന്ധിച്ചിത്രങ്ങളായിരുന്നു കനുവിന്റേത്. അത്രമേല്‍ ഹൃദയനിര്‍ഭരമായി മറ്റൊരു ക്യാമറയും ഗാന്ധിയെ പകര്‍ത്തിയിട്ടില്ല!


 എട്ട്


 ഗാന്ധിയുടെ അർധനഗ്നമായ ഉടലാണ് അദ്ദേഹത്തിന്റെ ഫോട്ടോകളെ സവിശേഷമാക്കിയത്. ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ ഇത്തരമൊരു ശരീരവും വസ്ത്രഭാഷയും മറ്റൊരു ലോകനേതാവിനും ഉണ്ടായിരുന്നില്ല. തന്റെ ശരീരത്തെ ഗാന്ധി ഒരു സമരരൂപമാക്കി. ഇന്ത്യയുടെ സാമൂഹികയാഥാര്‍ത്ഥ്യത്തെ അതില്‍ ആലേഖനം ചെയ്തു. പടിഞ്ഞാറന്‍ നാഗരികതയുടെ പ്രതാപത്തെ അതുകൊണ്ടു ചോദ്യം ചെയ്തു.

 1921 സെപ്‌തംബര്‍ 22ന് മധുരയില്‍ വച്ചാണ് ഗാന്ധി മേൽവസ്ത്രം ഉപേക്ഷിക്കാനുള്ള തീരുമാനം കൈക്കൊള്ളുന്നത്. ദക്ഷിണാഫ്രിക്കയിലെ ജീവിതകാലം മുതല്‍ ആരംഭിച്ച തന്റെ സത്യാന്വേഷണങ്ങളുടെ ഭാഗമായുള്ള വസ്ത്രാന്വേഷണങ്ങളില്‍ അവസാനത്തേതായിരുന്നു അത്. മധുരയില്‍ രാംജി കല്യാണ്‍ജി എന്ന സുഹൃത്തിന്റെ വസതിയിലാണ് ഗാന്ധി തങ്ങിയത്.

മദ്രാസില്‍നിന്ന് മധുരയിലേക്കുള്ള യാത്രക്കിടയില്‍ കാണാനിട വന്ന ഗ്രാമീണദാരിദ്ര്യത്തിന്റെ ചിത്രങ്ങള്‍ അദ്ദേഹത്തെ ആകമാനം പിടിച്ചുലച്ചു. ഒറ്റമുണ്ട് മാത്രം ധരിച്ച് വയലിലും പറമ്പുകളിലും പണിയെടുക്കുന്ന ആ പരമദരിദ്രരാണ് ഇന്ത്യയുടെ യാഥാര്‍ത്ഥ്യം എന്നദ്ദേഹം തിരിച്ചറിഞ്ഞു. ചമ്പാരന്‍ സത്യഗ്രഹത്തിന്റെ കാലം മുതല്‍ക്കേ ഇന്ത്യന്‍ ഗ്രാമജീവിതം ഗാന്ധിയുടെ കേന്ദ്ര പരിഗണനയായിരുന്നു.

എങ്കിലും മധുരയിലേക്കുള്ള യാത്രയാണ് അതിന്റെ തീവ്രമുഖം ഗാന്ധിക്കു മുന്നില്‍ തുറന്നിട്ടത്. മേല്‍ വസ്ത്രം ഉപേക്ഷിക്കാനും ഒറ്റമുണ്ടും ഷാളും മാത്രം വസ്ത്രമായി സ്വീകരിക്കാനും ഗാന്ധി തീരുമാനിച്ചത് ഇതിന്റെ തുടര്‍ച്ചയിലാണ്. ആറുമാസക്കാലം പരീക്ഷിച്ചുനോക്കാം എന്ന നിലയിലാണ് ഗാന്ധി അതിന് തുടക്കം കുറിച്ചത്. എന്നാല്‍ മരണം വരെ അദ്ദേഹം അതേ വസ്ത്രരീതി തന്നെ തുടര്‍ന്നു.

ലണ്ടനിലെത്തിയ ഗാന്ധി പത്രപ്രവർത്തകർക്കൊപ്പം

ലണ്ടനിലെത്തിയ ഗാന്ധി പത്രപ്രവർത്തകർക്കൊപ്പം

രണ്ടാം വട്ടമേശ സമ്മേളനത്തിനായി ലണ്ടനില്‍ എത്തിയപ്പോഴും 1931 നവംബര്‍ 7ന് ബക്കിംഗ്ഹാം കൊട്ടാരത്തില്‍ ചക്രവര്‍ത്തിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും തന്റെ വസ്ത്രധാരണരീതിയില്‍ ഗാന്ധി മാറ്റമൊന്നും വരുത്തിയില്ല.

ബ്രിട്ടീഷ് ചക്രവര്‍ത്തിയുമായി കൂടിക്കാഴ്ചയ്ക്കു പോകുമ്പോഴും ഇതേ വസ്ത്രം തന്നെയാണോ ധരിക്കുന്നത് എന്നാരാഞ്ഞ സുഹൃത്തിനോട് ‘മറ്റൊരു വസ്ത്രം ധരിച്ചുചെന്നാല്‍ അത് അദ്ദേഹത്തോടുള്ള അനാദരവായിത്തീരും' എന്ന സൂക്ഷ്മധ്വനി നിറഞ്ഞ മറുപടിയാണ് ഗാന്ധി നല്‍കിയത്.

 1879ല്‍, തന്റെ ഇരുപതാം വയസ്സില്‍ ലണ്ടനിലെത്തിയ ഗാന്ധി ഉത്തമനായ ഒരു ബ്രിട്ടീഷ് പ്രജയാകാനുള്ള എല്ലാ പരിശീലനവും നേടാന്‍ ശ്രമിക്കുന്നുണ്ട്. വെജിറ്റേറിയന്‍ സൊസൈറ്റിയില്‍ അംഗമാവുകയും ജോണ്‍ റസ്‌കിനെയും ടോള്‍സ്റ്റോയിയെയും ഹെന്‍റി തോറോവിനേയും മറ്റും വായിക്കുകയും ചെയ്യുന്ന കാലത്തുതന്നെ, ഉത്തമനായ ബ്രിട്ടീഷ് പൗരന്റെ ഭാവഹാവങ്ങള്‍ കൈവരിക്കാന്‍ ഗാന്ധി പണിപ്പെടുന്നുമുണ്ടായിരുന്നു.

അതിനായി അദ്ദേഹം വയലിന്‍ പരിശീലിക്കുകയും സായാഹ്നയാത്രകള്‍ക്കായി പ്രത്യേക വസ്ത്രം തയ്‌പ്പിക്കുകയും ചെയ്തു. പാശ്ചാത്യമാതൃകയില്‍  വസ്ത്രം ധരിക്കാനും പെരുമാറാനും തെറ്റില്ലാത്ത ഉച്ചാരണത്തില്‍ ബ്രിട്ടീഷ് ഇംഗ്ലീഷ് സംസാരിക്കാനും അദ്ദേഹം ഇക്കാലത്ത് പരിശീലനം നേടി.

1891ല്‍ ലണ്ടനില്‍നിന്ന് ഇന്ത്യയിലേക്ക് മടങ്ങുമ്പോഴേക്കും ബ്രിട്ടീഷ് പെരുമാറ്റരീതികളും ഉപചാരക്രമങ്ങളും ഗാന്ധിക്ക് കൈവന്നിരുന്നു. 1892ല്‍ ദക്ഷിണാഫ്രിക്കയിലേക്ക് ഗാന്ധി കപ്പല്‍ കയറിയത് അങ്ങനെ കൈവന്ന വസ്ത്രശരീരഭാഷയോടെയാണ്.

ഒരു അഭിഭാഷകന്‍ എന്ന നിലയിലുള്ള ദക്ഷിണാഫ്രിക്കയിലെ ഗാന്ധിയുടെ ജീവിതം വിജയമായിരുന്നു. തുണിമില്‍ കമ്പനിയുടെ കണക്കെഴുത്തുകാരനായാണ് ഗാന്ധി ദക്ഷിണാഫ്രിക്കയിലെത്തിയതെങ്കിലും വൈകാതെ അദ്ദേഹം അഭിഭാഷകവൃത്തിയിലേക്കു തിരിഞ്ഞു. അവിടത്തെ താരതമ്യേന വിപുലമായ ഇന്ത്യന്‍ സമൂഹത്തിന്റെ നേതാവായി ഗാന്ധി ഉയരുകയും ചെയ്തു.

ഇക്കാലത്തെ ഗാന്ധിയുടെ ഫോട്ടോകളില്‍ പരിഷ്‌കൃതനായ ഒരു പാശ്ചാത്യനാഗരികനെയാണ് നമ്മള്‍ കാണുന്നത്. ഗാന്ധിയുടെ ആദ്യത്തെ ജീവചരിത്രകാരനായ ജോസഫ് ഡോക്ക് എടുത്തതും പില്‍ക്കാലത്ത് ധാരാളം പ്രശസ്തി നേടിയതുമായ ചിത്രമടക്കം അനവധി ഫോട്ടോകള്‍ ഈ രൂപത്തിലുള്ളവയാണ്.

ഇന്ത്യന്‍ സമൂഹത്തിന്റെ നേതാവെന്ന നിലയില്‍ വർണവിവേചനത്തിനെതിരായി ഗാന്ധി നടത്തിയ സമരങ്ങള്‍ പടിപടിയായി പാശ്ചാത്യമായ ജീവിതരീതിയോടുള്ള വിമര്‍ശനമായി മാറി. ഗാന്ധിയുടെ വസ്ത്രശരീരഭാഷയില്‍ നിർണായകമായ മാറ്റങ്ങള്‍ വരുന്നത് ഇക്കാലത്താണ്. ടോള്‍സ്റ്റോയ് ഫോമിലേയും ഫീനിക്‌സ്‌ ആശ്രമത്തിലെയും ജീവിതകാലത്ത് പടിഞ്ഞാറന്‍ നാഗരികതയില്‍നിന്നും താന്‍ കടംകൊണ്ട വസ്ത്രശരീരഭാഷയെ ഗാന്ധി കയ്യൊഴിയാന്‍ തുടങ്ങി.

കോട്ടും സൂട്ടും ധരിച്ച ‘പരിഷ്‌കൃതനാ'യ ബ്രിട്ടീഷ് പ്രജയില്‍നിന്ന് ഒറ്റമുണ്ടും അര വരെയെത്തുന്ന മേല്‍ക്കുപ്പായവും ധരിച്ച് നീളന്‍ വടിയൂന്നി നടക്കുന്ന ഒരാളായി ഗാന്ധി മാറി. 1915 ജനുവരി 9ന് ബോംബെയില്‍ കപ്പലിറങ്ങുമ്പോള്‍ പടിഞ്ഞാറന്‍ വസ്ത്രധാരണരീതിയോട് ഗാന്ധി പൂർണമായി വിടപറഞ്ഞിരുന്നു.

തദ്ദേശീയരീതിയില്‍ വസ്ത്രം ധരിച്ചാണ് ഇന്ത്യയില്‍ അദ്ദേഹം മടങ്ങിയെത്തിയത്. ബോംബെയില്‍ എത്തിയതിനു തൊട്ടുപിന്നാലെ എടുത്ത ഗാന്ധിയുടെയും കസ്തൂര്‍ബയുടെയും ഫോട്ടോയില്‍ പരമ്പരാഗതമായ ഗുജറാത്തി വസ്ത്രവും തലപ്പാവുമെല്ലാം ധരിച്ച ഒരാളെയാണ് നം കാണുന്നത്.

വസ്ത്രധാരണത്തിലെ തദ്ദേശീയത എന്ന ആശയം, പക്ഷേ ഗാന്ധി ഏറെക്കാലം പിന്‍തുടര്‍ന്നില്ല. 1915ല്‍ ഇന്ത്യയിലെത്തിയതിനു പിന്നാലെ രണ്ടുവര്‍ഷക്കാലത്തോളം ഇന്ത്യ മുഴുവന്‍ കാണാനായി അദ്ദേഹം നീക്കിവച്ചു. ഇന്ത്യന്‍ ഗ്രാമജീവിതത്തിന്റെ യാഥാര്‍ത്ഥ്യം ഗാന്ധി നേരിട്ടറിഞ്ഞത് ഈ യാത്രയിലൂടെയാണ്. തദ്ദേശീയമെന്ന് താന്‍ കരുതിപ്പോരുന്ന വസ്ത്രധാരണരീതി ഇന്ത്യയിലെ ഉപരിവർഗത്തിന്റേതാണ് എന്ന ബോധ്യത്തിലേക്ക് ഗാന്ധിയെ കൊണ്ടുവന്നത് ഈ യാത്രയാകണം.

അർധനഗ്നരും നിരക്ഷരരും ദാരിദ്ര്യത്തിന്റെയും നിത്യജീവിത യാതനകളുടെയും നരകത്തിലാണ്ടുപോയവരുമായ കോടാനുകോടി ഇന്ത്യാക്കാരുടെ യഥാര്‍ത്ഥ വസ്ത്രം ഒരു ഒറ്റമുണ്ടു മാത്രമാണെന്ന് ഗാന്ധി തിരിച്ചറിഞ്ഞു. തദ്ദേശീയം എന്നപേരില്‍ ധരിച്ചുപോരുന്ന വസ്ത്രങ്ങളിലൊന്നും ഇന്ത്യന്‍ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യമില്ലെന്നും. ഒറ്റമുണ്ട് മാത്രം ധരിക്കുക എന്ന ആശയത്തിലേക്കുള്ള ഗാന്ധിയുടെ സഞ്ചാരം ഇവിടെനിന്നായിരുന്നു.

1921ല്‍ മധുരയില്‍ വച്ച് അദ്ദേഹമത് നടപ്പാക്കി. തന്റേത് ഒരു കോമാളി വേഷമായി പരിഗണിക്കപ്പെടുമെന്ന് ഗാന്ധിക്ക് അറിയാമായിരുന്നു. ഇന്ത്യന്‍ മധ്യവർഗ ഉപരിവർഗ മാന്യതയുടെ പരിവേഷങ്ങളെ മുഴുവന്‍ നിസ്സഹായമാക്കിക്കൊണ്ട് ഗാന്ധി ആ പരിഹാസത്തെ കാല്‍നൂറ്റാണ്ടുകൊണ്ട് തലതിരിച്ചിട്ടു!

ഗാന്ധിയുടെ ചിത്രങ്ങള്‍ക്ക് നിര്‍മമതയോളമെത്തുന്ന വിധ്വംസകത്വം നല്‍കിയത് അദ്ദേഹത്തിന്റെ വസ്ത്രശരീരഭാഷയാണ്. ‘അർധനഗ്നനായ ഫക്കീര്‍' എന്ന ചര്‍ച്ചിലിന്റെ അധിക്ഷേപത്തെ ഗാന്ധി ആദരപൂർവമാണ് സ്വീകരിച്ചത്. തനിക്കതൊരു ബഹുമതിയാണെന്ന് പില്‍ക്കാലത്ത് ഗാന്ധി ചര്‍ച്ചിലിനെഴുതി.

സാമ്രാജ്യത്വത്തിന്റെ ഉത്തുംഗപ്രതാപത്തെ ഉടനീളം ചോദ്യം ചെയ്യുന്ന ആ അർധനഗ്നശരീരത്തിന്റെ കോടാനുകോടി പകര്‍പ്പുകള്‍ ഇന്ത്യയുടെ പ്രതിരോധത്തിന്റെ പ്രത്യേക ഭാഷകൂടിയായി മാറി. ബ്രിട്ടീഷ് ചക്രവര്‍ത്തിയുമായുള്ള കൂടിക്കാഴ്ചയുടെ സന്ദര്‍ഭത്തില്‍ ‘വേണ്ടത്ര വസ്ത്രം ധരിച്ചിട്ടുണ്ടെന്ന് അങ്ങ് കരുതുന്നുണ്ടോ?' എന്ന ചോദ്യത്തെ ‘അനവധി പേര്‍ക്കുള്ള വസ്ത്രം അദ്ദേഹം ധരിക്കുന്നുണ്ടല്ലോ'! എന്ന മറുപടിയിലൂടെയാണ് ഗാന്ധി നേരിട്ടത്.

എതിര്‍ക്കേണ്ടത് പാശ്ചാത്യ ഭരണത്തെ എന്നതിലുപരി പാശ്ചാത്യ ജീവിതക്രമത്തെത്തന്നെയാണെന്ന ഗാന്ധിയുടെ ബോധ്യമായിരുന്നു അദ്ദേഹത്തിന്റെ വസ്ത്രശരീരഭാഷ. അതിപ്രതാപം നിറഞ്ഞ സായാഹ്ന സല്‍ക്കാരവേളയില്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്കും നാട്ടുപ്രമാണികള്‍ക്കുമൊപ്പം അർധനഗ്നനായി വളഞ്ഞുകൂടിയിരിക്കുന്ന ഗാന്ധിയുടെ പ്രഖ്യാതമായ ചിത്രം ബ്രിട്ടീഷ് ഭരണവും  നാടുവാഴിത്തവും ഇന്ത്യയിലെ യഥാര്‍ത്ഥ ജീവിതത്തിനെന്താണ് നല്‍കിയത് എന്നതിന്റെ കൂടി വിശദീകരണമായി മാറി.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും അത് പോറ്റി വളര്‍ത്തിയ ഇന്ത്യന്‍ നാടുവാഴിത്തത്തിനും എതിരായ ഏറ്റവും വലിയ സമരായുധങ്ങളിലൊന്നായിരുന്നു ഗാന്ധിയുടെ അർധനഗ്നശരീരവും അതിന്റെ കോടാനുകോടി വരുന്ന ചിത്രപ്പകര്‍പ്പുകളും. ഫോട്ടോഗ്രഫിയോട് കടുത്ത വിപ്രതിപത്തി കാണിച്ച ഒരാളുടെ ഫോട്ടോകള്‍ക്ക് ഇത്ര വലിയ പ്രതിരോധമൂല്യം കൈവന്നതിന് ചരിത്രത്തില്‍ വേറെ മാതൃകകളുണ്ടെന്ന് തോന്നുന്നില്ല.


 ഒന്‍പത്


 ബിര്‍ളാ ഭവനത്തില്‍ പ്രത്യേക പരിഗണന ലഭിച്ചിരുന്ന അപൂർവം ആളുകളില്‍ ഒരാളായിരുന്നു ഹെന്‍റി കാര്‍ട്ടിയര്‍ ബ്രസ്സൻ. ഗാന്ധിയെ എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കാന്‍ കഴിയുമായിരുന്ന ഒരാള്‍. വധിക്കപ്പെടുന്നതിന് ഒന്നര മണിക്കൂര്‍ മുന്‍പാണ് ബ്രസ്സൻ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. പില്‍ക്കാലത്ത് അദ്ദേഹം അതേക്കുറിച്ച് ഇങ്ങനെ എഴുതി:

 ‘‘മരണദിവസം സായാഹ്നത്തില്‍ 3.30ന് ഞാനും ഏലിയും ഗാന്ധിയുമായി ഒരു അഭിമുഖം നടത്തിയിരുന്നു. ഞാനദ്ദേഹത്തിന് ചില ചിത്രങ്ങള്‍ കാണിച്ചുകൊടുത്തു. എന്റെ ഒരു പുസ്തകം സമ്മാനിക്കുകയും ചെയ്തു. തെരുവിലെ ശവമഞ്ചയാത്ര നോക്കിനില്‍ക്കുന്ന പോള്‍ ക്ലോഡലിന്റെ ചിത്രത്തില്‍ ഗാന്ധി പ്രത്യേക താൽപ്പര്യം പ്രദര്‍ശിപ്പിച്ചു. അത് എന്തെന്ന് വിശദീകരിക്കാന്‍ എന്നോട് ആവശ്യപ്പെടുകയും ചെയ്തു.

മരണം എന്ന പ്രശ്നം ക്ലോഡലിന് എത്ര പ്രധാനമായിരുന്നുവെന്ന് ഞാനദ്ദേഹത്തിന് വിശദീകരിച്ചു കൊടുത്തു. പിന്നീട് ഏലിയുടെ ശിരസ്സില്‍ സ്പര്‍ശിച്ച് അദ്ദേഹം ഞങ്ങള്‍ക്ക് ആശീർവാദം നല്‍കി. ഫെബ്രുവരി രണ്ടിന് വാര്‍ധയിലേക്കുള്ള യാത്രയില്‍ ഞാന്‍ അദ്ദേഹത്തെ അനുഗമിക്കേണ്ടതായിരുന്നു... അന്നു വൈകുന്നേരം 5.45ന് പ്രാര്‍ത്ഥനാവേദിയിലെ അസ്തമനവെളിച്ചത്തില്‍ അദ്ദേഹത്തിന്റെ ഒഴിഞ്ഞ ഇരിപ്പിടത്തിന്റെ ചിത്രം ഞങ്ങള്‍ പകര്‍ത്തി. അവിടേക്ക് എത്തിച്ചേരാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞില്ല’’.

 ഗാന്ധിയുടെ മരണം ലോകത്തെ അറിയിക്കുന്ന നെഹ്റുവിന്റെ വിഖ്യാതമായ ഫോട്ടോയെക്കുറിച്ചും ബ്രസ്സൻ പറയുന്നുണ്ട്.

മഹാത്മാ ഗാന്ധി കൊല്ലപ്പെട്ട വിവരം ജവഹർലാൽ നെഹ്‌റു ലോകത്തെ   അറിയിക്കുന്നു  ഫോട്ടോ:ഹെന്‍റി കാര്‍ട്ടിയര്‍ ബ്രസ്സൻ

മഹാത്മാ ഗാന്ധി കൊല്ലപ്പെട്ട വിവരം ജവഹർലാൽ നെഹ്‌റു ലോകത്തെ അറിയിക്കുന്നു ഫോട്ടോ:ഹെന്‍റി കാര്‍ട്ടിയര്‍ ബ്രസ്സൻ

 ‘‘രാത്രിയില്‍ നെഹ്റു ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു. ബിര്‍ളാ മന്ദിരത്തിന്റെ ഗെയ്റ്റിനു മുകളിലേക്ക് അദ്ദേഹം കയറി. എല്ലാം ഇരുളില്‍ മുങ്ങിനില്‍ക്കുകയായിരുന്നു. അഗാധമായ വിധത്തില്‍ നമ്മെ ബാധിക്കുന്ന ഒന്നായിരുന്നു അത്. പ്രാപഞ്ചികവ്യാപ്തിയുള്ള ഒരു രംഗം അരങ്ങേറുകയായിരുന്നു. ഒരു മഹാദുരന്തത്തിന്റെ വ്യാപ്തിയില്‍ ജനങ്ങള്‍ സ്തബ്ധരായി നിന്നു’’.

 ജനുവരി 31ന് ഗാന്ധിയുടെ സംസ്‌കാരദിനത്തില്‍ ബ്രസ്സൻ ആ രംഗങ്ങള്‍ മുഴുവന്‍ തന്റെ ക്യാമറയില്‍ പകര്‍ത്തി. ഗാന്ധിയുടെ മൃതദേഹം വഹിച്ച പേടകത്തിന്റെ യാത്രയോടൊപ്പം ബ്രസ്സനും ഉണ്ടായിരുന്നു. അതിന് അനുമതി ലഭിച്ച ഏക ഫോട്ടോഗ്രാഫറും അദ്ദേഹമായിരുന്നു.

 ജനുവരി 31ന് ഗാന്ധിയുടെ സംസ്‌കാരദിനത്തില്‍ ബ്രസ്സൻ ആ രംഗങ്ങള്‍ മുഴുവന്‍ തന്റെ ക്യാമറയില്‍ പകര്‍ത്തി. ഗാന്ധിയുടെ മൃതദേഹം വഹിച്ച പേടകത്തിന്റെ യാത്രയോടൊപ്പം ബ്രസ്സനും ഉണ്ടായിരുന്നു. അതിന് അനുമതി ലഭിച്ച ഏക ഫോട്ടോഗ്രാഫറും അദ്ദേഹമായിരുന്നു. വഴിയോരം മുതല്‍ മരക്കൊമ്പുകള്‍ വരെ കയ്യടക്കിയ ലക്ഷോപലക്ഷം മനുഷ്യരുടെ വികാരവായ്‌പിനെ ബ്രസ്സന്റെ ക്യാമറ ലോകത്തിനു മുന്നിലേക്ക് എത്തിച്ചു.

ഗാന്ധി ഇന്ത്യയ്ക്ക് എന്തായിരുന്നുവെന്നതിന്റെ എക്കാലത്തെയും വലിയ സാക്ഷ്യങ്ങളില്‍ ചിലത് ആ ചിത്രങ്ങളാണ്. ബ്രസ്സൻ തന്നെ പറയുന്നതുപോലെ അവ വെറും വസ്തുകഥനങ്ങള്‍ മാത്രമായിരുന്നില്ല. ഒരു ചരിത്രമുഹൂര്‍ത്തത്തിന്റെ ചിത്രശേഖരം എന്നതിനപ്പുറം ആ മുഹൂര്‍ത്തത്തിന്റെ അനുഭവമൂല്യമപ്പാടെ ബ്രസ്സന്റെ ചിത്രങ്ങളിലുണ്ട്.

ചിതയില്‍ ആളിപ്പടര്‍ന്നു തുടങ്ങിയ അഗ്നിനാളത്തിനു പിന്നില്‍നിന്ന് അതിലേക്ക് അവിശ്വസനീയതയോടെ ശിരസ്സുയര്‍ത്തി നോക്കുന്ന ഗാന്ധിയുടെ സെക്രട്ടറിയുടെ ഫോട്ടോ ആ നിമിഷത്തിന്റെ  മഹാദുഃഖത്തെ മുഴുവന്‍ രേഖപ്പെടുത്തിയ ഒന്നാണ്. ആ രംഗങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ താന്‍ നിരവധി തവണ താഴെ വീണതായി ബ്രസ്സൻ ഓർമിക്കുന്നുണ്ട്.

കയ്യിലുയര്‍ത്തിപ്പിടിച്ച ക്യാമറയുമായി, അലയടിക്കുന്ന മഹാദുഃഖത്തിനു നടുവിലൂടെ, അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ട്, ആ ജനസഞ്ചയത്തോടൊപ്പം നടന്നതിനെക്കുറിച്ചും. മനുഷ്യചരിത്രത്തിലെ ആ മഹാനാടകം തന്നിലുളവാക്കിയ അഗാധമായ വികാരവിക്ഷുബ്ധത ഒരിക്കലും തന്നെ വിട്ടുപോവില്ലെന്നും ബ്രസ്സൻ എഴുതി.

ക്യാമറയെ ‘ചരിത്രത്തിന്റെ കണ്ണ്’ എന്നാണ് വിശ്രുത അമേരിക്കന്‍ ഫോട്ടോഗ്രാഫറായ മാത്യു ബ്രാഡി വിശേഷിപ്പിച്ചത്. ഗാന്ധിയുടെ മരണം ചരിത്രത്തിന്റെ കണ്ണില്‍നിന്നും എങ്ങനെയോ ഒഴിഞ്ഞുനിന്നു. 1915 മുതല്‍ മരണദിവസം വരെ നിരന്തരമെന്നോണം ക്യാമറയുടെ നോട്ടത്തിനു കീഴിലായിരുന്നിട്ടും തന്റെ മരണമുഹൂര്‍ത്തത്തെ സുനിശ്ചിതമായ ഒരു ദൃശ്യഖണ്ഡമായി ചുരുക്കാന്‍ അനുവദിക്കാതെ ഗാന്ധി ക്യാമറയുടെ നോട്ടത്തിനു പുറത്തുനിന്നു.

‘ക്യാമറയില്‍ നിന്നും വിമുക്തമായ മരണം’ (Camera-free Death) എന്നാണ് സുമതി രാമസ്വാമി ഇതിനെ വിശേഷിപ്പിക്കുന്നത്. ക്യാമറയും മരണവും തമ്മിലുള്ള അസ്വസ്ഥവും ഭീതിജനകവുമായ വിനിമയങ്ങളെക്കുറിച്ച് അവര്‍ എഴുതുന്നുണ്ട്. ഫോട്ടോഗ്രഫിയുടെ കരുത്ത് ഏറ്റവുമധികം പ്രകാശിതമാവുന്നത് മരണത്തിന്റെ മുഹൂര്‍ത്തത്തിലാണെന്ന എഡ്വേര്‍ഡോ കദവയുടെ വാക്കുകള്‍ അവര്‍ ഉദ്ധരിക്കുന്നു.

ഇല്ലാത്ത ഒന്ന് പിന്നെയും നിലനില്‍ക്കുന്നുവെന്ന പ്രതീതിയിലേക്ക് നയിക്കാന്‍ കഴിയുന്ന വിധത്തില്‍ ക്യാമറ മരണവുമായി ആഴത്തില്‍ ബന്ധിതമായിരിക്കുന്നു. ‘‘ക്യാമറ എന്നും മരണവുമായി ഗാഢസൗഹൃദത്തിലായിരുന്നു’’വെന്ന സൂസണ്‍ സൊണ്‍ടാഗിന്റെ നിരീക്ഷണത്തെ ഓർമിപ്പിക്കുന്ന വിധത്തില്‍, ‘കടന്നുപോയ നിമിഷത്തിന്റെ പ്രേതരൂപമാണ് ഫോട്ടോഗ്രാഫ്’ എന്ന് ഫോട്ടോഗ്രഫിയുടെ വിശ്രുത സൈദ്ധാന്തികനായ റിച്ചാര്‍ഡ് സാല്‍ക്കെല്‍ഡ് എഴുതിയിട്ടുണ്ട്

 (Reading Photographs എന്ന ഗ്രന്ഥം). ‘‘യഥാര്‍ത്ഥത്തില്‍ അതൊരു വിടവാങ്ങലാണ്. പകര്‍ത്തപ്പെട്ടതിന്റെ മരണാനന്തരജീവിതത്തോടാണ് ഫോട്ടോകള്‍ ബന്ധപ്പെട്ടിരിക്കുന്നത്. മരണത്തിന്റെ അനുക്ഷണമായ പ്രകാശനാളങ്ങളാല്‍ പ്രകാശിതമായ ഒന്നാണത്. ഓരോ ഫോട്ടോയും വിടവാങ്ങിയതിന്റെ മടങ്ങിവരവാണ്‌’’.

എഡ്വേര്‍ഡോ കദവയുടെ വാക്കുകളെ ഗാന്ധിയുടെ മരണമുഹൂര്‍ത്തം എങ്ങനെയോ പ്രശ്നവത്കരിക്കുന്നുണ്ടാവണം. കടന്നുപോയ ഒരു നിമിഷത്തിന്റെ പ്രേതരൂപം മാത്രമായി ഗാന്ധിയുടെ മരണമുഹൂര്‍ത്തം മാറിയില്ല. ഓർമകള്‍ക്കപ്പുറം ഗാന്ധി പ്രവൃത്തിയായി തുടരുന്നു എന്നതുകൊണ്ടാവുമോ അത്?


 പത്ത്


 സാങ്കേതികവിദ്യയോട് ഗാന്ധിക്കുണ്ടായിരുന്ന പൊതുവായ വിയോജിപ്പാണോ ഫോട്ടോഗ്രഫിയോടും അദ്ദേഹത്തിനുണ്ടായിരുന്ന എതിര്‍പ്പിന്റെ  അടിസ്ഥാനം? അങ്ങനെയാവണമെന്നില്ല. ലണ്ടന്‍ ജീവിതകാലത്തും, കുറഞ്ഞ അളവില്‍ ദക്ഷിണാഫ്രിക്കന്‍ ജീവിതകാലത്തും, ഫോട്ടോകളില്‍ അദ്ദേഹം താൽപ്പര്യം പുലര്‍ത്തിയിരുന്നതിന് തെളിവുള്ള കാര്യം മുകളില്‍ പറഞ്ഞല്ലോ.

എന്നാല്‍ ഫോട്ടോഗ്രാഫുകള്‍ വസ്തുവത്കരണത്തിന്റെ രൂപങ്ങള്‍ കൂടിയാണെന്ന് അദ്ദേഹം ഇക്കാലത്തുതന്നെ തിരിച്ചറിയുന്നുമുണ്ട്. ദക്ഷിണാഫ്രിക്കന്‍ ജീവിതകാലത്തു തന്നെ ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡുകള്‍ക്കെതിരെ ഗാന്ധി രംഗത്തുവന്നിരുന്നു. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരെല്ലാം ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡുകള്‍ സൂക്ഷിക്കണമെന്ന നിബന്ധന അവരെ ക്രിമിനലുകളാക്കുകയാണെന്ന് 1903ല്‍ ഗാന്ധി വിമര്‍ശനം ഉന്നയിച്ചു.

ഭരണകൂടത്തിന്റെ നിരന്തരമായ മേല്‍നോട്ടത്തിന് മനുഷ്യരെ വിധേയമാക്കുന്ന ഒന്നായാണ് അദ്ദേഹമതിനെ കണ്ടത്. ഫോട്ടോഗ്രാഫുകളെ പുതിയ പീഡന യന്ത്രങ്ങളെന്ന് (new engine of tourture) ഗാന്ധി വിശേഷിപ്പിക്കുകയും ചെയ്തു.

 1915ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയതിനുശേഷം ഗാന്ധി ക്യാമറയുടെയും ഫോട്ടോഗ്രാഫര്‍മാരുടെയും എതിരാളികളിലൊരാളായി. ദക്ഷണാഫ്രിക്കന്‍ ജീവിതകാലത്തില്‍നിന്ന് വ്യത്യസ്തമായിരുന്നു ഫോട്ടോഗ്രഫിയോടുള്ള ഗാന്ധിയുടെ ഇക്കാലത്തെ നിലപാട്. തന്റെ പ്രശസ്തി വര്‍ധിക്കുന്തോറും ഫോട്ടോഗ്രഫിയോടുള്ള ഗാന്ധിയുടെ വിപ്രതിപത്തി ഏറിയേറി വന്നു.

വിഖ്യാത ഫോട്ടോഗ്രാഫറായ വാള്‍ട്ടര്‍ ബോസ്ഹാര്‍ഡ് ഗാന്ധിയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ ഫോട്ടോയ്ക്കുവേണ്ടി നിന്നുകൊടുക്കില്ലെന്ന് പ്രതിജ്ഞയെടുത്ത കാര്യം ഗാന്ധി ബോസ്ഹാര്‍ഡിനോടു പറയുന്നുണ്ട്. 1945ല്‍ ‘സ്ഥലകാലബോധമില്ലാത്ത ഫോട്ടോഗ്രഫി കലയല്ല; അശ്ലീലമാണ്’  (Photography out of time and place is not art but vulgarity) എന്ന നിശിതമായ വിമര്‍ശനത്തിലേക്ക് ഗാന്ധി എത്തുന്നതു കാണാം.

ഫോട്ടോഗ്രഫിയോടുള്ള ഗാന്ധിയുടെ ഈ വിയോജിപ്പ് അതുളവാക്കിയ അലോസരങ്ങള്‍ കാരണമായിരുന്നു എന്ന നിലയിലുള്ള വിശദീകരണങ്ങളാണ് ഇതേക്കുറിച്ചുള്ള പല പഠനങ്ങളിലും കാണാന്‍ കഴിയുക. തന്നെ വേട്ടയാടുന്ന ഫോട്ടോഗ്രാഫര്‍മാരാണ് അദ്ദേഹത്തിന്റെ വിപ്രതിപത്തിയുടെ ആധാരമായതെന്നും അതിനപ്പുറം ഫോട്ടോഗ്രാഫുകളോട് ഗാന്ധിക്ക് വിയോജിപ്പുണ്ടായിരുന്നില്ലെന്നും സുമതി രാമസ്വാമി തന്നെ അഭിപ്രായപ്പെടുന്നുണ്ട്.

സുഹൃത്തുക്കളും മറ്റും അയച്ചുകൊടുക്കുന്ന തന്റെ ഫോട്ടോകള്‍ ഗാന്ധി ആസ്വദിച്ചിരുന്നു. ഫോട്ടോകളിലൂടെ തങ്ങളുടെ മാതാപിതാക്കളുടെയും മറ്റും സ്മരണയെ നിലനിര്‍ത്തുന്നവര്‍ തെറ്റൊന്നും ചെയ്യുന്നില്ലെന്ന് ഗാന്ധി ഒരിക്കല്‍ അഭിപ്രായപ്പെടുന്നുമുണ്ട്. ചെറുമകനായ കാന്തിലാലിന് ഗാന്ധിയുടെ മകനായ ഹരിലാല്‍ ഗാന്ധി ഒരു ക്യാമറ സമ്മാനിച്ചപ്പോള്‍ ഗാന്ധി തടഞ്ഞില്ല എന്ന കാര്യവും അവര്‍ എടുത്തുപറയുന്നു.

 എന്നാല്‍, സാങ്കേതികതയോടുള്ള വിയോജിപ്പിനപ്പുറം ഫോട്ടോകളിലൂടെ അരങ്ങേറുന്ന വ്യക്തിപരമായ ആരാധനയാണ് ഗാന്ധിയെ അസ്വസ്ഥനാക്കിയ ഘടകങ്ങളിലൊന്ന്. ഒരു പ്രതിബിംബവും ദൈവമല്ലെന്നും മനുഷ്യര്‍ അതില്‍ ദൈവികത ആരോപിച്ച് അതിനെ ധ്യാനവിഷയമായി മാറ്റുകയാണെന്നും ഗാന്ധി എഴുതി. വ്യാജമായ വിഗ്രഹാരാധനയുടെ ഉപാധിയായി ഫോട്ടോകള്‍ മാറിത്തീരുന്നു എന്നതാണ് അതിനോടുള്ള ഗാന്ധിയുടെ വിയോജിപ്പിന്റെ അടിസ്ഥാനം.

പകര്‍പ്പുകള്‍ മൂലവസ്തുവിന്റെ ശരിയായ പ്രകൃതത്തെ മറച്ചുവച്ച് അതിനെ വിഗ്രഹവത്കരിക്കുകയും ആരാധനാവസ്തുവാക്കി മാറ്റുകയും ചെയ്യുന്നു എന്നതായിരുന്നു ഗാന്ധിയുടെ അഭിപ്രായം.
 ഗാന്ധിയും ക്യാമറയും തമ്മിലുള്ള ബന്ധത്തിന്റെ വൈരുധ്യാത്മകമാനം പരിശോധിച്ചാല്‍ ഫോട്ടോഗ്രഫിയോട് ഗാന്ധിക്കുണ്ടായിരുന്ന  വിയോജിപ്പിന് ദ്വിമുഖമായ ഉള്ളടക്കം ഉണ്ടായിരുന്നു എന്നു കാണാനാവും.

ഒരുഭാഗത്ത് അധികാരത്തിന്റെയും ഭരണകൂടത്തിന്റെയും മേല്‍നോട്ടത്തിന്റെ ഉപകരണമായി ഫോട്ടോകള്‍ മാറിത്തീരുന്നു എന്നതു മൂലമുള്ള വിയോജിപ്പ്. മനുഷ്യരെ വസ്തുവല്‍ക്കരിക്കുന്ന സാമഗ്രികളിലൊന്നായി ഫോട്ടോകള്‍ മാറുന്നു എന്നദ്ദേഹം കരുതി. മറുഭാഗത്ത് പകര്‍പ്പുകളുടെ ആധിക്യം മൂലവസ്തുവിന്റെ യാഥാര്‍ത്ഥ്യത്തെ മറച്ചുപിടിക്കുകയും കൃത്രിമമായ ആരാധനയുടെ പരിവേഷം ഒരാള്‍ക്കു ചുറ്റും സൃഷ്ടിക്കുകയും ചെയ്യുന്നതിലുള്ള വിയോജിപ്പ്.

വിഗ്രഹവത്കരണത്തിന്റെ വഴിയായാണ് അദ്ദേഹമിതിനെ കണ്ടത് (പ്രതിബിംബങ്ങളില്‍ അഭിരമിക്കുന്ന, വ്യാജപ്രതിച്ഛായകളില്‍ മാത്രം ജീവിക്കുന്ന നേതൃഭാവങ്ങളുടെ വര്‍ത്തമാനകാലം ഗാന്ധിയുടെ ഈ നിലപാടിന്റെ സാംഗത്യം നമ്മെ കൂടുതല്‍ ബോധ്യപ്പെടുത്തുന്നുണ്ടല്ലോ!).  ആ നിലയില്‍ മനസ്സിലാക്കിയാല്‍ പടിഞ്ഞാറന്‍ നാഗരികതയോട് ഗാന്ധി പുലര്‍ത്തിയ ആഴമേറിയ ചില വിമര്‍ശനങ്ങളുടെ തുടര്‍ച്ച ഫോട്ടോഗ്രഫിയോടുള്ള ഗാന്ധിയുടെ വിയോജിപ്പിലും കാണാനാവും.

ഒരു ഭാഗത്ത് മനുഷ്യരെ വസ്തുവത്‌കരിക്കുകയും അതുവഴി ഭരണകൂടത്തിന്റെ ഇരകളാക്കിത്തീര്‍ക്കാനും കഴിയുമ്പോള്‍ തന്നെ, മറുഭാഗത്ത് അനന്തമായ പെരുപ്പിക്കപ്പെട്ട പ്രതിബിംബനിർമിതി വഴി മനുഷ്യരെ വിഗ്രഹവത്കരിക്കാനും ഫോട്ടോഗ്രഫിക്ക് കഴിയുന്നതായി ഗാന്ധി കരുതി.

ഒരു ഭാഗത്ത് മനുഷ്യരെ വസ്തുവത്‌കരിക്കുകയും അതുവഴി ഭരണകൂടത്തിന്റെ ഇരകളാക്കിത്തീര്‍ക്കാനും കഴിയുമ്പോള്‍ തന്നെ, മറുഭാഗത്ത് അനന്തമായ പെരുപ്പിക്കപ്പെട്ട പ്രതിബിംബനിർമിതി വഴി മനുഷ്യരെ വിഗ്രഹവത്കരിക്കാനും ഫോട്ടോഗ്രഫിക്ക് കഴിയുന്നതായി ഗാന്ധി കരുതി. ഇരുനിലകളിലും ജീവിതത്തിന്റെ സ്വാഭാവിക പ്രകൃതിയില്‍നിന്ന് അത് മനുഷ്യരെ അന്യവത്കരിക്കുന്നു.

ഫോട്ടോഗ്രാഫുകളെക്കുറിച്ചുള്ള സൂസണ്‍ സൊണ്‍ടാഗിന്റെ പില്‍ക്കാല നിരീക്ഷണങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍, തനിക്കൊരിക്കലും നേരിട്ടു കാണാനാവാത്ത തന്റെ രൂപത്തെ തന്റെ തന്നെ കാഴ്ചവസ്തുവാക്കുന്ന ഫോട്ടോഗ്രാഫുകളെക്കുറിച്ച് 1930കളില്‍ ഗാന്ധി പറയുന്നുണ്ട്. ഫോട്ടോഗ്രാഫുകളില്‍ ഹിംസ നിലീനമായിരിക്കുന്നതായി സൂസണ്‍ സൊണ്‍ടാഗ് കരുതുന്നുണ്ട്.

മനുഷ്യരുടെ ഫോട്ടോ എടുക്കുന്നത് അവരെ കടന്നാക്രമിക്കുന്നതുപോലെയാണെന്ന് അവര്‍ എഴുതി. അവര്‍ക്ക് സ്വയം കാണാനാവാത്ത നിലയില്‍ അവരെ നോക്കിക്കാണലാണത്. അതുവഴി തങ്ങളെ സ്വയമറിയാത്ത നിലയില്‍ മറ്റുള്ളവര്‍ അവരെയറിയുന്നു. മറ്റുള്ളവര്‍ക്ക് പ്രതീകാത്മകമായി ഉടമാവകാശം കയ്യാളാവുന്ന വസ്തുക്കളായി അത് മനുഷ്യരെ രൂപാന്തരപ്പെടുത്തുന്നു.

ക്യാമറ തോക്കിന്റെ  ഉദാത്തീകൃതരൂപമായിരിക്കുന്നതുപോലെ ഫോട്ടോഗ്രഫി ഉദാത്തീകൃതമായ കൊലപാതകമാണ്. ശോകനിര്‍ഭരവും ഭയാനകവുമായ നമ്മുടെ കാലത്തിന് പാകമായ മൃദുലമായ കൊലപാതകം (“To Photograph people is to violate them, by seeing them as they never sees themselves, by having knowledge of them that they can never have; it turns people into objects that can be symbolically possessed. Just as a camera is a sublimation of the gun, to photograph someone is a subliminal murder-a soft murder, appropriate to a sad, frightened time”) ഗാന്ധിയുടെ വിയോജിപ്പുകള്‍ക്കു പിന്നില്‍ ഈ ഹിംസയെക്കുറിച്ചുള്ള അബോധാത്മകമായ തിരിച്ചറിവുകളും ഉണ്ടായിരുന്നു.

തന്റെ  സ്വത്വത്തെ കീഴടക്കുന്ന ബാഹ്യാധിനിവേശമായി ഗാന്ധി ഫോട്ടോഗ്രാഫുകളെ പരിഗണിച്ചിരുന്നതായി അതേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചില നിരീക്ഷണങ്ങള്‍ തോന്നിപ്പിക്കും. വസ്തുവത്കൃതമായ ജീവിതത്തിലേക്ക് അവയില്‍നിന്ന് ഒരു വഴി തുറന്നുകിടക്കുന്നതായി ഗാന്ധി കരുതിയിരുന്നിരിക്കണം.

അന്യവത്കൃതമല്ലാത്ത ജീവിതം (non alienated life) എന്നതായിരുന്നു ഗാന്ധിയുടെ ജീവിതാന്വേഷണങ്ങളുടെയും ദര്‍ശനത്തിന്റെയും കാതല്‍ എന്ന് അകീല്‍ ബില്‍ഗ്രാമി രേഖപ്പെടുത്തുന്നത് ഓർമിച്ചാല്‍ ഫോട്ടോഗ്രഫിയോടുള്ള ഗാന്ധിയുടെ വിയോജിപ്പിലും നമുക്ക് അതിന്റെ തുടര്‍ച്ചകള്‍ കാണാനാവും.

ഉപ്പുസത്യഗ്രഹം ഉള്‍പ്പെടെയുള്ള സമരമുഖങ്ങളില്‍ ക്യാമറയുടെ പ്രാധാന്യം തിരിച്ചറിഞ്ഞപ്പോള്‍ തന്നെ അതിന്റെ മറുപുറത്തുള്ള ക്യാമറയുടെ ജീവിതത്തെയും ഗാന്ധി തിരിച്ചറിഞ്ഞു എന്നര്‍ത്ഥം. അത്തരമൊരു വൈരുധ്യം ഫോട്ടോഗ്രഫിയെക്കുറിച്ചുള്ള ഗാന്ധിയുടെ വിചാരത്തിലുണ്ടായിരുന്നു.

ജീവിതത്തിലുടനീളം വൈരുധ്യങ്ങളെ ഭയപ്പെടാതിരുന്ന ഒരാളായിരുന്നു ഗാന്ധി. ക്യാമറയും ഗാന്ധിയും തമ്മിലുള്ള വിനിമയങ്ങളിലും അതു തുടരുന്നു!.
(2024 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച ‘ഗാന്ധി എന്ന നിത്യചലനം’  എന്ന ലേഖനത്തിന്റെ വിപുലീകൃത രൂപം)

 സഹായകഗ്രന്ഥങ്ങള്‍
  Barthes, Roland, 2020, Camera Lucida, Vintage Classics, London.
 Basu, Aparna, 2018, Gandhi’s Vision: Freedom and Beyond, Niyogi Books, New Delhi.
 Berger, John, 1980, About Looking, Bloomsbarry, London.
 Berger, John, 2013, Understanding a Photograph, Penguin, London.
 Bresson, Henri Cartier, 2004, ‘India and the Death of Mahatma Gandhi’, Magnum Stories, Phaidon, London.
 Chettiyar, A.K., 2007, In the Tracks of Mahatma, Orient Blackswan, Hyderabad.
 Kapoor, Pramod, 2015, Gandhi: An Illustrated Biography, Thames & Hudson, London.
 Panjiar, Prasanth, 2015, ‘Gandhi through the Camera Lens of His Nephew’, Hindustan Times, Delhi (Dec. 12. 2015).
 Publication Division, 2019, Mahatma Gandhi: A Life Through Lenses, Ministry of Information and Broadcasting, Govt. of India, New Delhi.
 Ramaswami, Sumathi, 2020, Gandhi in the Gallery, Roli Books, New Delhi.
 Sontag, Susan, 1978, On Photography, Allen Lane, London.
 Wikied, Angela (sr.ed.), 2014, Photography: The Definitive Visual History, Dorling Kindersley, London.


ദേശാഭിമാനി വാരികയിൽ നിന്ന്
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top